പത്മിനി, രാഗിണി, സുകുമാരി, പൊന്നമ്മ,കൊട്ടാരക്കര ശ്രീധരൻ നായർ, തിരുവനന്തപുരം കുട്ടൻ പിള്ള ,കെടാമംഗലം സദാനന്ദൻ , മുതുകുളം രാഘവൻ പിള്ള ,മുത്തയ്യാ, എസ് പി പിള്ള, ജി കെ പിള്ള , കെ കെ ചെല്ലപ്പൻ, എന്നിവരഭിനയിച്ച പ്രസ്തുത ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയത് ശ്രീ എൻ കെ ആചാരിയാണ്.
കഥാസാരം
കൊല്ലവർഷം 800 നും 900 നും ഇടയ്ക്ക് ശുചീന്ദ്രത്ത് തേരോട്ടം പൊടിപൂരമായി നടക്കുകയാണ്. വേണാട്ടുമന്നനായ രാമവർമ്മ മഹാരാജാവ് സ്ഥാണു മലയപെരുമാളിന്റെ സന്നിധിയിൽ എഴുന്നള്ളി ദർശനം നടത്തുകയാണ്. ധ്യാനനിമഗ്നനായ മഹാരാജാവിന്റെ ഏകാഗ്രതയെ തകർത്തു കൊണ്ട് ഒരു ഹിന്ദുസ്ഥാനി ഭജന ഗാനം ഉയരുന്നു. അല്പം അകലെയുള്ള മണ്ഡപത്തിൽ ഗന്ധർവ സുന്ദരിയായ ഒരു ഗോസായി യുവതിയിരുന്നു പാടുകയാണ്.ഗാനവും ഗായികയും മഹാരാജാവിന്റെ മനസ്സിൽ ചലനം സൃഷ്ടിച്ചു.ആ പരദേശയുവതിയിൽ ഭ്രമിച്ച രാജാവ് ദ്വിഭാഷിയായ കുമാരസ്വാമിപ്പിള്ളയെ വിട്ട് ആ സുന്ദരിയെയും അവളുടെ സഹോദരനെയും കൊട്ടാരത്തിലേയ്ക്ക് ക്ഷണിക്കുന്നു. ആ സന്ദർശനം വേണാടിന്റെ ജാതകം കുറിക്കലായിരുന്നു.കോസലത്തെ “അഭിരാമി “ വേണാട്ടരചന്റെ പട്ടമഹിഷിയായി.അവളിൽ ജനിക്കുന്ന കുട്ടികൾ കിരീടാവകാശികളായിരിക്കുമെന്ന് മഹാരാജാവ് പ്രതിജ്ഞയും ചെയ്തു. രാമയ്യനെന്ന ഉണങ്ങിവരണ്ട ബ്രാഹ്മണ ബാലൻ മാത്രം ധൈര്യമായി ഈ പ്രതിജ്ഞ ഭാവിയിൽ രാജ്യത്തിനു അപകടം വരുത്തി വെയ്ക്കുമെന്ന് മഹാരാജാവിനെ അറിയിച്ചു.
അഭിരാമി കൃഷ്ണത്തമ്മയെന്ന പേരിൽ വേമ്പടികോയിക്കലിൽ താമസമാക്കി.സഹോദരൻ കൃഷ്ണദാസ് തന്റെ മകനെ കൃഷ്ണത്തമ്മയുടെ സംരക്ഷണത്തിൽ ആക്കിയിട്ട് നാടുവിട്ടു. ഏഴെട്ടുവർഷം വലിയ സംഭവവികാസങ്ങൾ കൂടാതെ കടന്നു പോയി.
കൃഷ്ണത്തമ്മയ്ക്ക് മൂന്നു സന്താനങ്ങൾ ഉണ്ടായി. പത്മനാഭൻ, രാമൻ, ഉമ്മിണിത്തങ്ക. രാമവർമ്മ മഹാരാജാവിനു ഒരു അനന്തിരവനും ഭൂജാതനായി.കൊച്ചു മാർത്താണ്ഡവർമ്മയെന്ന കിരീടാവകാശിയും രാജ പുത്രരോടൊപ്പം വേമ്പടികോയിക്കൽ കളരിയിൽ കച്ച കെട്ടി പയറ്റിനിറങ്ങി.കൊച്ചു തങ്കയും കൊച്ചു മാർത്താണ്ഡനും ഒരിക്കലും പിരിയാത്ത ഇണക്കുരുവികളെപ്പോലെ സർപ്പക്കാവിലും താമരക്കുളത്തിലും തത്തിക്കളിച്ചുല്ലസിച്ചു വളർന്നു.കവിതാ വാസനയുണ്ടായിരുന്ന കൊച്ചപ്പനെന്ന കൃഷ്ണദാസ്സിന്റെ പുത്രൻ ആയുധങ്ങൾക്കു പകരം തൂലികയാണ് കൈകാര്യം ചെയ്തു വന്നത്.
