കഥാസാരം
ആരെയും കൂസാതെ ആർക്കും കീഴടങ്ങാതെ കണ്ടവരെയെല്ലാം തല്ലി അവരിൽ നിന്നും പിടിച്ചു പറ്റുന്നത് കൊടുത്ത് കള്ളും കുടിച്ച് നിവർത്തിപ്പിടിച്ച പേനാക്കത്തിയുമായി ലക്കും ലഗാനുമില്ലാതെ റെയിൽ തെറ്റിയ ജീവിതമാണ് കളീക്കലെ രാജൻ നയിച്ചിരുന്നത്.ഒരു ദിവസം സന്ധ്യാസമയത്ത് തന്റെ തറവാട്ടിലെ തലപ്പുലയനായ ചാത്തന്റെ മകൾ ചെല്ലമ്മയെ രാജൻ കയറിപ്പിടിച്ചു, അവൾ വഴങ്ങിയില്ല. രാജന്റെ കൈയ്ക്ക് കടിച്ച് അവൾ കുതറിമാറി.അവളുടെ കൈയ്യിൽ കിടന്ന കുപ്പിവളകൾ ഉടഞ്ഞു പോയി.അവളെ പിൻ തുടർന്ന് ചാത്തന്റെ കുടിലിന്റെ മുറ്റത്ത് രാജനെത്തി. അവിടെ പാട്ടും കളിയും നടക്കുകയാണ്. അവ കണ്ടു കൊണ്ട് രാധ അവിടെ നിൽക്കുന്നു. രാധയും രാജനും തമ്മിൽ വീണ്ടും കണ്ടുമുട്ടുകയാണ്.അവർ തമ്മിലൊരു ബന്ധമുണ്ടായിരുന്നു. നിർമ്മലമായ സ്നേഹബന്ധം.പക്ഷേ ഇന്നവൾ രാജന്റെ സഹോദരനായ ഗോപാലപിള്ളയുടെ ഭാര്യയാണ്. ആ വിവാഹമാണ് രാജനെ ഈ നിലയിലെത്തിച്ചത്. വിവാഹാനന്തരം ഗോപാലപിള്ള പുതിയ വീടു വെച്ച് താമസം മാറ്റി. രാജൻ അമ്മയോടും സഹോദരിയോടും വഴക്കിട്ട് ഇനി വീട്ടിൽ കയറുകയില്ലെന്ന് ശപഥം ചെയ്തു റോഡിലേക്കിറങ്ങി.നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ രാജന്റെ അമ്മയും സഹോദരിയും കഴിഞ്ഞു കൂടി.അവർക്ക് അന്തിത്തുണയായിട്ടുണ്ടായിരുന്നത് അയല്പക്കത്തെ തൊഴിലാളിയായ വാസുവാണ്.രാജന്റെ സ്വഭാവം അനുദിനം അധഃപതിച്ചു വന്നു.എല്ലാവരോടും എലാറ്റിനോടും അവനു ദേഷ്യമായി. ജ്യേഷ്ഠനെക്കാണുവാൻ രാധാമന്ദിരത്തിൽ ചെന്ന രാജനു ജ്യേഷ്ഠത്തിയമ്മയായിക്കഴിഞ്ഞ രാധ കൊടുത്ത കാപ്പി പോലും അവൻ വലിച്ചെറിയുകയാണുണ്ടായത്..രാജൻ ഗോപാലപിള്ളയ്ക്ക് ഒരു പേടിസ്വപ്നമായി.അവൻ ജീവിച്ചിരുന്നാൽ തന്റെ ജീവിതം സമാധാനപരമായിരിക്കുകയില്ല എന്ന വിചാരം അയാളുടെ മനസ്സിനെ വല്ലാതെ ഉലച്ചു.ഒരു നാൾ രാജനെ കരടിക്കുട്ടപ്പൻ എന്ന റൗഡിയുടെ നേതൃത്വത്തിൽ കുറേപ്പേർ മർദ്ദിച്ച് കൈയ്യും കാലുമൊടിച്ച് അവശനാക്കി. ആരും തിരിഞ്ഞുനോക്കാതിരുന്ന അവനെ ചാത്തപ്പുലയനും വാസുവും കൂടി ആസ്പത്രിയിലാക്കി.അവിടെ നിന്നും സുഖമായി ഡിസ്ചാർജ്ജ് ചെയ്തു. അമ്മയുടെ അപേക്ഷ പോലും വിഗണിച്ച് വീട്ടിലേയ്ക്കു പോകാതെ കഴിഞ്ഞ രാജനെ ചാത്തപ്പുലയൻ തന്റെ പുൽമാടത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.മാടത്തിന്റെ മുറ്റത്തു കിടന്നു അവൻ കരഞ്ഞു. ആ കണ്ണുനീർ അവനിലുള്ള പൈശാചികത്വം കഴുകിക്കളഞ്ഞു. അന്നുമുതൽ അവന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. രാജൻ ആ മുറ്റത്തു നിന്ന് സ്നേഹത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. തന്റെ ബദ്ധവൈരികളായ വാസുവും ചെല്ലമ്മയും അവനെ മനുഷ്യനാക്കി മാറ്റാൻ പരിശ്രമിച്ചു.
