സോമനെ റിസർച്ചിനു അയക്കണമെന്ന് എല്ലാവരും സാറിനെ ഉപദേശിച്ചു. പക്ഷേ താങ്ങാനാവാത്ത കുടുംബഭാരത്തിനിടയിൽ സോമനെ ഇതു വരെ പഠിപ്പിച്ചതു തന്നെ വളരെയധികം വിഷമിച്ചിട്ടാണ്.ഭാര്യ ലക്ഷ്മിയമ്മയ്ക്കും മകനെ ഉന്നത വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെന്നുണ്ട്. ആ കുടുംബത്തിൽ സോമനെക്കൂടാതെ രാജമ്മ എന്ന മകൾ കൂടിയുണ്ട്.അവൾ കല്യാണപ്രായമെത്തി നിൽക്കുന്നു.മകന്റെ വിദ്യാഭ്യാസത്തേക്കാൾ മകളുടെ വിവാഹമാണു സാറിന്റെ മുൻപിൽ ഇന്നുള്ള ഏറ്റവും വലിയ പ്രശ്നം
എന്തെങ്കിലും ജോലി സ്വീകരിച്ച് കുടുംബത്തെ സംരക്ഷിക്കാൻ തയ്യാറായിട്ടാണു സോമന്റെ നിലപാട്. എങ്കിലും വിദ്യാഭ്യാസത്തിന്റെ മഹത്വമറിയാവുന്ന രാഘവൻ പിള്ള സാർ മകനെ റിസർച്ചിനയക്കാൻ തന്നെ തീരുമാനിച്ചു.
സാറിനു ഒരു ഉത്തമ സുഹൃത്തുണ്ട്.പണിക്കർ.പണിക്കരുടെ മകൾ നിർമ്മലയെ രാഘവൻ പിള്ള സാറാണ് ട്യൂഷൻ പഠിപ്പിക്കുന്നത്.അതിലുമുപരി രണ്ടു കുടുംബവും തമ്മിൽ അതിരറ്റ സ്നേഹബന്ധത്തിലാണ്.സോമന്റെ പഠിത്തത്തിനു ആവശ്യമായ പണം പണിക്കർ കടമായിട്ടു കൊടുക്കാമെന്നും സോമനു എന്തെങ്കിലും ജോലി കിട്ടുമ്പോൾ തിരിച്ചു കൊടുത്താൽ മതിയെന്നും പണിക്കർ സമ്മതിച്ചു.
സോമനു പി എച്ച് ഡി യ്ക്ക് മദ്രാസിൽ അഡ്മിഷൻ കിട്ടി.സമർത്ഥനായ വിദ്യാർത്ഥിയെന്ന നിലയ്ക്ക് പ്രൊഫസർ വർമയ്ക്ക് സോമനോട് അതിരറ്റ വാത്സല്യമായി.അദ്ദേഹത്തിന്റെ സ്വന്തം ലൈബ്രറി ഉപയോഗിച്ചു കൊള്ളാൻ സോമനു അനുവാദം കിട്ടി.സോമൻ പ്രൊഫസറുടെ വീട്ടിൽ ഒരംഗത്തെപ്പോലെ അംഗീകരിക്കപ്പെട്ടു.
പ്രൊഫസ്സർക്ക് ഒരു മകളുണ്ട്. ഉഷ.ബി എസ് സി പൂർത്തിയാക്കി വീട്ടിൽ നിൽക്കുന്നു.അവൾ സോമനിൽ ആകൃഷ്ടയായി.പക്ഷേ സോമൻ അവളുടെ പ്രേമാഭ്യർത്ഥന സ്വീകരിച്ചില്ല. ഉഷ സോമനെ ബുദ്ധിപൂർവം തന്നിലേക്കടുപ്പിക്കാൻ പല തവണ ശ്രമിച്ചു. ഒരു ദിവസം പൗരാണിക ശില്പ കലാകേന്ദ്രമായ മഹാബലിപുരം കാണാൻ ഉഷ , സോമനെ കൂട്ടിക്കൊണ്ടു പോയി.കാറിനു കേടു വന്നതിനാൽ വളരെ ഇരുട്ടിയിട്ടാണ് സോമനും ഉഷയും ബംഗ്ലാവിൽ തിരിച്ചെത്തിയത്.
