ആത്മപരിശോധനയുടെ പ്രസക്തി
ഈ കാലയളവിനിപ്പുറത്തേക്കുള്ള മലയാളസിനിമയുടെ യാത്രയെപ്പറ്റിയുള്ള പരാമർശനങ്ങൾ ‘ചരിത്രപഥങ്ങൾ’ എന്നതിലേറെ സമകാലികസിനിമകളുടെ ഒരു വിശകലനം അല്ലെങ്കിൽ അവലോകനം എന്ന ഗണത്തിൽ പെടുന്നതു കൊണ്ടു് ഒരു സാമാന്യപരാമർശം മാത്രമേ ഇവിടെ നൽകുന്നുള്ളൂ. തൊണ്ണൂറുകൾ മുതൽ വളർച്ചകളും വളർച്ചമുരടിപ്പുകളും നിറഞ്ഞ ഒരു സമ്മിശ്രകാലഘട്ടമായിരുന്നു മലയാളസിനിമയ്ക്കു്. എഴുപതുകൾ മുതൽ തൊണ്ണൂറുകളുടെ ആദ്യപകുതി വരെ മലയാളസിനിമയുടെ സുവർണ്ണകാലം എന്നു വിശേഷിപ്പിക്കുന്നവർ ഉണ്ടു്. ധാരാളം പ്രതിഭകൾ കടന്നു വന്നു; സുപ്രധാനങ്ങളായ സംഭാവനകൾ നൽകി. ദേശീയ, അന്തർദ്ദേശീയ ബഹുമതികൾ മലയാളസിനിമയ്ക്കു് ലഭിച്ചു.
പക്ഷെ ഈ സമയത്തു് - ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ - നിന്നു നോക്കുമ്പോൾ, എത്തിപ്പിടിച്ച ഉയരങ്ങളിൽ നിന്നുള്ള ഒരു ഇറക്കത്തിലാണു് മലയാളസിനിമ ഇന്നു് എന്ന തോന്നലാണു് സിനിമാനിരീക്ഷകർക്കുള്ളതു്. ലളിതമായ ഒരു പരിഹാരം നിർദ്ദേശിക്കുക എന്നതു് അപ്രായോഗികമാണു് എന്നതു മാത്രമല്ല, അങ്ങനെ ചെയ്യുന്നതു് പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുക കൂടിയാണു്. എണ്ണത്തിലെ വളർച്ച നോക്കിയാൽ വളർച്ച എന്നു തോന്നാം. 1938 മുതൽ 1969 വരെ മൂന്നു ദശകങ്ങളിൽ മലയാളത്തിൽ 306 ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു. 1970 മുതൽ 2000 വരെയുള്ള അടുത്ത മൂന്നു ദശകങ്ങളിൽ ഇതിന്റെ പത്തിരട്ടി സിനിമകൾ നിർമ്മിക്കപ്പെട്ടു - 3000 ത്തിലേറെ. 2001 മുതൽ 2011 വരെ ആയിരത്തി ഒരുനൂറിലേറെ ചിത്രങ്ങൾ വന്നു. അത്ഭുതകരമായ ഈ വളർച്ച ഒരു പക്ഷെ ഒരു വ്യവസായം എന്ന നിലയിൽ സ്വാഗതാർഹമാണു് - അത്രയും മുതൽമുടക്കു് ഈ രംഗത്തേക്കു വരികയും, പ്രത്യക്ഷമായും പരോക്ഷമായും ഈ രംഗത്തു പണിയെടുക്കുന്ന ആയിരക്കണക്കിനാൾക്കാർക്കു് അതിന്റെ ഗുണഫലങ്ങൾ കിട്ടുകയും ചെയ്തു എന്നു പറഞ്ഞാൽ അതു തെറ്റാവില്ല. പക്ഷെ ഏറ്റവും നല്ല ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്ന ഇവിടെത്തന്നെ ഏറ്റവും മോശം ചിത്രങ്ങളും നിർമ്മിക്കപ്പെടുന്നു എന്നതു് സ്വാഗതാർഹമല്ല. നല്ല ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കാതിരിക്കുകയും മോശം ചിത്രങ്ങൾ മുടക്കുമുതൽ തിരിച്ചുപിടിക്കുകയും എന്ന അവസ്ഥ വരുന്നതും സ്വാഗതാർഹമല്ല. ഈ ദുരവസ്ഥ വരാതിരിക്കണമെങ്കിൽ സിനിമകൾ ഗുണപരമായി വളരണം. പ്രേക്ഷകമനസ്സുകൾ അതിനെ സ്വീകരിക്കാൻ തക്കവണ്ണം വളരുകയും വേണം. അതു സംഭവിക്കണമെങ്കിൽ നല്ല ചിത്രങ്ങൾ അവരിലെത്താനുള്ള സംവിധാനം ഉണ്ടാവണം. സുഖകരമായി ഇരുന്നു് സിനിമകൾ കാണാനുള്ള പ്രദർശനശാലകൾ ഉണ്ടാവണം. പ്രേക്ഷകമനസ്സുകൾ വളരാൻ ദൃശ്യ, ശ്രവ്യ, അച്ചടിമാദ്ധ്യമങ്ങളും വിമർശകലോകവും ഫിലിം സൊസൈറ്റികൾ മാതിരിയുള്ള ആസ്വാദനസംഘടനകളും വളരണം. പക്ഷെ, സുപ്രധാനമായ ഈ സർഗ്ഗാത്മകപരിവർത്തനം ഒരു സുപ്രഭാതം കൊണ്ടു സാദ്ധ്യമല്ല എന്നതാണു് സത്യം.