ഗോപാലപിള്ള വലിയ കോൺട്രാക്ടർ ആയി. അയാളുടെ കീഴിലുള്ള തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ പണിമുടക്കി. പണിമുടക്കിന്റെ നേതാവാണ് വാസു.വിജയകരമായി തുടർന്ന പണിമുടക്കിനെ അടിച്ചമർത്തുവാൻ മുതലാളി കരിങ്കാലികളെ സംഘടിപ്പിച്ചു.തൊഴിലാളികളും കരിങ്കാലികളും തമ്മിലേറ്റു മുട്ടി.ആ ഏറ്റുമുട്ടലിൽ ഗുണ്ടാതലവനായ കരടിക്കുട്ടപ്പൻ കൊല്ലപ്പെട്ടു. നിരപരാധിയായ രാജന്റെ കത്തിയാണ് കുട്ടപ്പന്റെ ജീവൻ അപഹരിച്ചത്.രാജനെയും വാസുവിനെയും പോലീസ് അന്വേഷിച്ചു തുടങ്ങി.വാസു അറസ്റ്റ് ചെയ്യപ്പെട്ടു.രാജനു ആ സംഭവം അസഹ്യമായിത്തീർന്നു.തന്നേക്കാൾ സമുദായത്തിനു വളരെ വിലപ്പെട്ട വാസു ജയിലിൽ കിടക്കുമ്പോൾ ഒളിവിൽ കഴിയുകയോ.ഗോപാലപിള്ള പോലും തനിക്കെതിരായി സാക്ഷി പറയുവാൻ തയ്യാറായിരുന്നിട്ടും രാജൻ കീഴടങ്ങുവാൻ തീരുമാനിച്ചു.ഉറച്ച കാൽ വെപ്പോടെ രാജൻ ചാത്തപ്പുലയന്റെ മാടത്തിലേയ്ക്കു നടന്നു. അവനു മനസ്സിൽ വെമ്പി നിന്നിരുന്ന അന്ത്യാഭിലാഷങ്ങൾ ചിലതുണ്ടായിരുന്നു.രാധയുടെ കൈയ്യിൽ നിന്നും ഒരു കപ്പു കാപ്പി കുടിക്കുക, ചെല്ലമ്മയുടെ കൈയ്യിൽ അഞ്ചാറു കുപ്പിവളകൾ ഇട്ടു കാണുക, തനിക്കു പകരം ചെല്ലമ്മയെ അമ്മയുടെ പക്കൽ ഏല്പിക്കുക. രാജന്റെ അഭിലാഷങ്ങളെല്ലാം നിറവേറ്റി എന്നിട്ട് നിയമത്തിന്റെ മുൻപിലേയ്ക്കു അവൻ നടന്നു നീങ്ങി.
സത്യൻ, കുമാരി, അംബിക, കാമ്പിശ്ശേരി കരുണാകരൻ, പി ജെ ആന്റണി, കോട്ടയം ചെല്ലപ്പൻ, തോപ്പിൽ കൃഷ്ണപിള്ള, അടൂർഭാസി, പി എ തോമസ്, അടൂർ ഭവാനി, ധർമ്മൻ, ജെ എ ആർ ആന്നദ്, കെടാമംഗലം ആലി, പ്രസന്ന ബാല, ലീല , പാർവതി എന്നിവരാണ് മുഖ്യഭാഗങ്ങൾ അഭിനയിച്ചത്.ചന്ദ്രതാരാ പിക്ചേഴ്സ് കേരളത്തിൽ വിതരണം നടത്തിയ ഈ ചിത്രം 1961 ഡിസംബർ 22 മുതൽ പ്രദർശനം ആരംഭിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്