സോമന്റെയും ഉഷയുടെയും പെരുമാറ്റത്തിൽ മുൻപു തന്നെ സംശയാലുവായിരുന്ന പ്രൊഫസർ സോമനെ നികൃഷ്ടമായി ശകാരിച്ച് ബംഗ്ലാവിൽ നിന്ന് ഇറക്കി വിട്ടു.പിന്നാലെ പോകാൻ തുടങ്ങിയ ഉഷയെ പ്രൊഫസർ തല്ലി.പക്ഷേ സോമൻ തന്റെ ലോഡ്ജിലെത്തിയപ്പോൾ ഉഷയും അവിടെയെത്തി.അവിടെ വെച്ച് ഉഷയുടെ അപേക്ഷ സോമനു സ്വീകരിക്കേണ്ടി വന്നു.
പ്രൊഫസർ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു.തന്റെ മകളെ സോമൻ മോഷ്ടിച്ചു കൊണ്ടു പോയെന്ന് .തുടർന്ന് സോമനും ഉഷയും അറസ്റ്റു ചെയ്യപ്പെട്ടു.പോലീസ് സ്റ്റേഷനിൽ വെച്ച് അച്ഛനുമായുള്ള എല്ലാ ബന്ധവും ഉഷ ഉപേക്ഷിച്ചു.പിറ്റേന്ന് തന്നെ സോമനും ഉഷയും രജിസ്റ്റർ കച്ചേരിയിൽ പോയി വിവാഹിതരായി.
ഇതിനിടയിൽ നാട്ടിൽ മറ്റൊന്നു സംഭവിച്ചു.പണം കൊടുത്തു സഹായിച്ചിരുന്ന പണിക്കരുടെ മകൾ നിർമ്മല നിശബ്ദയായി സോമനെ സ്നേഹിച്ചിരുന്നു.അതു മനസ്സിലാക്കിയ പണിക്കരും രാഘവൻ പിള്ള സാറും തമ്മിൽ സോമനെക്കൊണ്ട് നിർമലയെ കല്യാണം കഴിപ്പിക്കാൻ വാക്കുറപ്പിച്ചിരുന്നു.
ആരുമറിയാതെ വിവാഹം കഴിഞ്ഞ സോമൻ ഉഷയെയും കൂട്ടി നാട്ടിൽ വന്നു.രാഘവൻ പിള്ള സാറിനെ സംബന്ധിച്ചിടത്തോളം മകൻ നടത്തിയ ആ വിവാഹം തനിക്കേറ്റ ഒരപമാനമായിരുന്നു.ആ വീട്ടിൽ നിന്ന് സോമനും ഉഷയും ഇറക്കി വിടപ്പെട്ടു.
അവർ വീണ്ടും മദ്രാസിലെത്തി. സോമന്റെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് ഉഷയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അവൾക്ക് ഒരു സ്കൂളിൽ ജോലി കിട്ടി.ആ ശമ്പളം കൊണ്ട് സോമനെ പഠിപ്പിക്കുവാൻ തീരുമാനിച്ചു.ആ ജീവിതത്തിനിടയിൽ അവർക്ക് ഒരു പെൺകുട്ടി ജനിച്ചു. മിനി.
കാലാന്തരത്തിൽ പ്രൊഫസർക്ക് സോമനോടുള്ള മനോഭാവത്തിൽ മാറ്റം വന്നു. അദ്ദേഹം കഴിഞ്ഞ കഥകൾ മറക്കാൻ ശ്രമിച്ചു. പക്ഷേ നാളുകൾ കഴിയും തോറും സോമനു പ്രൊഫസറോടുള്ള വൈരാഗ്യം വർദ്ധിച്ചു വന്നു. ഇതിന്റെ നടുവിൽ പെട്ട ഉഷയ്ക്ക് നിരന്തരം കണ്ണീർ പൊഴിക്കേണ്ടി വന്നു.
ഉഷ സോമനറിയാതെ മിനിയെ പ്രൊഫസറുടെ വീട്ടിൽ കൊണ്ടു പോകുമായിരുന്നു. മിനിയുടെ മൂന്നാം ജന്മദിനം പ്രൊഫസറുടെ വീട്ടിൽ വെച്ച് നടത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.സോമൻ അനുവദിച്ചില്ല.
