കഥാസാരം
വിഭാര്യനായ രാമന് മേനവന്റെ മൂന്നു മക്കളായിരുന്നു വിമലയും ഗോപിയും മാലതിയും. ദുര്‍വാശിക്കാരായ അനുജത്തിയേയും അനുജനേയും അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ വിമല സ്നേഹിച്ചു വളര്‍ത്തി . അച്ഛന്റെ ഉദ്യോഗത്തില്‍ നിന്നു കിട്ടുന്ന ശമ്പളം തികയാതായപ്പോള്‍ വിമല ഒരു ട്യുഷന് സമ്പാദിച്ചു. ഒരു ഗവേഷണ വിദ്യാര്‍ത്ഥികളായിരുന്ന രാജനും വിമലയും പ്രണയബദ്ധരുമായി.
അങ്ങനയിരിക്കെ രാമന് മേനോന് പെന്‍ഷനായി. നിര്‍ഭാഗ്യവശാല്‍ അന്നുതന്നെ വിമലയുടെ ട്യുഷന് വിദ്യാര്‍ത്ഥിയുടെ അച്ഛന് സ്ഥലം മാറിപ്പോകയാല് ആ ജോലിയും നഷ്ടപ്പെട്ടു. അങ്ങിനെ ആ കുടുംബത്തിലെ വരുമാനങ്ങളുടെ കവാടങ്ങളെല്ലാം അടയ്ക്കപ്പെട്ടു.
എന്നാല്‍ വിമല താമസിയാതെ മറ്റൊരു ട്യുഷന് തേടിപ്പിടിച്ചു. ഒരു ഗവണ്മെന്റാഫീസില് ടൈപ്പിസ്റ്റായി ജോലിയും കിട്ടി. പക്ഷെ അവിടെയും അവള്‍ക്കു സമാധാനം ഉണ്ടായില്ല. വിമലയേയും ഭാര്യയില്ലാത്ത മേലുദ്യോഗസ്ഥനെയും കൂട്ടിയിണക്കി അപവാദങ്ങള്‍ പരന്നു. ആഫീസിലെ ഹെഡ് ക്ലാര്‍ക്കു സ്വാമിയും മറ്റ് സഹപ്രവത്തകരും അവള്‍ക്കു കരയാനുള്ള വകയൊരുക്കി കൊടുത്തുകൊണ്ടിരുന്നു. മാത്രമല്ല ട്യുഷന് പോകുന്ന വീട്ടിലെ ഒരു ചെറുപ്പക്കാരനുമായി അവള്‍ക്കു ബന്ധമുണ്ടെന്നും അയല്‍ക്കാരി നാണി മുത്തശ്ശി വീട്ടിലറിയിച്ചു. അവര്‍ രജിസ്റ്റര്‍ വിവാഹം കഴിക്കും എന്നു പോലും ആ സ്ത്രീ പറഞ്ഞുണ്ടാക്കി.
ഈ സമയത്ത് രാജന് ഒരു സഹായഹസ്തം നീട്ടി. താന്‍ അവളെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു . എന്നാല്‍ വിമല സമ്മതിച്ചില്ല. തന്റെ അനുജനും അനുജത്തിയും നല്ല നിലയിലെത്തിയ ശേഷമേ താന്‍ വിവാഹം കഴിക്കൂ എന്നു അവള് തീര്‍ത്തു പറഞ്ഞു.
നാണി മുത്തശ്ശിയുടെ കെട്ടുകഥകളെല്ലാം കേട്ട് വിശ്വസിച്ച രാമന് മേനോന്, തന്റെ മകളുടെ ചാരിത്ര്യത്തില്‍ സംശയാലുവായി.
മാലതിയെ വിവാഹം കഴിക്കാനാഗ്രഹിച്ച എഞ്ചിനീയറുമായി വിമല അക്കാര്യത്തെപ്പറ്റി സംസാരിച്ചു. അപ്പോഴും അവള് തെറ്റിദ്ധരിക്കപ്പെട്ടു. ഒരിക്കല്‍ ആഫീസര്‍ വിമലയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് വിസമ്മതിച്ച് വിമല രാജനെപ്പറ്റി അയാളോട് പറഞ്ഞപ്പോള്‍ ആഫീസര്‍ തന്റെ ഉദ്യമത്തില്‍ നിന്നു പിന്മാറി.
.
മാലതിയുടെ വിവാഹം നടന്നു. ഗോപി ഉദ്യോഗാര്‍ത്ഥം വിദേശത്തായി. വിമലയുടെ ജിവിതം ദുരിതപൂര്‍ണ്ണ വുമായിത്തീര്ന്നു. അച്ഛന് വീണ്ടും അവളെ തെറ്റിദ്ധരിച്ചു. ഒരിക്കല്‍ ആഫീസറുടെ കാറില്‍ വന്നിറങ്ങുന്നതുകണ്ട രാജനും അവളെ തെറ്റിദ്ധരിച്ചു. തന്റെ അച്ഛന് തന്നെ വെറുക്കുകയും, പ്രാണനാഥന് തെറ്റിദ്ധരിച്ചു പിണങ്ങിപ്പിരിയുകയും ചെയ്തപ്പോള്‍ ആഫീസിലെ ദുരിതത്തിനും, വീട്ടിലെ ദാരിദ്ര്യത്തിനും മദ്ധ്യേ നട്ടം തിരിഞ്ഞുകൊണ്ടിരുന്ന വിമല ഈ ലോകത്തില്‍ നിന്ന് യാത്രയാവാന്‍ തീരുമാനിച്ചു. ഒടുവില്‍ അച്ഛനും കാമുകനും കണ്ടത് തങ്ങള്‍ മുമ്പു സ്നേഹിച്ചവളും അവസാനം വെറുത്തവളുമായ വിമലയുടെ നിര്‍ജ്ജീവമായ ജഡമാണ്.
തിരനാടകരചയിതാവായ വേണു തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അരുണാചലം സ്റ്റുഡിയോയില്‍ വെച്ച് നിര്മ്മിവച്ച 'ഉദ്യോഗസ്ഥ' യുടെ ഛായാഗ്രാഹകന്‍ സി. ജെ. മോഹനനായിരുന്നു. കെ. ഡി. ജോര്‍ജ്ജ് ചിത്രസംയോജനവും, എസ്. സുന്ദരം വസ്ത്രാലങ്കാരവും, ബോസ് വേഷ സംവിധാനവും, ആര്. കണ്ണനും, എന്‍. രാമചന്ദ്രനും ചേര്‍ന്ന് ശബ്ദലേഖനവും നിര്‍വ്വഹിച്ചു.
സത്യന്, മുത്തയ്യ, പ്രേംനസീര്‍, മധു, കെ. പി. ഉമ്മര്‍, അടൂര്‍ ഭാസി, നെല്ലിക്കോട് ഭാസ്കരന്, കടുവാക്കുളം ആന്റണി, രവി, പഞ്ചാബി, വാമനപുരം ശ്രീധരന്, ശാരദ, വിജയനിര്‍മ്മല, സുകുമാരി, ശോഭ, ലക്ഷ്മി, മാല, ശാന്ത എന്നിവരാണ് ഉദ്യോഗസ്ഥയില്‍ അണിനിരന്നവര്‍.
വിമലാ ഫിലിംസ് വിതരണം ചെയ്ത 'ഉദ്യോഗസ്ഥ' 14 - 4 -1967 -ല്‍ കേരളത്തിലുടനീളമുള്ള സിനിമാശാലകളില്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയത് : ജേക്കബ് ജോണ്‍
അവലംബം: സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