ഈ പ്രേമകാവ്യത്തിലെ നായകൻ ചെണ്ടയാണ്. നായിക നൃത്തം. സഹനടികളും നടന്മാരും ഏറെയുണ്ട്. മദ്ദളം , ചിലങ്ക , ഉടുക്ക് , കൊമ്പും കുഴലും, ഇലത്താളം അങ്ങിനെ നീണ്ടു പോകുന്നു ആ പട്ടിക. കേരളത്തിന്റെ തനതായ താളവാദ്യങ്ങൾ !!
പക്ഷേ ചെണ്ടക്കു ജീവൻ നൽകുന്നത് അപ്പുവാണ്.(മധു ). നൃത്തത്തിനു ആകാരസൗന്ദര്യം കൊടുത്തിരിക്കുന്നത് സുമതിയാണ് (ശ്രീവിദ്യ).
വികാരതീവ്രതയുള്ള ചെണ്ടയുടെ കഥ ചുരുങ്ങിയ വാചകങ്ങളിൽ സംഗ്രഹിക്കട്ടെ.
അപ്പു കുട്ടിക്കാലം മുതൽക്കേ താളവാദ്യങ്ങളുടെ ശബ്ദത്തിൽ ആത്മാവു കൊണ്ടു ലയിച്ചു ചേരുന്ന ഒരുവനാണ്. അമ്പലത്തിൽ ഉടുക്കു കൊട്ടുന്ന ശബ്ദം കേട്ടാൽ അവനാ നാദബ്രഹ്മത്തിൽ അലിഞ്ഞു ചേരും.ചന്തയിൽ പോയി മീൻ വാങ്ങിക്കൊണ്ടു വരുമ്പോൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഒരു എഴുന്നള്ളിപ്പു പോയാൽ മീൻ പഴുത്തു ചീഞ്ഞാലും അവൻ പഞ്ചവാദ്യക്കാരോടൊപ്പം നടന്നു പോവും.
ഇതിനു അവന്റെ രണ്ടാനമ്മയിൽ നിന്ന് ഒട്ടേറെ മർദ്ദനങ്ങളും അവനു സഹിക്കേണ്ടി വന്നിട്ടുണ്ട്.അപ്പുവിന്റെ കലയിലുള്ള വാസന കണ്ടെത്തിയത് തായംബക വിദഗ്ധനായ ഒരു മാരാരാണ്.കുട്ടികളില്ലാത്ത മാരാർക്കും ഭാര്യയ്ക്കും ( എസ് പി പിള്ളയും കവിയൂർ പൊന്നമ്മയും ) അപ്പുവിനെ ജീവന്റെ ജീവനാണ്.
മാരാർ അവനെ ചെണ്ട കൊട്ടാൻ പഠിപ്പിച്ചു.അപ്പുവിന്റെ രണ്ടാനമ്മയിൽ നിന്നും പെൺകോന്തനായ അവന്റെ അച്ഛനിൽ നിന്നു പോലും (സുകുമാരി- അടൂർഭാസി) വളരെയേറെ എതിർപ്പുകളുണ്ടായിട്ടും – എന്തിന് ഒരിക്കൽ ആ സ്ത്രീ ചെണ്ട ഇരുമ്പു കൊണ്ട് കൊത്തിക്കീറുക പോലും ചെയ്തു. മാരാർ അപ്പുവിനെ ചെണ്ട കൊട്ടുന്നതിനു പഠിപ്പിച്ചു. അവൻ വളർന്നതോടെ ചെണ്ടയിൽ തായമ്പക കൊട്ടുന്നതിലും മദ്ദളം വായിക്കുന്നതിലും അതുല്യനായി.
ഒരിക്കൽ അമ്പലത്തിലെ ഉത്സവത്തിനു മാരാർക്കു പകരം തായമ്പക കൊട്ടാൻ അപ്പു ചെണ്ടക്കോൽ കൈയ്യിലെടുത്തു.അസാധാരണമായ ഒരു പ്രകടനം അവൻ കാഴ്ച വെച്ചു.നാലമ്പലത്തിനു പുറത്തെ മണ്ഡപത്തിൽ സ്ത്രീകൾ കൂടി നിൽക്കുന്ന ഇടത്ത് , തിരക്കു കാരണം മുകളിലത്തെ പടിയിൽ പിടിച്ചു കൊണ്ട് അപ്പുവിന്റെ ഉജ്ജ്വലമായ കലാപ്രകടനം കാണുകയായിരുന്ന സുമതി (ശ്രീവിദ്യ ) എല്ലാം മറന്നു കൈയ്യടിച്ചു. അതോടെ അവൾ മുന്നോട്ട് മറിഞ്ഞു കരിങ്കൽത്തറയിൽ വീണു തല പൊട്ടി.
