കഥാസാരം
വിഭാര്യനായ ഏബ്രഹാം തോമസിന്റെ ഏക പുത്രിയാണ് സൂസി.അവള് ഊട്ടിയില്‍ പഠിക്കുകയാണ്. ഏബ്രഹാം തോമസ് ഭാര്യയുടെ സ്മാരകമായി മൂന്നാറില്‍ ഒരു ആശുപത്രി സ്ഥാപിച്ചു. അവിടുത്തെ പ്രധാന ഡോക്ടറാണ് തിരുവനന്തപുരത്തുകാരന് സണ്ണി. തിരുവനന്തപുരത്തു തന്നെയുള്ള ഏബ്രഹാം തോമസിന്റെ ഒരകന്ന ബന്ധുവിന്റെ മകളാണ് പൊന്നമ്മ. അവള്‍ക്കു ജോലി മൂന്നാറിലുള്ള ഹൈസ്കൂളിലും താമസം ഏബ്രഹാം തോമസിന്റെ വീട്ടിലുമാണ്.
ഡോക്ടര്‍ സണ്ണിയും പൊന്നമ്മയും പ്രേമബദ്ധരാണ്. തന്റെ ശമ്പളം കൊണ്ട് ഭാവി രൂപികരിക്കേണ്ട ചില അംഗങ്ങള്‍ അവളുടെ വീട്ടിലുണ്ട്. അവരുടെ കാര്യം എല്ലാം നേരയാക്കിയതിനു ശേഷം തങ്ങളുടെ വിവാഹം നടത്തുവാനാണ് അവരിരുവരും തീരുമാനിച്ചിരിക്കുന്നത്. ഈ വിവരം ഏബ്രഹാം തോമസിന് പോലും അറിയുവാന്‍ പാടില്ലാത്ത ഒരു രഹസ്യമായിരുന്നു.
ക്രിസ്തുമസ് വെക്കേഷന് സൂസി വീട്ടില്‍ എത്തി. കോളേജില്‍ വച്ചു തന്നെ സൂസിക്ക് ഇടയ്ക്കിടെ അസുഖങ്ങളുണ്ടായിക്കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഡോക്ടര്‍ സണ്ണിയും മറ്റു വിദദ്ധന്മാരും അവളെ പരിശോധിച്ചു. എല്ലാവരും അവള്‍ക്കു ബ്രെയിന്‍ ട്യൂമറാണെന്ന് വിധി കല്പ്പിച്ചു. ഓപ്പറേഷന് മാത്രമേ രക്ഷയുള്ളൂ എന്നും അതുകൊണ്ടുതന്നെ രക്ഷപെടുമെന്ന് നിശ്ചയമില്ല എന്നും ഓപ്പറേഷന് ചെയ്തില്ലെങ്കില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കുകയില്ലെന്നും അറിഞ്ഞ ഏബ്രഹാം തോമസ് അന്തം വിട്ടു പോയി.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സൂസിയുടെ പഠിത്തം നിര്‍ത്തി. സൂസി കരഞ്ഞപേക്ഷിച്ചിട്ടും അവളെ കോളേജിലേക്ക് മടക്കി അയച്ചില്ല. വിവരം അവളോട് പറയുവാനും നിര്‍വ്വാഹമില്ല. തന്റെ സ്വത്തിന്റെ എല്ലാം ഏക അവകാശിയായ പ്രിയപ്പെട്ട മകളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നറിഞ്ഞ ഏബ്രഹാം തോമസ് തീവ്രദുഃഖിതനായി.
സൂസിയെ കഴിയുന്നത്ര ആശ്വസിപ്പിക്കുവാനും സന്തോഷിപ്പിക്കുവാനും സണ്ണിയും ഏബ്രഹാം തോമസും പരിശ്രമിച്ചു. സണ്ണിയുമായുള്ള സാമീപ്യം സൂസിയെ അയാളുമായുള്ള പ്രേമ ബന്ധത്തിലേക്ക് നയിച്ചു. തന്റെ പഠനം തുടരുന്നില്ലാത്തതുകൊണ്ട് സണ്ണിയും താനുമായുള്ള വിവാഹം ഉടനെ നടത്തണമെന്നുള്ള തീരുമാനത്തില്‍ സൂസി എത്തി. സണ്ണി ഒഴിയാന്‍ ശ്രമിച്ചിട്ടും സൂസി പിന്മാറിയില്ല. ഈ പുതിയ സംഭവ വികാസത്തില്‍ സണ്ണിയും ഏബ്രഹാം തോമസും ഭീതരായി. സൂസിയെ സ്വന്തം അനുജത്തിയെപ്പോലെ സ്നേഹിക്കുന്ന പൊന്നമ്മ, അവള് പ്രേമിക്കുന്നത് തന്റെ കാമുകനെയാണെന്നു മനസിലാക്കി. സൂസിയെ അതില്‍ നിന്നും പിന്തിരിപ്പിക്കുവാന് പൊന്നമ്മയും ശ്രമിച്ചു.
