കഥാസാരം
കേശവനും രാജനും കല്യാണിയുടെ മക്കളാണ്.കല്യാണി വിധവയും.ചെറിയ പലചരക്കു കടയിൽ നിന്നും കിട്ടുന്ന ആദായം മാത്രമാണ് ആ കൊച്ചു കുടുംബത്തിന്റെ ജീവിത മാർഗ്ഗം. തന്റെ കൊച്ചനുജനോട് അതീത സ്നേഹവും താല്പര്യവുമുള്ള കേശവന് അച്ഛനില്ലാത്ത കോട്ടം അവനെ ഒരു തരത്തിലും ബാധിക്കരുത് എന്ന് നിർബന്ധമായിരുന്നു.രാജനെ ഒരു വക്കീലോ ഡോക്ടറോ ആക്കണമെന്ന് അവനു ആഗ്രഹമുണ്ട്.രാജന്റെ വിദ്യാഭ്യാസത്തിനു തടസ്സമുണ്ടാകാതിരിക്കാൻ കേശവൻ വിവാഹം പോലും വേണ്ടെന്നു വെച്ചു.
കല്യാണിയുടെ ഒരകന്ന ബന്ധുവാണ് മങ്കു അമ്മ.അവരും പുത്രി പാർവതിയും കല്യാണിയുടെ വസതിക്കു സമീപം തന്നെയാണ് താമസിച്ചിരുന്നത്.രാജനും പാർവതിയും ബാല്യകാലം മുതൽ ഒരുമിച്ച് കളിച്ച് പഠിച്ച് വന്നതാണ്.യൗവനത്തിലേയ്ക്ക് കാലൂന്നിയപ്പോൾ അവരുടെ ബാല്യകാല സ്നേഹം പ്രേമമായി രൂപാന്തരപ്പെട്ടു.
കുടുംബച്ചിലവ് പോലും കഷ്ടിച്ചു നടത്തിയിരുന്ന കേശവൻ എന്തു ത്യാഗം സഹിച്ചും രാജനെ ഉപരിപഠനത്തിനായി പട്ടണത്തിലേക്കയയ്ക്കുവാൻ തീരുമാനിച്ചു.രാജൻ കോളേജിലേയ്ക്ക് യാത്രയായി.വിട്ടു പിരിയുവാൻ തീരെ സമ്മതമില്ലാതിരുന്നുവെങ്കിലും പാർവതിയും രാജന്റെ യാത്രയ്ക്ക് അനുവാദം നൽകി.
മാസങ്ങൾ ചിലതു കഴിഞ്ഞു.രാജൻ അവധിയ്ക്ക് വീട്ടിലെത്തി.ചേട്ടനെയും അമ്മയെയും കാണുന്നതിൽ തിടുക്കം രാജന് പാർവതിയെ കാണുന്നതിനായിരുന്നു. കാമുകന്റെ വേർപാടിൽ ശോകാകുലയായി കഴിഞ്ഞിരുന്ന പാർവതി രാജനെ കണ്ടു മുട്ടി. തന്റെ സഹധർമ്മിണീ പദം മറ്റാർക്കും അല്ലെന്നും മറ്റും പറഞ്ഞു രാജൻ അവളെ സാന്ത്വനപ്പെടുത്തി. തന്റെ വാഗ്ദാനത്തിന് ഉറപ്പു വരുത്തുവനായി സർവചരാചരങ്ങളെയും സാക്ഷി നിർത്തി രാജൻ പാർവതിയുടെ കഴുത്തിൽ വരണമാല്യം ചാർത്തി.
