കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിയാത്ത ഒരാൾ മാത്രമേ ആ കടൽത്തീരത്തുണ്ടായിരുന്നുള്ളൂ.അച്യുതന്റെ സഹോദരി ചിരുതയുടെ ഭർത്താവായ കേശവൻ.തലമുറകളായി നില നിന്നു പോന്ന വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും മുറുകിപ്പിടിച്ചിരുന്ന സത്യസന്ധനായ കേശവൻ തന്റെ കൊച്ച് ഇലവു വള്ളവുമായി ചൂണ്ടക്കാരനായി തന്നെ അവിടെക്കഴിഞ്ഞു.ചിരുത മീൻ കൊണ്ടു നടന്ന് വിറ്റും ഏക മകൾ അമ്പിളി കൊഞ്ചു നുള്ളി കൂലി വാങ്ങിയും ആ കുടുംബത്തെ നിലനിർത്തി.
കേശവനും കുടുംബവും അച്യുതൻ മുതലാളിയുടെ അഭിമാനത്തിനു വെല്ലുവിളിയായപ്പോൾ അയാൾക്ക് പരസ്യമായവരെ എതിർക്കേണ്ടി വന്നു.ആ എതിർപ്പിൽ പെട്ടു തകർന്നത് അമ്പിളിയുടെയും അച്യുതന്റെ മകനായ രാജന്റെയും ഭാവി സ്വപ്നങ്ങളായിരുന്നു.പണത്തിന്റെ ഏറ്റക്കുറച്ചിൽ അവരുടെ പ്രേമബന്ധത്തിനും വിവാഹത്തിനും തടസ്സങ്ങൾ സൃഷ്ടിച്ചു.
അച്ച്യുതന്റെ ആൾക്കാരാൽ തന്റെ ജീവിത സർവസ്വമായ ഇലവുവള്ളവും നഷ്ടപ്പെട്ടപ്പോൾ കേശവൻ തകർന്നു പോയി.എങ്കിലും അയാളെ സഹായിക്കുവാൻ നല്ലവനായ അവക്കരു കാക്കാ ഉണ്ടായിരുന്നു.കാക്കാ നൽകിയ വീശുവലയുമായി കടലമ്മയെ തേടിച്ചെന്ന കേശവനു അപ്രതീക്ഷിതമായി ഒരു കുടം കിട്ടി.നൂറ്റാണ്ടുകളായി ബന്ധനസ്ഥനായി കടലിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്ന ഒരു ഭൂതമായിരുന്നു ആ കുടത്തിനുള്ളിൽ.തനിക്കു മോചനം തന്ന മുക്കുവനെ സഹായിക്കുവാൻ ഭൂതം തയ്യാറായി.അറബിവേഷത്തിൽ കേശവനോടൊപ്പം താമസിച്ചു കൊണ്ട് ഭൂതം അയാൾക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകി.അയാളുടെ ചെറ്റക്കുടിൽ കൊട്ടാരമായി.കേശവന്റെ അഭൂതപൂർവമായ ആ കുതിച്ചു കയറ്റം ഏറ്റവും കൂടുതൽ അസ്വസ്ഥനാക്കിയത് അച്യുതൻ മുതലാളിയെ ആയിരുന്നു.
ശുദ്ധനും നല്ലവനുമായ കേശവനെ ഭൂതം ഇഷ്ടപ്പെട്ടു. കേശവനും ഭൂതത്തെ ഹൃദയം തുറന്നു സ്നേഹിച്ചു. മനുഷ്യനും ഭൂതവും തമ്മിൽ അകളങ്കമായ സ്നേഹത്തിന്റെ ഇഴകൾ പാകി അവർ പരസ്പരം ഒന്നു ചേർന്നു.
അച്യുതൻ മുതലാളിയുടെ അടിമയായി ഭൂതം മാറിയതോടെ സംഭവങ്ങൾ സങ്കീർണ്ണമാകുന്നു.കേശവനും കുടുംബവും വീണ്ടും ചെറ്റക്കുടിലിലേക്ക് എറിയപ്പെട്ടു.വീണുടഞ്ഞ കുടത്തിൽ നിന്ന് അപ്പോൾ കേശവനെ സഹായിക്കാൻ ആറാട്ടുമുണ്ടനായ മറ്റൊരു ഭൂതമുണ്ടായി.
കടപ്പാട്: പാട്ടുപുസ്തകം