ജനിച്ച ഉടനെ പിതാവ് മരിച്ച്, ദുഃഖത്തിൽ വളർന്നു വന്ന ഒരു നല്ല സ്ത്രീ ആണ് സുബൈദ. മാൻ പേടയെ പോലെ നിഷ്കളങ്കയും , മഞ്ഞു തുള്ളി പോലെ പരിശുദ്ധയും ഭൂമീദേവിയെപ്പോലെ സഹനശക്തിയുള്ളവളുമായിരുന്നു അവൾ. ദുർവിധിയുടെ കൈക്കുമ്പിൾ കൊണ്ട് ദുഃഖത്തിന്റെ കണ്ണുനീർ കോരിക്കുടിക്കേണ്ടി വന്ന അവളെ ഒരു ഭാഗ്യഹീനയായി സമുദായം മുദ്ര കുത്തി. സുബൈദയ്ക്ക് വിധവയായ അവളുടെ അമ്മ മാത്രമായിരുന്നു ആലംബം.സുബൈദയുടെ മാതുല പുത്രനായ അഹമ്മദ് ഉന്നത വിദ്യാഭ്യാസാനന്തരം സുബൈദയുടെ വീട്ടിലെത്തി.കൂടെ അഹമ്മദിന്റെ കൂട്ടുകാരനായ പോസ്റ്റ്മാൻ മമ്മുവുമുണ്ടായിരുന്നു.പരിഷ്കാരിയായ അഹമ്മദ് ഗ്രാമീണ സൗന്ദര്യത്തിന്റെ പര്യായമായ സുബൈദയിൽ ആകൃഷ്ടനായി.അവളെ വിവാഹം കഴിക്കുവാൻ തീർച്ചയാക്കി.അഹമ്മദും സുബൈദയും തമ്മിലുള്ള വിവാഹം നടന്നു. പക്ഷേ വിവാഹദിവസം തന്നെ അഹമ്മദ് ഒരപകടത്തിൽ പെട്ടു രോഗശയ്യയിലായി.ഡോക്ടറുടെ ശുശ്രൂഷാനന്തരം ബോധം വീണു കിട്ടിയ അഹമ്മദ് തനിക്കു കാവലിരുന്ന് ഉറങ്ങിപ്പോയ മമ്മുവിനെ കടന്ന് സുബൈദയുടെ മുറിയിൽ കടന്നു. ആ നിശബ്ദതയിൽ എല്ലാവരും ഉറങ്ങവേ വേദനിക്കുന്ന രണ്ടു ഹൃദയങ്ങൾ അല്പ നിമിഷങ്ങൾ ഒന്നായി ചേർന്നു. പെട്ടെന്നുണർന്ന മമ്മുവല്ലാതെ മറ്റാരും അതറിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ അഹമ്മദ് മരണമടഞ്ഞു.അഹമ്മദിന്റെ വേർപാടിൽ കൂടുതൽ ദുഃഖിച്ചത് മമ്മുവായിരുന്നു.ആയിടക്ക് മമ്മുവിനു കണ്ണൂരേക്ക് സ്ഥലം മാറ്റം ഉണ്ടായി.വിവാഹദിവസം വിധവയായ സുബൈദ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ക്ഷുബ്ധനായ ഭർത്തൃസഹോദരൻ കുഞ്ഞിക്കോയ സുബൈദയെ വീട്ടിൽ നിന്നും പുറത്താക്കി. വീട്ടിലെ വിശ്വസ്ത ഭൃത്യനും ഊമയുമായ ബീരാനാണ് കുറ്റക്കാരൻ എന്ന തന്റെ ഭാര്യയുടെ അഭിപ്രായം സ്വീകരിച്ച് അവനെയും അയാൾ പുറത്താക്കി. ഭർത്തൃഗൃഹത്തിൽ നിന്നും പുരത്താക്കപ്പെട്ട സാഹചര്യം അറിഞ്ഞ സുബൈദയുടെ മാതാവ് ഖദീജ അപമാനത്തള്ളൽ മൂലം മരണപ്പെട്ടു.തന്നെ മാനഭംഗം ചെയ്യാൻ മുതിർന്ന ഒറ്റക്കണ്ണൻ അന്ത്രുവുമായുള്ള ഏറ്റുമുട്ടലിൽ ബീരാൻ മരിച്ചതോടു കൂടി സുബൈദ നിരാലംബയായി.വാശി മൂത്ത അന്ത്രു സുബൈദയുടെ വീടു ജപ്തി ചെയ്തു. സുബൈദയുടെ അഭയസ്ഥാനം തെരുവീഥിയായി.മാസങ്ങൾ കടന്നു പോയി. സുബൈദ ആശുപത്രിയിൽ വെച്ച് ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അവൾ ആത്മഹത്യ ചെയ്യുവാനുരച്ചു. കുഞ്ഞിനെ തന്റെ പ്രിയതമന്റെ ശവകുടീരത്തിൽ കിടത്തിയിട്ട് അവൾ പോയി.