ഈ ചിത്രം പക്ഷെ വിജയമായിരുന്നില്ല.
പ്രേംനസീറിന്റെ അനുജന് പ്രേംനവാസ് ആയിരുന്നു നായകന്.
(പഴയ) അംബിക നായികയും.
ജീവിതത്തിലെ പീഠാനുഭവങ്ങള്‍ കാരണം ഒരു യുവതി നാടോടികളുടെ സംഘത്തില്‍ ചേരുന്നതാണ് കഥ.
എ.പി. കോമള,പി.ബി,ശ്രീനിവാസ്, ലീല, ജിക്കി എന്നിവര്‍ ഒക്കെയായിരുന്നു ഗായകർ!
മേമ്പൊടി
മുക്കാല്‍ ഡസന്‍ പാട്ടുകളുള്ള ഈ സിനിമയില്‍ അര ഡസന്‍ ബലാല്‍സംഗവും ഉണ്ടായിരുന്നുവത്രേ
ഈ ചിത്രം 10.9.59 ൽ റിലീസായി.ചന്ദ്രതാരാ പിക്ചേഴ്സ് തന്നെ കേരളത്തിൽ വിതരണവും നടത്തി.
കഥാസാരം
നിശയുടെ നിശ്ശബ്ദത ആ വനപ്രദേശത്തെ ഭയാനകമാക്കി.ഏകാകിനിയായി ആ കാട്ടുപാതയിലൂടെ ഭയന്നോടുന്ന യുവതി ഏതോ ഭീകരശബ്ദം കേട്ട് ബോധം നശിച്ചു വീണു പോയി.അതുവഴി കടന്നു വന്ന നാടോടിക്കൂട്ടർ പ്രജ്ഞയറ്റു കിടന്ന ശാരദയെ അവരുടെ കാളവണ്ടിയിലേറ്റിക്കൊണ്ടു പോയി.തലവനായ ദോലക്കിന്റെ ശിക്ഷണത്തിൽ ഒരു നല്ല നർത്തകിയായി അവൾ വലർന്നു. നൃത്തം ചെയ്തു നാടു ചുറ്റി.
അവളുടെ നൃത്തം കണ്ട ആസ്വാദകനായ വിജയൻ ശാരദയിൽ ആകൃഷ്ടനായി.അവളെ കന്റു സംസാരിച്ചു.വിജയന്റെ രൂപഭംഗിയിൽ ശാരദയുടെ ഹൃദയവും ആർദ്രമായി.അടിക്കടി തമ്മിൽക്കണ്ടു വന്ന അവർ അനുരാഗത്തിന്റെ ആഴങ്ങളിലേയ്ക്ക് ഒന്നിച്ചൂളിയിട്ടു നീന്തി രസിച്ചു.
കാമുകനെ പ്രതീക്ഷിച്ച് ചന്ദ്രിക സൃഷ്ടിച്ച പൂമരനിഴലിൽ ശാരദ കഴിയുമ്പോൾ സംഘത്തലവനായ ദോലക്ക് കടന്നു വന്നു.ശാരദയുടെ ആകാരഭംഗിയിൽ മത്തു പിടിച്ച ആ ദുഷ്ടൻ അവളെ വാരിപ്പുണരാനാഞ്ഞു.ശാരദ ഭയന്നു വിറച്ചു.ഒരു മൃഗത്തേപ്പോലെ പാഞ്ഞടുത്ത ദോലക്കിനെ ആ സന്ദർഭത്തിൽ അവിടെ എത്തിയ വിജയൻ തടഞ്ഞു. സംഘട്ടനത്തിനു ശേഷം വിജയൻ ശാരദയെയും കൊണ്ട് ഓടി മറഞ്ഞു.
കാടും കുന്നും തോടും കടന്നവർ ഒരു ഗ്രാമപ്രദേശത്തെത്തി.സമീപത്തു കണ്ട ഒരാശ്രമത്തിലേയ്ക്കു ഒരു സ്വാമിയും ശിഷ്യനും കടന്നു പോകുന്നതവർ കണ്ടു.സ്വാമിയെക്കണ്ട മാത്രയിൽ ശാരദ ഭയന്നു കൊലപാതകിയെന്നു വിളിച്ചു.ആശ്രമത്തിൽ കടന്നു ചെന്ന അവർ കണ്ട കാഴ്ച വിചിത്രമായിരുന്നു.യുവസുന്ദരിമാരുടെ മാദകനൃത്തം കണ്ട സ്വാമി ദയാനന്ദൻ മതി മറന്നു രസിക്കുകയായിരുന്നു.