ജോലിക്ക് പോയിരുന്ന സോമൻ കുട്ടിയുടെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി തന്റെ കൂട്ടുകാരുമൊത്ത് വീട്ടിൽ വന്നപ്പോൾ വീടു പൂട്ടിയിരിക്കുന്നു.സോമൻ മറ്റുള്ളവരുടെ മുൻപിൽ അപമാനിതനായി.പ്രൊഫസറുടെ വീട്ടിൽ പിറന്നാളാഘോഷം നടക്കുകയായിരുന്നു.സോമൻ രോഷാകുലനായി അവിടെ എത്തി.അതിഥികളുടെ മുൻപിൽ വെച്ചു തന്നെ ഉഷയുടെ കരണത്തടിച്ച ശേഷം മിനിയെയും എടുത്തു കൊണ്ടു നാട്ടിലേക്ക് പോയി.ആർക്കും സോമനെ തടയാൻ കഴിഞ്ഞില്ല.
മിനിയെപ്പിരിഞ്ഞ് ജീവിക്കാൻ കഴിയാത്ത ഉഷയുടെ ദുഃഖം കണ്ട് പ്രൊഫസർക്ക് വാശിയായി. എങ്ങിനെയും കുഞ്ഞിനെ കൊണ്ടു വരണം.
പ്രൊഫസറും മകളും എറണാകുളത്ത് ഹൈക്കോടതിയിൽ ഹർജ്ജി കൊടുത്തു.സോമനെയും കുഞ്ഞിനെയും അറസ്റ്റു ചെയ്ത് കോടതിയിൽ കൊണ്ടു വന്നു. കോടതി കുഞ്ഞിനെ കേസു തീരുന്നതു വരെ മദർ തെരേസായുടെ കോൺവെന്റിലേല്പ്പിഞക്കാൻ ഉത്തരവിട്ടു.
അച്ഛനും അമ്മയും നോക്കി നിൽക്കവേ മിനിയെ പോലീസ് ഓഫീസർ കോൺ വെന്റിലേക്ക് കൊണ്ടു പോയി.സോമനും ഉഷയും കുഞ്ഞിനെക്കാണാൻ കോൺ വെന്റിൽ ചെന്നപ്പോൾ നടുങ്ങിപ്പോയി. മുൻപ് സോമനെ സ്നേഹിച്ചിരുന്ന നിർമ്മല ഇന്ന് കന്യാസ്ത്രീയാണ്. മിനി അവളുടെ സംരക്ഷണയിലാണ്.
അധികനാൾ കഴിയും മുൻപ് കോടതി വിധിയുണ്ടായി. കുഞ്ഞിനെ അമ്മയ്ക്ക് വിട്ടു കൊടുക്കുവാൻ. പക്ഷേ കുഞ്ഞിന്റെ മനസ്സ് പൂർണ്ണമായും അച്ഛനെയാണ് ഇഷ്ടപ്പെടുന്നത്.
പ്രൊഫസറും ഉഷയും നിയമപ്രകാരം കുഞ്ഞിനെ ഏറ്റു വാങ്ങി.മദ്രാസിലേക്കുള്ള വിമാനത്തിൽ യാത്രയാവുകയാണ്.തന്റെ കുഞ്ഞിനെ ഒന്നെടുത്ത് ഉമ്മ വെയ്ക്കുവാൻ പോലും കഴിയാതെ സോമൻ ഹൃദയം പൊട്ടി നിന്നു.
തന്റെ കുഞ്ഞും ഭാര്യയും വിമാനത്തിലേക്ക് കയറുകയാണ്. പക്ഷേ നിമിഷത്തിൽ സോമന്റെ സമനില വിട്ടു പോയി. മിനീ എന്നു കൈ നീട്ടി വിളിച്ചു .കുഞ്ഞ് അമ്മയുടെ കൈയ്യിൽ നിന്നും വഴുതിയിറങ്ങി അച്ഛനെ ലക്ഷ്യമാക്കി ഓടി.ഗ്രൗണ്ടിലൂടെ പെട്രോൾ നിറയ്ക്കുന്ന വാഹനം അതിവേഗതയിൽ വരുന്നുണ്ടായിരുന്നു.മിനിയുടെ വണ്ടി വരുന്നത് കണ്ട് അച്ഛനും അമ്മയും ഓടിയെത്തി. പക്ഷേ വണ്ടി കടന്നു പോയി…. മിനിക്കെന്തു സംഭവിച്ചു ? വെള്ളിത്തിരയിൽ കാണുക.
കടപ്പാട് : പാട്ടുപുസ്തകം