സ്വന്തം അനിയത്തി മല്ലികക്ക് ഒരു ആലോചന വന്നപ്പോൾ രവി ജോലിസ്ഥലത്തു നിന്നും തിരക്കിട്ടു വന്നത് ശുഭപ്രതീക്ഷകളുമായിട്ടായിരുന്നു.ആ യാത്ര അയാളുടെ ജീവിതത്തെയാകെ തകിടം മറിച്ചു. സുധയെ അതേ യാത്രക്കിടെയാണയാൾ കണ്ടു മുട്ടിയത്. വെറും ഒരു അപരിചിതയായി അവളകന്നു പോയപ്പോൾ ആ നിമിഷങ്ങൾ ഒരു മധുരസ്മരണയായി രവിയുടെ ഹൃദയത്തിൽ തങ്ങി നിന്നു.
മല്ലികയുടെ വിവാഹാലോചന ഒരിക്കൽ കൂടി പാഴായി. ജന്മനാ തളർന്ന കൈ കൊണ്ട് അതിഥികളുടെ നേരെ അവൾ നീട്ടിയ കാപ്പി തുളുമ്പിപ്പോയി. അതേ പോലെ അവളുടെ ജീവിതവും പാഴ്മണ്ണിൽ തൂവിപ്പോകുന്നത് കാണാൻ രവിയ്ക്കു കഴിയുമായിരുന്നില്ല.സ്വന്തം അനിയത്തിക്കു വേണ്ടി ഒരു മാറ്റക്കല്യാണത്തിനു രവി ത്യാഗസന്നദ്ധനായി. ഒരു നിമിഷത്തെ പരിചയത്തിലൂടെ ഒരായുഷ്കാല സ്വപ്നമായി മാറിയ സുധയെക്കുറിച്ചുള്ള സ്മരണകൾ മാറ്റി വെച്ച് അയാൾ പെണ്ണു കാണാൻ ചെന്നു.
അവിടെ നമ്രമുഖിയായി അയാളുടെ മുൻപിലെത്തിയ യുവതി അവളായിരുന്നു – സുധ !!
വിവാഹത്തിനുള്ള ഉറപ്പു കൊടുത്ത് രവി എറണാകുളത്തിനു തിരിച്ചു പോയി.പുതുതായി മാറ്റം കിട്ടിയ ജോലിസ്ഥലം. സഹപാഠിയായിരുന്ന റഷീദിനെ ആ നഗരത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ റഷീദായി കണ്ടു മുട്ടുമെന്നും അയാൾ പ്രതീക്ഷിച്ചിരുന്നില്ല. റഷീദയാളെ വീട്ടിലേക്ക് ക്ഷണിച്ചു.ഭാര്യ ഡോക്ടർ നസീമയെയും മകൾ കൊച്ചു മിനിയെയും പരിചയപ്പെടുത്തി. പക്ഷേ പിന്നീടവർ വെളിപ്പെടുത്തി മിനിമോൾ തങ്ങളുടെ മകളല്ല എന്ന സത്യം !!
അവൾ പിന്നെ ആരുടെ മകളാണ് ? രവിക്കതു മനസ്സിലായി.എങ്കിലും അയാളത് റഷീദിൽ നിന്നും നസീമയിൽ നിന്നും മറച്ചു വെച്ചു.തകർന്ന മനസ്സുമായി രവി ഇറങ്ങിപ്പോന്നു.
വിവാഹങ്ങൾ നടന്നു. അതു നടക്കണം എന്നത് രവിയുടെ വാശിയായിരുന്നു.
സുധയും രവിയും തമ്മിൽ
മല്ലികയും സോമനും തമ്മിൽ
പക്ഷേ ആയുവതീ യുവാക്കളുടെ ആദ്യരാത്രികൾ കുറ്റസമ്മതങ്ങളുടെ ദുഃഖരാത്രികളായി മാറിപ്പോയി.എന്തായിരുന്നു അവരുടെ തെറ്റുകൾ ? എവിടെ വെച്ചാണ് അതിന്റെ ആരംഭം ? ഡോക്ടർ നസീമയുടെ നേഴ്സിംഗ് ഹോമിൽ വെച്ചോ ? അതോ ഒരു കാളരാത്രിയിൽ പിടഞ്ഞുമരിക്കേണ്ടി വന്ന രാധയുടെ ശവക്കൂനയിൽ വെച്ചോ ? മോഹനൻ തന്റെ സുഹൃത്തുക്കൾക്ക് നൽകിയ മദ്യവിരുന്നിൽ വെച്ചോ ?
അതറിയുന്നതിനു മുൻപ് ഇത്രയും കൂടി---
പബ്ലിക് പ്രോസിക്യൂട്ടർ റഷീദിനു സ്വസ്ഥാനം രാജി വെയ്ക്കേണ്ടി വന്നു.ഡോക്ടർ നസീമയ്ക്ക് അഞ്ചുവർഷം താലോലിച്ച് വളർത്തിയ മിനിമോളെ പിരിയേണ്ടി വന്നു.” ഇവിടം സ്വർഗ്ഗം പോലിരിക്കുന്നു “ എന്നു സുധ പറഞ്ഞ ഒരു സുഖവാസ കേന്ദ്രത്തിലെ ഹിൽടോപ്പ് ഹോട്ടലിൽ വെച്ച് പകയും വിദ്വേഷവും പ്രതികാരദാഹവും നിറഞ്ഞ മനുഷ്യമനസ്സിന്റെ മറ വലിച്ചു നീക്കപ്പെടുന്നു……..
കടപ്പാട് : പാട്ടുപുസ്തകം