കഥാസാരം
പണക്കാരനും പ്രതാപശാലിയുമായിരുന്ന മംഗലത്തു മാധവമേനോന്റെ ഏകപുത്രി സരോജം ഒരു സന്ധ്യയ്ക്കു കടൽക്കരയിൽ മുക്കുവരുടെ സമൂഹനൃത്തം കണ്ടു നിൽക്കവേ അവളുടെ കഴുത്തിൽ കിടന്ന പൂത്താലി നഷ്ടപ്പെട്ടു. നൃത്തത്തിൽ ശ്രദ്ധാലുവായിരുന്ന സരോജം അതറിഞ്ഞതേയില്ല.
അവളുടെ അമ്മയുടെ കഴുത്തിൽ അണിഞ്ഞിരുന്ന പൂത്താലിയായിരുന്നു അത്. അമ്മയുടെ ഓർമ്മക്കായി അവൾ അതിനെ ദിവ്യമായി പൂജിച്ചിരുന്നു. കടപ്പുറത്തെല്ലാം അവൾ മാല തിരക്കി.
മാല മോഷ്ടിച്ചു കൊണ്ടു പോകുന്നത് കണ്ടു നിന്ന ഒരു യുവസുന്ദരൻ കള്ളനെ ഓടിച്ചിട്ടു പിടിച്ചു. അയാൾ - ബാബു—സരോജത്തിനെ ഏല്പിച്ചു. കൃതജ്ഞതാ നിർഭരമായ ഹൃദയത്തോടു കൂടി അവൻ വീട്ടിലേയ്ക്ക് മടങ്ങി.ആ നല്ല ചെറുപ്പക്കാരനെ വീട്ടിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ചെല്ലാതിരുന്നതിനു മാധവമേനോൻ മകളെ കുറ്റപ്പെടുത്തി.
പിന്നെയും പല ദിനങ്ങളിൽ ബാബുവും സരോജവും തമ്മിൽ കടപ്പുറത്തു വെച്ചു കണ്ടു മുട്ടി. ആ കൂടിക്കാഴ്ചകൾ അവരെ പരിശുദ്ധമായ പ്രേമബന്ധത്തിലെത്തിച്ചു. മകളുടെ ആശയാഭിലാഷങ്ങൾക്കു മുൻപിൽ അച്ഛൻ പ്രതിബന്ധമായി നിന്നില്ല. ബാബുവുമായുള്ള സരോജത്തിന്റെ വിവാഹം നിശ്ചയിക്കപ്പെട്ടു.
അപ്പോഴാണ് മേനോന്റെ ചില സിൽബന്ധികൾ , പണിക്കരും ഡ്രൈവർ വേന്ദ്രനും മറ്റും ബാബു മദ്യപാനിയും ചൂതാട്ടക്കാരനും, സ്ത്രീലമ്പടനും മറ്റുമാണെന്നുള്ള വിവരം അറിയുന്നതും അതു മേനോനെ അറിയിച്ചതും.മേനോൻ അത് ആദ്യം വിശ്വസിച്ചില്ല. പക്ഷേ അദ്ദേഹം തന്നെ ഒരു ഹോട്ടലിൽ വെച്ച് മദ്യപിച്ചുല്ലസിക്കുന്ന ബാബുവിനെക്കണ്ടപ്പോൾ സരോജം മേലാൽ ബാബുവിനെ കാണുകയോ അയാളുമായി സംസാരിക്കുകയോ ചെയ്യരുതെന്ന് അവളെ അനുശാസിച്ചു. കൂടാതെ അവർ തമ്മിൽ നിഴ്ചയിച്ചിരുന്ന കല്യാണം നീട്ടി വെയ്ക്കുകയും ചെയ്തു.
വാസ്തവത്തിൽ തന്റെ സഹോദരനും ദുർവൃത്തനുമായ ശേഖറിനെക്കണ്ടാണ് ഇവർ തെറ്റിദ്ധരിച്ചതെന്ന് ബാബു അറിഞ്ഞില്ല.അച്ഛന്റെ ഉഗ്രശാസനത്തിൽ മനം നൊന്തു കഴിഞ്ഞ സരോജത്തിനെ ബാബു അവളെയല്ല ആഗ്രഹിക്കുന്നതെന്നും, തന്റെ സ്വത്തിനെ മാത്രമാണെന്നും മേനോൻ അറിയിച്ചു. തന്റെ സ്വത്തിൽ ഒരു പൈസ പോലും കാംക്ഷിക്കുന്നില്ലെങ്കിൽ ബാബുവുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് മേനോൻ സമ്മതിച്ചു.
സ്വത്തു കിട്ടിയില്ലെങ്കിലും സരോജത്തിനെ വിവാഹം ചെയ്യുവാൻ ഒരുക്കമാണെന്ന് ബാബു സമ്മതിച്ചു. സ്അന്തോഷം കോന്റ് മതിമറന്ന സരോജം ബാബുവിനെ കാണുവാനായി ഓടി.വഴിക്കു വെച്ച് ശേഖർ അവളെ കാറിൽ കയറ്റി.ആകാരപ്രകൃതിയിൽ തുല്യരായിരുന്നു ശേഖറും ബാബുവും. ബാബുവാണെന്ന് ധരിച്ച് സരോജം ശേഖറിന്റെ കൂടെപ്പോയി.ഭയങ്കരമായ പാറക്കൂട്ടങ്ങളടങ്ങിയ ഒരു വിജന പ്രദേശത്തേയ്ക്കാണ് ശേഖർ അവളെ കൂട്ടിക്കൊണ്ടു പോയത്. ഭയവിഹ്വലയായ സരോജം നിലവിളി കൂട്ടി.പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല.
മകളെ കാണാതായ മേനോൻ പരിഭ്രമിച്ചു. സരോജത്തെ കാണുന്നില്ല എന്ന വിവരമറിഞ്ഞ ബാബുവും കുണ്ഠിതനായി. അയാൾ സരോജത്തെ തിരക്കി പുറപ്പെട്ടു.
ബാബുവും വിജനമായ ആ സ്ഥലത്തെത്തി. ശേഖറുമായുള്ള ഉഗ്രമായ സംഘട്ടനത്തിനു ശേഷം അയാൾ സരോജത്തെ രക്ഷിച്ചു.മേനോൻ ബാബുവിന്റെ ധീരോദാത്തതയെയും സ്ഥൈര്യത്തെയും വാനോളം പുകഴ്ത്തി.ശേഖർ ബാബുവാണെന്ന് തെറ്റിദ്ധരിച്ചതിലും മകളെ അക്കാരണത്താൽ വേദനിപ്പിച്ചതിലും അദ്ദേഹം പശ്ചാത്തപിച്ചു.
ബാബുവും സരോജവുമായുള്ള വിവാഹം മംഗളമായി നടന്നു.ടി കെ ബാലചന്ദ്രൻ (ഡബിൾ റോൾ) തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, എസ് പി പിള്ള, ബഹദൂർ, വാണക്കുറ്റി, സോമൻ, രവി, കുമാരി , കെ വി ശാന്തി, ആറന്മുള പൊന്നമ്മ , പങ്കജവല്ലി , കണ്ണമ്മ , എന്നിവർ അഭിനയിച്ച പൂത്താലി കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്തു.3.9.1960 ൽ പ്രദർശനം ആരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്