നിത്യദാരിദ്ര്യത്തിലും സന്തോഷത്തോടെ കഴിഞ്ഞുവന്നിരുന്ന അന്തോണിയുടെയും മത്തായിയുടേയും കുടുംബങ്ങള്‍ പെട്ടെന്നു് ഒരു കൊടുങ്കാറ്റില്‍ പെട്ടു ചുറ്റുന്നു.
ദാരിദ്ര്യത്തില്‍ നിന്നും കരകയറുവാന്‍ സ്നേഹിതരായ അവര്‍ ചുഴിഞ്ഞാലോചിച്ചു. അവസാനം ബുദ്ധിമാനായ മത്തായി ഒരു തീരുമാനത്തില്‍ എത്തി. പാവപ്പെട്ടവന്റെ വിയര്‍പ്പുകൊണ്ടു് മടിശ്ശീല വീര്‍പ്പിച്ചു സുഖിക്കുന്ന ഒരു മുതലാളിയുടെ കീഴിലാണവര്‍ ജോലി ചെയ്യുന്നതു്. മുതലാളിയെ കൊന്നാല്‍ വമ്പിച്ച സ്വത്തില്‍ കുറച്ചു ഭാഗം കവര്‍ച്ച ചെയ്താല്‍ ദാരിദ്ര്യത്തില്‍ പെട്ടുഴലുന്ന നമ്മുടെ കുടുംബത്തെ രക്ഷിക്കാം എന്നു മത്തായി അന്തോണിയെ ഉപദേശിക്കുന്നു. ഈ തീരുമാനത്തില്‍ നിന്നും പിന്മാറാന് തീരുമാനിക്കുന്ന അന്തോണിയെ മത്തായി നിര്‍ബന്ധിച്ചു് കൂട്ടിക്കൊണ്ടു പോകുന്നു. മുതലാളിയുടെ വീട്ടില്‍ അവിചാരിതമായി പലതും സംഭവിക്കുന്നു. അന്തോണി ഇതെല്ലാം കണ്ടു പരിഭ്രമിച്ചു നില്ക്കുമ്പോള് മത്തായി സ്ഥലം വിടുന്നു. തന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും ദൈവത്തില്‍ മാത്രം പറയുന്ന അന്തോണി വിധിയുടെ ക്രൂരതയില്‍ പെട്ടു നട്ടം തിരിയുന്നു. ദുഃഖത്തിന്റെ ഒരഗ്നിപര്‍വ്വതം തന്നെ ആ കുടുംബത്തില്‍ പൊട്ടിത്തെറിക്കുന്നു. അന്തോണിയും രണ്ടു കുഞ്ഞുങ്ങളും അനാഥരെപ്പോലെ കാട്ടില്‍ ജീവിക്കുന്നു.
ദിവസങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി. മാസങ്ങള്‍ വര്‍ഷങ്ങളായി. ആ കാട്ടില്‍ പല വസന്തങ്ങളും കടന്നുപോയി. അന്തോണിയുടെ കുട്ടികള്‍ വളര്‍ന്നു വലിയവരായി. വസന്തം അന്തോണിയുടെ മകളായ മേരിയില്‍ പല വികൃതികളും കാട്ടി. സാക്ഷാല്‍ മന്മഥദേവനു പോലും വശീകരിക്കാന്‍ പറ്റിയ സൗന്ദര്യത്തിനുടമയായ അവള് ഒരു കാട്ടരുവിയെപ്പോലെ പൊട്ടിച്ചിരിച്ചു. ഒരു ചിത്രശലഭം പോലെ പാറിപ്പറന്നു. ഈ കാലമത്രയും അന്തോണിക്കു് കഷ്ടപ്പാടുകളുടെ ഒരു യുഗമായിരുന്നു.
യാദൃശ്ചികമെന്നോണം മത്തായിയുടെ ഒരേ മകനായ ജോണും മേരിയും തമ്മില്‍ കണ്ടുമുട്ടുന്നു. ലോകം എന്താണെന്നും അതിലുള്ള മനുഷ്യര്‍ എങ്ങനെയുള്ളവരാണെന്നും അറിഞ്ഞുകൂടാത്ത ആ പാവപ്പെട്ട പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ജോണ്‍ ചില മനോവികാരങ്ങള്ക്കു് നിറം കൊടുക്കുന്നു. ഈ വികാരം ശാലീനസുന്ദരിയായ ആ പെണ്‍കുട്ടിയില്‍ നീലസാഗരത്തിലെ കുഞ്ഞോളങ്ങള്‍ പോലെ നിറഞ്ഞു തുളുമ്പി നിന്നു. ഈ വിവരം അറിയുന്ന അന്തോണിയുടെ നില വളരെ പരിതാപകരമായി തീരുന്നു. തന്റെ ഓമന മകളെ ഏറ്റെടുക്കുവാന്‍ അന്തോണി ജോണിനോനു് പറയുന്നു.
ഈ സമയം അന്തോണി ഇന്സ്പെക്ടരുമായി കണ്ടുമുട്ടുന്നു. അവിടെ നിന്നും രക്ഷപെട്ടു് കുട്ടികളെ കൂട്ടിക്കൊണ്ടു രക്ഷപെടുവാന്‍ ശ്രമിക്കുന്നു. പക്ഷെ ജോണിനെ തന്റെ മനസ്സില്‍ വച്ചു പൂജിക്കുന്ന മേരി അപ്പനോടു തന്റെ അപ്പോഴത്തെ വിഷമസ്ഥിതി വിവരിക്കുന്നു. അന്തോണി മകളെ കൂട്ടിക്കൊണ്ടു് എങ്ങിനെയെങ്കിലും ജോണിനെ കണ്ടു് മകളെ ഏല്പിക്കുവാന് പുറപ്പെടുന്നു.
അന്തോണിക്കു് തന്റെ മകളെ ജോണിനെ ഏല്‍പ്പിക്കുവാന്‍ സാധിച്ചോ? വീണ്ടും അന്തോണി മത്തായിയെ കണ്ടുമുട്ടിയോ?
അവലംബം : പാട്ടുപുസ്തകം
|