കഥാസാരം
പ്രൊഫസര്‍ മധുവും വിദ്യാർത്ഥിനിയായ ഗീതയും ഗുരുശിഷ്യബന്ധത്തിനപ്പുറം ഭാര്യാഭർത്തൃബന്ധത്തിന്റെ ചവിട്ടു പടികള്‍ രക്ഷകര്‍ത്താക്കളുടെ അനുമതിക്കു കാത്തുനില്‍ക്കാതെ നടന്നു കയറി. ഹരിജനായ മധുവിനെ അംഗീകരിക്കുവാന്‍ തറവാട്ടു മഹിമയുടെ കൊടിയുയര്‍ത്തി വാഴുന്ന ഗീതയുടെ അച്ഛന് തയ്യാറായില്ല.
ഈ അവസരത്തില്‍ ഉപരിപഠനത്തിനു സൗകര്യം ലഭിച്ച മധുവിനെ കണ്ണുനീരോടുകൂടിയെങ്കിലും ഗീത യാത്രയാക്കി. പ്രതീക്ഷകള്‍ക്കു് കളമൊരുക്കുന്ന പ്രതിജ്ഞകളും നല്കി മധു വിദേശത്തേക്കു് പോയി.
ഗീതയുടെ മാതുലപുത്രനായ ജയന് തന്റെ അച്ഛന് സിംഗപ്പൂരില്‍നിന്നും കള്ളക്കച്ചവടം ചെയ്തു സമ്പാദിക്കുന്ന പണം ദുര്‍വ്യയം ചെയ്തു് സിനിമാ പ്രൊഡ്യൂസറാണെന്നും പറഞ്ഞു് തരുണികളെ വേട്ടയാടിപ്പിടിച്ചു് ഉല്ലസിച്ചു കഴിയുന്നു. അയാള്‍ക്കു ഗീതയിലും ഒരു നോട്ടമുണ്ടു്. മധുവിന്റെ അഭാവത്തില്‍ അയാള്‍ ഒരു തന്ത്രം പ്രയോഗിച്ചു. മധു മറ്റൊരു യുവതിയില്‍ അനുരക്തനായി എന്നറിയുന്ന കത്തു് ഗീതയ്ക്കും, ഗീത നാട്ടിലൊരാളുടെ ഭാര്യയായിത്തീര്ന്നുവെന്നു് ഖേദപൂര്‍വ്വം അറിയിച്ചുകൊണ്ടുള്ള ഒരു കത്തു് മധുവിനും ഒരേസമയത്തു ലഭിക്കത്തക്കവിധം ജയന് വിദഗ്ദ്ധമായ രീതിയില്‍ അയച്ചു. രണ്ടു ഹൃദയങ്ങളേയും ആ കത്തുകള്‍ ഒരുപോലെ മുറിവേല്‍പ്പിച്ചു വേദനിപ്പിച്ചു.
ഗീതയുടെ അച്ഛന്റെ ഒരു പഴയ സുഹൃത്തും ധനാഢ്യനുമായ ആര്. കെ. സിംഗപ്പൂരില്‍നിന്നും മകളായ സുധയുമൊത്തു് നാട്ടിലെത്തി. സുധയെ കണ്ടുകഴിഞ്ഞപ്പോള്‍ ജയന്റെ മനസ്സില്‍ പുതിയ ആശയം ഉദിച്ചു. സുധ ജയന്റെ വലയില്‍ വീണു.
മധുവിന്റെ കത്തുവായിച്ചപ്പോള്‍ മുതല്‍ ഗീത മാനസികക്ഷോഭം മൂലം ഏതാണ്ടു മൂകമായി നിര്‍ജ്ജീവ വസ്തുവിനെപ്പോലെ കഴിഞ്ഞുവന്നു. ഗീതയുടെ ദയനീയനിലക്കു് മാറ്റമുണ്ടാക്കുന്നതിനു് അവളുടെ അച്ഛന്റെ സ്നേഹിതന് ആര്. കെ. , ഗീതയെ വിവാഹം ചെയ്യുവാന്‍ തയ്യാറായി. അവളെ അയാള്‍ വിവാഹം കഴിച്ചു. അഞ്ചുമാസമായപ്പോള് ഗീത ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. ആര്. കെ. അതില്‍ ക്ഷോഭിച്ചില്ല. വേദനിച്ചുമില്ല. അയാള്‍ അവളെ സമാധാനിപ്പിച്ചു.
നിരാശയുടെ നീർച്ചുഴിയില്‍പ്പെട്ടു വീര്‍പ്പുമുട്ടി ഭ്രാന്തനെപ്പോലെ അലഞ്ഞുതിരിഞ്ഞു നാട്ടിലെത്തിയ മധു ഗീതയെ കണ്ടു. നല്ലവനായ ആര്.കെ., മധുവിനു ഗവേഷണത്തിനായി ഒരു ലബോറട്ടറി ഉണ്ടാക്കിക്കൊടുത്തു. അവിടെ മധു, ഗീതയോടും മകളോടും കൂടിക്കഴിയുന്ന രംഗം ജയന്റെ മനസ്സില്‍ വീണ്ടും പകയുടെ അലകളുയര്‍ത്തി. ദുഷ്ടനായ അയാള്‍ ലബോറട്ടറിയില്‍ ബോംബു വെച്ചു. അതില്പ്പെട്ടു് ഗീത മരിച്ചു. അമ്മയെ കാണാന്‍ വേണ്ടി കരഞ്ഞ മകള്‍ക്കുവേണ്ടി ഗീതയുടെ ഒരു പ്രതിമ ഉണ്ടാക്കി സ്വിച്ചമര്ത്തിയാല് പ്രത്യക്ഷമാകുന്ന രീതിയില്‍ അവിടെ ഒരുക്കി വെച്ചു. വിധിയുടെ ക്രൂരത അവസാനിച്ചിരുന്നില്ല. മകള്‍ എങ്ങനെയോ അതിന്റെ സ്വിച്ചില്‍ പിടിച്ചു് കറണ്ടടിച്ചു മരിച്ചു. എല്ലാം നശിച്ച മധുവിന്റെ മരണത്തോടെ കഥ അവസാനിക്കുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|