കഥാസാരം
വിശ്വസ്തയായ ഭാര്യ സൗദാമിനിയും (മിനിക്കുട്ടി) രണ്ടു് ഓമനക്കുട്ടികളും അടങ്ങിയതാണു് പ്രഭാകരന്റെ സന്തുഷ്ടമായ കുടുംബം. തങ്ങളുടെ കുടുംബസുഹൃത്തും അനുഗ്രഹീത ഗായകനുമായ ദാസ് അവരുടെ ആതിഥ്യം സ്വീകരിച്ചു് ഒരു ദിവസം പ്രഭാകരന്റെ വീട്ടില്‍ വന്നു. സുഖമായ ആഹാരത്തിനുശേഷം കുടുംബാംഗങ്ങളുടെ നിര്‍ബ്ബന്ധപ്രകാരം ഹൃദ്രോഗിയായ ദാസ് ഒരു പാട്ടുപാടി. പക്ഷെ പാട്ടുതീര്ന്നപ്പോഴേക്കും അദ്ദേഹം അവശനായി. തന്റെ ഓമനപ്പുത്രിയായ അമ്പിളിയെ അക്കാദമിയില്‍ ചേര്‍ത്തു് സംഗീത വിദുഷിയാക്കണമെന്ന അപേക്ഷയോടുകൂടി ദാസ് ഈ ലോകത്തോടു യാത്രപറഞ്ഞു.
ദാസിന്റെ അന്ത്യാഭിലാഷം നിറവേറ്റുവാന്‍ വേണ്ടി മിനിക്കുട്ടിയുടെ നിര്‍ബ്ബന്ധപ്രകാരം പ്രഭാകരനും, അയാളുടെ പത്രത്തിന്റെ കൂട്ടുടമസ്ഥനായ വാസവനും ചേര്‍ന്നു് അമ്പിളിയെ കൂട്ടിക്കൊണ്ടുവരുവാന്‍ പുറപ്പെട്ടു. തിരുവാതിരകളി പഠിപ്പിച്ചു് ജീവിതം നയിക്കുന്ന തന്റെ അമ്മ കമലത്തോടുകൂടി ഗ്രാമത്തില്‍ താമസിച്ചിരുന്ന അമ്പിളിയെ അവര്‍ പ്രഭാകരന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.
അമ്പിളി അക്കാദമിയില്‍ നിന്നും സംഗീതം പഠിച്ചു. സുന്ദരിയായ അവളോടു് പ്രഭാകരനുണ്ടായിരുന്ന കര്‍ത്തവ്യ ബോധം അവളുടെ മനം മയക്കുന്ന സംഗീതത്തോടുള്ള ആരാധനയായി മാറി. അതു് അനുക്രമം വളര്ന്നുവന്നു് അമ്പിളിയോടുതന്നെയുള്ള ആരാധനയായിത്തീര്‍ന്നു.
തന്റെ കുടുംബത്തോടുള്ള പവിത്രബന്ധത്തില് കളങ്കം കലരാതിരിക്കുവാന്‍, തന്റെ മനസ്സിനെ നിലയ്ക്കു നിര്‍ത്തുവാന്‍ പ്രഭാകരന് ആവോളം ശ്രമിച്ചു. വാസവന്റെ മകളായ തുളസിയുടെ ഭര്‍ത്താവാണു് സമർത്ഥനായ നടനും, നാടകകൃത്തും, പ്രേമകലാകാരനുമായ ചക്രപാണി. ഒരു ഗായിക എന്നനിലയില്‍ പ്രസിദ്ധയായിത്തീര്ന്ന അമ്പിളിയില് ചക്രപാണിയുടെ കണ്ണുകള്‍ പതിഞ്ഞു. തന്റെ ചിരകാലാഭിലാഷമായ ചലച്ചിത്രനിര്മ്മിതിക്കുവേണ്ടി അമ്പിളിയെ ഉപയോഗിക്കുവാന്‍ ചക്രപാണി തീര്‍ച്ചപ്പെടുത്തി. അമ്പിളിക്കു പ്രസിദ്ധയായ ഒരു പിന്നണി ഗായികയായിത്തീരണമെന്നായിരുന്നു മോഹം.