ഇതിനു മുഖ്യമായി വേണ്ടതു് മലയാളസിനിമകളിൽ ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രമേയഭദ്രത തിരിച്ചു പിടിക്കുക എന്നതാണു്. അറുപതുകൾക്കു ശേഷം മലയാളസിനിമയ്ക്കുണ്ടായ എല്ലാ വൻകുതിപ്പുകളുടേയും പിന്നിൽ അതിശക്തമായ പ്രമേയങ്ങളും, കഥകളും, കഥപറച്ചിലിന്റെ നല്ല രീതികളും ഉണ്ടായിരുന്നു. നിത്യജീവിതവുമായി ബന്ധമുള്ള, ജീവിതത്തിന്റെ സ്പർശമേറ്റ കുളിരുറവകളിൽ കഴുകിയെടുത്ത മനുഷ്യഗന്ധമുള്ള കഥകൾക്കു മുൻതൂക്കം നൽകുകയും പ്രേക്ഷകമനസ്സുകളിൽ ഒരു കുളിരരുവി പോലെയോ ഒരു കൊടുങ്കാറ്റു പോലെയോ ഒരു ചെറുസ്പർശം പോലെയോ അവയെ എത്തിക്കാൻ കഴിയുന്ന സംവിധായകരുടെ കൈകളിലും അഭിനേതാക്കളുടെ കൈകളിലും സാങ്കേതികവിദഗ്ദ്ധരുടെ കൈകളിലും ആ കഥകളെ ഏൽപ്പിക്കുകയും ചെയ്താലേ ഇതിനു സാധിക്കൂ. അപ്പോൾ മാത്രമേ സിനിമയും സാഹിത്യവും ജീവിതവും തമ്മിലടുക്കൂ. എങ്കിലേ പ്രേക്ഷകർ പ്രദർശനശാലകളിൽ എത്തുകയുള്ളൂ. അപ്പോൾ മാത്രമേ ഒരു നല്ല പ്രേക്ഷകസംസ്കാരത്തിന്റെ വികാസപരിണാമങ്ങളിൽ ഒരു അനുപേക്ഷണീയമായ ഘടകമായി ചലച്ചിത്രങ്ങൾക്കു മാറാൻ കഴിയൂ. അങ്ങനെ മാറുമ്പോൾ മാത്രമേ ഒരു ചലച്ചിത്രത്തിനു് എല്ലാ അർത്ഥത്തിലും വിജയം നേടി എന്നു പറയാൻ സാധിക്കൂ. രാമു കാര്യാട്ടിന്റെ ഭാഷ കടമെടുത്താൽ “ഉല്പാദനം മുതൽ വിതരണം വരെ ഒരു പുതിയ പരിവർത്തനം, ഒരു പുതിയ സമീപനം” ആവശ്യമാണു്.
പരിമിതവിഭവന്മാരുടെ കൈകളിൽ എത്തിയാൽ ചിത്രങ്ങൾ തറ പറ്റും. പ്രതിഭകൾക്കാണെങ്കിൽ - താരമായാലും സംവിധായകൻ ആയാലും എഴുത്തുകാരൻ ആയാലും - തിരക്കേറിയാൽ വളരെ ശ്രദ്ധിച്ചു ചെയ്യാനും ആവില്ല. സ്വന്തം സർഗ്ഗപ്രഭാവത്തെ വേണ്ടപോലെ, സമയം എടുത്തു്, ശ്രദ്ധിച്ചു്, അവധാനതയോടെ ശരിയായ ദിശയിലേക്കു് കേന്ദ്രീകരിക്കാൻ അഭിനേതാവിനും സംവിധായകനും എഴുത്തുകാരനും കഴിഞ്ഞാലേ ഉദാത്തമായ സൃഷ്ടികൾ ഉണ്ടാവൂ. അത്തരം സൃഷ്ടികൾ ഉണ്ടാവാൻ എല്ലാവരും ഇന്നത്തേക്കാൾ വളരെ കൂടുതൽ ശ്രദ്ധിക്കുമെങ്കിൽ മലയാളസിനിമയ്ക്കു് ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്കു് പോകുവാൻ പറ്റും. നമുക്കതു പ്രതീക്ഷിക്കാം. നല്ല അന്തരീക്ഷവും സുരക്ഷിതത്വവും നിറഞ്ഞ പ്രദർശനശാലകളിൽ ഇരുന്നു് ആ ഉയരങ്ങളിലേക്കു പറക്കുവാൻ സിനിമാപ്രേക്ഷകരായ നമുക്കു സാധിക്കുമെന്നും പ്രതീക്ഷിക്കാം...
എഴുതിയത് : കല്യാണി