കഥാസാരം
ജനസമ്മതനും, ഉദാരമനസ്കനുമായ മേയര്‍ മാധവമെനോന്റെ ഒരു പ്രതിമ പൊതുസ്ഥലത്തു് സ്ഥാപിക്കുവാന്‍ പൗരമുഖ്യന്മാര് തീരുമാനിച്ചു. പക്ഷെ മേയര്‍ അതിനെ ശക്തിയായി എതിര്ക്കുകയാണുണ്ടായതു്.
മേനോന്റെ ചിരകാലസുഹൃത്തായ ശങ്കറിന്റെ ആഗ്രഹം, തന്റെ പുത്രിയെക്കൊണ്ടു് മേയറുടെ മകനും ഡിറ്റക്ടീവ് ഇന്‍സ്പെക്ടറുമായ രാജുവിനെ വിവാഹം കഴിപ്പിക്കണമെന്നാണു്. എന്നാല്‍ ഒരദ്ധ്യാപികയായ സുഭദ്ര, രാജുവിന്റെ ഹൃദയം കവര്‍ന്നു കഴിഞ്ഞിരുന്നു. മകന്റെ ഇഷ്ടത്തിനു വിപരീതമായി വിവാഹം നടത്താന്‍ മേയറും ആഗ്രഹിച്ചിരുന്നില്ല.
ഇന്‍സ്പെക്ടർ രാജു കള്ളന് നാണുവിനെ കണ്ടുപിടിക്കാന്‍ തന്റെ കഴിവു മുഴുവന്‍ പ്രയോഗിച്ചു. പക്ഷെ സാധിച്ചില്ല. ഒരിക്കല്‍ ഒരു സ്വീകരണ യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന മേയര്‍, തലകറങ്ങി വീണു. കള്ളന് നാണുവിനെ കണ്ടിട്ടായിരുന്നു അങ്ങനെ സംഭവിച്ചതു്. ഈ വിവരം ആരും അറിഞ്ഞില്ല. അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിന്റെ തിരക്കിനിടയില്‍ നാണു, മേയറുടെ ഭാര്യയുടെ മാലയും മോഷ്ടിച്ചുകൊണ്ടു് സ്ഥലം വിട്ടു. വീട്ടിലെത്തിയ മേയറുടെ പക്കല്‍ മാല ഏല്പിച്ചു് നാണു നടന്നുമറഞ്ഞു.
അങ്ങനെയിരിക്കെ ശങ്കര്‍ ഒരു ദിവസം കൊല്ലപ്പെട്ടു. കൊലയാളിയെ ഒരാള്‍ മാത്രം കണ്ടിരുന്നു- സുഭദ്രയുടെ അനുജത്തി മായ. മായയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അറിവിലുള്ള കുറ്റവാളികളെ മുഴുവന്‍ കാണിച്ചു നോക്കി. അവരാരും തന്നെയല്ല കൊലപാതകിയെന്നു മായ പറഞ്ഞു. പിടി കിട്ടാതെ നടക്കുന്ന നാണുവാണു് കൊലപാതകിയെന്നു് എല്ലാവരും വിശ്വസിച്ചുപോന്നു.
മായയെ ഉറക്കിക്കിടത്തി സുഭദ്ര രാജുവിനെ കാണാന്‍ ഉദ്യാനത്തിലേക്കു പോയി. മടങ്ങിവന്ന സുഭദ്ര കണ്ടതു് ജനലിന്റെ അഴി മുറിഞ്ഞും കട്ടില് ഒഴിഞ്ഞും കിടക്കുന്നതാണു്. പരിഭ്രാന്തയായി അവള് രാജുവിനെ വിവരം അറിയിച്ചു. ഉടനേതന്നെ രാജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരുദിവസം സുഭദ്രയുടെ വീട്ടില്‍ കടന്നുചെന്ന നാണു, അവള് തന്റെ പുത്രിയാണെന്നും, ഒരു കള്ളന്റെ മകളാണെന്നു് ആക്ഷേപിക്കാതിരിക്കാന്‍ അയാള്‍ അതു മറച്ചുവെച്ചതാണെന്നും മറ്റും സുഭദ്രയെ പറഞ്ഞുമനസ്സിലാക്കി. വികാരാധീനരായി ആലിംഗനബദ്ധരായി നില്ക്കുന്ന അവരെയാണു് അപ്രതീക്ഷിതമായി അവിടെ കടന്നുവന്ന രാജു കണ്ടതു്. അയാള്‍ അവിടെവെച്ചു് നാണുവിനെ അറസ്റ്റു ചെയ്തു. സുഭദ്രയെ തെറ്റിദ്ധരിച്ച രാജു, അവളുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ചു. സുഭദ്ര ദുഃഖപരവശയായിത്തീര്ന്നു. അധികകാലം കഴിയുന്നതിനു മുൻപു് രാജു സത്യം മനസ്സിലാക്കി. പക്ഷെ, കള്ളന് നാണുവിന്റെ മകളെ വിവാഹം കഴിക്കുവാന്‍ അയാള്‍ മടിച്ചു.