സമർത്ഥനായ ചക്രപാണിയുടെ ജാലത്തില്‍ കുടുങ്ങി മിനിക്കുട്ടിയുടെയും പ്രഭാകരന്റെയും എതിര്‍പ്പിനെ അവഗണിച്ചു് അമ്പിളിയും, അമ്മ കമലവും മദിരാശിയിലേക്കു് പുറപ്പെട്ടു. അപ്രതീക്ഷിതവും നാടകീയവുമായ ഈ വികാസം പ്രഭാകരന്റെ മനസ്സിനെ ഒരു സമരരംഗമാക്കി മാറ്റി. അമ്പിളിയോടുള്ള പ്രേമം, തന്റെ പ്രിയപ്പെട്ട മിനിക്കുട്ടിയോടും അരുമസന്താനങ്ങള്ളോടുമുള്ള കൂറു്, സ്വന്തം ഗൌരവം പാലിക്കാനുള്ള നിഷ്ഠ, പ്രഭാകരന്റെ വിഷമസ്ഥിതി മനസ്സിലാക്കിയ മിനിക്കുട്ടി നീറിപ്പുകഞ്ഞു.
എളുപ്പം പണവും, കീര്‍ത്തിയും നേടാമെന്നുള്ള വ്യാമോഹത്തോടുകൂടി മദിരാശിക്കു പുറപ്പെട്ട അമ്പിളി അപകടത്തില്‍പ്പെട്ടു. അവള് പ്രഭാകരനോടു സഹായം അഭ്യർത്ഥിച്ചു. പ്രഭാകരന് മദിരാശിക്കു പുറപ്പെട്ടു. സംശയങ്ങളുടെ നീര്‍ച്ചുഴിയില്‍ അകപ്പെട്ടു വീര്‍പ്പുമുട്ടിയ സൗദാമിനി (മിനിക്കുട്ടി) യുടെ നിലതെറ്റി. അവള് ജീവിതം അവസാനിപ്പിക്കുവാനായി ഉറക്ക ഗുളികകള്‍ കഴിച്ചു. വിവശയായ മിനിക്കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. നിരന്തരമായ ശുശ്രൂഷകള്‍ കൊണ്ടു് അവള്‍ക്കു ബോധം തെളിഞ്ഞു. അപ്പോഴേക്കും പ്രഭാകരന് അമ്പിളിയുമായി മദ്രസില്നിന്നു മടങ്ങിയെത്തി. തെറ്റുകളുടെയും തെറ്റിദ്ധാരണകളുടെയും കരിങ്കാറുകൾ നീങ്ങി. എല്ലാവരും സന്തോഷമായി ഒന്നിച്ചു ചേര്‍ന്നു.
സത്യൻ, കെ.പി. ഉമ്മർ, അടൂര്‍ ഭാസി, പി.ജെ. ആന്റണി, എന്‍.ഗോവിന്ദന്‍കുട്ടി, ജോസ് പ്രകാശ്, സദന്, ശാരദ, ജയഭാരതി, കവിയൂര്‍ പൊന്നമ്മ, മീന, കോട്ടയം ശാന്ത, വഞ്ചിയൂര്‍ രാധ, ഖദീജ, ബേബി റാണി എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ അഭിനയിച്ചു. എം. ബി. ശ്രീനിവാസന്, ബി. എ. ചിദംബര നാഥന്, ശങ്കര മേനോന് എന്നിവര്‍ ഗസ്റ്റ് ആർട്ടിസ്റ്റ്കളായി അഭിനയിച്ചു.
ശബ്ദലേഖനം രേവതി കണ്ണനും, കലാസംവിധാനം എസ്. കൊന്നനാട്ടും, വേഷാലങ്കാരം പത്മനാഭനും, വസ്ത്രാലങ്കാരം ഗോവിന്ദരാജും, ഛായാഗ്രഹണം ഇ. എന്‍. ബാലകൃഷ്ണനും, നിശ്ചലഛായാഗ്രഹണം ഡേവിഡും, ചിത്രസംയോജനം കെ. നാരായണൻ, കെ.ശകുണ്ണി എന്നിവരും നിര്‍വ്വഹിച്ച കാട്ടുകുരങ്ങു് വസന്ത, വിക്രം, എന്നീ സ്റ്റുഡിയോകളിലാണു് നിര്‍മ്മിച്ചതു്.
കൊല്ലം പ്രതാപ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 6- 2- 1969 - ൽ കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |