അന്തസ്സുള്ള വീട്ടിലെ സ്നേഹനിധിയായ ഗൃഹനാഥയുടെ ഇളയമകനായ ബാബു ഒരു ഹൃദ്രോഗിയാണ്. മൂത്ത മകൻ ജോസ്, ജോസിന്റെ ഭാര്യയും ഒരു പണക്കാര കുടുംബാംഗവുമായ ഷീല, അപ്പച്ചനും അമ്മച്ചിയും നഷ്ടപ്പെട്ട, ഗൃഹനാഥയുടെ മകളുടെ മകനും കുസൃതിക്കുടുക്കയുമായ കൊച്ചു മിടുക്കൻ ജോയി എന്നിവരാണ് കുടുംബത്തിലെ മറ്റംഗങ്ങൾ.ജീവിതത്തിൽ ആശ നശിച്ച ബാബുവിനെ ശുശ്രൂഷിക്കാനാണ് കോൺവെന്റിൽ നിന്നും സൂസി ആ വീട്ടിലെത്തിയത്.വീടിന്നെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ യാതൊന്നും അറിയാത്ത സൂസിയ്ക്ക് ഹൃദ്യമായ സ്വീകരണമാണു അവിടെ ലഭിച്ചത്. സ്നേഹമസൃണമായ പെരുമാറ്റം കൊണ്ട് സൂസിയ്ക്ക് ഏവരുടെയും സ്നേഹം സമ്പാദിക്കുവാൻ അധികനാൾ വേണ്ടി വന്നില്ല.തന്നെ ശുശ്രൂഷിക്കുവാൻ വന്ന സൂസിയോട് വെറുപ്പും നിരാശയും കലർന്ന് “ ശവപ്പെട്ടി കൂടെ കൊണ്ടു വന്നിട്ടുണ്ടോ ? “ എന്നു ചോദിച്ച ബാബുവിനു പോലും അവളെ ഇഷ്ടമായി.മരിച്ചു പോയ തന്റെ മകളുടെ സ്ഥാനം നല്ലവളായ സൂസിയ്ക്ക് ഗൃഹനാഥ തന്റെ മനസിൽ നൽകി.ഷീലയ്ക്കും അവളോട് അനല്പമായ മമത തോന്നി.ജോയിമോനു സൂസിച്ചേച്ചിയെ പിരിഞ്ഞ് ഒരു നിമിഷം പോലും ഇരിക്കുവാൻ വയ്യെന്നായി.അങ്ങനെ സൂസിയുടെ ആഗമനം ആ വീട്ടിൽ വലുതായ ഒരു മാറ്റം ഉണ്ടാക്കി.സന്തോഷവും സമാധാനവും കളിയാടി തുടങ്ങി. വീട്ടിലെ ഒരംഗമായി സൂസിയെ എല്ലാവരും കരുതി.അപ്രതീക്ഷിതമായിട്ടാണ് ആ സംഭവമുണ്ടായത്. ജോസ് വീട്ടിലെത്തി. അയാൾ സൂസിയെ കണ്ടു. ഇഷ്ട കാമുകനായിരുന്ന ജോസിനു ഉപരിപഠനാർത്ഥം വിദേശത്തേക്കു പോകുവാൻ വേണ്ടി തന്റെ വീടും പുരയിടവും പണയപ്പെടുത്തിയവളാണു സൂസി. പക്ഷേ വിദ്യാഭ്യാസാനന്തരം അപ്പച്ചന്റെയും അമ്മച്ചിയുടേയും മാനം കാക്കാൻ വേണ്ടി തനിക്കു വേണ്ടി എല്ലാം അർപ്പിച്ച് , തന്നെ ആത്മാർത്ഥമായി സ്നേഹിച്ച സൂസിയെ തഴഞ്ഞ് ജോസ് ഷീലയെ വിവാഹം കഴിച്ചു. അയാൾക്കതിൽ പശ്ചാത്താപമുണ്ട്.ജോസിന്റെ വരവ് വീട്ടിലെ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കി. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്ഥാനത്ത് യാഥാർത്ഥ്യങ്ങൾ ഒളിഞ്ഞു കിടന്നു തെറ്റിദ്ധാരണകൽ സ്ഥലം പിടിച്ചു.പക്ഷേ സൂസി എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായി തന്റെ കടമകൾ നിർവഹിക്കുവാൻ തന്നെ തീരുമാനിച്ചു. എങ്കിലും ജോസ് അസ്വസ്ഥനാണ്. പഴയ കാര്യങ്ങൾ, സ്മരണകൾ അയാളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു.തന്റെ ഹൃദയത്തിനുള്ളിലെ സംഘട്ടനങ്ങൾ ജോസിന്റെ ദാമ്പത്യജീവിതത്തെ കുറേശ്ശെ ഉലച്ചു തുടങ്ങി.കുറ്റബോധം ജോസിനെ സദാ നീറ്റിക്കൊണ്ടിരുന്നു. ആശ്വാസം ലഭിക്കുവാനുള്ള പല വഴികളും ആരാഞ്ഞ ജോസിനു എല്ലായിടത്തും പരാജയമാണ് സംഭവിച്ചത്. ജീവിതത്തിലെ എല്ലാ ആശകളും നശിച്ച് മരണത്തെ മാത്രം പ്രതീക്ഷിച്ചു കഴിഞ്ഞ ബാബു സൂസിയുടെ നിരന്തരമായ ശുശ്രൂഷ കാരണം ആരോഗ്യവാനായി തീർന്നു.