സുമതി കരപ്രമാണിയുടെ മകളാണ്. അവൾക്കു പരിക്കു പറ്റിയതിൽ കൂടുതൽ വേദനിച്ചത് അപ്പുവാണ്. അവൻ ആശുപത്രിയിൽ പോയി അവളെ കണ്ടു. മോഹിനിയാട്ടത്തിൽ വിദഗ്ധയായ സുമതിക്ക് അപ്പുവിനെ നേരിൽ കണ്ടതു തന്നെ ഒരുത്സവമായിരുന്നു. പ്രേമം വളരാൻ മറ്റെന്തു വേനം ?
ആ പ്രേമബന്ധത്തിനു സാധാരണ തടസ്സങ്ങളൊന്നുമുണ്ടായില്ല.പണക്കാരനും പ്രതാപിയുമായ സുമതിയുടെ അച്ഛൻ മകളെ അപ്പുവിനു കല്യാണം കഴിപ്പിച്ചു കൊടുക്കാൻ തീരുമാനിച്ചു. അപ്പുവിന്റെ കൊച്ചമ്മയ്ക്ക് കിറുകിറുപ്പായി. അവരുടെ മകൻ കോളേജിൽ പഠിക്കുന്ന ഒരു മണ്ടനുണ്ട്. അവനെക്കൊണ്ട് സുമതിയെ കല്യാണം കഴിപ്പിച്ചാലോ എന്ന ആലോചനയുമായി .അതിനു അവരൊരു പദ്ധതിയുമൊപ്പിച്ചു.
സുമതിയുടെ മോഹിനിയാട്ടത്തിനു അപ്പു ശുദ്ധ മദ്ദളം വായിക്കാമെന്ന് സമ്മതിച്ചിരുന്നു.പരിപാടി നടക്കുമ്പോൾ അവനു കുടിക്കാൻ കൊടുത്ത കരിക്കിൻ വെള്ളത്തിൽ കൃത്രിമമായി ചാരായം ചേർത്തിരുന്നു.അവനു താളം തെറ്റി. അവൻ കുടിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. അതോടെ സുമതിയുടെ അച്ഛന്റെ സ്വഭാവം മാറി. അവനു മകളെ കൊടുക്കുകയില്ലെന്ന് പ്രഖ്യാപിച്ചതു മാത്രമല്ല , മറ്റൊരു സ്ഥലത്ത് ജോലിയായി കഴിയുന്ന സ്വന്തം അനന്തിരവനെകൂണ്ട് ഉടനടി അവളെ വിവാഹം ചെയ്യിച്ചു.
അന്നുരാത്രി അപ്പു സ്വമനസ്സാലെ കുടിച്ചു. ഷാപ്പിൽ പോയി കുടിച്ചു. പെരുമഴയത്തു പാട്ടും പാടി റോഡിലൂടെ നടന്നു. ഓടയിൽ വീണു.
മാരാരീ വിവരം അറിഞ്ഞു. അയാൾ പെരുമഴയത്ത് ഓടിപ്പോയി തന്റെ ശിഷ്യനെ പൊക്കിയെടുത്ത് വീട്ടിൽ കൊണ്ടു പോയി.നേരം വെളുത്ത് ഉറക്കമെഴുന്നേറ്റ അപ്പുവിനു മനസ്സിലായി അവൻ ഗുരുവിന്റെ വീട്ടിലാണു കിടക്കുന്നതെന്ന്.അവൻ അദ്ദേഹത്തിന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു കരഞ്ഞു മാപ്പു ചോദിച്ചു.
