ഈ ദുഷ് പ്രവണതകൾക്കെതിരെയുള്ള പവിത്രമായ സ്ത്രീത്വത്തിന്റെ മഹത്വത്തെ ഉയർത്തിക്കാണിച്ചു കൊണ്ടുള്ള ശക്തമായ ഒരു ഭീഷണിയാണ് സുദർശന കല അവതരിപ്പിക്കുന്ന അടിമക്കച്ചവടം
പാതിവ്രത്യം കൊണ്ട് സൂര്യനെപ്പോലും പിടിച്ചു നിർത്തിയതാണ് ഭാരതീയ സ്ത്രീത്വം. അവൾ വിശുദ്ധിയുടെ കോവിലിലെ ദേവതയാണ്.
ആ ദേവതയെ നടവഴിയിലേക്കെടുത്തെറിഞ്ഞ് ചവിട്ടിക്കൂട്ടുന്ന ഒരു കൂട്ടം മനുഷ്യരുടേ കഥ പറയുന്നു അടിമക്കച്ചവടം.
സ്ത്രീയെ പ്രേമിക്കുവാനുള്ളതല്ല, ഉപയോഗിക്കുവാനുള്ളതാണ്. അത്തരം വികൃതമായ ഒരു വിചാരത്തിന്റെ ഉടമയാണു വാസു എന്ന പുരുഷൻ. സ്വന്തം വിചാര വികാരങ്ങൾ പരിശുദ്ധമായി കാത്തു സൂക്ഷിച്ച് തന്റെ കഴുത്തിൽ താലി കെട്ടുന്നവന്റെ മുൻപിലർപ്പിക്കാൻ സീത ആഗ്രഹിച്ചു.സ്ത്രീ പുരുഷ ബന്ധത്തിൽ ഒരിക്കലും അടങ്ങാത്ത ആ രണ്ടു വീക്ഷണങ്ങൾ അടിമക്കച്ചവടത്തിൽ ഒരു വിവാഹം കൊണ്ടു ബന്ധിക്കപ്പെടുന്നു. സ്ത്രീയെ നശിപ്പിക്കാനേ കഴിയൂ , തോല്പിക്കാൻ കഴിയില്ല.എന്ന സീതയുടെ പ്രഖ്യാപനം അവിടെ വെല്ലുവിളിക്കപ്പെട്ടു.
പ്രേമത്തിന്റെ അന്ധമായ മാർഗ്ഗത്തിൽ കാലിടറി വീണ സീതയുടെ അനുജത്തി ചന്ദ്രിക സ്ത്രീ പുരുഷ ബന്ധത്തിന്റെ മറ്റൊരു കഥ പറയുന്നു.സ്വന്തം ചാരിത്ര്യത്തിനു സ്വകാമുകൻ നാണയത്തുട്ടുകളിൽ വില കല്പിച്ചപ്പോൾ അവൾ നാശത്തിന്റെ കരാളത കണ്ടു.പക്ഷേ തോൽക്കാൻ അവളും തയ്യാറായില്ല. കച്ചവടം ഇവിടെ നിന്നാരംഭിക്കുന്നു.
കടപ്പാട് : പാട്ടുപുസ്തകം