പയറ്റു പൂർത്തിയായപ്പോൾ മാർത്താണ്ഡവർമ്മയെ കൊട്ടാരത്തിലേയ്ക്കു വിളിച്ചു.അതു മാർത്താണ്ഡവർമ്മയെ രാജാവാക്കാനുള്ള അടവാണെന്ന് രാജവിരോധികളായ എട്ടുവീട്ടിൽ മാടമ്പിമാർ കൃഷ്ണത്തമ്മയെയും അവരുടെ പുത്രന്മാരായ തമ്പിമാരെയും അറിയിച്ചു.വേണാടിന്റെ ചരിത്രത്തിലെ മറയാത്ത ശീതസമര കഥ അന്നാരംഭിച്ചു.
രാമവർമ്മ മഹാരാജാവ് നാടു നീങ്ങി .രാമയ്യന്റെ ഉപദേശപ്രകാരം ദയാക്രമമനുസരിച്ച് മാർത്താണ്ഡവർമ്മ മഹാരാജാവായി.തമ്പിമാരുടെ കോപാഗ്നി ആളിക്കത്തി.അക്കാലത്ത് പാണ്ടിയിൽ നിന്നും വന്ന അഴകപ്പാടു മുതലിയാരുടെ സഹായം തേടാൻ എട്ടു വീടർ തമ്പിമാരെ ഉപദേശിച്ചു.മാർത്താണ്ഡനെതിരായ നീക്കങ്ങളും ആരംഭിച്ചു.
സഹോദരന്മാരുടെ ശത്രുവായിത്തീർന്ന മാർത്താണ്ഡവർമ്മയുടെ രൂപം ഹൃദയശ്രീകോവിലിൽ പ്രതിഷ്ഠിച്ചു നിത്യം പ്രേമപൂജ നടത്തി വന്ന ഉമ്മിണിത്തങ്കയുടെ നില ദയനീയമായി.സ്വസഹോദരന്മാരോടുള്ള ആദരവും അനുസരണയും ഒരു വശത്ത്.കളിത്തോഴനും കാമുകനുമായ മാർത്താണ്ഡനോടുള്ള കറയറ്റ അനുരാഗം മറുവശത്ത്. തങ്ക കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി മനസു തളർന്ന് വേമ്പടി നാലുകെട്ടിനുള്ളിൽ വീർപ്പു മുട്ടിക്കഴിഞ്ഞു.
രിപുക്കളെ ഓരോന്നോരോന്നായി മാർത്താണ്ഡവർമ്മ സംഹരിച്ചു.തമ്പിമാർ കൊല്ലപ്പെട്ടു.എട്ടുവീടരും നാമാവശേഷരായി.തന്റെ സിംഹാസനം ഉറപ്പിച്ച ശേഷം കാമുകിയായ തങ്കയെ സമീപിച്ച് തന്നിൽ പഴയ സൗഹൃദത്തിനു മാറ്റു കുറഞ്ഞിട്ടില്ലെന്നറിയിക്കുന്നു. പക്ഷേ തന്റെ സഹോദരന്മാരെ കൊന്ന കൈകൾ തന്നെ പുണരുന്നതിനു തങ്ക അനുവദിച്ചില്ല.അവൾ മാർത്താൺദന്റെ അഭിലാഷത്തെ അംഗീകരിച്ചില്ല.ഉമ്മിണിത്തങ്ക ഹൃദയേശ്വരനോട് മറുത്തു സംസാരിച്ച നാക്ക് സ്വയം പിഴുതെറിഞ്ഞു ജീവിതമവസാനിപ്പിച്ച് മേലാങ്കോട് യക്ഷിയായി മാറുന്നതോടെ കഥ അവസാനിക്കുന്നു.
1961 ഏപ്രിൽ 17 നു ഈ ചിത്രം റിലീസായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്