അസൂയാലുക്കളായ ചിലർ ആര്യാദേവിയിൽ കളങ്കം ആരോപിച്ച് അവർക്ക് സമുദായത്തിൽ നിന്നും ഭ്രഷ്ട് കല്പിക്കുന്നു. എല്ലാം ഈശ്വരേച്ഛയെന്നു കരുതി ആര്യാദേവി സമാധാനിക്കുന്നു. ദൈവകൃപയാൽ പരാശ്രയമെന്യേ ആര്യാദേവി ഒരാൺകുഞ്ഞിനെ പ്രസവിക്കുന്നു.അവർ അവനു ശങ്കരനെന്ന് പേരുമിട്ടു.
സമുദായത്തിൽ നിന്നു ഒറ്റപ്പെട്ടു നിൽക്കേണ്ടി വന്ന ആര്യാദേവിയ്ക്ക് മകനു ഗുരുകുലവിദ്യാഭ്യാസം നൽകാൻ കഴിഞ്ഞില്ല. അമ്മ തന്നെ മകന്റെ ഗുരുസ്ഥാനവുമേൽക്കുന്നു. അങ്ങനെ അമ്മയിൽ നിന്നും ശങ്കരൻ ആദ്യപാഠങ്ങൾ ഗ്രഹിക്കുന്നു. തനിക്കു ചുറ്റുമുള്ള സമുദായത്തിലെ ജാതി – മത – വർഗ്ഗ – വിദ്വേഷ ചിന്തകൾ കണ്ട് ശങ്കരൻ അസ്വസ്ഥനായി. തൽഫലമെന്നോണം കൗമാരം കഴിയും മുൻപ് , പന്ത്രണ്ടാമത്തെ വയസ്സിൽ ശങ്കരൻ സംന്യാസം സ്വീകരിച്ച് മാതൃപാദങ്ങളിൽ വന്ദിച്ച് , സത്യാന്വേഷിയായി യാത്ര ആരംഭിച്ചു.
ബ്രഹ്മജ്ഞാനം നൽകാൻ കെല്പ്പുള്ള ഒരു ഗുരുവിനെ തേടിയായിരുന്നു യാത്ര. നാളുകൾക്ക് ശേഷം നർമദാ നദീതീരത്ത് ഒരു ഗുഹയിൽ തപസ്സനുഷ്ഠിക്കുന്ന ഗോവിന്ദ ഗുരുപാദരിൽ ശങ്കരൻ ആ ഗുരുവിനെ കണ്ടെത്തി. ശങ്കരനിലെ ദിവ്യത്വം മനസ്സിലാക്കിയ ഗോവിന്ദഗുരു ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. വളരെ ക്ഷണത്തിൽ തന്നെ ശങ്കരൻ അദ്ധ്യയനം പൂർത്തിയാക്കി. വേദശാസ്ത്ര പാരംഗതനായ ശങ്കരനു ഗോവിന്ദഗുരു മഹത്തും ബൃഹത്തുമായ ബ്രഹ്മസൂത്രം ഉപദേശിക്കുന്നു.അനിതര സാധാരണമായ ബുദ്ധി വൈഭവത്താൽ എല്ലാം ശങ്കരൻ ക്ഷണം ഹൃദിസ്ഥമാക്കുന്നു.
ഐക്യത്തിന്റെ മഹത്സന്ദേശമായ അദ്വൈത സിദ്ധാന്തങ്ങൾ ലോകോപകാരാർത്ഥം പ്രചരിപ്പിക്കുവാനായി ശങ്കരൻ ഗോവിന്ദഗുരുവിന്റെ അനുഗ്രഹാശിസ്സുകളുമായി തന്റെ യാത്ര തുടരുന്നു.പൂർണ്ണ ജ്ഞാനിയെന്നു ഘോഷിച്ചവർ പലരും ശങ്കരന്റെ മുന്നിൽ അടിയറവു പറഞ്ഞു.പലരും ശിഷ്യന്മാരായി ശങ്കര പാദങ്ങളെ പിൻ തുടർന്നു. ബ്രാഹ്മനനെന്നോ ചണ്ഡാളനെന്നോ ഭേദമില്ലാതെ ആയിരക്കണക്കിനു ഭക്തർ ശങ്കരന്റെ അനുയായികളായി.ശ്രീ ശങ്കരന്റെ അദ്വൈത സിദ്ധാന്തത്താൽ ശാശ്വതമായ സത്യത്തിൽ എല്ലാവരും ആനന്ദം കണ്ടെത്തി. ശ്രീശങ്കരന്റെ വാദമുഖങ്ങൾ അജയ്യമാണെന്നു കണ്ട കാപാലികരെന്ന അപരിഷ്കൃത വർഗ്ഗക്കാർ ശങ്കരനെ വധിക്കുവാൻ കളമൊരുക്കി.പക്ഷേ ഈശ്വരേച്ഛയെ മറി കടക്കുവാൻ ആർക്കാണു കഴിയുക ! വധിക്കുവാൻ ഒരുങ്ങിയവർ വധിക്കപ്പെട്ടു. ജയാപജയങ്ങളെല്ലാം ജഗന്നിയാവിന്റേതെന്ന് കരുതുന്ന ശങ്കരൻ അചഞ്ചലനായി മുന്നോട്ട് തന്നെ നീങ്ങി.