ഏതു വിധമെങ്കിലും സൂസിയെ സണ്ണിയുമായുള്ള ബന്ധത്തില്‍ നിന്നും വിടര്‍ത്തി എടുക്കണമെന്നും, അവളുടെ സുഖക്കേടിന്റെ വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഏബ്രഹാം തോമസ് പൊന്നമ്മയോട് ആവശ്യപ്പെട്ടു.
എങ്ങിനെയെല്ലാം പരിശ്രമിച്ചിട്ടും സൂസി പിന്മാറുന്നില്ലെന്നു കണ്ട പൊന്നമ്മ, മരിയ്ക്കാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുവാന്‍ സണ്ണിയോടപേക്ഷിച്ചു. പൊന്നമ്മയുടെ ആത്മസംതൃപ്തിക്കു വേണ്ടി സൂസിയെ താന്‍ വിവാഹം ചെയ്യാമെന്ന് സണ്ണി തകര്‍ന്ന ഹൃദയത്തോടെ സമ്മതിച്ചു. സൂസിയെ വിവാഹം ചെയ്യാന്‍ ഒരുക്കമാണെന്ന് അവളുടെ പിതാവിനെ അറിയിച്ചു.
സണ്ണിയും സൂസിയും വിവാഹിതരായി. പക്ഷെ സണ്ണി സൂസിയുടെ ഒരു ഡോക്ടര്‍ മാത്രമായിരുന്നു. ഭര്‍ത്താവായിരുന്നില്ല. സൂസിക്ക് ആ ജീവിതം മടുത്തു. അവള് നിരാശയിലായി. തന്റെ ഏറ്റവും വലിയ ത്യാഗം കൊണ്ടുപോലും സൂസി സന്തുഷ്ടയല്ലെന്നു കണ്ട പൊന്നമ്മ സണ്ണിയോട് അതെപ്പറ്റി സംസാരിച്ചു. അവരറിയാതെ അവരുടെ സംസാരം കേള്‍ക്കുവാനിടയായ ഏബ്രഹാം തോമസ് സണ്ണിയും പൊന്നമ്മയും തമ്മില്‍ പ്രേമബദ്ധരായിരുന്നു എന്ന് അപ്പോഴാണ് മനസിലാക്കിയത്.
തന്റെ കണക്കില്ലാത്ത സമ്പാദ്യത്തിന് വേണ്ടി സ്വന്തം കാമുകനെ കൊണ്ട് സൂസിയെ വിവാഹം ചെയ്യിച്ചു സൂസിയുടെ മരണശേഷം ആ സ്വത്തിന്റെ അവകാശിയായ സണ്ണിയുടെ ഭാര്യയാകാനാണ് പൊന്നമ്മയുടെ തീരുമാനം എന്ന് തെറ്റിദ്ധരിച്ച അദ്ദേഹം തന്നോട് ക്രൂരമായ വഞ്ചന നടത്തിയെന്നാരോപിച്ച് അവളെ കണക്കറ്റു ശകാരിച്ചു. പൊന്നമ്മ നടന്നതെല്ലാം തുറന്നു പറഞ്ഞു. നിമിഷങ്ങള്‍ തോറും മരണത്തോട് അടുത്തുകൊണ്ടിരുന്ന സൂസി ഇതെല്ലാം കേട്ടുകൊണ്ട് നില്‍പ്പുണ്ടായിരുന്നു.
തന്നെ ഓപ്പറേറ്റു ചെയ്യണം അല്ലെങ്കില്‍ താന്‍ മരിക്കും എന്ന് സൂസി ഭീഷണിപ്പെടുത്തി. പിടിവാശിക്കാരിയായ സൂസിയുടെ മുന്പില് എല്ലാവരും തോറ്റു. അവളെ ഓപ്പറേറ്റു ചെയ്യുവാന്‍ തീരുമാനിച്ചു. ഓപ്പറേഷന് വിധേയയായാല്‍ സൂസി മരിക്കും. സൂസി മരിച്ചാല്‍ വിവാഹാഭ്യര്‍ത്ഥനയുമായി സണ്ണി തന്നെ സമീപിക്കും. ഏബ്രഹാം തോമസിന്റെ വ്യാഖ്യാനവും ശരിയാകും. അതിനൊരവസരം ഉണ്ടാക്കുവാന്‍ പൊന്നമ്മ തയാറല്ല. അവള് ഉറച്ചൊരു തീരുമാനം എടുത്തു. സൂസി ഓപ്പറേഷന് വിധേയയാകുന്നതിനു മുന്‍പ് തന്നെ പൊന്നമ്മ കന്യാമഠത്തില്‍ ചെരുന്നതോടുകൂടി ചിത്രം അവസാനിക്കുന്നു.
വിവാഹിതയായതിനു ശേഷം കുമാരി അഭിനയിച്ച ആദ്യചിത്രമാണ് അരക്കില്ലം. സത്യന്, ശാരദ, കോട്ടയം ചെല്ലപ്പന്, രതീദേവി, ശ്രീനാരായണപിള്ള, എസ്. പി. പിള്ള, കടുവാക്കുളം ആന്റണി, പോള്‍ വെങ്ങോല എന്നിവരാണ് മറ്റു നടീനടന്മാര്.
14 -4 -1967 -ലാണ് അരക്കില്ലം കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്.
എഴുതിയത് : ജേക്കബ് ജോണ്‍
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