പട്ടണത്തിലെ പണക്കാരനായ ആര്.എസ്. പിള്ളയുടെ ജ്യേഷ്ഠന്റെ മകളായ മാലിനി രാജനുമായി പരിചയപ്പെട്ടു. രാജന്റെ ആകാരസൌകുമാര്യത്തില് ആകൃഷ്ടയായ മാലിനി രാജന്റെ ഭാര്യാപദം അലങ്കരിക്കുവാന്‍ ആഗ്രഹിച്ചു. വിവരം മനസ്സിലാക്കിയ പിള്ള ആ ബന്ധത്തെ അനുകൂലിച്ചു. പിള്ളയ്ക്കു മറ്റു പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു.
പിള്ളയുടെ ഫാക്ടറിയിലെ ഒരു ക്ലാര്‍ക്കായ വേണു, താഴ്ന്നജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതു് വേണുവിന്റെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അതൊരു പ്രേമവിവാഹമായിരുന്നു. വേണുവിന്റെ അമ്മ ഭാരതിയും സഹോദരി രാധയും, എരുമേലിയിലാണു് താമസം. കടക്കാരുടെ സമ്മര്‍ദ്ദം മൂലം അവരുടെ വീടു് ജപ്തിചെയ്യുമെന്ന നില വന്നു. വിവരം വേണുവിനെ ധരിപ്പിക്കുവാന്‍ എറണാകുളത്തെത്തിയ രാധ, ആര്.എസ്. പിള്ളയുടെ അനുയായികളുടെ കെണിയില്‍ പെട്ടു. പക്ഷെ രാജന് അവളെ രക്ഷപെടുത്തി. വിവരം വേണുവിനെ ധരിപ്പിച്ച ശേഷം രാധ എരുമേലിയിയിലേക്കു് മടങ്ങിപ്പോയി.
തനിക്കു കിട്ടുവാനുള്ള കുടിശിഖ ശമ്പളം ആവശ്യപ്പെട്ട വേണുവിനെ ആര്.എസ്. പിള്ള ശകാരിച്ചു. വീടു് ജപ്തിയില്‍ നിന്നും രക്ഷപെടുത്തുവാന്‍ ഗത്യന്തരമില്ലാതെ വന്ന വേണു, ആഫീസിലെ സേഫില്നിന്നും രണ്ടായിരം രൂപ എടുത്തു. തപാലാഫീസില് എത്തിയ വേണുവില്‍ നിന്നും രൂപ പോക്കറ്റടിക്കപ്പെട്ടു. രാജനായിരുന്നു പോക്കറ്റടിച്ചതു്. വേണു, ബോധരഹിതനായിപ്പോയി. സുരക്ഷിത സ്ഥലത്തെത്തിയ രാജന് കവര്‍ തുറന്നപ്പോഴാണു് കാര്യം മനസ്സിലായതു്. തന്റെ പ്രവര്‍ത്തി ഒരു കുടുംബത്തിന്റെ തകര്‍ച്ചക്കു കാരണമാകുമെന്നു കണ്ട രാജന് മേല്‍വിലാസം തിരക്കി രൂപ മടക്കിക്കൊടുക്കുവാനായി വേണുവിന്റെ വീട്ടിലെത്തി. പക്ഷെ വേണു ഹൃദയസ്തംഭനം മൂലം നിര്യാതനായിക്കഴിഞ്ഞിരുന്നു. രാജന് രൂപയുമായി എരുമേലിക്കു പോയി. രൂപ ഭാരതിയെ ഏല്‍പ്പിച്ചു ജപ്തിനടപടികളില്‍നിന്നും വീടിനെ രക്ഷിച്ചു. എറണാകുളത്തുവെച്ചു് റൗഡികളില്നിന്നും താന്‍ രക്ഷിച്ച രാധ, വേണുവിന്റെ സഹോദരിയാണെന്നു് രാജനു് അപ്പോഴാണു് മനസ്സിലായതു്.
മരണമടഞ്ഞ വേണുവിന്റെ ഭാര്യ വിഷമം സഹിക്കവയ്യാതെ സ്വജീവിതം അവസാനിപ്പിക്കുവാന്‍ ശ്രമിച്ചതില്‍ നിന്നും അവളെ രക്ഷപെടുത്തി രാജന് ആശുപത്രിയിലാക്കി. ആയിടെ നടന്ന ഒരു ബാങ്കുകൊള്ളയില് പോലീസ് രാജനെ സംശയിച്ചു. പക്ഷെ രാജനെ ആര്.എസ്. പിള്ള സഹായിച്ചതിനാല്‍ പോലീസിന്റെ സംശയത്തില്‍ നിന്നും രക്ഷപെട്ടു. പിള്ളയ്ക്കു രാജന്, മാലിനിയെ വിവാഹം കഴിക്കണമെന്നു നിര്ബ്ബന്ധമുണ്ടായി. ഇതിനകം രാധയില്‍ അനുരക്തനായിക്കഴിഞ്ഞിരുന്ന രാജന് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീടു വിവാഹത്തിനു സമ്മതം മൂളി. പക്ഷെ ആ സമ്മതത്തിന്റെ പുറകില്‍ രാജനു് ഒരു ഉദ്ദേശമുണ്ടായിരുന്നു.
