കഥാസാരം
ജാതി വ്യവസ്ഥയും, ജന്മിത്വവും അതിന്റെ കരാളവക്ത്രം പിളർന്നുനില്ക്കുന്ന കാലം. പച്ചക്കുടപിടിച്ചു നില്ക്കുന്ന കമുകിന് തോട്ടങ്ങളും തളിരണിഞ്ഞു നില്ക്കുന്ന വൃക്ഷലതാദികളും നിറഞ്ഞ ഒരു കൊച്ചുഗ്രാമത്തിലെ കല്യാണിയമ്മ എന്ന വിധവയ്ക്കു് ബാലന് എന്ന ഒരു മകനുണ്ടു്. മനയ്ക്കലെ കാര്യസ്ഥനായ ഗോവിന്ദമേനോനില് നിന്നും വിധവയായ കല്യാണിയമ്മ ഗർഭിണിയായി. നായരില്‍ തന്നെ താണജാതിയാണത്രെ ഗോവിന്ദമേനോൻ.
വിവരമറിഞ്ഞ കുഞ്ചുനായർ - കല്യാണിയമ്മയുടെ സഹോദരന് - സഹോദരിയേയും ബാലനേയും വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കി. കല്യാണിയമ്മയുടെ ശേഷത്തിൽപ്പെട്ട മുടന്തുകാലന്‍ രാവുണ്ണ്യമ്മാന് എന്ന കാരണവര്‍ അവരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. മനയ്ക്കലെ നമ്പൂതിരിയുടെ ഉപദേശപ്രകാരം ഗോവിന്ദമേനോൻ കല്യാണിയമ്മയെ സ്വീകരിച്ചു. ഒരു ചെറിയ വീടുണ്ടാക്കി മേനോന് അവരേയും ബാലനേയും അതില്‍ താമസിപ്പിക്കുകയും ചെയ്തു. കുഞ്ചുനായരുടേയും അളിയന് കരടി ശങ്കുനായരുടേയും പ്രതികാരനടപടികള്‍ കാരണം ഗോവിന്ദമേനോനു മനയ്ക്കലെ ജോലി നഷ്ടപ്പെട്ടു. ബാലനു് അമ്മ മേനോനെ വിവാഹം കഴിച്ചതു് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ അവനു് അമ്മയോടു വെറുപ്പുണ്ടായി. കല്യാണിയമ്മയ്ക്കു ഗോവിന്ദമേനോനിൽ പിറന്ന ഉണ്ണിയേയും അവൻ സ്നേഹിക്കാൻ തയ്യാറായില്ല.
കല്യാണിയമ്മയുടെ രണ്ടുമക്കളും വളര്‍ന്നു വലുതായി. ബാലന് അമ്മയെയും ഗുരുകാരണവന്മാരെയും ബഹുമാനിക്കാതെയും അനുസരിക്കാതെയും താന്തോന്നിയും തെമ്മാടിയുമായിത്തീര്ന്നു. ജ്യേഷ്ഠന്റെ വഴിപിഴച്ച പോക്കില്‍ വേദനിച്ച ഉണ്ണി പലപ്പോഴും രക്തബന്ധത്തെ മറന്നു ബാലനുമായി ശണ്ഠയും ഏറ്റുമുട്ടലും നടത്തി. വഴിപിഴച്ച ബാലന് അമ്മയെയും കാരണവന്മാരെയും അവഗണിക്കുക മാത്രമല്ല അപമാനിക്കുവാനും തുടങ്ങി. സ്നേഹമെന്തെന്നു മനസ്സിലാക്കാതെ ബാലന് ഒരു മകന് പെറ്റമ്മയോടു പറയാന്‍ പാടില്ലാത്തതെല്ലാം പറഞ്ഞു. ചെയ്യുവാന്‍ പാടില്ലാത്തതൊക്കെ ചെയ്യുകയും ചെയ്തു.
