കഥാസാരം
ഭാരതത്തെ വിദേശിയര്‍ ആക്രമിച്ച കാലത്താണു് കഥ നടക്കുന്നതു്. പട്ടാളക്കാരെ റിക്രൂട്ട് ചെയ്യാനായി കേരളത്തിലേക്കു് അയക്കപ്പെട്ട ഒരു പട്ടാള ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു .ഒരു ജീപ്പുമറിഞ്ഞതിനെത്തുടർന്നാണു് അയാളുടെ മരണം സംഭവിച്ചതു്. പക്ഷെ കേന്ദ്ര കുറ്റാന്വേഷണ
വിഭാഗത്തിനു് ആ മരണത്തില്‍ സംശയം തോന്നി. അതിനെക്കുറിച്ചു് അന്വേഷിക്കാനായി അവര്‍ ഒരു ഉദ്യോഗസ്ഥനെ കേരളത്തിലേക്കു് അയച്ചു.
പ്രത്യേകിച്ചു് ടൂറിസ്റ്റുകൾക്കുവേണ്ടി കിഴക്കന്‍ മലകളില്‍ രാജാസാഹേബ് നടത്തുന്ന ഒരു പരിഷ്കൃത ഹോട്ടലായിരുന്നു 'ഹോട്ടല്‍ ഹൈറേഞ്ചു്'. ആ ഹോട്ടലിന്റെ ഉടമയും, മറ്റൊരു ധനവാനായ ധനേശനും ചേർന്നു് വലിയ എസ്റ്റേറ്റുകള്‍ നടത്തുന്നുണ്ടു്. ധനേശന്റെ അനന്തിരവനായ രമേശ്, ധനേശന്റെ മകള്‍ നളിനിയുടെ കാമുകനും, തോട്ടം തൊഴിലാളികളുടെ നേതാവുമായിരുന്നു.
മുതലാളിമാരുടെ അക്രമത്തിനെതിരെ അവനുയര്‍ത്തിയ ശബ്ദം അവര്‍ക്കു വലിയ അസഹ്യതയുണ്ടാക്കി. രമേശ്, ധനേശിന്റെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു.
കേസന്വേഷിക്കാന്‍ നിയോഗിതനായ സി.ഐ.ഡി. ഉദ്യോഗസ്ഥന്, തോട്ടത്തില്‍ ഒരു ജോലിക്കാരനായിത്തീര്ന്നു. അയാള്‍ക്കു് രാജാസാഹിബ്ബിനെപ്പറ്റി സംശയങ്ങള്‍ ഉദിച്ചു. അങ്ങിനെയിരിക്കെ രാജാസാഹിബ്ബിന്റെ രഹസ്യസങ്കേതത്തിലേക്കുള്ള വഴി അടയാളപ്പെടുത്തിയ ഒരു കൈലേസിനെപ്പറ്റി അയാളറിഞ്ഞു. സൂത്രത്തില്‍ അതും, ആ അടയാളങ്ങള്‍ കാണാനുപയോഗിക്കേണ്ട കണ്ണടയും കൈക്കലാക്കി രക്ഷപെട്ടു.
ഇതിനിടയില്‍ ആദ്യമയച്ച ഉദ്യോഗസ്ഥനില്‍ നിന്നു് യാതൊരു റിപ്പോര്‍ട്ടും കിട്ടാതായ കുറ്റാന്വേഷണ ബ്യൂറോക്കാർ അന്വേഷണത്തിനു് മറ്റൊരു ഇന്‍സ്പെക്ടറെ അയച്ചു. മധുമതി എന്ന പേരില്‍ ആ യുവതി ഹോട്ടല്‍ ഹൈറേഞ്ചിൽ താമസമാക്കി. അവളെ കണ്ടു മോഹിച്ച
തോട്ടമുടമയുടെ അഭ്യർത്ഥന അനുസരിച്ചു് രാജാസാഹിബ് അവളുടെ മുറിയില്‍ ചെന്നു. പക്ഷെ അവള് അയാളെ ആട്ടിപ്പുറത്താക്കി. മധുമതിയുടെ ചുറുചുറുക്കും കാര്യശേഷിയും കണ്ടു് അവളെ തന്റെ പേഴ്സണല്‍ സെക്രട്ടറിയാക്കാന്‍ രാജാസാഹിബ് തീരുമാനിച്ചു.