ആയിടക്കാണു വാർദ്ധക്യസഹജമായ രോഗത്താൽ സ്വന്തം മാതാവ് മരണശയ്യയിലാണെന്ന് ശങ്കരൻ അറിഞ്ഞത്.മാതാവിനോടുള്ള പുത്രന്റെ കടമ നിർവഹിക്കുവാനായി ശങ്കരൻ മാതൃസന്നിധിയിലെത്തി.പുത്രദർശനത്താൽ മതിമറന്ന് ആ അമ്മ സന്തുഷ്ട ചിത്തയായി മരണത്തെ സ്വാഗതം ചെയ്യുന്നു.പക്ഷേ , മരിക്കും മുൻപ് അമ്മയുടെ ആഗ്രഹങ്ങളെന്തെങ്കിലും സാധിക്കുവാനുണ്ടോ എന്ന് ശങ്കരൻ ആരായുന്നു. പുത്രദർശനത്തിൽ കവിഞ്ഞ ആഗ്രഹമൊന്നും തനിക്കില്ലെങ്കിലും പരദേവതയായ സാക്ഷാൽ പരമേശ്വരനെ ഒന്നു കണ്മുന്നിൽ കണ്ടാൽ കൊള്ളാമെന്ന് ആര്യാദേവി ശങ്കരനോടുണർത്തിക്കുന്നു.ഉടൻ തന്നെ ശങ്കരൻ തന്റെ ആദ്ധ്യാത്മിക സിദ്ധി വൈഭവത്താൽ ശ്രീപരമേശ്വരനെയും മഹാവിഷ്ണുവിനെയും അമ്മയുടെ മുന്നിൽ പ്രത്യക്ഷമാക്കുന്നു.ശിവനും വിഷ്ണുവും എല്ലാം ഒരേ പരബ്രഹ്മ സ്വരൂപത്തിന്റെ വിവിധ ഭാവരൂപങ്ങളാണെന്ന അദ്വൈത സത്യം അത്ഭുത സ്തബ്ധയായിരിക്കുന്ന അമ്മയെ ശങ്കരൻ ധരിപ്പിച്ചു.പരമമായ ആനന്ദാനുഭൂതിയോടെ ആര്യാദേവി ഇഹലോകവാസം വെടിഞ്ഞു.അവസാനമായി ശങ്കരൻ തന്റെ മാതാവിന്റെ ശവസംസ്കാര കർമ്മവും നിർവഹിക്കുന്നു. സംന്യാസിയായാല്പ്പോലും മാതാവിനോടുള്ള കടപ്പാടുകൾ ഏതൊരു പുത്രനും നിഷേധിക്കാനാവില്ലല്ലോ.
അദ്വൈത സിദ്ധാന്ത പ്രചരണാർത്ഥം ശ്രീ ശങ്കരൻ ശിഷ്യരുമൊത്ത് കന്യാകുമാരി മുതൽ ഹിമാലയം വരെ പലതവണ ദിഗ്വിജയം നടത്തി.32 വയസ്സിനകം തന്നെ ജീവിത സാഫല്യം നേടിയതായി കരുതിയ ശ്രീ ശങ്കരൻ തന്റെ ഭൗതിക ജീവിതത്തിനു വിരാമമിടുവാൻ തീർച്ചയാക്കുന്നു.പക്ഷേ, പണ്ഡിതാഗ്രേസരരായ ശിഷ്യരുടെ ആഗ്രഹാർത്ഥം കാശ്മീരത്തിലുള്ള ശാരദാക്ഷേത്രത്തിലെ സർവജ്ഞപീഠം കയറുവാൻ ശ്രീശങ്കരൻ സമ്മതിക്കുന്നു.ശാരദാ ക്ഷേത്ര കവാടത്തിലെ പണ്ഡിതന്മാരുടെയെല്ലാം ബഹുമാനം ശ്രീശങ്കരൻ വളരെ വേഗം സമ്പാദിക്കുന്നു.അവർ തങ്ങളുടെ അജ്ഞത സമ്മതിച്ച് ജഗദ് ഗുരുവിനെ സർവജ്ഞപീഠത്തിലേക്കാനയിക്കുന്നു….
കടപ്പാട്: പാട്ടുപുസ്തകം