ബാങ്കുകൊള്ളക്കേസില് നിന്നും രക്ഷ പ്രാപിച്ച രാജന് അതിന്റെ പിന്നിലെ സമർത്ഥമായ കൈകള്‍ ആരുടേതെന്നു കണ്ടുപിടിക്കുവാന്‍ തീരുമാനിച്ചു. ആ സംരംഭത്തില്‍ അയാള്‍ പൂര്‍ണ്ണമായും ശ്രദ്ധാലുവായി. തന്റെ പരിശ്രമങ്ങള്‍ക്കിടയില്‍ പല ദുര്ഘടഘട്ടങ്ങളേയും സംഘട്ടനങ്ങളേയും ധീരമായി നേരിട്ടു. രാജന്റെ പ്രയത്നഫലമായി കൊള്ള സംഘത്തെയും അതിന്റെ തലവനേയും വെളിച്ചത്തു കൊണ്ടുവന്നു. ഫാക്ടറിയുടമയും ധനാഢ്യനുമായിരുന്ന ആര്.എസ്. പിള്ളയുടെയും അനുയായികളുടെയും ഗൂഢപ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും രാജനു സാധിച്ചു. പിള്ളയുടെ നേതൃത്വത്തില്‍ നടന്ന പല കൊള്ളകളും കൊള്ളരുതായ്മകളും തെളിയിച്ച രാജനും പോലീസില്‍ നിന്നും നല്ല ഒരു അവാര്ഡു് ലഭിച്ചു. പക്ഷെ തന്റെ ചില ചില്ലറക്കളവുകള്ക്കു് രാജനും ചെറിയ ശിക്ഷ അനുഭവിക്കേണ്ടി വന്നു. രാജന്, രാധയെ തന്റെ പ്രിയതമയായി സ്വീകരിച്ചു. താന്‍ മൂലം വിധവയായ വേണുവിന്റെ ഭാര്യയേയും വേണുവിന്റെ കുടുംബത്തെയും രമ്യതയിലെത്തിച്ചു.
എ. എല്‍. എസ്. പ്രൊഡൿഷൻസിനുവേണ്ടി എ. എല്‍. ശ്രീനിവാസന് നിര്‍മ്മിച്ച ചിത്രം എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്തു. വയലാര്‍ രാമവര്‍മ്മയുടെ ഏഴു ഗാനങ്ങള്‍, പരവൂര്‍ ദേവരാജന്‍ പകര്‍ന്ന ഈണത്തില്‍ യേശുദാസ്, പി.സുശീല, എൽ.ആർ.ഈശ്വരി, സി. ഓ. ആന്റോ എന്നിവര്‍ പിന്നണിയില്‍ പാടി. എസ്.എൽ. പുരം സദാനന്ദനാണു് പഠിച്ച കള്ളനുവേണ്ടി തിരക്കഥയും സംഭാഷണവും തയ്യാറാക്കിയതു്. സെല്‍വരാജ് ഛായാഗ്രഹണവും, വി. പി. കൃഷ്ണന് ചിത്രസംയോജനവും, രാധ കലാസംവിധാനവും നിര്‍വ്വഹിച്ചു.
പ്രേംനസീര്‍ , കെ.പി. ഉമ്മർ, അടൂര്‍ ഭാസി, ടി. കെ. ബാലചന്ദ്രന്, പറവൂര്‍ ഭരതന്, മണവാളൻ ജോസഫ്, ഭാരതി, ടി.ആർ. ഓമന, ആറന്മുള പൊന്നമ്മ, സ്നേഹലത, ലത, രാധിക, കൃഷ്ണന് എന്നിവര്‍ പ്രധാന ഭാഗങ്ങളില്‍ അഭിനയിച്ചു.
ജിയോ പിൿച്ചേഴ്സ് വിതരണം ചെയ്ത പഠിച്ചകള്ളന് 10- 1- 1969- ൽ കേരളത്തിൽ പ്രദര്‍ശനം ആരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : കല്യാണി
കടപ്പാട് : ബി വിജയകുമാര്‍