ഈ സമയത്താണു് കൈലേസു കാണാതെപോയകാര്യം രാജാസാഹിബും മറ്റും അറിയുന്നതു്. പുതിയ ജോലിക്കാരനെ സംശയം തോന്നിയ രാജാസാഹിബ് രണ്ടു കിങ്കരന്മാരെ പുറകെ അയച്ചു. കൈലേസും കൊണ്ടു് പൊയ്ക്കൊണ്ടിരുന്ന ആ സി.ഐ.ഡി. ഉദ്യോഗസ്ഥനെ അവര്‍ ആക്രമിച്ചു. തക്കസമയത്തെത്തിയ രമേശും കൂടിച്ചേര്‍ന്നു് അവരെ ഓടിച്ചു. പക്ഷെ ആ സി.ഐ.ഡി. ഉദ്യോഗസ്ഥൻ മാരകമായി കുത്തേറ്റു. കൈലെസിന്റെ രഹസ്യം രമേശിനോടു പറഞ്ഞിട്ടു് അയാള്‍ മരണമടഞ്ഞു.
രാജാസാഹിബ് പണമെല്ലാം ശേഖരിച്ചു് സ്ഥലം വിടാനുള്ള പരിപാടി തയ്യാറാക്കി. മധുമതിയേയും കൂടെ കൊണ്ടുപോകാനായിരുന്നു പദ്ധതി. പക്ഷെ ഇതിനെക്കുറിച്ചറിഞ്ഞ ധനേശൻ, തന്റെ പണം തിരിച്ചു വാങ്ങാന്‍ രാജാസാഹിബ്ബിന്റെ അടുത്തെത്തിയെങ്കിലും സാഹിബ് അയാളെ ബന്ധനസ്ഥനാക്കി രഹസ്യസങ്കേതത്തിലേക്കയച്ചു. തുടര്‍ന്നു് അയാളുടെ മകളേയും ഒരു കള്ളക്കത്തിട്ടു് അവിടെയെത്തിച്ചു.
അവരെ രക്ഷിക്കാനെത്തിയ രമേശിനേയും സ്നേഹിതന് വാസുവിനേയും രാജാസാഹിബ് ബന്ധനസ്ഥനാക്കി. എന്നിട്ടു് , അവിടെയൊരു ടൈം ബോംബും വെച്ചിട്ടു വെളിയിലിറങ്ങി . പക്ഷെ തന്റെ ഹാന്‍ഡ് ബാഗ് അകത്തുവെച്ചു 'മറന്നുപോയ' മധുമതി, അതെടുക്കാനായി ഉള്ളില്‍ കടന്നവഴി ടൈം ബോംബിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയും രമേശിനെ ബന്ധിച്ചിരുന്ന കയര്‍ അറത്തുകളയുകയും ചെയ്തു. തുടര്‍ന്നു് കാറില്‍ കയറി രാജാസാഹിബ്ബിനോടൊപ്പം ഓടിച്ചുപോകാന്‍ തുനിയവെ വാസുവിന്റെ ടെലിഫോണ്‍ സന്ദേശമനുസരിച്ചെത്തിയ പോലീസുകാര്‍ രാജാസാഹിബ്ബിനെ അറസ്റ്റു ചെയ്തു.
പക്ഷെ അവിടെയും കുഴപ്പം തീര്‍ന്നില്ല.രാജാസാഹിബ്ബിന്റെ കിങ്കരന്മാര്, പട്ടാളക്കാരെയും വഹിച്ചുകൊണ്ടുപോകുന്ന ഒരു ട്രെയിന്‍ മറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. അതു തടയാനായി മധുമതിയും രമേശും അങ്ങോട്ടു പാഞ്ഞു . അവിടെയെത്തി ഒരു
സംഘട്ടനത്തെത്തുടര്ന്നു് ആ രാജ്യദ്രോഹികളെ പമ്പ കടത്തി. ട്രെയിന്‍ നിരപായം ലക്ഷ്യസ്ഥാനത്തെത്തി. ധനേശന്റെ മകള്‍ നളിനിയും രമേശും ഒന്നുചേര്‍ന്നു.
ഇ. എൻ. സി. നായർ ഛായാഗ്രഹവും, കൃഷ്ണ ഇളമൺ ശബ്ദലേഖനവും, പി.കെ.ആചാരി കലാസംവിധാനവും, പാർത്ഥ സാരഥി നൃത്തസംവിധാനവും, ഗോപാലകൃഷ്ണന് ചിത്ര സംയോജനവും, ഭാസ്ക്കര്‍ വേഷവിധാനവും, കെ. നാരായണന് വസ്ത്രാലങ്കാരവും
നിര്‍വ്വഹിച്ചു. ഈ ചിത്രത്തിൽ രാമകൃഷ്ണ, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, എസ്. പി. പിള്ള, നെല്ലിക്കോടു ഭാസ്ക്കരൻ, എം. ആര്. ഭരതന്, ശാരദ, ശാന്തി, ആറന്മുള പൊന്നമ്മ, ജ്യോതി എന്നിവർ അഭിനയിച്ചു.
കുമാരസ്വാമി ആന്‍ഡ് കമ്പനി വിതരണം നടത്തിയ ‘ഹോട്ടല്‍ ഹൈറേഞ്ചു് ’ 28- 6- 1968 ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|