സത്യന്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കെ. പി. ഉമ്മര്‍, പി. ജെ. ആന്റണി, ജി. കെ. പിള്ള, ബഹദൂര്‍, അടൂര്‍ഭാസി, സബാസ്റ്റ്യന്‍, രാജന്, പ്രതാപന്, രമേഷു്, മാസ്റ്റര്‍ പ്രഭാകരന്, ഷീല, ബി. എസു്. സരോജ, വാസന്തി, ആറന്മുള പൊന്നമ്മ, സുകുമാരി, കൗസല്യ, വി. എസു്. പത്മിനി, ജ്യോതി, എന്‍. സരോജ എന്നിവര്‍ അഭിനയിച്ച തറവാട്ടമ്മ 1966 സെപ്തംബര്‍ 16നു് പ്രദര്‍ശനം ആരംഭിച്ചു. ഭാരതു് പിക്ചേഴ്സാണു് ഈ ചിത്രം കേരളത്തില്‍ വിതരണം നടത്തിയതു്.
കഥാസാരം :
ബാരിസ്റ്റര്‍ കേശവപ്പണിക്കര്‍ തന്റെ മകന് ഗോപിയ്ക്കു് അമ്മ മരിച്ച ദുഃഖം ഇല്ലാതാക്കുവാന്‍ വേണ്ടി സരോജിനിയെന്ന സ്ത്രീയെ വിവാഹം ചെയ്തു. പക്ഷെ സരോജിനിയ്ക്കു് ഗോപിയെ ഇഷ്ടപ്പെട്ടില്ല. അതു്കൊണ്ടു് പണിക്കരുടെ മൂത്തസഹോദരി ലക്ഷ്മിയമ്മ ഗോപിയെ കൂട്ടി അവരുടെ കൃഷിസ്ഥലമായ വള്ളിക്കുന്നത്തേക്കു് കൊണ്ടുപോയി. ഗോപി വളര്‍ന്നു വലുതായിട്ടും സരോജിനിയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചു. പണിക്കര്‍ക്കു് സരോജിനിയില്‍ രണ്ടു് പെണ്‍മക്കളുണ്ടായി. ഗീതയും ലതയും. മൂത്തമകള്‍ ഗീത മദ്രാസില്‍ പഠിക്കുന്നു. ലത അച്ഛന്റെ കൂടെ എറണാകുളത്തു് താമസവും. മദ്രാസില്‍ വച്ചു് ഗീത സുരേഷു് എന്ന യുവാവുമായി പ്രേമബന്ധത്തിലായി.
മലയായില്‍ അനവധികാലം ഡോക്ടറായി ജോലി ചെയ്ത ശേഷം ധാരാളം പണവുമായി ഡോക്ടര്‍ എ. എം. നായര്‍ നാട്ടില്‍ തിരിച്ചെത്തി. ലക്ഷ്മിയമ്മയുടെ ഭര്‍ത്താവിന്റെ അനന്തിരവനാണു് ഡോക്ടര്‍ നായര്‍. അദ്ദേഹം വള്ളിക്കുന്നത്തു് സ്ഥലം വാങ്ങി വീടു് വച്ചു് അവിടെ താമസമാക്കി. ഡോക്ടറുടെ ഏക പുത്രിയായ രാധയുമായി ഗോപി കണ്ടുമുട്ടി. അവര്‍ തമ്മിലുള്ള വിവാഹം നടത്തുവാന്‍ ലക്ഷ്മിയമ്മ ശ്രമിച്ചു തുടങ്ങി.
ഗീത അവധിയ്ക്കു് നാട്ടില്‍ വന്നപ്പോള്‍ സരോജിനിയോടു് അവളുടെ പ്രേമബന്ധത്തെക്കുറിച്ചു് പറഞ്ഞു. ഗീതയുടെ ഇഷ്ടപ്രകാരം സുരേഷുമായുള്ള വിവാഹം നടത്തുവാന്‍ സരോജിനി പണിക്കരെ നിര്‍ബന്ധിച്ചു. തനിക്കു് ഇഷ്ടമില്ലാത്ത ബന്ധമായിരുന്നുവെങ്കിലും സരോജിനിയുടെ നിര്‍ബന്ധം മൂത്തപ്പോള്‍ പണിക്കര്‍ വിവാഹത്തിനു് സമ്മതിച്ചു. അങ്ങിനെ സുരേഷും ഗീതയും, ഗോപിയും രാധയും തമ്മിലുള്ള വിവാഹങ്ങള്‍ ഗുരുവായൂരമ്പലത്തില്‍ വച്ചു് നടന്നു. വിവാഹശേഷം ഗോപിയും രാധയും വള്ളിക്കുന്നിലേക്കു് മടങ്ങി. സുരേഷു് മദ്രാസിലേക്കും.
