സ്വന്തം സുഖം മറന്ന് കുടുംബത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കുന്നത് വിഢ്ഢിത്തമാണെന്ന് അമ്മ അവനെ ഉപദേശിച്ചു കൊണ്ടിരുന്നു.തിരുവനന്തപുരത്ത് മലയാളം അദ്ധ്യാപികയായി സ്ഥലം മാറി വന്ന് അവരുടെയടുത്തു തന്നെ താമസമകകിയ സുമതി ഗോപിയുടെ ബാല്യകാല സ്നേഹിതയും കാമുകിയുമാണെന്ന സത്യം അമ്മയ്ക്കറിയാം.സുമതിയുടെ അച്ഛൻ രാഘവൻ പിള്ള സാറാകട്ടെ ഗോപിയുടെ അദ്ധ്യാപകനായിരുന്നു. വിവാഹപ്രായം കഴിഞ്ഞ സുമതി ഗോപിക്കു വേണ്ടി മാത്രമാണ് കന്യകയായി ജീവിതം തുടരുന്നത്.സുമതിയെ വിവാഹം കഴിച്ച് സ്വന്റ്നമായൊരു ജീവിതം സമാരംഭിക്കാൻ അമ്മ ഗോപിയെ നിർബന്ധിച്ചു. എന്നാൽ അനുജൻ ഉണ്ണിക്കൃഷ്ണൻ ബിരുദം നേടിയതിനു ശേഷമേ സ്വന്തം വിവാഹത്തെപ്പറ്റി ചിന്തിക്കുകയുള്ളൂ എന്ന് ഗോപി തീരുമാനിച്ചു.
തിരുവോണം വന്നു.ആഹ്ലാദത്തിന്റെ പൂക്കളങ്ങളൊരുക്കുന്ന ആ സുദിനം ഗോപിയുടെ കുടുംബത്തെ കണ്ണീരിലാഴ്ത്തി. കിണറ്റിൻ കരയിൽ മരിച്ചു കിടക്കുന്ന അമ്മയെക്കണ്ട് ഗോപി ആകെ തകർന്നു നിന്നു.അനിയന്റെ അപകർഷതാ ബോധവും അനിയത്തി രാജമ്മയുടെ ദുരാഗ്രഹവും രണ്ട് ഭൂതങ്ങളെപ്പോലെ ഗോപിയെ വിടാതെ പിൻ തുടർന്നു. ഉറ്റമിത്രമായ ടാക്സി ഡ്രൈവർ ലോനാച്ചനും പെട്രോൾ ബങ്കിലെ കാഷ്യർ ബഷീറും ഗോപിയെ സഹായിക്കാൻ തയ്യാറായിരുന്നു.എന്നാൽ മുഴുവൻ സമ്പാദ്യവും കുടിച്ചു നശിപ്പിക്കുന്ന ലോനാച്ചൻ ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധനാണ്.രാജമ്മയുടെ ഭർത്താവായ ലൈന്മാൻ വാസുക്കുട്ടി ഹൃദയസമ്പന്നനാണ്.പക്ഷേ തന്റെ ഭാര്യാസഹോദരനെ സാമ്പത്തികമായി സഹായിക്കാനുള്ള ശേഷി വാസുക്കുട്ടിക്കില്ല.
ഉണ്ണിക്കൃഷ്ണന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള വ്യഗ്രത കൊ
ണ്ടു മാത്രം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഗോപി അവനെ മെഡിക്കൽ കോളേജിൽ ചേർത്തു.കടം, സർവത്ര കടം.നിൽക്കക്കള്ളിയില്ലാതെ ഗോപി വീർപ്പുമുട്ടി.ജ്യേഷ്ഠന്റെ സഹായം കൊണ്ടു മാത്രം വിദ്യാഭ്യാസം തുടരാൻ കഴിയുകയില്ലെന്ന് മനസ്സിലാക്കിയ ഉണ്ണി തന്റെ കാമുകിയായ കോടീശ്വര പുത്രിയുടെ നിഴലിൽ അഭയം തേടി.ഒരു ജാമാതാവിനെ വിലക്കെടുക്കാൻ കാത്തിരുന്ന അവളുടെ മാതാപിതാക്കൾ ഉണ്ണിക്കൃഷ്ണനെ വിലക്കു വാങ്ങി എന്നതായിരുന്നു സത്യം. കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഗോപിയെ വിവാഹം കഴ്ച്ച് പ്രാരാബ്ധക്കടലിൽ വീഴരുതെന്ന് രാഘവൻ പിള്ള മകളെ ഉപദേശിച്ചു. സുമതി അതു ചെവിക്കൊണ്ടില്ല. തന്റെ മകളുടെ ജീവിതം നശിപ്പിക്കരുതെന്നും അവളുമായുള്ള പ്രണയബന്ധത്തിൽ നിന്നും പിൻ തിരിയണമെന്നും രാഘവൻ പിള്ള തന്റെ ശിഷ്യനായ ഗോപിയോട് ആവശ്യപ്പെട്ടു.ഗോപി സുമതിയെ മറക്കാൻ തയ്യാറായി.സുമതി ഉദ്യോഗം രാജി വെച്ചു.തിരുവനന്തപുരത്തിനോട് യാത്ര പറഞ്ഞ് അവൾ അച്ഛനോടൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് പോയി.
