കടലിന്റെ ഓരത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു രാജീവും നന്ദിതയും താമസിച്ചിരുന്നത്.നന്ദിത രാജീവിന് ശ്രീക്കുട്ടിയായിരുന്നു.അധികം വൈകാതെ ആ കളിക്കൂട്ടുകാർ വേർ പിരിഞ്ഞു.രാജീവ് ആ നാട്ടിലെ താമസം എന്നന്നേക്കുമായി മതിയാക്കി പോകുന്നത് നിറമിഴികളോടെ ശ്രീക്കുട്ടി കണ്ടു നിന്നു.
കാലം അതിവേഗം ഓടിക്കൊണ്ടിരുന്നു.രാജീവ് പഠിച്ച് ഒരു വക്കീലായി.നന്ദിത എഴുത്തുകാരിയും.ഇരുവരും കുടുബമായി സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകുകയായിരുന്നു.രാജീവിനു നല്ലൊരു ഭാര്യയുണ്ട്.നന്ദിതയ്ക്ക് സ്നേഹ സമ്പന്നനായ ഒരു ഭർത്താവും.ഹൃദയം പങ്കിടാനെത്തുന്ന മറ്റൊരാളെക്കുറിച്ച് അന്നേവരെ രാജീവോ നന്ദിതയോ ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു.പരസ്പരം വീണ്ടും കാണും വരെ.സൗഹൃദമായിരുന്നു ആദ്യം . സൗഹൃദ സംഭാഷണങ്ങൾക്കിടയിലെപ്പോഴോ പഴയ കടൽക്കരയിലുള്ള ഗ്രാമത്തിന്റെ കണ്ണീരുപ്പു കലർന്ന ഒരോർമ്മ രാജീവ് നന്ദിതയോട് പങ്കിടുന്നു.രാജീവിന്റെ അരികിലിരുന്ന് പഴയ ശ്രീക്കുട്ടി നെഞ്ചിടിപ്പോടെ പഴയ ഓർമ്മ മനസ്സിൽ വരുത്തുന്നു.
പരസ്പരം മനസ്സിലായപ്പോൾ ഇരുവർക്കും ഉള്ളിൽ പ്രണയമുണരുകയായി.വേണ്ടെന്നു വെയ്ക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും വേണമെന്നു തോന്നുന്ന ഒരിഷ്ടം.പക്ഷേ എന്നെ സ്നേഹിക്കുന്ന കുടുംബങ്ങൾക്കു വേണ്ടി അതു പാടില്ല എന്ന് മനസ്സു വിലക്കുന്നുമുണ്ട്.സ്വന്തം ജീവിതത്തിലേയ്ക്ക് മടങ്ങിപ്പോകണം എന്ന് ശ്രീക്കുട്ടി പറയുമ്പോൾ രാജീവ് ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ. “ അന്നു കാഴ്ചയിൽ നിന്നു മറയണ വരെ കരഞ്ഞു കൊണ്ടു നോക്കി നിന്ന പെൺകുട്ടിയെ മാത്രം മനസ്സീന്ന് പറിച്ചു കളയാൻ പറയരുത്. അതെന്റെ അവകാശമാണ്. ആരുമറിയാതെ എന്നും കൊണ്ടു നടന്നിരുന്ന സ്വകാര്യ സ്വപ്നം “
പിരിയുന്നതിനു മുൻപ് ഒരിക്കൽ കൂടി അവർ ആ കടൽത്തീരത്ത് എത്തുന്നു.അന്നവർ കുറെ ദൂരം ഒരുമിച്ചു നടന്നു.സംസാരിച്ചു.പിന്നീട് വേണ്ടെന്നു വെയ്ക്കാൻ ശ്രമിച്ചിട്ടും പിന്നേം പിന്നേം വേണമെന്നു തോന്നുന്ന ഇഷ്ടം വേണ്ട എന്നു തീരുമാനിച്ച് അവർ പിരിയുന്നു.
പിരിഞ്ഞിട്ടും ഓരോ വർഷവും രാജീവ് കന്യാകുമാരിയിലെത്തി. വഴിപാടു പോലെ എല്ലാ വർഷവും കന്യാകുമാരിയിൽ വരുന്നത് എന്തിനെന്ന ഭാര്യയുടെ ചോദ്യത്തിനു അയാളുടെ മറുപടി കണ്ടാലും കണ്ടാലും തീരാത്ത ഒന്നില്ലേ കന്യാകുമാരിയിൽ എന്നതായിരുന്നു.