അരപ്പവന്സ്വര്ണം ഇല്ലാഞ്ഞതിന്റെ പേരില്‍ ദാമ്പത്യം തകര്‍ന്നു പോയ കല്ലു
എന്ന യുവതിയുടെ കദനകഥയാണീ സിനിമ.
.
കെടാമംഗലം ആദ്യമായി ഗാനങ്ങള്‍ എഴുതിയ സിനിമ.
ഈ ചിത്രത്തില്‍ ചായക്കടക്കാരന് പാച്ചുപിള്ള എന്നാ കഥാപാത്രതെയും
കെടാമംഗലം അവതരിപ്പിച്ചു.
.
തിരക്കഥ, സംഭാഷണം എന്നിവയും അദ്ദേഹം തന്നെ.
.
കെ.സുലോചന എന്ന കെ.പി.എ.സി.സുലോചനയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
.
തമിഴിലെ പ്രശസ്ത സംവിധായകന് കെ.ശങ്കര്‍ സംവിധാനം ചെയ്തിട്ടും
പ്രമുഖ താരങ്ങള്‍ അഭിനയിച്ചിട്ടും സിനിമ വിജയിച്ചില്ല.
.
സത്യന്, പ്രേംനവാസ്, ജി.കെ.പിള്ള, മുത്തയ്യ,ശ്രീ നാരായണ പിള്ള, അംബിക,
ശാന്തി, കെടാമംഗലം, കെ.പി.എ.സി.സുലോചന എന്നിവരോടൊപ്പം പ്രശസ്ത
നാടകനടന്‍ കലാക്കൽ കുമാരനും ഈ ചിത്രത്തില്‍ അഭിനയിച്ചു.
.
ഈ ചിത്രത്തില്‍ വെങ്കടേഷിനോപ്പം പി.എസ്.ദിവാകറും സംഗീതം നിര്‍വഹിച്ചിരുന്നു
എന്നത് പുതിയ അറിവാണ്.
ചെത്തുകാരൻ കിട്ടുവിന്റെ മകനാണ് പരമു. അവന്റെ അനുജൻ പീതാംബരൻ മുടന്തനാണ്. അവൻ ശാസ്താംപാട്ടു പഠിക്കുന്നു. ആ കുടുംബം മുൻപോട്ടു നീങ്ങുന്നത് ഗൃഹനായികയും തൻറ്റേടക്കാരിയുമായ ജാനുവിന്റെ ശബ്ദ ചലനങ്ങളുടെ താളത്തിലാണ്. പരമുവിനെക്കൊണ്ട് രാമുവിന്റെ മകൾ കല്ലുവിനെ വിവാഹം കഴിപ്പിച്ചു. വിവാഹക്കരാറിൻ പ്രകാരം അരപ്പവൻ സ്ത്രീധനം നൽകേണ്ടതുണ്ട്.വിവാഹ ദിവസം പൊന്നില്ലാതെ വീട്ടിലെത്തിയ മരുമകളെ ജാനു അംഗീകരിക്കുന്നില്ല.അതു കിട്ടുന്നതു വരെ പരമുവും കല്ലുവും തമ്മിൽ സംസാരിക്കുന്നതിനു പോലും ആ ഭയങ്കരി ഇടം കൊടുക്കുന്നില്ല. ആദ്യരാത്രിയിൽ തന്നെ ചെത്തുതെങ്ങിനു കാവൽ ഇരിക്കുവാൻ അവർ പരമുവിനെ പറഞ്ഞു വിടുന്നു. ഒരു ദിവസം തന്റെ യുവപത്നിയെ ഒരു നോക്കു കാണാൻ വേണ്ടി വീട്ടിലെത്തിയ പരമുവിനെ സ്വന്തം അച്ഛൻ തന്നെ കള്ളനാണെന്നു കരുതി ഓടിച്ചിട്ടു തല്ലി.അതും കല്ലുവിനെതിരായ ഒരു ആരോപണമായി.കല്ലുവിനെ അവർ അവളുടെ വീട്ടിലേയ്ക്കയച്ചു.ഭാര്യവീട്ടിൽ പോയിക്കൂടെന്നാണ് പരമുവിനുള്ള കർശനമായ നിർദ്ദേശം. എങ്കിലും പരമു പോയി. പക്ഷേ അങ്ങനെ ഒളിവിൽ വന്നും പോയും കഴിയാൻ അതൊരു വേശ്യാലയമല്ലെന്ന് കല്ലു പറഞ്ഞു.നിരാശനായി പരമു മടങ്ങി.
