കഥാസാരം :
കടമറ്റത്തുകര്ത്താ എന്ന പ്രഭുവിന്റെ നീര്ദ്ദേശാനുസരണം കാര്യസ്ഥന്മാരായ രാമനും ശങ്കുവും കൂടി കുരുതിക്കായി കൊണ്ടുപോയ രണ്ടു് കുട്ടികളെ പൗലൂസു് ശെമ്മശ്ശനും വേലുവും കൂടി രക്ഷപെടുത്തി. വിവരമറിഞ്ഞ കര്‍ത്താ ശെമ്മാശന്റെ പുരയ്ക്കു് തീ വച്ചു. വീടു് നഷ്ടപ്പെട്ട പൗലൂസു് മാര്‍ ആബോ ബാവയുടെ കൂടെ താമസമാക്കി. തീ വച്ചു നശിപ്പിച്ച പുരയില്‍ നിന്നും ലഭിച്ച ഒരു ചെറിയ പെട്ടി രാമനും ശങ്കുവും കൂടി ഒളിച്ചുവച്ചു. പെട്ടിയില്‍ ഏതോ അമൂല്യനിധി ഉണ്ടെന്നു് ധരിച്ച കര്‍ത്തായും ഭാര്യയും കൂടി അതു് കൈക്കലാക്കുവാന്‍ ശ്രമിച്ചു. പക്ഷെ പെട്ടി വേലുവിന്റെ കയ്യിലാണെന്നു് രാമനും ശങ്കുവും പ്രഭുവിനെ ധരിപ്പിച്ചു. ആദ്യമെല്ലാം വേലു സമ്മതിച്ചില്ലെങ്കിലും പിന്നീടു് പെട്ടി തന്റെ കൈവശമുണ്ടെന്നു് അയാള്‍ പറഞ്ഞു. പെട്ടി കൈക്കലാക്കുവാന്‍ തന്റെ ഏകപുത്രിയെ പ്രഭു വേലുവിനു് വിവാഹം കഴിച്ചുകൊടുത്തു. ഇതിനിടയില്‍ രാമനും ശങ്കുവും കൂടി പെട്ടിയുമായി നാടു് വിട്ടു കഴിഞ്ഞിരുന്നു.
ബാവയുടെ കൂടെ താമസമാക്കിയ പൗലൂസിനു് ഒരു യുവതിയുമായി സ്നേഹമുണ്ടായിരുന്നു, കത്രീന. അവള് പൗലൂസുമായുള്ള ഭാവി ജീവിതമോര്ത്തു് സ്വപ്നം കണ്ടുവരികയായിരുന്നു. ഒരു ദിവസം ബാവയുടെ കാണാതായ പശുവിനെ തേടി പൗലൂസു് പുറപ്പെട്ടു. പക്ഷെ ദീര്‍ഘനേരത്തെ തിരിച്ചിലുകൊണ്ടും പശുവിനെ കാണാതെ കുഴങ്ങിയ പൗലൂസിനെ ഒരു കൂട്ടം കാട്ടുജാതിക്കാര്‍ പിടിച്ചുകെട്ടി അവരുടെ നേതാവിന്റെ അടുക്കലെത്തിച്ചു. പട്ടടക്കാളിയുടെ മുന്പില് കുരുതിക്കുവേണ്ടി നിര്‍ത്തിയ പൗലൂസില് കനിവു് തോന്നിയ പാതാളരാജാവു് അയാളെ തന്റെ ശിഷ്യനായി അംഗീകരിച്ചു് അവിടെ താമസിപ്പിച്ചു. പാതാളരാജാവില് നിന്നും എല്ലാ മന്ത്രവാദങ്ങളും മാസ്മരിശക്തികളും പൗലൂസു് അഭ്യസിച്ചു. പാതാളരാജാവിന്റെ മകള്‍ പൗലൂസില് അനുരക്തയായി. പക്ഷെ പൗലൂസു് അവളുടെ പ്രേമാഭ്യര്ത്ഥനകളെല്ലാം നിരസിച്ചു. പൗലൂസിനെ വശത്താക്കുവാന്‍ ശ്രമിച്ച പാതാളരാജകുമാരിയെ തന്റെ മന്ത്രശക്തിയാല്‍ പൗലൂസു് നശിപ്പിച്ചു.
പാതാളരാജാവിന്റെ കയ്യില്‍ നിന്നും അവസാനത്തെ മന്ത്രതന്ത്രങ്ങളും പഠിച്ച ശെമ്മാശ്ശന് (പൗലൂസു് ) നാട്ടില്‍ മടങ്ങിയെത്തി. കത്രീന ഇതിനിടയില്‍ മറ്റൊരുവന്റെ ഭാര്യയായി കഴിഞ്ഞിരുന്നു. ബാവാ വൃദ്ധനായിക്കഴിഞ്ഞിരുന്നു. എങ്കിലും പള്ളിയിലേക്കു് മടങ്ങിപ്പോകുവാനോ അവിടുത്തെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുവാനോ പൗലൂസു് ശെമ്മാശ്ശന് വിസമ്മതിച്ചു.
