ആന മേഞ്ഞ പനന്തൊടിയിലെ കാരിരുമ്പൻ പാരുമാമയുടെ അനന്തിരവൻ തോൽക്കുമെന്ന് ആരും കരുതേണ്ട.ശങ്കുണ്ണിയുടെ ഈ യാത്ര തോൽക്കാനല്ല.
അവഹേളനവും നിന്ദയും കൊണ്ട് പൊറുതി മുട്ടിയ ഒരു ചെറുപ്പക്കാരൻ മനസ്സിൽ ഉറപ്പിക്കുന്നു.തന്നെ പുച്ഛിച്ചു തള്ളുന്നവരുടെ നാവടക്കണം.
അതിനു വേണ്ടി ശങ്കുണ്ണി തന്റെ ദുഃഖമായ കുഞ്ഞുകുട്ടിയെ ഉപേക്ഷിച്ചു . രണ്ടാമതും വിവാഹത്തിനൊരുങ്ങി. തെറ്റിനെ തെറ്റു കൊണ്ട് നേരിടുക. അമ്മ തുറന്നെതിർത്തു. പെങ്ങൾ മനസ്സിലും.ശങ്കുണ്ണി കുലുങ്ങിയില്ല. എരപ്പാളി എന്നു കേൾക്കേണ്ടി വന്ന സംബന്ധക്കാരൻ. ആരുടെയോ മോഷണക്കുറ്റം സ്വയം ചുമക്കേണ്ടി വന്നവൻ.
ശങ്കുണ്ണി പണം വാങ്ങി. ഗർഭിണിയായ ജാനുവിനു പുടവ കൊടുത്തു.തന്നെ നോക്കി ചിരിച്ചവർക്ക് നേരെ മനസ്സിൽ കാർക്കിച്ചു തുപ്പി. പണം മുടക്കി ശങ്കുണ്ണി കച്ചവടം തുടങ്ങി.
ഇത് ശങ്കുണ്ണിയുടെ കഥയുടെ തുടക്കം. ഇനി മറ്റുള്ളവർ സ്വപ്നം കാണുന്ന ലക്ഷ്മി, സുന്ദരിയായ ലക്ഷ്മി.ഏട്ടൻ ഇറങ്ങിപ്പോയ സന്ധ്യയിൽ ലക്ഷ്മിയുടെ ലക്ഷ്മിയുടെ ഭാവിയിലേക്ക് ഇരുട്ട് ഇരമ്പിക്കയറി.നിസ്സഹായതാ ബോധത്താൽ പരിഭ്രാന്തമായ യൗവനം.ഇറങ്ങിപ്പോയ ധിക്കാരിയായ ഏട്ടൻ പക്ഷേ രക്ഷകനായി തിരിച്ചു വന്നു.പിന്നീട് ലക്ഷ്മിയിൽ വിടർന്ന ശബ്ദശൂന്യമായ വസന്തം. ലക്ഷ്മിക്കു തന്നെ അറിഞ്ഞു കൂടാ.അവൾക്കു സന്തോഷമോ ? ദുഃഖമോ ?
മറ്റൊരു വശത്ത് ഇരുളിൽ ദുഃഖത്തിന്റെ മുൾപ്പടർപ്പിൽ കൊഴിഞ്ഞു വീണ ഒരു പുഷ്പം.ആർക്കും വേണ്ടാത്ത കുഞ്ഞുകുട്ടി.പാണ്ടുള്ള കുഞ്ഞുകുട്ടി.യുഗങ്ങളായി നില നിൽക്കുന്ന ദുരഭിമാനത്തിന്റെ യുദ്ധത്തിൽ അവർക്ക് സ്നേഹത്തിന്റെ ഒരു ലോകം നഷ്ടപ്പെട്ടു.അവൾക്കെന്തു പറ്റി.
കുഞ്ഞൂട്ടിക്കു ശേഷം ശങ്കുണ്ണിയുടെ ഭാര്യയാഇത്തീർന്ന ജാനു. അവൾക്ക് തന്റെ വിചാരങ്ങൾ പറഞ്ഞറിയിക്കുവാൻ ഭാഷയില്ല. അതിനാൽ അവൾ നിശ്ശബ്ദം അന്വേഷിച്ചു. എന്താണു ഭാഗ്യം ? കരുത്തനായ ഭർത്താവ്,പുഷ്പിച്ചു വരുന്ന സൗഭാഗ്യം.പണത്തിന്റെ സമൃദ്ധി.പക്ഷേ ലഹരിയിൽ മുങ്ങിയെത്തുന്ന ഇരുണ്ട രാത്രികളിലെ ശ്വാസം മുട്ടിക്കുന്ന കരുത്തിൽ മാത്രം അവൾ ഭർത്താവിന്റെ സാമീപ്യം അറിഞ്ഞു. അവിഹിതമായി ചുമന്ന പാപം ഇറങ്ങി കുന്തിയായിത്തീർന്ന ജാനു അവസാനം പോയി.എങ്ങോട്ട് ?
ശക്തിയേറിയ സൗരഭ്യമുള്ള ഒരു പുഷ്പമായ പാറുക്കുട്ടി. ഏതു കൊടുങ്കാറ്റിലും അണയാതെ നിൽക്കുന്ന വിളക്കിന്റെ ഭ്രാന്തനാളം പോലെയുള്ള അവളുടെ പൊട്ടിച്ചിരി.മദാലസയായ പാറുക്കുട്ടി .ശങ്കുണ്ണിയുടെ നേട്ടം, ശങ്കുണ്ണിയുടെ സ്വർഗ്ഗം.പക്ഷേ ശങ്കുണ്ണിയുടെ സ്വന്തമാണോ ??
പടർന്ന പേരാൽ പോലെ നിൽക്കുന്ന കാർത്ത്യായനിയമ്മ മകനെ ആട്ടിവിട്ടു. അവസാനം ദുരഭിമാനത്തിന്റെ കോട്ടകൾ തകർന്നു വീണ പാതിരയിൽ ആ അമ്മയുടെ മനസ്സ് എന്തിനാണു കേണിരുന്നത്.
സ്വയം ചോദ്യങ്ങൾ ചോദിക്കുന്ന, കലിയുഗത്തിൽ ജന്മം എന്ന പാപം ചുമക്കുന്ന ഇവരിലൂടെ വളർന്നു നിൽക്കുന്ന ശങ്കുണ്ണി. ചാരായവും അരിയും വിറ്റ് കാശു നേടുന്ന ശങ്കുണ്ണി.പക്ഷേ ശങ്കുണ്ണി അവസാനം നേടുന്നതോ ?
ഈ മനുഷ്യരുടെ മാനസിക വിക്ഷോഭങ്ങൾ കോർത്തെടുക്കുമ്പോൾ ഒരു ജീവിതകഥ ഉടലെടുക്കുന്നു.അതാണു കലിയുഗം
കടപ്പാട് : പാട്ടുപുസ്തകം