സ്ഥലം ചായക്കടയുടെ ഉടമയായ പാച്ചുപിള്ളയുടെ മകൾ അമ്മിണിയും ഭാസിയുമായി പ്രേമബന്ധത്തിലായി. താഴ്ന്ന ജാതിക്കാരനുമായുള്ള തന്റെ മകളുടെ രാഗവേഴ്ച പരമുനായരുടെ സവർണ്ണ രക്തത്തിൽ തീ പകർന്നു. ഭാസി സ്നേഹത്തിനു കിട്ടിയ ശിക്ഷയുമായി സഹോദരിയുടെ സ്ത്രീധനപ്പണം എങ്ങനെയെങ്കിലും നേടിയെടുക്കാമെന്ന ഉദ്ദേശത്തോടു കൂടി നാടുവിട്ടു.
നാട്ടിലെ കള്ളുഷാപ്പുടമസ്ഥൻ ഒരു മുതലാളിയാണ്. റപ്പേൽ എന്ന ദുഷ്ടബുദ്ധിയായ കാര്യസ്ഥന്റെ സഹായത്തോടെ അയാൾ കാട്ടിക്കൂട്ടാത്ത നീചകൃത്യങ്ങളില്ല. മുതലാളിയുടെ റൗഡി സംഘത്തിന്റെ ദളവായാണ് പാച്ചുപിള്ള. അവരുടെ അട്ടഹാസങ്ങൾക്കെതിരാണ് മുതലാളിയുടെ നല്ലവളായ ഭാര്യ. അവർ ചെത്തു തൊഴിലാളി യൂണിയൻ പ്രസിഡണ്ടായതോടെ സംഘട്ടനവും ആരംഭിച്ചു.മുതലാളിയോടു കടം വാങ്ങിയാണ് രാമു തന്റെ മകളുടെ വിവാഹച്ചിലവു നടത്തിയത്. രാപകൽ കഷ്ടപ്പെട്ടു പണിയെടുത്തിട്ടും ആ കടം വീട്ടാൻ ആ സാധു കുടുംബത്തിനു കഴിഞ്ഞിരുന്നില്ല.
പരമുവിനു തന്റെ ഭാര്യയുടെ രൂപം മനസ്സിൽ നിന്നും മായിച്ചു കളയാൻ കഴിയാതെ വീർപ്പുമുട്ടി കഴിയേണ്ടി വന്നു. ഒരു ദിവസം ചന്തയിലേയ്ക്കു പോകുന്ന വഴി കല്ലുവിനെ കണ്ട് താൻ നിർദ്ദേശിക്കുന്ന സ്ഥലത്ത് അവൾ ചെന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പരമു അറിയിച്ചു. സ്നേഹമൂർത്തിയായ പരമുവിന്റെ അപേക്ഷ നിരസിക്കുവാൻ കല്ലുവിന്റെ സ്ത്രീഹൃദയത്തിനു കരുത്തു പോരാതെ പോയി. ആ ഭാര്യാഭർത്താക്കന്മാർ കാമുകീകാമുകന്മാരെപ്പോലെ രഹസ്യവേഴ്ച നടത്തി. കല്ലു ഗർഭിണിയായി.ഇതിനിടയ്ക്കു രാമു മരത്തിൽ നിന്നു വീണ് കിടപ്പിലായി. ചികിത്സ നടത്തുന്നതിനു വേണ്ടി ആ വീട്ടിൽ വിലപിടിപ്പുള്ള എല്ലാ ഉപകരണങ്ങളും വിറ്റു മരുന്നു വാങ്ങിയെങ്കിലും രോഗശമനം ലഭിക്കാതിരുന്നതിനാൽ മുതലാളിയുടെ ഭാര്യയിൽ നിന്നും സഹായം തേടി കല്ലു അവിടെ ചെന്നു. മാധവി ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ആ സന്ദർഭമുപയോഗപ്പെടുത്തുവാൻ വിടനായ മുതലാളി ശ്രമം നടത്തി. എങ്ങനെയോ കല്ലു രക്ഷപെട്ടു. പക്ഷേ അപവാദം നാട്ടിൽ പരന്നു. പരമുവിന്റെ വീട്ടിലും വാർത്ത എത്തി. കല്ലുവിന്റെ ഉദരത്തിലെ ശിശു മുതലാളിയുടേതാണെന്നവർ വ്യാഖ്യാനിച്ചു. രാമുവും മകളെ സംശയ ദൃഷ്ടിയോടെയാണ് നോക്കിയത്.സഹോദരിയ്ക്കു വേണ്ടി പാടുപെട്ട് സ്ത്രീധനപ്പണവുമായി ഭാസി നാട്ടിലെത്തി. പക്ഷേ തന്റെ പ്രിയപ്പെട്ട സഃഒദരി സുചരിതയല്ലെന്നറിഞ്ഞ ആ നോട്ടുകൾ അവളുടെ മുഖത്ത് വീശിയെറിഞ്ഞിട്ട് മുതലാളിയുടെ വീട്ടിലേയ്ക്ക് ഓടി. നടക്കാനാവാത്ത രാമുവും തന്റെ കോടാലിയുമായി ഭാസിയെ അനുഗമിച്ചു.