തന്റെ മന്ത്രവാദങ്ങള്‍ മൂലം പൗലൂസു് പ്രസിദ്ധനായിത്തീര്‍ന്നു. ഈ സന്ദര്‍ഭത്തിലാണു് സൗന്ദര്യവതിയായ ഒരു യുവതിയുടെ രൂപത്തിലും ഭാവത്തിലും വന്നു് ഗര്‍ഭിണികളേയും മറ്റും കൊന്നു് രക്തപാനം നടത്തിവന്നിരുന്ന കറ്റാനം യക്ഷിയുടെ കഥ പൗലൂസു് ശെമ്മാശ്ശന്റെ ചെവിയിലുമെത്തി. യക്ഷിയെ പിടിച്ചുകെട്ടുവാന്‍ പൗലൂസു് തീരുമാനിച്ചു. സ്ഥലത്തെ വലിയ മന്ത്രവാദിയും പൂജാകര്മ്മാദികളിലും മറ്റും വിദഗ്ദ്ധനുമായിരുന്ന നമ്പൂതിരിക്കു് ഒരു കൃസ്ത്യാനിപയ്യന് യക്ഷിയെ പിടിച്ചുകെട്ടുവാന്‍ തുനിഞ്ഞതു് സഹിച്ചില്ല. നമ്പൂതിരി പൗലൂസിനെ പരീക്ഷിക്കുവാനും പരാജയപ്പെടുത്തുവാനും തുനിഞ്ഞു. നമ്പൂതിരിയുടെ ക്ഷണപ്രകാരം എത്തിയ പൗലൂസിന്റെ വള്ളം നമ്പൂതിരി മരത്തിന്റെ മുകളില്‍ കയറ്റിവയ്ക്കുകയും അയാള്‍ക്കു് ഇരിക്കുവാന് ഇരിപ്പിടം കൊടുക്കാതെ പരിഹസിക്കുകയും ചെയ്തു. തന്റെ മന്ത്രശക്തിയാല്‍ നമ്പൂതിരിയുടെ മുമ്പില്‍ ഇരിപ്പിടം കൊണ്ടുവരികയും മരത്തില്‍ കയറ്റിവച്ച വള്ളം ഇറക്കുവാന്‍ ഇല്ലത്തെ അന്തര്‍ജനങ്ങളെ ഉപയാഗിക്കുവാന്‍ തുനിയുകയും ചെയ്ത പൗലൂസിനോടു് നമ്പൂതിരി പരാജയമടഞ്ഞു് ക്ഷമായാചനം ചെയ്തു.
നമ്പൂതിരി കറ്റാനംയക്ഷിയെ പിടിച്ചുകെട്ടുന്നതില്‍ പരാജമപ്പെട്ടു. പൗലൂസു് ശെമ്മശ്ശന് യക്ഷിയെ ആണിയില്‍ തറച്ചു് നാട്ടുകാരെ ഉപദ്രവത്തില്‍ നിന്നു് രക്ഷപെടുത്തി. എന്നുതന്നെയല്ല തന്റെ മസ്മരശക്തിയാല് പല അത്ഭുത പ്രവര്‍ത്തികളും നടത്തി. കാലം കടന്നുപോയി. പൗലൂസു് വാര്ദ്ധക്യത്തിലേക്കു് കാലൂന്നി. തന്റെ മന്ത്രശക്തികളും മാസ്മരവിദ്യകളും കൈവെടിയുവാന്‍ പൗലൂസു് തീരുമാനിച്ചു. പാതാളരാജാവിന്റെ അടുത്തെത്തി തനിക്കു കിട്ടിയ ഗ്രന്ഥങ്ങലും മറ്റും തിരിച്ചേല്പ്പിച്ചു് മടങ്ങി. കോപിഷ്ടനായ പാതാളരാജാവു് തന്റെ പ്രേതഗണങ്ങളെ അയച്ചു പൗലൂസിനെ പിടിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. പ്രേതപിശാചുക്കളാല് പിന്തുടരപ്പെട്ട പൗലൂസു് കടമറ്റത്തുപള്ളിയെ ശരണം പ്രാപിച്ചു.
തിക്കുറിശ്ശി, എന്‍. ഗോവിന്ദന്‍കുട്ടി, ജി. കെ. പിള്ള, എസു്. പി. പിള്ള, മുതുകുളം രാഘവന്‍പിള്ള, പള്ളം ജോസഫു്, സി. ഐ. ജോസു്, ഗോപിനാഥു് , വി. പി. നായര്‍, അനുജന് കുറിച്ചി, കൊട്ടായി, പിഷാരടി, തങ്കപ്പന്, സുകുമാരി, റ്റി. ആര്. ഓമന, ശശികല, പ്രിയംവദ, സ്വര്‍ണ്ണലത, തങ്കമണി, രാജശ്രീ, ഭാരതി എന്നിവര്‍ മുഖ്യ ഭാഗങ്ങളഭിനയിച്ച ഈ ചിത്രത്തിനു വേണ്ടി സംഭാഷണം രചിച്ചതു മുതുകുളം രാഘവന്പിള്ളയാണു്.
തര്യന് പിക്ചേഴ്സു് വിതരണം ചെയ്ത കടമറ്റത്തച്ചന് 22-04-1966ല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|