ബാലന് കുഞ്ഞുലക്ഷ്മി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അവളുടെ ജീവിതം കണ്ണുനീരില്‍ കുതിരുന്നതുകണ്ടു് അവന് ആനന്ദം കൊണ്ടു. ഗോവിന്ദമേനോൻ ഇതിനിടയില്‍ മരണമടഞ്ഞു. കുഞ്ചുനായര്‍ ഉണ്ണിയുമായി സ്നേഹത്തിലായി. താന്‍ ആട്ടിപ്പുറത്താക്കിയ സഹോദരിയുടെ മകനെക്കൊണ്ടു് കുഞ്ചുനായര്‍ മകളെ കല്യാണം കഴിപ്പിച്ചു. ഉണ്ണി, കുഞ്ചുനായരുടെ വീട്ടിലേക്കു താമസം മാറ്റി. ബാലന് വീട്ടിലുള്ളതെല്ലാം പെറുക്കി വിറ്റു മദ്യപാനവും തെമ്മാടിത്തരവുമായി ജീവിച്ചു പോന്നു.
ഗ്രാമത്തില്‍ ബാലന്റെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്നു് അവനെ പൊതിരെ തല്ലി. പിടിച്ചുകെട്ടി വീട്ടിനകത്തിട്ടു വീടിനു തീയും വെച്ചു. രക്ഷപെടാന്‍ നിര്‍വ്വാഹമില്ലാതെ അവന് അതിനകത്തുകിടന്നു മുറവിളി കൂട്ടി. വിവരമറിഞ്ഞു് രോഗശയ്യയിലായിരുന്ന മാതാവും ഉണ്ണിയും ഓടിയെത്തി. തന്റെ ജീവന് തൃണവല്‍ഗണിച്ചും ഉണ്ണി, ജ്യേഷ്ഠനെ രക്ഷിക്കുവാന്‍ തയ്യാറായി. വെന്തെരിയുന്ന വീട്ടില്‍നിന്നും ഉണ്ണി, ബാലനെ പുറത്തു കൊണ്ടുവന്നു. ബാലന് സന്തോഷപരവശനായി അനുജനെ കെട്ടിപ്പുണര്‍ന്നു. അന്നുമുതല്‍ ആ വഴിപിഴച്ച സന്തതി പുതിയ ഒരാളായി മാറി.
സത്യൻ, അംബിക, മധു, കമലാദേവി, കെ.പി. ഉമ്മർ, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ടി.ആർ. ഓമന, എം.എസ്. നമ്പൂതിരി, ഹേമ, അടൂര്‍ ഭാസി, ശങ്കരാടി, മുതുകുളം രാഘവന് പിള്ള, മണവാളൻ ജോസഫ്, സി.ഐ.പോൾ, എം. പരമേശ്വരന് നായര്‍, ഒ. രാമദാസ്, മാസ്റ്റര്‍ ജോജി, മാസ്റ്റര്‍ ഷാജി , ബേബി വൃന്ദ, മാസ്റ്റര്‍ സത്യജിത്ത്, ബേബി രജനി, പ്രതാപന്, വനജ, മോഹന്‍, സരസ്വതി, രമേഷ്, എം.എസ് . കുമാരന്, ജയദേവി, ഐ. വി. രാമനാഥന്, സ്റ്റണ്ട് ഭാസ്ക്കരന്‍ എന്നിവര്‍ അഭിനയിച്ചു.
ചിത്രത്തിനുവേണ്ടി പി. ഭാസ്ക്കരന്‍ രചിച്ച അഞ്ചു പാട്ടുകള്‍ക്കു് ബി.എ. ചിദംബരനാഥ് ഈണവും, യേശുദാസ്, പി.ലീല, പി.ജയചന്ദ്രന്, ബി.വസന്ത, ശ്രീലത, സാവിത്രി എന്നിവര്‍ ശബ്ദവും പകര്‍ന്നു. പി.ബി. മണി ഛായാഗ്രഹണവും സിലോണ്‍ മണി ചിത്രസംയോജനവും എ.മോഹനന്, ബോസ് എന്നിവര്‍ വേഷവിധാനവും ഇ.കാസിം വസ്ത്രാലങ്കാരവും നടത്തിയ ഈ ചിത്രം ശ്യാമളാ സ്റ്റുഡിയോവില്‍ നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാക്കി. എ.ബി.എൻ പിൿച്ചേഴ്സ് വിതരണം ചെയ്ത വഴിപിഴച്ച സന്തതി 17- 5 -1968 ൽ പ്രദര്‍ശനമാരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|