അപ്പുവിന്റെ കൊച്ചമ്മയ്ക്ക് പ്രവർത്തിയുടെ ഫലം കിട്ടി. അവരുടെ മകളെ ഡാൻസ് മാസ്റ്റർ മുങ്ങാംകുഴി ഡാൻസ് പഠിപ്പിക്കുകയായിരുന്നു.മാസ്റ്റർ ഒരു സുദിനത്തിൽ പെണ്ണിനെയും കൊണ്ട് മുങ്ങി (ബഹദൂറും നന്ദിതയും )
മാരാർക്ക് മഴ നനഞ്ഞ അടുത്ത ദിവസം പനിയായി. അതു കൂടി ന്യുമോണിയയായി. മരിച്ചു.അപ്പുവിന്റെ ജീവിതത്തിലെ മറ്റൊരാഘാതം
അപ്പു മാരാരുടെ ഭാര്യയെ സ്വന്തം അമ്മയെപ്പോലെയാണു കരുതുക. ആ വീട്ടിൽത്തന്നെ താമസിച്ച് അമ്മയുടെ സംരക്ഷണച്ചുമതല അവനേറ്റെടുത്തു.
അങ്ങനെയിരിക്കെയാണ് തൃശ്ശൂർ സംഗീത നാടക അക്കാദമി താളവാദ്യങ്ങളുടെ ഒരു മത്സരം ഏർപ്പെടുത്തിയത്. വടക്കൊരു നമ്പൂതിരി അദ്ദേഹത്തിന്റെ പാർട്ടിയെ നയിക്കാൻ കണ്ടെത്തിയ ആൾ അപ്പുവായിരുന്നു.അപ്പുവും കൂട്ടുകാരും പോയി.രാത്രിയിൽ നമ്പൂതിരി ആവശ്യപ്പെട്ടതനുസരിച്ച് അവർ ചെണ്ട കൊട്ടി.
അടുത്തൊരു വീട്ടിൽ ഭർത്താവിന്റെ കിടക്കമുറിയിൽ ഉറങ്ങിക്കിടന്നിരുന്ന സുമതിയുടെ കാലുകൾ താളം പിടിച്ചു. അവൾ ഞെട്ടിയുണർന്നു. ആ തായമ്പക വായന അപ്പുവിന്റേതാണെന്നവൾക്കു ബോദ്ധ്യമായി.അവൾ നിയന്ത്രണം വിട്ട് ഓടി.ഇല്ലത്തിന്റെ മുറ്റത്തെത്തി.അവർ പരസ്പരം കണ്ടു.അവളെ കണ്ടപ്പോൾ അപ്പുവിന്റെ വായനയ്ക്ക് പുതിയൊരുന്മേഷം വന്നു. പരിപാടി അവസാനിച്ചപ്പോൾ സുമതിയ്ക്ക് സ്വബോധം വന്നു. അവൾ വീട്ടിലേക്ക് ഓടി.
സുമതിയുടെ ജീവിതം അറിയേണ്ടേ ? നരകതുല്യമാണ്.അതിരാവിലെ എഴുന്നേറ്റാൽ മുഖം കഴുകുന്നതിനു മുൻപേ ബ്രാണ്ടിക്കുപ്പി തുറക്കുന്ന മാന്യനാണു ഭർത്താവ്. ഭാര്യയെ ഇടിക്കുന്നതും മേപ്പടിയാനൊരു വിനോദമാണ്.
അപ്പുവും സുമതിയും അവിടെ വെച്ചു കണ്ടു മുട്ടി. അതിനും സുമതിയുടെ ഭർത്താവ് അവളെ തല്ലി. ഈ കൂടിക്കാഴ്ചകളുടെ ഫലമെന്നോണം നമ്പൂതിരി അപ്പുവിനെ പറഞ്ഞു വിട്ടു.തൃശ്ശൂരിൽ മത്സര രംഗത്ത് ഞാൻ സ്വന്തനിലയിൽ എത്തുമെന്ന് പ്രഖ്യാപിച്ചിട്ട് അപ്പു സ്ഥലം വിട്ടു.
അവൻ മത്സരസ്ഥലത്തെത്തി.സുമതിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ നമ്പൂതിരിയുടെ സെറ്റുമെത്തി.
സുമതിയ്ക്ക് അവിടെ എത്താതിരിക്കാൻ കഴിഞ്ഞില്ല.
അവിടെയും അപ്പുവിനു ചതിവു പറ്റി. അവന്റെ വിരലുകൾ ചതഞ്ഞു.
എന്നിട്ടും അവൻ തായമ്പക വായിച്ചു. കലയ്ക്കു വേണ്ടി, സുമതിക്കു വേണ്ടി..
ചെണ്ടത്തോൽ രക്തത്തിൽ കുതിർന്നു.കാണികൾ പറഞ്ഞു….. ചെണ്ടയ്ക്ക് ജീവൻ വന്നു…………………………….
കടപ്പാട് : പാട്ടു പുസ്തകം