ശശിശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് നാടക കലാകാരനായ ബാർബറായിരുന്നു. ആ കഥാപാത്രം ജാരസന്തതിയാണെന്നതാണ് കഥയിലെ ട്വിസ്റ്റ്. പുതുമുഖനടി സെലിന് ശ്രദ്ധേയ വേഷമുണ്ടായിരുന്നു. സംവിധായകന്റെ കഥയ്ക്ക് ബെന്നി പി നായരമ്പലം തിരക്കഥയെഴുതി. കലാഭവൻ മണി, ഇന്ദ്രൻസ്, മാമുക്കോയ, ഒടുവിലാൻ എന്നിവരുടെ കോമഡികളായിരുന്നു ചിത്രത്തിന്റെ പ്ളസ് പോയിന്റ്. ആരു നീ ഭദ്രേ, താപസകന്യേ എന്ന ശാകുന്തളം നാടകത്തിലെ പാട്ടിന് മാമുക്കോയയുടെ കഥാപാത്രം മാപ്പിളപ്പാട്ട് ഈണം കൊടുത്ത് പാടുന്നത് ഉദാഹരണം.
ദിലീപിന്റെ ബാർബർ കുമാരന് നാട്ടിലെ മുതലാളിയുടെ (എൻ എഫ് വർഗീസ്) മകളോട് (സെലിൻ) പ്രേമം. അച്ഛനാരെന്നറിയാത്ത അവിഹിത സന്തതിക്ക് മകളെ കെട്ടിച്ച് കൊടുക്കില്ലെന്ന് മുതലാളി. അച്ഛൻ ചില്ലറക്കാരനല്ല. മുഖ്യമന്ത്രിയാണ് (നെടുമുടി). പണ്ട് ഒളിവിൽ കഴിഞ്ഞപ്പോഴുണ്ടായ അബദ്ധം. മുഖ്യനാൽ അംഗീകരിക്കപ്പെട്ട് ഔദ്യോഗിക വസതിയിൽ തോട്ടക്കാരനെന്ന പേരിൽ (മുടിവെട്ടിന് പകരം ചെടിവെട്ട്) കഴിയുകയാണ് മകൻ. രാഷ്ട്രീയ ശത്രുക്കൾ ജാരസന്തതി വിഷയം ആയുധമാക്കുന്നതും തട്ടിക്കൊണ്ടുപോകലും മോചിപ്പിക്കലുമൊക്കെയാണ് തുടർ നാടകങ്ങൾ. മുഖ്യൻ മകന് വേണ്ടി പെണ്ണ് ചോദിക്കാൻ നാട്ടിൽ വരുന്നതോടെ ശുഭം.
എസ് രമേശൻ നായർ-ജോൺസൺ എന്നിവരായിരുന്നു ഗാനങ്ങൾക്ക് പിന്നിൽ. മഞ്ഞിൻ മാർഗഴി, ചിറകേ തേടി എന്നീ ഗാനങ്ങളുമുണ്ടായിരുന്നു. സംവിധായകൻ ശശിശങ്കർ-ദിലീപ് കൂട്ടുകെട്ടിൽ പിന്നീട് നമ്മൾ 'മിസ്റ്റർ ബട് ലറെ'യും, 'കുഞ്ഞിക്കൂനനെ'യും കണ്ടു. നടി സെലിനെ പിന്നീട് ഒരു ചിത്രത്തിലും കണ്ടിട്ടില്ല.