കഥാസാരം :
ഉത്തരമധുരാപുരിയില്‍ വാസവദത്ത എന്നു് വിഖ്യാതയായ ഒരു വേശ്യയുണ്ടായിരുന്നു. ഉപഗുപ്തന് എന്ന ബുദ്ധസന്യാസിയില്‍ അവള്‍ക്കു് കലശലായ അനുരാഗം ജനിച്ചു. വാസവദത്ത തോഴിയെ വിട്ടു് ഉപഗുപ്തനെ തന്റെ വസതിയിലേക്കു് ക്ഷണിച്ചു. പക്ഷെ തനിക്കു് വാസവദത്തയുടെ അരികിലേക്കു് പോകുവാന്‍ സമയമില്ല എന്നു് പറഞ്ഞു് തോഴിയെ അദ്ദേഹം മടക്കിഅയച്ചു. താന്‍ ഉപഗുപ്തനില്‍ നിന്നും അനുരാഗം മാത്രമാണു് ധനമല്ല മോഹിക്കുന്നതെന്നു്പറഞ്ഞു വീണ്ടും തോഴിയെ അയച്ചെങ്കിലും അദ്ദേഹത്തിന്റെ മറുപടി മുമ്പിലത്തേതു് തന്നെ ആയിരുന്നു.
ഏതാനം മാസങ്ങള്‍ കഴിഞ്ഞു. അവിടത്തെ തൊഴിലാളികളുടെ പ്രമാണി വാസവദത്തയെ സ്വാധീനത്തിലാക്കി. അതിനിടയില്‍ ധനാഢ്യനായ ഒരു വിദേശവ്യാപാരി മധുരയില്‍ എത്തിച്ചേര്‍ന്നു. അയാള്‍ക്കു് വാസവദത്തയില്‍ വലിയ ഭ്രമമായി. അയാളുടെ ധനസമ്പത്തിലും പ്രതാപത്തിലും വാസവദത്തയും കണ്ണുവച്ചു. വിദേശവ്യാപാരിയെ പ്രാപിക്കുവാന്‍ വേണ്ടി തൊഴിലാളിപ്രമാണിയെ മാറ്റുവാന്‍ വാസവദത്ത ശ്രദ്ധാലുവായി.
ഒരു ദിവസം സൂത്രത്തില്‍ തൊഴിലാളിപ്രമാണിയെ വധിച്ചു് ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. തൊഴിലാളികളും ബന്ധുജനങ്ങളും തങ്ങളുടെ പ്രമാണിയെ കാണാതായതിനെത്തുടര്ന്നു് അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ വസതിക്കടുത്തുള്ള ചാണകക്കുഴിയില്‍ നിന്നും അവര്‍ പ്രേതം കണ്ടെടുത്തു. അവള് കൊലക്കുറ്റത്തിനു് അറസ്റ്റുചെയ്യപ്പെട്ടു. ന്യായാധിപതിയുടെ മുമ്പില്‍ ഹാജരാക്കപ്പെട്ട അവളെ വിസ്താരത്തിനു ശേഷം ചെവിയും മൂക്കും കരചരണങ്ങളും മുറിച്ചു് ചുടുകാട്ടില്‍ തള്ളാന്‍ വിധി കല്പ്പിച്ചു.
വാസവദത്ത ഭോഗലോലുപയായ ഒരു ചെറുപ്പക്കാരി ആയിരുന്നു എങ്കിലും തന്റെ കീഴിലുള്ളവരെ എല്ലാം വളരെ സ്നേഹിച്ചിരുന്നു. അതുകൊണ്ടു് അവരുടെ പരിചാരികകളില്‍ ഒരുവള്‍ അവളോടുള്ള സ്നേഹം നിമിത്തം ചുടുകാട്ടില്‍ ചെന്നു വാസവദത്തയെ സുശ്രൂഷിച്ചു.
ഈ അവസരത്തില്‍ ഉപഗുപ്തന് വാസവദത്തയെ ചെന്നുകാണുവാന്‍ തീരുമാനിച്ചു. ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങളെ ഒരു തുണികൊണ്ടു മൂടുവാന്‍ തോഴിയോടാവശ്യപ്പെട്ടു. അവള് ഉപഗുപ്തനോടു് തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ശോച്യാവസ്ഥയെയും മറ്റും പറഞ്ഞു സങ്കടപ്പെട്ടു. ഉപഗുപ്തനാവട്ടെ ഭഗവാന് ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്കു് ഉപദേശിച്ചുകൊടുക്കുകയാണു് ഉണ്ടായതു്. ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ടു് അവളുടെ ഹൃദയം ശാന്തമായി. അദ്ധ്യാത്മികമായ ഒരു സുഖം അവളുടെ ശാരീരികമായ വേദനകളുടെ ദുസ്സഹതയെ ശമിപ്പിച്ചു. ബുദ്ധന്, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ചുകൊണ്ടു് തന്റെ പാപത്തിന്റെ ശിക്ഷയ്ക്കു് ഭക്തിപൂര്‍വ്വം കീഴടങ്ങി അവള് മരിച്ചു.
മൂലകഥയ്ക്കു് തിരക്കഥയും സംഭാഷണവും വൈക്കം ചന്ദ്രശേഖരന്‍നായര്‍ രചിച്ചു. കുമാരനാശാന്റെ കരുണയില്‍ നിന്നും എടുത്ത ചില ഈരടികള്‍ക്കും ബാലമുരളി രചിച്ച പത്തു് ഗാനങ്ങള്‍ക്കും പറവൂര്‍ ദേവരാജന്‍ സംഗീതം നല്കി. സത്യ വീനസു് അരുണാചലം എന്നീ സ്റ്റുഡിയോകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരുണയുടെ നൃത്തസംവിധാനവും സംവിധാനവും തങ്കപ്പനാണു് നിര്‍വ്വഹിച്ചതു്.
തമിഴു്നടിയായ ദേവിക, മധു, കെ. പി. ഉമ്മര്‍, തിക്കുറിശ്ശി, അടൂര്‍ ഭാസി, ശങ്കരാടി, റ്റി. കെ. ബാലചന്ദ്രന്, വിജയറാണി, ശാരദ, ശോഭന, രേണുക എന്നിവരാണു് ചിത്രത്തില്‍ മുഖ്യഭാഗങ്ങളഭിനയിച്ചതു്. ദേവരാജന്‍, യേശുദാസു്, കമുകറപുരുഷോത്തമന്‍, പി. സുശീല, പത്മം എന്നീ പിന്നണിഗായകരാണു് കരുണയ്ക്കുവേണ്ടിയുള്ള പാട്ടുകള്‍ പാടിയതു്.
25-11-1966ല്‍ കേരളത്തിലെ വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച കുണയുടെ വിതരണാവകാശികള്‍ തിരുമേനി പിക്ചേഴ്സാണു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