മുതലാളിയുടെ വലയിൽ കുടുങ്ങി അധർമ്മത്തിൽ മുഴുകി ജീവിക്കേണ്ടി വന്ന പാച്ചുപിള്ളയുടെ മനസ്സുമാറ്റവും മാധവിയുടെ സന്ദർഭോചിതമാറ്റ ഇടപെടലും തമ്മിലേറ്റുമുട്ടി , തകർന്നു പോകേണ്ട മനുഷ്യജീവികളെ നേർവഴിയ്ക്കു നയിച്ചു. തന്റെ ഭാര്യ സുചരിതയാണെന്ന് മനസ്സിലായ പരമു അവളെക്കാണാൻ വീട്ടിലേയ്ക്ക് ഓടി.പക്ഷേ സമയം കഴിഞ്ഞിരുന്നു.എല്ലാ ദുരിതത്തിനും ഏക കാരണക്കാരി താനാണെന്നു തോന്നിയ കല്ലു തന്റെ ജീവിതം അവസാനിപ്പിച്ചാൽ എല്ലാം ശുഭമാകുമെന്ന് കരുതി സ്വജീവിതം അവസാനിപ്പിച്ചു.ജാതിയും പണവുമല്ല മനുഷ്യ ജീവിതത്തിൽ സ്നേഹമാണാവശ്യമെന്ന സത്യം മനസ്സിലാക്കിയ പാച്ചുപിള്ള അമ്മിണിയും ഭാസിയുമായുള്ള വിവാഹത്തിനു അനുമതി നൽകി.
സേവാ ഫിലിംസിന്റെ ബാനറിൽ ശ്രീ കെ കുമാർ നിർമ്മിച്ച അരപ്പവൻ കെ ശങ്കർ സംവിധാനം ചെയ്തു. ച്ഛായാഗ്രഹണം തംബു നിർവഹിച്ചു.ജി കെ വെങ്കിടേഷ് സംഗീത സംവിധാനം ചെയ്ത എട്ടു ഗാനങ്ങൾ ആലപിച്ചത് പി ലീല , സുലോചന പി ബി ശ്രീനിവാസൻ ,എ പി കോമള എന്നിവരാണ്.ശ്രീ കെടാമഗലം സദാനന്ദൻ കഥയും സംഭാഷണവും ഗാനങ്ങളുമെഴുതിയ പ്രസ്തുത ചിത്രത്തിൽ സത്യൻ, പ്രേം നവാസ്, കാലായ്ക്കൽ കുമാരൻ, എസ് പി പിള്ള , മാസ്റ്റർ പ്രിൻസ്, മുത്തയ്യ, ജി കെ പിള്ള, ശ്രീനാരായണപിള്ള, കെടാമ്മഗലം സദാനന്ദൻ, പട്ടം സദൻ, അംബിക, സുലോചന, ശാന്തി, ഓമന, ശ്രീരഞ്ജിനി എന്നിവർ അഭിനയിച്ചു.സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത അരപ്പവൻ 17.7.1961 ൽ പുറത്തിറങ്ങി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