കഥാസാരം
ധനവാനായ നാരായണക്കുറുപ്പിന്റെ ഇരട്ട പെറ്റ സന്തതികളാണു സുശീലയും സുഷമയും. ആരോടും സംസാരിക്കുകയും ആരുമായും അടുക്കുകയും ചെയ്യുന്ന സ്വഭാവക്കാരിയായിരുന്നു സുഷമ . എങ്കിലും തന്റെ സ്ത്രീത്വം കാത്തു സൂക്ഷിക്കുവാൻ അറിയാവുന്നവളുമായിരുന്നു.സുശീലയാകട്ടെ അധികം സംസാരിക്കാതെ വീട്ടിനകത്തു ഒതുങ്ങിക്കഴിയുന്നവളും.പക്ഷേ അവൾക്കൊരു കാമുകനുണ്ടായിരുന്നു.കുറുപ്പിന്റെ ആഫീസിലെ ജീവനക്കാരനായിരുന്നു ബാലൻ .കുറുപ്പിനിഷ്ടപ്പെടുകയില്ല എന്നറിയാമായിരുന്നതു കൊണ്ട് ഇരുവരും ഈ ബന്ധം വളരെ രഹസ്യമാക്കി വെച്ചിരുന്നു.കുറുപ്പിന്റെ ഉറ്റ ചങ്ങാതിയുടെ പുത്രനാണ് സുരേന്ദ്രൻ . തന്റെ രണ്ടു മക്കളിൽ ഒരാളെ സുരേന്ദ്രനു വിവാഹം കഴിച്ചു കൊടുക്കുവാൻ കുറുപ്പ് ആഗ്രഹിച്ചു.പക്ഷേ ഒരാളെ തിരഞ്ഞെടുക്കുവാൻ സുരേന്ദ്രൻ വിഷമിച്ചു.തനിക്കൊരു കാമുകൻ ഉണ്ടായിരുന്നതു കൊണ്ട് സുശീല സ്വല്പം ഒഴിഞ്ഞു നിന്നു.സുഷമയാണെങ്കിൽ സുരേന്ദ്രനെ ഭർത്താവായി കിട്ടുമെന്ന ആശയിൽ അയാളെയും കൂട്ടി നൈറ്റ് ക്ലബുകളിലും മറ്റും പൊയ്ക്കൊണ്ടിരുന്നു.സുരേന്ദ്രനു സുഷമയെയും സുശീലയെയും ഇഷ്ടമായിരുന്നു.തന്റെ മാതാവിന്റെ നിർബന്ധം മൂലം ,സുരേന്ദ്രൻ സുശീലയെ വേൾക്കാൻ തീരുമാനിച്ചു.അവൾ ആദ്യം വിസമ്മതിച്ചെങ്കിലും പിതാവ് നിർബന്ധിച്ചപ്പോൾ വിവാഹത്തിനു വഴങ്ങി.ഇതറിഞ്ഞ സുഷമ പൊട്ടിത്തെറിച്ചു.ബാലൻപ്രതികാരത്തിനൊരുങ്ങി.സുശീലയും സുരേന്ദ്രനുമായുള്ള വിവാഹത്തിനു ശേഷം സുഷമയുടെ ജീവിതരീതിക്കു തന്നെ സാരമായ മാറ്റം വന്നു.അവൾ സ്വന്തം വീടു വിട്ടിറങ്ങി ബാലന്റെ കൂടെ താമസമാക്കി.ബാലൻ തന്റെ കൊച്ചനുജത്തിയെപ്പോലെയാണ് സുഷമയെ കരുതിയതെങ്കിലും നാട്ടിൽ അപവാദങ്ങൾ മുഴങ്ങിക്കേട്ടു തുടങ്ങി.സുഷമയും ബാലനും തമ്മിൽ പ്രേമത്തിലാണെന്ന് സുശീല പോലും സുരേന്ദ്രനെ ധരിപ്പിച്ചു.ഇതിനിടയിൽ കുറുപ്പ് മരണമടഞ്ഞു.മരണാനന്തരം ബാലനും സുഷമയുമായുള്ള വിവാഹം നടത്തുവാൻ സുരേന്ദ്രൻ ശ്രമിച്ചു.സുഷമ ഈ സാഹചര്യത്തിൽ ആത്മഹത്യക്കൊരുമ്പെട്ടു.അവളെ അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ബാലൻ സുശീലയെ കൂട്ടിക്കൊണ്ടു വരുന്ന വഴി വിജനമായ ഒരു സ്ഥലത്തെത്തിയപ്പോൾ ബാലനിൽ പ്രതികാരത്തിന്റെ അലകളുയർന്നു.