വർഷങ്ങൾ നീങ്ങി. ഗോപിയുടെ ബുദ്ധിമുട്ടുകൾ ഏറിയേറി വന്നു.വീട് ജപ്തി ചെയ്യപ്പെട്ടു. ഇൻസ്റ്റാൾമെന്റ് മുടങ്ങിയതു കൊണ്ട് കടം കൊടുത്തവർ കാറെടുത്തു കൊണ്ടു പോയി.ഒരിക്കലും ചെയ്യാൻ തയ്യാറായിട്ടില്ലാത്ത ഒരു വലിയ തെറ്റു ചെയ്ത് മൂവായിരം രൂപാ സമ്പാദിച്ച് ഗോപി നല്ലവളായ കൊച്ചനിയത്തി സാവിത്രിയുടെ വിവാഹം നടത്തി. എന്നാൽ സത്യം പുറത്താവുകയും ഗോപി അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു.സാവിത്രിയുടേ ഭർതൃഗൃഹത്തിലും ഗോപിക്ക് സ്ഥാനമില്ലാതെയായി. ഉണ്ണിക്കൃഷ്ണൻ ധനികയായ ഭാര്യയൊടോപ്പം ഉപരിപഠനത്തിനു ഇംഗ്ലണ്ടിലേക്ക് പോയി.ഉദരരോഗം നിമിത്തം അവശനായ ഗോപിക്ക് ഭാര്യ മരിച്ച ദുഃഖത്തിൽ മദ്യപാനം അവസാനിപ്പിച്ച് നല്ലവനായി ഒതുങ്ങിക്കഴിയുന്ന ലോനാച്ചൻ അഭയം നൽകി.വിദഗ്ധ പരിശോധനയിൽ ഗോപിയ്ക്ക് കുടലിൽ ക്യാൻസർ ആണെന്ന് തെളിഞ്ഞു.അത്ഭുത സ്തബ്ധരായ സ്നേഹിതരെയും ഡോക്ടറെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗോപി പറഞ്ഞു
“ ഞാനൊരു ക്യാൻസർ രോഗിയാണെന്ന സത്യം മൂന്നു വർഷം മുൻപ് തന്നെ എനിക്കറിയാമായിരുന്നു.പക്ഷേ അന്ന് ഞാൻ എന്റെ ചികിത്സയെപ്പറ്റി ചിന്തിച്ചിരുന്നെങ്കിൽ എന്റനുജൻ ഡോക്ടറാകുമായിരുന്നില്ല. എന്റനിയത്തിയുടേ കല്യാണം നടക്കുമായിരുന്നില്ല. “
ഗോപിയുടെ അന്ത്യം ആസന്നമാണെന്ന് എല്ലാവർക്കും അറിയാം. മറ്റൊരാളിന്റെ ഭാര്യയായി ജീവിക്കുകയാണ് തന്റെ എല്ലാമെല്ലാമായ സുമതി എന്ന വാർത്ത കൂനിന്മേൽ കുരു എന്ന പോലെ ഗോപിയുടെ മനസ്സിനെ മഥിച്ചു. എല്ലാ വാതിലുകളും അടഞ്ഞു. എങ്ങും കൂരിരുട്ടു മാത്രം. ആ ഇരുട്ടിൽ ഒരു ചെറിയ പ്രകാശമെങ്കിലും പ്രത്യക്ഷപ്പെടുമോ ? വഴിയമ്പലത്തിലെ അവഗണിക്കപ്പെട്ട പഴയ കൽ വിളക്കിൽ ഒരു തിരിയെങ്കിലും ഇനി കൊളുത്തപ്പെടുമോ ?സംഭവ ബഹുലവും ജിജ്ഞാസാ ഭരിതവുമായ ഈ ചോദ്യങ്ങൾക്കുത്തരമാണു അമ്പലവിളക്ക് എന്ന സിനിമ.
കടപ്പാട്: പാട്ടുപുസ്തകം