ഇ.എൻ.സി. നായരുടെ ഛായാഗ്രഹണം, കൃഷ്ണ ഇളമൺ ബി.എ. യുടെ ശബ്ദലേഖനം,പി.കെ. ആചാരിയുടെ കലാസംവിധാനം, പാർത്ഥസാരഥിയുടെ നൃത്തസംവിധാനം, ഗോപാലകൃഷ്ണന്റെ ചിത്ര സംയോജനം, എന്നീ സാങ്കേതിക ഘടകങ്ങളോടുകൂടി മെരിലാൻഡ് സ്റ്റുഡിയോവില്‍ വെച്ചു നിര്‍മ്മിച്ച പ്രസ്തുത ചിത്രം 1968 - ജൂണ്‍ 8 -നു പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
കള്ളക്കടത്തുകാരനായ ലാസറിന്റെ അനുചരന് ലോപ്പസ് പോലീസിന്റെ പിടിയില്‍ നിന്നും രക്ഷകിട്ടുവാന്‍ സ്വര്‍ണ്ണക്കട്ടികള്‍ നിറച്ച പെട്ടി കടലില്‍ താഴ്ത്തി. ആ വിവരം മുതലാളിയോടു പറഞ്ഞിട്ടയാൾ വിശ്വസിച്ചില്ലെന്നല്ല, രോഷാകുലനായി ലോപ്പസിനെ പിടലി ഞെരിച്ചു
കൊന്നുകളഞ്ഞു. ലാസറും തന്റെ കാമുകിയായ റെജീനയും കൂടി ആ മൃതദേഹം കടലില്‍ കൊണ്ടെറിഞ്ഞു.
മുക്കുവനായ അന്തോണി തന്റെ ഭാര്യ മേരി നല്കിയ ദൈവമാതാവിന്റെ കൊച്ചൊരു പ്രതിമയും ധരിച്ചുകൊണ്ടാണു് തികഞ്ഞ പ്രതീക്ഷകളോടെ പുറം കടലില്‍ മീന്പിടിക്കുവാന് പോയതു്. ഒരു വലിയ മീന്‍ ചൂണ്ടയില്‍ കുടുങ്ങിയെങ്കിലും അവനെയും കട്ടമരത്തെയും മറിച്ചുകൊണ്ടു് അതു് പാഞ്ഞുപോയി. ദൈവമാതാവിന്റെ തിരുരൂപം കടലില്‍ വീണു. അവന് ആ രൂപത്തിനായി മുങ്ങിത്തപ്പി. രൂപത്തിനു പകരം അവനു കിട്ടിയതു് ഒരു ഘനമുള്ള വീഞ്ഞപ്പെട്ടിയാണു്. വീട്ടിലെത്തി പെട്ടി തുറന്നപ്പോള്‍ സ്വര്‍ണ്ണക്കട്ടികള്‍ കണ്ട മേരിക്കു് സന്തോഷത്തിനു പകരം പരിഭ്രമവും സങ്കടവുമാണുണ്ടായതു്. മാതാവിന്റെ അനുഗ്രഹമാണെന്നുപറഞ്ഞു് അന്തോണി അവളെ
സമാധാനിപ്പിച്ചു.
അന്തോണി പെട്ടെന്നു് ധനികനായി. ഒരു കൊച്ചു മാലയ്ക്കുവേണ്ടി കരഞ്ഞു കഴിഞ്ഞിരുന്ന അവരുടെ കൊച്ചുമകള്‍ ഗ്രേസിക്കു് കൈനിറയെ വളകളും കഴുത്തില്‍ മാലകളും നിറഞ്ഞു .തന്റെ നഷ്ടപ്പെട്ട സ്വര്‍ണ്ണമാണു് അന്തോണിയെ ധനികനാക്കിയതെന്നു് ലാസര്‍ വിശ്വസിച്ചു. അവനില്‍ നിന്നും രഹസ്യം അറിയുന്നതിനു് ലാസര്‍ മദാലസയായ റെജീനയെ നിയോഗിച്ചു. അന്തോണി അവളിലും അവള് നല്കിയ മദ്യത്തിലും മയങ്ങിയെങ്കിലും രഹസ്യങ്ങള്‍ ഒന്നും വെളിപ്പെടുത്തിയില്ല.
ലാസര്‍ അടവുകള്‍ മാറ്റി. റെജീനയുടെ സഹായത്തോടെ അന്തോണിയുടെ ഓമന മകള്‍ ഗ്രേസിയെ അപഹരിച്ചു. വിവരമറിഞ്ഞു അന്തോണിയും മേരിയും പാഞ്ഞെത്തി. അന്തോണി ബന്ധിതനായി. മുറിയില്‍ അടയ്ക്കപ്പെട്ട മേരിയെ മാനഭംഗപ്പെടുത്തുവാൻ ലാസര്‍ തയ്യാറായി. അതേസമയം ലാസറോടൊത്തു് എല്ലാ ദുര്‍പ്രവൃത്തികളും ചെയ്തുവന്ന റെജീനയുടെ ഭാവം മാറി. ഗ്രേസിയെ രക്ഷപെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ ലാസറുടെ വെടിയേറ്റു് അവള് മരിച്ചു വീണു.
സ്വതന്ത്രരായെങ്കിലും ഓമന മകള്‍ നഷ്ടപ്പെട്ടതില്‍ മേരിയും അന്തോണിയും ഹൃദയം നൊന്തു വിലപിച്ചു. ശാന്തസുന്ദരമായിരുന്ന അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതു് തങ്കക്കട്ടിയാണെന്നു മനസ്സിലാക്കിയ അവര്‍ ആ സ്വര്‍ണ്ണം മുഴുവനും കിഴികെട്ടി കടലില്‍ എറിഞ്ഞു. നേരത്തെ നഷ്ടപ്പെട്ട ദൈവമാതാവിന്റെ രൂപവും മനഃശാന്തിയും തിരിച്ചു ലഭിച്ച ആ ദമ്പതികള്‍ വീട്ടിലേക്കു മടങ്ങി.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