കാർ പെട്ടെന്ന് നിറുത്തപ്പെട്ടു.ഭയപ്പെട്ട സുശീല കാറിൽ നിന്നും ഇറങ്ങി.ബാലനവളെ ബലമായി പിടിച്ചു. അവൾ ഗർഭിണി കൂടിയാണെന്നറിഞ്ഞപ്പോൾ പഴയ മധുര മധുരമായ വാഗ്ദാനങ്ങളുടെ പൊള്ളത്തരമോർത്ത് കലി കയറിയ ബാലൻ മൃഗമായി മാറി.ആ മൃഗത്തിന്റെ മുൻപിൽ സുശീല കഴിവറ്റവളായിരുന്നു.സുശീല മരിച്ചു. സുഷമ സുശീലയായി അഭിനയിച്ചു.സുഷമ മരിച്ചു പോയി എന്ന വാർത്തയും പ്രചരിപ്പിച്ചു. പക്ഷേ അധികനാൾ ഈ ആൾമാറാട്ടം നടന്നില്ല. ബാലൻ ജയിലറയിലേക്കും സുഷമ സുരേന്ദ്രന്റെ മണിയറയിലേക്കും പോകുന്നതോടെ ചിത്രം അവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്
മേഘനാഥ് നമ്പ്യാർ ചേർത്ത അടിക്കുറിപ്പ്
ചിത്രം തുടങ്ങുന്നത് കഥാനായകൻ (പ്രേംനസീർ)ട്രെയിനിൽ കയറി എങ്ങോട്ടോ യാത്ര പോകുന്നതായിട്ടാണ്. യാത്രയുടെ വിരസത മാറ്റാനായി സഹയാത്രികന്റെ പക്കൽ നിന്നും ഒരു പുസ്തകം വാങ്ങുന്നു.അതൊരു നോവല ആയിരുന്നു, 'കൽപന'. ആ നോവൽ വായിച്ചു തുടങ്ങുന്നിടത്ത് നിന്നും സിനിമയുടെ ടൈറ്റിൽ കാർഡ് കാണിച്ചു തുടങ്ങുന്നു..പിന്നീടങ്ങോട്ട് താങ്കൾ മുകളിൽ വിവരിച്ച പോലുള്ള സംഭവ ബഹുലമായ നാടകീയ രംഗങ്ങളാണ്. ഒടുവില ബാലൻ ജയിലിൽ ആകുന്നു, സുരേന്ദ്രൻ സുഷമയെ വിവാഹം ചെയ്യുന്നു...ഇങ്ങനെ കഥ ഒരു സുഖദുഃഖസമ്മിശ്ര പര്യവസാനിയായതിന്റെ ഭയങ്കരമായ ഹാങ്ങോവറിൽ നമ്മൾ പ്രേക്ഷകർ ഇരിക്കുമ്പോളാണ് ഒട്ടും പ്രേതീക്ഷികാതെ ഒരു സംഭവം ഉണ്ടാകുന്നത്. നമ്മൾ വീണ്ടും ആ ആദ്യം കണ്ട ട്രെയിനിൽ എത്തുന്നു..നോവൽ മുഴുവൻ വായിച്ചു തീർത്ത കഥാനായകൻ പ്രേംനസീർ ആ സ്വതസിദ്ധമായ ചിരിയോടെ പുസ്തകം മടക്കി വാങ്ങിച്ച ആളിന് തന്നെ കൊടുക്കുന്നു. എന്നിട്ട് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നു.. അദേഹത്തെ സ്വീകരിക്കാൻ ചെന്ന ആളുകളെ കണ്ടു കഥാനായകനും ഒപ്പം നമ്മളും ഞെട്ടുന്നു..സ്വീകരിക്കാൻ വന്നിരിക്കുന്നത് നമ്മൾ ഇത്രയും നേരം കണ്ട നാരായണകുറുപ്പും (മുത്തയ്യ) മകളും(ഷീല) ആകുന്നു.മകളെ കണ്ടുടനെ നായകൻ കുറുപ്പിനോട് ചോദിക്കുന്നു, "ഇത് സുഷമയോ അതോ സുശീലയോ" എന്ന്. ആശ്ച്ചര്യപ്പെട്ടുകൊണ്ട് കുറുപ്പ് പറയുന്നു" രണ്ടു പേരുമല്ല . ഇതെന്റെ മകൾ 'കൽപന' ആണ്". അതോടെ സിനിമ തീരുന്നു.