കഥാസാരം
റാവു ബഹദൂർ രാമദാസ് ഈശ്വര ഭക്തനായ ഒരു കുബേരനാണ്. അദ്ദേഹത്തിന്റെ മൈക്കാ മൈൻസ് എന്ന കമ്പനിയുടെ ഭരണച്ചുമതല മൂത്ത മകനായ രാജു ശ്രദ്ധിച്ചു വന്നു. ഇളയ മകൻ ഗോപി കോളേജ് വിദ്യാർത്ഥിയാണ്.ഭർത്തൃമതിയെങ്കിലും വീടു വിട്ടു പോകാതെ കഴിയുന്ന ഏകമകൾ ചിത്തി അമ്മയായ ശാന്തമ്മയുടെ ലാളനയിൽ അഹങ്കരിച്ചു വളരുന്നു.ചിത്തിയുടെ ഏഷണിശരങ്ങൾ ഒട്ടുമുക്കാലും ചെന്നു തറയ്ക്കുന്നത് നല്ലവളും സാധുവുമായ രാജുവിന്റെ ഭാര്യ ലക്ഷ്മിയിലാണ്.മരുമകളുടെ വേദന ശാന്തമ്മയ്ക്കും ഒരു ലഹരിസാധനമായി തോന്നി.ചിത്തിയുടെ അക്രമങ്ങൾ അതിരു കടന്നു.ഗോപിയും ലക്ഷ്മിയുമായി അവിഹിത ബന്ധം പുലർത്തുന്നു എന്നൊരു കല്ലു വെച്ച നുണ അവൾ രാജുവിനെ ധരിപ്പിച്ചു. സമനില തെറ്റിയ രാജു വീടു വിട്ടിറങ്ങി.സഹപാഠിയായിരുന്ന രാഗിണി ഈ സന്ദർഭം രാജുവിനെ സ്വന്തമാക്കാൻ പ്രയോജനപ്പെടുത്തി.തെറ്റിദ്ധാരണകൾ നീക്കി ഭർത്താവിനെ നേർവഴിയ്ക്കു കൊണ്ടു വരാൻ ലക്ഷ്മി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.ശാന്തിനിവാസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ കുബേര മന്ദിരം അസമാധാനത്തിന്റെയും അധഃപതനത്തിന്റെയും പോരാട്ടത്തിന്റെയും പടക്കളമായി മാറിയ കഥ ഈശ്വരഭജനത്തിൽ മുഴുകിക്കഴിഞ്ഞിരുന്ന രാമദാസ് അറിഞ്ഞില്ല.അച്ഛനു മാത്രമേ ശാന്തമ്മ ചിത്തിമാരുടെ അട്ടഹാസങ്ങൾക്കും ലക്ഷ്മിയുടെ ദീനരോദനത്തിനും പരിഹാരം കാണാൻ കഴിയൂ എന്നു വിശ്വസിച്ച ഗോപിയുടെ ഒരു കൗശലപ്രയോഗത്താൽ ശാന്തനായി കഴിഞ്ഞിരുന്ന രാമദാസ് സിംഹപ്രതാപവാനായി മാറി. ശാന്തയുടെ ഗർജ്ജനങ്ങളും, ചിത്തിയുടെ ചതിപ്രയോഗങ്ങളും നിലച്ചു. പക്ഷേ നിരാശയിൽ നില കാണാതെ കുഴഞ്ഞ ലക്ഷ്മി കുഞ്ഞിനെപ്പോലും ഉപേക്ഷിച്ച് കിണറ്റിൽ ചാടി. ധനാഗമ സൗകര്യം നഷ്ടപ്പെട്ട രാജുവിനെ രാഗിണി ഉപേക്ഷിച്ചു. മാപ്പിരക്കാൻ ലക്ഷ്മിയെത്തേടി വീട്ടിൽ എത്തിയ രാജുവിനു ഭാഗ്യത്തിനു കിണറ്റിൽ നിന്നും അവളെ രക്ഷിക്കുവാൻ കഴിഞ്ഞു. ചതിയുടെയും ഏഷണിയുടെയും മൊത്ത വ്യാപാരം നടത്തിക്കഴിഞ്ഞ ചിത്തിയെ വീട്ടിനു പുറത്താക്കി. അപശബ്ദങ്ങളുടെ പെരുമ്പറയായ ശാന്തയുടെ നാവടക്കി ശാന്തിനിവാസിൽ സമാധാനത്തിന്റെയും ശാന്തതയുടെയും ശീതളാന്തരീക്ഷം സൃഷ്ടിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്0
കടപ്പാട് : ബി വിജയകു0