തന്റെ മാതുലപുത്രി കുഞ്ഞാമിനയുമായ വിവാഹത്തിനു ശേഷം ജോലിസ്ഥലത്തേക്കു മടങ്ങിയ മമ്മു സുഹൃത്തിന്റെ ശവകുടീരം സന്ദർശിക്കുവാൻ എത്തിയപ്പോൾ കരയുന്ന ഒരു ചോരക്കുഞ്ഞിനെ അവിടെ കന്റു. മമ്മു ആ കുട്ടിയെ എടുത്തു കൊണ്ടു പോയി.തന്റെ ഓമനക്കുഞ്ഞിന്റെ ഭാവിയോർത്ത് ആത്മഹത്യാ ശ്രമത്തിൽ നിന്നും പിൻ തിരിഞ്ഞു വന്ന സുബൈദ കുട്ടിയെ കാണാതെ വിവശയായി.അവൾ ഒരു ഭ്രാന്തിയേപ്പോലെ എങ്ങോട്ടെന്നില്ലാതെ ഓടി.കണ്ണൂരേക്ക് പുറപ്പെട്ട മമ്മു വണ്ടിയിൽ വെച്ച് കുഞ്ഞാമിനയുടെ ശല്യം കാരണം കുട്ടിയെ അതേ വണ്ടിയിൽ തന്നെ യാത്ര ചെയ്തിരുന്ന മൊയ്തു സാഹിബ് എന്ന ഒരു ലക്ചററെ ഏല്പ്പിച്ചു. ഒരു കുട്ടിക്കു വേണ്ടി ദാഹിച്ചിരുന്ന മൊയ്തു സാഹിബിന്റെ ഭാര്യ സഫിയ കുട്ടിയെ വളർത്തി. അവർ കുട്ടിക്കു സൽമ എന്നു പേരിട്ടു.സുബൈദ തെണ്ടിത്തിരിഞ്ഞു സഫിയായുടെ ഗൃഹത്തിൽ വേലക്കാരിയായെത്തി.വർഷങ്ങൾ പലതു കഴിഞ്ഞു. സൽമ വളർന്നു വലുതായി.കുഞ്ഞിക്കോയയുടെ പുത്രൻ സലീമിൽ അവൾ അനുരക്തയായി. സഫിയായുടെ പ്രേരണ മൂലം മൊയ്തു സാഹിബ് അവരുടെ വിവാഹത്തിനു വേണ്ട ഏർപ്പാടു ചെയ്തു. വിവാഹ ദിവസമാണ് സൽമ മൊയ്തു സാഹിബിന്റെ വളർത്തു പുത്രി മാത്രമാണെന്ന് കുഞ്ഞിക്കോയ മനസ്സിലാക്കിയത്. ക്ഷുഭിതനായ കോയ മടങ്ങിപ്പോകുവാൻ തീരുമാനിച്ചു.വിവാഹപ്പന്തൽ വിജനമായി. അപ്പോഴാണ് സൽമയുടെ പെറ്റമ്മയെ സൽമ രംഗത്തവതരിപ്പിച്ചത്. സുബൈദയെ കണ്ട കുഞ്ഞിക്കോയ കോപം കൊണ്ടു കത്തിജ്ജ്വലിച്ചു.വിവാഹത്തിനു വന്നു ചേർന്നിരുന്ന മമ്മു യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തുകയും സുബൈദയുടെ നിരപരാധിത്വം തെളിയിക്കുകയും ചെയ്യുന്നതോടെ കഥ ശുഭപര്യവസാനമായി തീരുന്നു.
കലാലയയുടെ ബാനറിൽ എച്ച് എച്ച് ഇബ്രാഹിം ആണ് സുബൈദ നിർമ്മിച്ചത്. കലാലയയുടെ കഥയ്ക്ക് തിര നാടകവും സംഭാഷനവും എം ഹുസൈൻ തയ്യാറാക്കി. പി ഭാസ്കരൻ എഴുതിയ എട്ടു ഗാനങ്ങൾക്ക് ബാബുരാജ് ഈനവും രാഗവും നൽകി. യേശുദാസ്, മെഹബൂബ്, പി സുശീല, എൽ ആർ ഈശ്വരി, എസ് ജാനകി, ജിക്കി,എൽ ആർ അഞ്ജലി,ലത, ബാബുരാജ് എന്നിവർ പിന്നണിയിൽ പാടി. കലാസംവിധാനം ആർ ബി എസ് മണിയും ഛായാഗ്രഹനം യു രാജഗോപാലും നിർവഹിച്ച സുബൈദയുടെ ചിത്ര സംയോജനവും സംവിധാനവും എം എസ് മണി നടത്തി.അംബിക, സച്ചു, ദേവകി, നിലമ്പൂർ ആയിഷ, മീന, ബേബി മംഗള, മധു,പ്രേംനവാസ്, ബഹദൂർ, അബ്ദുൾ റഹിമാൻ, ഷുക്കൂർ, എസ് എ ഫരീദ് , സുപ്രഭ , മാസ്റ്റർ ശ്രീധർ എന്നിവരഭിനയിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാലയ ഫിലിംസ് ആണ്. 3.2.1965 ൽ സുബൈദ കേരളക്കരയിൽ പ്രദർശനമാരംഭിച്ചു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: മലയാള സിനിമാഡയറക്ടറി
കടപ്പാടു് : ബി വിജയകുമാര്