പ്രച്ഛന്ന വേഷധാരിയായ രാജു, കള്ളസംഘത്തിലെ അംഗമായ ഒരു നര്‍ത്തകിയെ കബളിപ്പിച്ചു് അവരുടെ രഹസ്യ സങ്കേതത്തില്‍ കടന്നു ചെല്ലാന്‍ ശ്രമിച്ചു. ഗിത്താറില്‍ വയര്‍ലെസ് ഉപകരണം ഘടിപ്പിച്ചു് പോലീസ് സംഘത്തെ നയിച്ചുകൊണ്ടു് അയാള്‍ അകത്തു കടന്നു. പക്ഷെ, രാജുവിന്റെ വിദ്യ മനസ്സിലാക്കിയിരുന്ന കള്ളസംഘക്കാര്, അയാളെ ബന്ധനസ്ഥനാക്കാനായിരുന്നു കൂട്ടിക്കൊണ്ടു വന്നതു്. എന്നാല്‍ രാജു അവിടെനിന്നും രക്ഷപെട്ടു. പോലീസ് സംഘം കെട്ടിടം വളഞ്ഞു് മായയെ രക്ഷപെടുത്തി. കൊള്ളക്കാര്‍ അറസ്റ്റിലായി. നാണു ശങ്കറിന്റെ കൊലക്കുറ്റം സമ്മതിച്ചു.
മേയര്‍ മേനോന്റെ പ്രതിമയുടെ അനാച്ഛാദനത്തിനു് പൊതുജനങ്ങള്‍ കൂടി. രാജുവിന്റെ നിര്‍ബ്ബന്ധം മൂലം സുഭദ്രയും മായയും വന്നിരുന്നു. മേയര്‍ മേനോന് മാത്രം വന്നില്ല. പ്രതിമ അനാച്ഛാദനം ചെയ്തപ്പോള്‍ മായ വിളിച്ചുപറഞ്ഞു, ' ഇയാളാണു് കൊലപാതകി' യെന്നു്. ഈ സമയം തന്റെ മനസ്സാക്ഷിക്കുത്തുകൊണ്ടു് മേയര്‍ സ്ഥലത്തെത്തി കുറ്റം സമ്മതിച്ചു.
ഒരിക്കല്‍ പോലീസുകാരിട്ടോടിച്ച മാധവമേനോനു് നാണുവായിരുന്നു സംരക്ഷണം നല്കിയതു്. എന്നുതന്നെയല്ല നാണു, മേനോനെ ഒരു പണക്കാരനായിത്തീര്ക്കുകയും ചെയ്തു. തുടര്‍ന്നു മേനോന് മേയറും ആയി. ഈ വിവരം അറിയാവുന്ന ശങ്കര്‍ തന്റെ സുഖജീവിതത്തിനു തടസ്സക്കാരനാകും എന്നു മനസ്സിലാക്കിയാണു് മേനോന് അയാളെ വകവരുത്തിയതു്.
തന്റെ ഇന്‍സ്പെക്ടറുടെ കടമ നിറവേറ്റി, രാജു അവിടെവെച്ചുതന്നെ മാധവമേനോനെ തടവുകാരനാക്കി. എന്നുതന്നെയല്ല, ഒരു കൊലയാളിയുടെ മകന് ഒരു കള്ളന്റെ മകളെ വിവാഹം കഴിക്കുന്നതില്‍ യാതൊരു അനൗചിത്യവും ഇല്ലെന്നു മനസ്സിലാക്കി, അയാള്‍ സുഭദ്രയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.
വൈക്കം മൂര്‍ത്തിയും, പാർത്ഥസാരഥിയും ചേര്‍ന്നു് നൃത്തവും തിരുവല്ലാ ബേബി കലയും, കൃഷ്ണന്‍കുട്ടി ഛായാഗ്രഹണവും ചെയ്ത 'അനാച്ഛാദനം' മദ്രാസിലെ വീനസ് സ്റ്റുഡിയോയിലും, തിരുവനന്തപുരത്തെ മെരിലാന്‍ഡ് സ്റ്റുഡിയോയിലും വെച്ചു് നിര്‍മ്മിക്കപ്പെട്ടു.
പ്രേംനസീര്‍ , മുത്തയ്യ, അടൂര്‍ഭാസി, പി.ജെ. ആന്റണി, വാണക്കുറ്റി, എന്‍.ഗോവിന്ദന്‍കുട്ടി, സി. എ. ബാലന്, വസന്തന്, സലാം, ഷീല, ജയഭാരതി, റാണി ചന്ദ്ര, സുകുമാരി, ശാന്താ ദേവി, ബേബി രാജി ഇവര്‍ അഭിനയിച്ച ഈ ചിത്രം വിമലാ ഫിലിംസിന്റെ വിതരണത്തില്‍ 3-1-1969 ല്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : കല്യാണി
കടപ്പാട് : ബി വിജയകുമാര്‍