ശാർക്കര ക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ദിവസം. പാർവതിയും രാജനും ആഘോഷപരിപാടികളിൽ പങ്കു ചേർന്നു.സന്തോഷത്തിലും ഉത്സാഹത്തിലും അവർ സമയം പോയതറിഞ്ഞില്ല. രാത്രി വളരെ ഇരുട്ടിക്കഴിഞ്ഞിരുന്നു.വഴിയിൽ ഒരു ചെറിയ പാലം തകർന്നു കിടന്നതിനാൽ അവർക്ക് വീടു പറ്റുവാൻ കഴിഞ്ഞില്ല. മറ്റു പോംവഴികളില്ലാതെ അവർ ഇരുവരും അടുത്തുള്ള ഒരു വഴിയമ്പലത്തിൽ തങ്ങി.പ്രകൃതിയുടെ വികൃതികൾ അവരുടെ ഹൃദയങ്ങളെ ഇക്കിളിപ്പെടുത്തി.നിയതിയുടെ നിയമങ്ങൾക്ക് അവർ അടിമപ്പെട്ടു.
അവധി തീർന്ന രാജൻ കോളേജിലേയ്ക്ക് മടങ്ങി.പട്ടണത്തിലെ കൂട്ടുകെട്ടുകൾ രാജന്റെ ഹൃദയത്തെ പങ്കിലമാക്കുവാൻ തുടങ്ങി.വില്ലൻ തോമ മുതലായ ചില സ്നേഹിതന്മാർ രാജനെ ശരിക്കും മുതലെടുക്കാൻ തുടങ്ങി. ഒരു ദിവസം സുപ്രസിദ്ധ ഗായികയായ ലതയുടെ പാട്ടുകച്ചേരി പട്ടണത്തിൽ നടന്നത് ശ്രവിക്കുവാൻ രാജൻ കൂട്ടരുമൊത്ത് പോയി. അവിചാരിതമായുണ്ടായ സുഖക്കേടു മൂലം ലതയ്ക്ക് കച്ചേരി നടത്തുവാൻ അന്നു നിവൃത്തിയില്ലെന്നുള്ള അറിയിപ്പ് സദസ്യരിൽ ബഹളത്തിനു കാരണമായി. വില്ലൻ തോമായുടെ നേതൃത്വത്തിൽ രാജനും കൂട്ടുകാരും സ്റ്റേജിൽ കയറി.അവിടെ നിന്നു ഗ്രീൻ റൂമിലേയ്ക്കും.യഥാർത്ഥത്തിൽ ലതയ്ക്ക് സുഖക്കേടാണെന്ന് മനസ്സിലാക്കിയ രാജൻ സദസ്യരെ സാന്ത്വനപ്പെടുത്തി മടക്കി. പക്ഷേ ലതയുടെ മാദകത്വത്തിൽ ആകൃഷ്ടനായി കഴിഞ്ഞിരുന്നു.
പാർവതിയും രാജനുമായുള്ള ബന്ധം അറിയാത്ത മങ്കുഅമ്മ തന്റെ സഹോദരപുത്രൻ ശങ്കുണ്ണിയ്ക്ക് അവളെ വിവാഹം കഴിച്ചു കൊടുക്കുവാൻ തീർച്ചയാക്കി. രാജനുമായുള്ള തന്റെ പ്രേമത്തിന്റെ ചിഹ്നം തന്റെ ഗർഭത്തിൽ വളർന്നു കൊണ്ടിരുന്ന പാർവതി ആകെ കുഴങ്ങി. അവൾ രാജനു പല കത്തുകളുമെഴുതി.പക്ഷേ ലതയുമൊത്ത് ആടിപ്പാടി കഴിഞ്ഞു വന്ന രാജൻ അവയ്ക്കു മറുപടി അയക്കുവാൻ പോലും കൂട്ടാക്കിയില്ല.
മറ്റു മാർഗ്ഗമൊന്നുമില്ലാതെ പാർവതി തന്റെ രഹസ്യം കല്യാണിയെ അറിയിച്ചു. കല്യാണിയിൽ നിന്നും വിവരം ഗ്രഹിച്ച കേശവൻ രോഷാകുലനായി മാറി. പട്ടണത്തിൽ പോയി രാജനെ പിടിച്ചു കൊണ്ടു വരുവാൻ കേശവൻ തീർച്ചയാക്കി.
