1980 ഏപ്രിൽ 18 നായിരുന്നു പി ചന്ദ്രകുമാറിന്റെ 'കാവൽമാടം' റിലീസ്. സംവിധായകൻ കമലിന്റെ സിനിമാപ്രവേശം കൂടിയാണ് റിലീസ് തിയതി നോക്കുമ്പോൾ ഈ പ്രണയ ചിത്രം (ത്രാസമാണ് കമലിന്റെ എൻട്രിയെങ്കിലും അതിനും മുൻപ് കാവൽമാടം റിലീസ് ചെയ്തു). ജോസ്-അംബിക മുഖ്യതാരങ്ങൾ. സുകുമാരന് വില്ലൻ വേഷമായിരുന്നു. കമലിന്റെ കഥയ്ക്ക് ഡോക്ടർ ബാലകൃഷ്ണൻ തിരക്കഥയെഴുതി. സഹസംവിധാനവും ഗാനങ്ങളും സത്യൻ അന്തിക്കാട്. സംഗീതം എ റ്റി ഉമ്മർ. സഹായി ജോൺസൺ. നിർമ്മാണം അഗസ്റ്റിൻ പ്രകാശ്. പ്രായപൂർത്തിയായ മകൾക്ക് കാവൽമാടം പോലെ നിന്ന ഒരച്ഛന്റെ കഥ കൂടിയാണിത്.
ചന്തയും, ഓലപ്പുര വീടും, ചെമ്മണ്ണ് പാതയും, പുഴയും കടത്തും നിറഞ്ഞ ഗ്രാമ പശ്ചാത്തലത്തിൽ കൊട്ട നെയ്ത്തുകാരും, കൊല്ലപ്പണിക്കാരും കഥാപാത്രങ്ങളായി ഒരു പ്രണയകഥ. ചന്തയിൽ കൂട വിൽക്കുന്ന ജോസും കത്തി വിൽക്കുന്ന അംബികയും തമ്മിൽ പ്രണയത്തിലാവുന്നു. കാവൽമാടത്തിൽ അവർ സംഗമിക്കുന്നത് കണ്ടുപിടിച്ച അംബികയുടെ അച്ഛൻ കെപി ഉമ്മർ അംബികയെയും കൂട്ടി നാട് വിടുന്നു.
പുതിയ നാട്ടിൽ ഒരു തെമ്മാടിയുണ്ട്. സ്വന്തം പെണ്ണ് വഞ്ചിച്ചതിന്റെ പേരിൽ പെണ്ണുങ്ങളെയാകെ ഉപദ്രവിക്കാൻ നടക്കുന്ന സുകുമാരൻ. മകളെ രക്ഷിക്കാനായി അയാളെ ഉമ്മർ വക വരുത്തുന്നു. തക്കസമയത്ത് മറ്റൊരു രക്ഷകനായി അവിടെയെത്തിയ ജോസിന് മകളെ ഏൽപ്പിക്കുകയും ചെയ്യുന്നു.
മാധുര്യമേറിയ ഇമ്പഗാനങ്ങളാണ് നാലും. പൊന്നാര്യൻ പാടം പൂത്തു, അക്കരെ നിന്നൊരു പെണ്ണ്, വയനാടൻ കുളിരിന്റെ എന്നീ ഗാനങ്ങൾക്കൊപ്പം സൂപ്പർഹിറ്റായ തെയ്യം തെയ്യനം പാടി തെക്കൻ കാറ്റ് വന്നു എന്ന ഗാനവുമുണ്ട്. (കഥാപാത്രങ്ങൾക്ക് പകരം നടീനടന്മാരുടെ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്.)