ആദർശവാദിയായ വിജയനും സ്വാമിയുമായി വാക്കുതർക്കവും അവസാനം ഏറ്റുമുട്ടലും ഉണ്ടായി.വിജയനെ സ്വാമി ശിഷ്യന്മാർ പിടിച്ചു മുറിയിലിട്ടു പൂട്ടി.ആശ്രമത്തിനു തീയും കൊളുത്തി.എങ്ങിനെയോ രക്ഷപെട്ട വിജയൻ ശാരദയുമായി അവിടെ നിന്നും ഓടി വീട്ടിലെത്തി.
ശാരദ വിജയനോട് തന്റെ കഥ പറഞ്ഞു.അവളും പ്രായമായ അച്ഛനും ഒന്നിച്ചു കഴിഞ്ഞു വരവേ സമീപവാസികളായ ചട്ടമ്പികളിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂൂരതയിൽ നിന്നും രക്ഷപ്പെടുവാൻ നാടുവിട്ടു. യാത്രയ്ക്കിടയിൽ ഒരു രാത്രി വിശ്രമിക്കുവാൻ അച്ഛനും മകളും വിക്രമനെന്ന ധനികന്റെ വീട്ടിൽ തങ്ങേണ്ടി വന്നു.പകൽ വെളിച്ചത്തിൽ മാന്യനെന്നു തോന്നിയ വിക്രമൻ ഭക്തനെന്നു വേഷം കൊണ്ടു നാട്ടുകാരെ ധരിപ്പിക്കുന്ന സ്വാമി ദയാനന്ദനും ഒന്നിച്ചു സുന്ദരിയായ ശാരദയെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ അവളുടെ അച്ഛനെ കൊല ചെയ്തു.വേടനെ ഭയന്നോടുന്ന മാൻ പേടയെപ്പോലെ അവൾ ഓടി. ആ ഓട്ടത്തിലാണ് നാടോടികൾ കണ്ടു മുട്ടിയത്.
ശാരദയുടെ അച്ഛനെ കൊന്നവരോട് പകരം ചോദിക്കണം എന്ന ലക്ഷ്യത്തിൽ വിജയൻ ആ ദുഷ്ടന്മാരെ തേടി പുറപ്പെട്ടു. വിക്രമന്റെ സഹോദരിയായ ശാന്തയെ കണ്ടുമുട്ടി.ശാലീനയും സുന്ദരിയുമായ ഒരു നല്ല സഹോദരി വിക്രമനുണ്ടായതിൽ വിജയൻ അത്ഭുതപ്പെട്ടു.ശാന്ത വിജയനെ ഹൃദയത്തിൽ വെച്ചു പൂജിച്ചു.വിജയൻ അവളെ തന്റെ സഹോദരിയായി കരുതി സ്നേഹിച്ചു.
തങ്ങളുടെ വലയിൽ നിന്നു ചാടിപ്പോയ പൈങ്കിളിയെ കൈവശമാക്കിയേ അടങ്ങൂ എന്ന ഉറച്ച തീരുമാനത്തിൽ സ്വാമിയും വിക്രമനും പ്രവർത്തനം ആരംഭിച്ചിരുന്നു.അതിനായി ദോലക്കിനെ വശീകരിച്ച് സംഘത്തിൽ ചേർത്തു.ആ ദുർഭൂതങ്ങളൊന്നിച്ചപ്പോൾ ശാരദ അകപ്പെട്ടു. വിജയൻ വിവരമറിഞ്ഞു പാഞ്ഞെത്തി. ഉഗ്രമായ സംഘട്ടനം നടന്നു.തക്ക സമയത്ത് ശാന്ത ജീവൻ ത്യജിച്ചു സഹായിച്ചതു കൊണ്ട് ദുഷ്ട നിഗ്രഹം നടത്തി ശാരദയെ വീണ്ടെടുക്കുവാൻ വിജയനു കഴിഞ്ഞു.
പ്രേം നവാസ് , കൊട്ടാരക്കര ശ്രീധരൻ നായർ, മുത്തയ്യാ, ജി കെ പിള്ള, ബഹദൂർ, പി എ തോമസ്, വാണക്കുറ്റി, അംബിക, സുകുമാരി, അടൂർ പങ്കജം, ഓമന ,എസ് സരോജ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