കഥാസാരം
യുദ്ധം തീര്‍ന്നപ്പോള്‍ പട്ടാളക്കാരനായ രഘു അമ്മയേയും കൊച്ചുസഹോദരിയേയും കാണുവാന്‍ നാട്ടിലേക്കു വന്നു. അവന് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. കിളിയൊഴിഞ്ഞ കൂടുപോലെ വീടു് വിജനമായിരുന്നു. തന്റെ സഹോദരി കാമുകനുമൊത്തു് നാടു വിട്ടെന്നും, അതല്ല അവള് കൊല്ലപ്പെട്ടെന്നും, ആ വാർത്തയറിഞ്ഞു് അമ്മ അന്ത്യശ്വാസം വലിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞറിഞ്ഞു. നിരാശനായ രഘുവിനു് അല്പം ആശ്വാസമരുളിയതു് ഡോ. പവിത്രന്റെ മകള്‍ ശോഭയുടെ സാമീപ്യവും സാന്ത്വനവചനങ്ങളുമായിരുന്നു. ശോഭ സുന്ദരനായ രഘുവിനെ ഹൃദയപൂര്‍വം പ്രേമിച്ചിരുന്നു. വേദനിക്കുന്ന ഹൃദയത്തില്‍ ശോഭയോടു തോന്നിയ അനുരാഗത്തില്‍ രഘുവിനും തെല്ലാശ്വാസം അനുഭവപ്പെട്ടു.
വെള്ളിയാഴ്ചതോറും ഒരു സുന്ദരഗാനത്തിന്റെ നേര്‍ത്ത വീചികള്‍ നിശയുടെ നിശ്ശബ്ദതയിലൂടെ തെളിഞ്ഞുകേട്ടിരുന്നു. കെട്ടുകഥകള്‍ ആ
പാതിരാപ്പാട്ടിനു് ഭീകരതയുടെ ആവരണം അണിയിച്ചിരുന്നെങ്കിലും അതിന്റെ ഉറവിടം തേടി രഘു പുറപ്പെട്ടു. ഒരു സ്വപ്നാടകനെപ്പോലെ നടന്നിരുന്ന രഘുവിന്റെ ചുമലില്‍ ഒരു തടിച്ച കരം വന്നു പതിച്ചു. ഭയന്ന രഘു കണ്ടതു് കലാകാരനായ ദാസിനെയായിരുന്നു. അയാളും ആ ഗാനത്തിന്റെ സത്യരൂപം കാണാനിറങ്ങിയതായിരുന്നു.
അനുതാപപൂര്‍വം ദാസ് പഴയ കഥകള്‍ വിവരിച്ചു. രഘുവിന്റെ കൊച്ചുസഹോദരി കാമുകനാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും അതിനു താന്‍ തന്നെ സാക്ഷിയാണെന്നും ദാസ് പറഞ്ഞു. രഘുവിനു് തന്റെ സഹോദരിയുടെ കാമുകനും കൊലയാളിയുമായ ശശിയോടു് പ്രതികാരം ചെയ്യുവാന്‍ അതിയായ പ്രേരണയുണ്ടാവുകയും അയാളെ തേടി പുറപ്പെടുവാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷെ, ദാസിന്റെ ഡ്രൈവര്‍ ഗോവിന്ദന് അവനെ ആ സംരംഭത്തില്‍നിന്നും പിന്തിരിപ്പിച്ചു. ശശിക്കു് രഘുവിന്റെ സഹോദരിയായ നിര്‍മ്മലയെ അപഹരിക്കുകയോ വധിക്കുകയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ലെന്നു് ശോഭ പറഞ്ഞെങ്കിലും രഘു അതു വിശ്വസിച്ചില്ല.
കാലം കടന്നുപോയി. യാദൃച്ഛികമായി രഘു യാചകവേഷധാരിയായ ശശിയെ കണ്ടുമുട്ടി. അവനെ നിഗ്രഹിക്കുവാന് പാഞ്ഞടുത്ത രഘുവിനെ ശശി സംഭവത്തിന്റെ സത്യസ്ഥിതി പറഞ്ഞു മനസ്സിലാക്കി.നിര്‍മ്മല ഒരു നൃത്തപരിപാടിക്കു പോയശേഷം ആരും കണ്ടിട്ടില്ലെന്നും അന്വേഷിച്ചുനടന്ന ശശിയെ മര്‍ദ്ദിച്ചവശനാക്കി തടവിലാക്കിയെന്നും അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചതു് ദാസാണെന്നും അറിയിച്ചു.
കൊലപാതകിയെ പിടിക്കുവാന്‍ ഒരുമിച്ചുനീങ്ങിയ ശശി എവിടെനിന്നോ വന്നുപതിച്ച കഠാര കൊണ്ടു് കുത്തേറ്റു നിലംപതിച്ചു. രഘു കൊലക്കുറ്റത്തിനു് തടവിലുമായി. രഘു ജയില്‍ ചാടി ദാസിന്റെ വീട്ടില്‍ എത്തി. അവിടെ കണ്ട പ്രതിമകള്‍ ചില സംശയത്തിനു വഴിതെളിച്ചു. ദാസ്, രഘുവിനെ വധിക്കുവാന്‍ തീരുമാനിച്ചു. ഈ സന്ദര്‍ഭത്തില്‍ സി.ഐ.ഡി. ഇന്‍സ്പെക്റ്റര്‍ രംഗത്തുവന്നു. ദാസിന്റെ ഡ്രൈവറായി ജോലിനോക്കിവന്നിരുന്ന ഗോവിന്ദന് തന്നെയായിരുന്നു സി.ഐ.ഡി. അദ്ദേഹം രഹസ്യങ്ങളുടെ ചുരുളുകള്‍ ഒന്നൊന്നായി അഴിച്ചു. സുന്ദരിയായ നിര്‍മ്മലയെ കൊന്നു് അവളുടെ ശരീരം തിളച്ച മെഴുകില്‍ മുക്കി ദാസ് പ്രതിമയുണ്ടാക്കി വെച്ചിരുന്നു. ദാസ് രഘുവുമായുള്ള പോരാട്ടത്തില്‍ തിളച്ചുമറിയുന്ന ലായനിയില്‍ വീണു മൃതിയടഞ്ഞു.
ആ പാതിരാപ്പാട്ടു് കൊലപാതകികളെ ആകര്‍ഷിക്കുവാന്‍ സി.ഐ.ഡി. ഓഫീസറുടെ ഭാര്യ ശരീരത്തില്‍ ഘടിപ്പിച്ച ടേപ്പ്റെക്കോര്‍ഡറിൽ നിന്നും നിശയില്‍ പുറപ്പെടുവിച്ചിരുന്നതാണു്. അവര്‍ സാമൂഹ്യപ്രവർത്തകയായി പകലും രാത്രിയില്‍ പ്രേതരൂപത്തിലും ആ നാട്ടില്‍ കഴിഞ്ഞിരുന്നു.
പാതിരാപ്പാട്ടവസാനിച്ചു.പ്രേമഗാനങ്ങള്‍ പാടിക്കഴിയാന് രഘുവിനും ശോഭയ്ക്കും വഴിതെളിച്ചുകൊണ്ടു് കഥ അവസാനിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|