രാജനെ തേടി കേശവൻ പട്ടണത്തിലെത്തി. ലതയുമായി ആടിപ്പാടി ഉല്ലസിച്ചു കഴിയുന്ന രാജനെ കേശവൻ കണ്ടു പിടിച്ചു. പക്ഷേ അധിക്ഷേപവും പരിഹാസവുമാണ് രാജനിൽ നിന്നും കേശവനു കിട്ടിയത്.എന്നു തന്നെയല്ല തന്റെ ജ്യേഷ്ടനാണ് കേശവനെന്ന് കൂട്ടുകാരെ അറിയിക്കുന്നതിനു പോലും രാജന്റെ ദുരഭിമാനം അവനെ അനുവദിച്ചില്ല.
തന്റെ ജീവിതാഭിലാഷങ്ങളെല്ലാം തകർന്ന കേശവൻ തിരിയെ നാട്ടിലെത്തി.രാജനു പണമോ മറ്റെന്തെങ്കിലും സഹായമോ എത്തിക്കുന്നതിൽ നിന്നും അവൻ പിന്തിരിഞ്ഞു.
കാലക്രമേണ പണം ഇല്ലാതെ രാജൻ ബുദ്ധിമുട്ടി തുടങ്ങി. രാജൻ നിർധനനായി തീർന്നപ്പോൾ ലതയും കൂട്ടുകാരും രാജനിൽ നിന്നും അകന്നു.അവർ രാജനെ കാണുന്നതിനോ അവനെ സഹായിക്കുന്നതിനോ തയ്യാറായില്ല.
താൻ ഒരു സ്വപ്നലോകത്തിലാണ് കഴിഞ്ഞിരുന്നത് എന്ന ബോധം രാജനിലുദിച്ചു. അവൻ തിരിച്ചു വീട്ടിലെത്തി. തന്റെ ജ്യേഷ്ടനോടും അമ്മയോടും ക്ഷമ ചോദിച്ചു.നല്ലവനായ കേശവൻ അനുജനെ സ്വീകരിച്ചു. അവൻ പാർവതിയെ വിവാഹം കഴിച്ചു.കഥ അങ്ങനെ സുഖ പര്യവസായിയായി തീരുന്നു.
മുതുകുളം രാഘവൻ പിള്ളയും പോഞ്ഞിക്കര റാഫിയും കൂടി ചലച്ചിത്രത്തിനു സംഭാഷണം രചിച്ചു.വയലാർ രാമവർമ്മ ഗാനങ്ങളെഴുതിയ ആദ്യ ചിത്രമാണ് കൂടപ്പിറപ്പ്. കെ രാഘവൻ സംഗീതം നൽകിയ പന്ത്രണ്ട് പാട്ടുകൾ പിന്നണിയിൽ എ എം രാജ, ശാന്താ പി നായർ, എം എൽ വസന്തകുമാരി, കെ രാഘവ്ൻ എന്നിവർ പാടി.എച്ച്.എസ് വേണു ച്ഛായാഗ്രഹണവും എം കൃഷ്ണനും സ്വാമിനാഥനും ചേർന്ന് ശബ്ദലേഖനവും കെ പി ശങ്കരൻ കുട്ടി രംഗ സംവിധാനവും സോഹൻ ലാൽ നൃത്ത സംവിധാനവും എൻ എസ് മണി ചിത്ര സംയോജനവും നിർവഹിച്ചു. ജെ ഡി തോട്ടാൻ സംവിധാനം ചെയ്ത കൂടപ്പിറപ്പിൽ പ്രേം നവാസ് , അംബിക , മുത്തയ്യ , കുമാരി തങ്കം, അടൂർ പങ്കജം , ആറന്മുള പൊന്നമ്മ , ജി കെ പിള്ള , മുതുകുളം രാഘവൻ പിള്ള, ശ്രീനാരായണ പിള്ള എന്നിവർ അഭിനയിച്ചു.
ചന്ദ്രതാരാ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1956 നവംബർ രണ്ടാം തീയതി റിലീസ് ചെയ്തു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്