അച്ഛന്റെ ബിസിനസ് പൈതൃകം ഉത്തരവാദിത്തമില്ലാതെ തുടരുന്ന മകൻ ദാസ് (മമ്മൂട്ടി), കൊടൈക്കനാലിലെ തന്റെ ബംഗ്ലാവിലേയ്ക്ക് ജയശ്രീ എന്നൊരു കോൾഗേളുമൊത്ത് (സ്വപ്ന) യാത്ര പോകുന്നു. ദാസിന് ജയശ്രീ ഒരു ഉപഭോഗവസ്തു മാത്രം. ആ മനോഭാവത്തോട് അവൾക്ക് പുച്ഛം. വീട്ടിലെ ദാരിദ്ര്യം മൂലം കോൾഗേൾ പണിക്കിറങ്ങിയ ജയശ്രീ, ബംഗ്ലാവിലെ കാര്യസ്ഥന്റെ (ശങ്കരാടി) മകൻ ഗോപനിൽ (രാജ്കുമാർ) തന്റെ തന്നെ നിസ്സഹായ മുഖം കാണുന്നുണ്ട്.
ബിസിനസുകാരനായിരുന്ന അച്ഛന്റെ സുഹൃദ് കുടുംബം ദാസിനെ ബംഗ്ളാവിൽ സന്ദർശിക്കാനെത്തുന്നു. അച്ഛന്റെ സുഹൃത്ത് പണിക്കർ (ജോസ്പ്രകാശ്), ഭാര്യ (കവിയൂർ പൊന്നമ്മ), മൂത്ത മകൾ (ബീന), ഭർത്താവ് (ലാലു അലക്സ്), ഇളയ മകൾ ശ്രീദേവി (രാജലക്ഷ്മി), മുത്തച്ഛൻ (പ്രേംജി) എന്നിവരാണ് ആ സന്ദർശകർ. ഭർത്താവുമായി പിരിഞ്ഞു നിൽക്കുന്ന ശ്രീദേവി (പണിക്കരുടെ ഇളയ മകൾ) സംഗീത തല്പരയാണ് (മൈനാകം കടലിൽ നിന്നുയരുന്നുവോ അവളുടെ പാട്ടാണ്). അവളുടെ സന്തോഷത്തിന് വേണ്ടിയാണ് ആ കുടുംബം കൊടൈക്കനാലിൽ താൽക്കാലത്തേയ്ക്ക് ഉള്ളത് തന്നെ.
ശ്രീദേവിയിൽ ദാസ് മറന്നു കിടന്നിരുന്ന സംഗീതം വീണ്ടെടുക്കുന്നു. ഒപ്പം സ്ത്രീകളോടുള്ള മനോഭാവം മാറുവാൻ അവരുടെ സല്ലാപം സഹായിക്കുന്നു. 'ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങൾ' അയാൾ പാടിയത് അവൾക്ക് വേണ്ടിയാണ്. അവളെ സ്വീകരിക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്യുമ്പോൾ അവളുടെ ഭർത്താവ് (രതീഷ്) അവളെ സ്വീകരിക്കാൻ വരുന്നു. കോൾഗേളാവട്ടെ, കാര്യസ്ഥന്റെ മകൻ ഗോപൻ കൂടെക്കൂടിയതിൽ സ്വതന്ത്രയുമായി.
ദാസ്, ഒരിക്കലും ശമിക്കാത്ത തൃഷ്ണയുടെ ബാക്കിപത്രം.