കഥാസാരം
ഭാര്യയുടെ പണം കൊണ്ട് ഇംഗ്ലണ്ടിൽ പോയി താമസിച്ച് 10 കൊല്ലം കഴിഞ്ഞ് ബാരിസ്റ്ററായി നാട്ടിൽ മടങ്ങിയെത്തിയ രാഘവൻ പിള്ള വിദേശപരിഷ്കാരത്തിന്റെ അതിപ്രസരത്താൽ മോൺഷിയർ “ ഘവാൻ “ ആയാണ് അറിയപ്പെടുന്നത്.സുശീലയും രൂപവതിയുമായ സുഷമയുടെ ഭർത്തൃഭക്തിയോ ശാലീനതയോ ഒന്നും അയാളെ ആകർഷിക്കുന്നില്ല. രാഘവൻ ചേട്ടനായ പഴയ മുറച്ചെറുക്കനെ കാത്തിരുന്ന സുഷമ കണ്ണീർ പൊഴിച്ചു കഴിയുന്നതു പോളും കാണാൻ നിൽക്കാതെ ഘവാൻ തിരുവനന്തപുരത്ത് ഹൈക്കോടതിയിൽ പ്രാക്ടീസു ചെയ്യാൻ സ്ഥലം വിട്ടു.സുഷമയെ ആശ്വസിപ്പിക്കുവാൻ അവളുടെ പ്രിയസഖിയായ കമല എത്തിച്ചേർന്നു.കമലയുടെ ഭാവനയിൽ രൂപം കൊണ്ട ഒരു പുതു പരിപാടിയുമായി സുഷമയും അവളോടൊത്ത് ഘവാന്റെ പട്ടണത്തിലേയ്ക്ക് യാത്രയായി.ഘവാൻ താമസിക്കുന്ന കെട്ടിടത്തിന്റെ എതിർവശത്തെ മണിമന്ദിരത്തിൽ അടുത്ത കാലത്ത് വന്നു താമസമാക്കിയ ഷാമാ എന്ന കുബേരകുമാരിയിൽ ഘവാന്റെ ശ്രദ്ധ പതിഞ്ഞു.തനി പരിഷ്കൃത ദിനചര്യകൾ സ്വീകരിച്ച് വിദേശ സംസ്കാരത്തിന്റെ പ്രതിരൂപമായിക്കഴിയുന്ന ഷാമായിൽ ഘവാൻ അനുരക്തനാവാൻ അധിക നാൾ വേണ്ടി വന്നില്ല. അവരുടെ വിവാഹവും പെട്ടെന്നാണു നടന്നത്.വിവാഹദിവസം പോലും ക്ലബിൽ പോകാതിരിക്കാൻ ഷാമായ്ക്കു കഴിഞ്ഞില്ല.അവളുടെ അണിവിരലിൽ അണിയുന്നതിനൊരു രത്നമോതിരം വാങ്ങാൻ പണം ഇല്ലാതെ വലഞ്ഞ ഘവാൻ പഴയ പത്നി സുഷമയുടേ പേർക്ക് എഴുതി. ആ പതിവ്രത മടിക്കാതെ പണം എത്തിച്ചു.ഘവാന്റെ കണ്മുൻപിൽ വെച്ചു തന്നെ ഷാമ മറ്റൊരു യുവാവുമായി നർമ്മസല്ലാപത്തിനും നൃത്തമാടുന്നതിനും നിശാസഞ്ചാരത്തിനും തയ്യാറാകുന്നു. ഘവാൻ മനസ്സു മടുത്ത് നാടൻ സുന്ദരിയായ ഷുഷമയുടെ സമീപത്തു തന്നെ ഓടിയെത്തുന്നു. ഘവാന്റെ പരിഷ്കാര ഭ്രാന്തിനൊരറുതി വന്നു എന്നു മനസ്സിലാക്കിയ സുഷമ ഷാമയായി മാറി.കൂട്ടുകാരി കമല യുവാവും. ഈ വേഷപ്പകർച്ചയാണ് തന്റെ ബുദ്ധി തെളിയിച്ചതെന്ന് ഘവാൻ മനസ്സിലാക്കി.പഴയ രാഘവൻ ചേട്ടനായി താൻ താലി കെട്ടിയ മുറപ്പെണ്ണിനെ പുണരുന്നു
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്‍