വിവാഹാനന്തരം സുരേഷിന്റെ വിദ്യാഭ്യാസത്തിനുള്ള പണം പണിക്കര്‍ കൊടുക്കാമെന്നുള്ള വ്യവസ്ഥപ്രകാരം അദ്ദേഹം മദ്രാസിലേക്കു് പണം അയച്ചുകൊടുത്തുകൊണ്ടിരുന്നു. ആവശ്യത്തിലധികം പണം ചിലവാക്കി കൂട്ടുകാരുമൊത്തു് സുഖിച്ചു കഴിയുകയായിരുന്നു സുരേഷു്. തന്റെ പുത്രിയുടെ ഭര്‍ത്താവിനെ കാണുവാനായി മദ്രാസിലെത്തിയ പണിക്കര്‍ കണ്ടതു് മദ്യപിച്ചു് ബഹളമുണ്ടാക്കിയതിനു് സുരേഷിനേയും കൂട്ടുകാരേയും പോലീസു് അറസ്റ്റു് ചെയ്തു് കൊണ്ടുപോകുന്നതാണു്. വിഷാദവിവശനായ പണിക്കര്‍ നേരെ മദിരാശിയില്‍ നിന്നും വള്ളിക്കുന്നത്തെത്തി. തന്റെ മകനോടു വിവരങ്ങള്‍ മുഴുവന്‍ പറയുവാന്‍ സാധിക്കുംമുമ്പേ അദ്ദേഹം ഹൃദയസ്ഥംഭനത്താല് അന്ത്യശ്വാസം വലിച്ചു.
മദ്രാസില്‍ നിന്നും മടങ്ങിയെത്തിയ സുരേഷു് ഒരു ഗ്ലാസു്ഫാക്ടറി തുടങ്ങുവാനായി രണ്ടു് ലക്ഷം രൂപ സരോജിനിയോടു് ആവശ്യപ്പെട്ടു. രൂപ കൊടുക്കുവാന്‍ സരോജിനി ഗോപിയെ നിര്‍ബന്ധിച്ചു. സംശയാലുവായ ഗോപി രൂപ കൊടുക്കുവാന്‍ മടിച്ചു. ഇതു് ഒരു കുടുംബകലഹത്തിലാണു് അവസാനിച്ചതു്. സരോജിനി തന്റെ ഭാഗം ആവശ്യപ്പെട്ടു. ഗോപി സ്വത്തു് മുഴുവന്‍ സരോജിനിയുടെ പേര്‍ക്കു് എഴുതിക്കൊടുത്തു. സുരേഷു് സൂത്രത്തില്‍ സരോജിനിയില്‍ നിന്നും ഒരു സര്വ്വാവകാശമുക്ത്യാര് എഴുതിവാങ്ങി. സ്വത്തെല്ലാം ഒന്നൊന്നായി വിറ്റു തുടങ്ങി.
റീത്ത എന്ന ഒരു യുവസുന്ദരിയുമായി സുരേഷു് സ്വച്ഛന്ദം വിഹരിച്ചു തുടങ്ങി. ഇത്രയുമായപ്പോള്‍ ഗീത സുരേഷിനെ ഉപദേശിക്കുവാന്‍ ശ്രമിച്ചു. ഈ ഇടപെടലില്‍ കുപിതനായ സുരേഷു് ഗീതയെ വീട്ടില്‍ നിന്നും അടിച്ചിറക്കി. തന്റെ സര്വ്വാഭിഷ്ടത്തിനും വാരിക്കോരി പണം ചിലവാക്കുവാന്‍ തുടങ്ങിയ സുരേഷു് ബാക്കിയുള്ള സ്വത്തെല്ലാംകൂടി ഒരു ഫൈനാന്സിംഗു് കോര്പ്പറേഷനു് വില്ക്കുവാന് തീരുമാനിച്ചു. അതില്‍ എതിര്‍പ്പു് പ്രകടിപ്പിച്ച സരോജിനിയേയും സുരേഷു് വീട്ടില്‍ നിന്നും ആട്ടിപ്പായിച്ചു. ഗീതയും സരോജിനിയും ഗോപിയുടെ അടുക്കല്‍ അഭയം തേടി. ലക്ഷ്മിയമ്മയും രാധയും അവരെ സ്വീകരിച്ചു സംരക്ഷിച്ചു.
ലക്കും ലഗാനും ഇല്ലാത്ത ജീവിതം സുരേഷിനെ വലിയ കടക്കാരനാക്കി. കടക്കാര് സരോജിനിയുടെ വീടും വസ്തുവും ലേലം ചെയ്തപ്പോള്‍ രാധയുടെ പിതാവായ ഡോക്ടര്‍ നായര്‍ അതു് വാങ്ങി സരോജിനിക്കു് തന്നെ തിരിച്ചുകൊടുത്തു. പശ്ചാത്താപത്താല്‍ പാപഭാരം കഴുകി നല്ലവനായി തീര്‍ന്ന സുരേഷു് ഗീതയുമായി വീണ്ടും ചേരുന്നതോടുകൂടി കഥ അവസാനിക്കുന്നു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