അയാളിലുള്ള വികാരങ്ങൾക്ക് നാമ്പിട്ടു.സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമായി ആ യുവഹൃദയം വെമ്പൽ കൊണ്ടു.സൂസിയെ തന്റെ ഹൃദയത്തിൽ ബാബു പ്രതിഷ്ഠിക്കാനുറച്ചു.ജോസിനെ അധികനാൾ ഹൃദയേശ്വരനായി കണക്കാക്കി അവസാനം നിത്യദുഃഖത്തിലാണ്ടു പോയ സൂസിയ്ക്ക് തന്റെ പഴയ കാമുകന്റെ സഹോദരനെ ഹൃദയത്തിൽ കുടിയിരുത്തുവാൻ അനല്പമായ വിഷമം നേരിട്ടു.ഭർത്താവിന്റെ പെരുമാറ്റത്തിൽ ഷീലക്കുണ്ടായ സംശയങ്ങൾക്ക് ശക്തി കൂടുവാൻ ഉതകിയ ചില സംഭവങ്ങൾ നടക്കാതിരുന്നില്ല.സൂസിയെ വിവാഹം കഴിക്കുവാൻ നിവൃത്തിയില്ലെന്നറിഞ്ഞ ബാബുവിനു വീണ്ടും അസുഖങ്ങളുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.അമ്മയുടെയും ജോസിന്റെയും നിർബന്ധപൂർവമായ അപേക്ഷയും ബാബുവിന്റെ ദയനീയ സ്ഥിതിയും മൂലം സൂസി വിവാഹത്തിനു സമ്മതിച്ചു. ബാബുവിനു ഒരു ഓപ്പറേഷൻ നടത്തി. വിജയകരമായ ശസ്ത്രക്രിയ മൂലം ബാബു പരിപൂർണ്ണ ഉന്മേഷവാനും അരോഗദൃഢഗാത്രനുമായി.സൂസിയുമായുള്ള വിവാഹദിനം പ്രതീക്ഷിച്ച് അയാൾ അക്ഷമനായി കഴിഞ്ഞു.ജോസും സൂസിയും സഹോദരീ സഹോദരന്മാരായി ജീവിക്കുവാനുള്ള തീരുമാനം ഷീലയുടെ തെറ്റിദ്ധാരണകൾ നീക്കി. ആ കുടുംബം വീണ്ടും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിളനിലമായി മാറി.പക്ഷേ കണ്ണുനീർ മാത്രം വിധിച്ചിട്ടുള്ള സൂസിക്കു വിധി മാറ്റിയെഴുതുവാൻ സാധിച്ചില്ല.ഓപ്പറേഷനു ശേഷം ബാബുവിനു വൈവാഹികജീവിതം നിഷിദ്ധമാണെന്ന വാർത്ത സങ്കടവാർത്ത ജോസ് മുഖാന്തിരം അറിഞ്ഞ സൂസി ഇടിവെട്ടേറ്റതു പോലെയായി.മണവാട്ടിയുടെ വേഷം പരീക്ഷണാർത്ഥമെന്ന നിലയിൽ അണിഞ്ഞു നോക്കുവാൻ മാത്രമേ വിധി തനിക്ക് അവസരം തന്നിട്ടുള്ളൂ എന്ന് വിഷാദത്തോടേ മനസ്സിലാക്കിയ സൂസി കോൺവെന്റിലേക്കു മടങ്ങി.
o
തങ്കം മൂവീസിന്റെ ബാനറിൽ ശ്രീ രാജു എം മാത്തൻ കാഴ്ച വെച്ച മണവാട്ടിയുടെ കഥയും സംഭാഷണവും രചിച്ചത് ശ്രീമതി രാജു മാത്തൻ ആണ്.ന്യൂട്ടോൺ സ്റ്റുഡിയോയിൽ ആണ് ചിത്രം നിർമ്മിച്ചത്. പി എൻ മേനോൻ കലാസംവിധാനവും, ശങ്കർ റാവു മേക്കപ്പും, നടരാജൻ, ഗോവിന്ദരാജൻ എന്നിവർ വസ്ത്രാലങ്കാരവും രേവതി കണ്ണൻ, ലോകനാഥൻ, സി വി ജെ പതി എന്നിവർ ശബ്ദ ലേഖനവും എൻ പൊക്ലാലത്ത് ചിത്ര സംയോജനവും പി രാമസ്വാമി ഛായാഗ്രഹണവും നിർവഹിച്ചു.വയലാർ രാമവർമ്മ രചിച്ച എട്ടു ഗാനങ്ങൾക്ക് പി ലീല, പി സുശീല, രേണുക, യേശുദാസ്, എ എം രാജ, എ എൽ രാഘവൻ എന്നിവർ ശബ്ദം നൽകി.. പരവൂർ ദേവരാജനാണ് സംഗീത സംവിധാനം നിർവഹിച്ചത്. സത്യൻ, രാഗിണി,കെ ആർ വിജയ, ആറന്മുള പൊന്നമ്മ, അടൂർ പങ്കജം, മധു, എസ് പി പിള്ള,. ബഹദൂർ,ബേബി വിനോദിനി,ഭാരതി, ഗോപിനാഥ് എന്നിവർ അഭിനയിച്ച മണവാട്ടി ശ്രീ കെ എസ് സേതുമാധവൻ സംവിധാനം ചെയ്തു.അശോക് ഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം പ്രദർശനം തുടങ്ങിയത് 10.4.1964 ൽ ആണ്.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്