മികച്ച ഹാസ്യതാരവും സ്വഭാവനടനുമായ ജഗദീഷ് എന്ന പി വി ജഗദീഷ് കുമാര്‍ കെ പരമേശ്വരന് നായരുടെയും പി ഭാസുരാംഗിഅമ്മയുടെയും ഇളയ മകനായി 1955 ജൂണ്‍ 12നു് നെയ്യാറ്റിന്‍കരയിലെ ചെങ്കലില്‍ ജനിച്ചു.
തിരുവനന്തപുരം മോഡല്‍ സ്ക്കൂളിലും മാര്‍ ഇവാനിയോസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എം കോമിനു് സ്വര്‍ണ്ണ മെഡല്‍ നേടി ഒന്നാം റാങ്കിലാണു് പാസ്സായതു്.
സ്ക്കൂള് വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴേ കലാരംഗത്തു് കഴിവു് തെളിയിച്ചു. മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണു് സിനിമയിലെത്തിയതു്.
ബാങ്കുദ്യോഗസ്ഥനായും ജോലി നോക്കിയിട്ടുണ്ടു്. എം ജി കോളേജില്‍ അദ്ധ്യാപകനായിരിക്കെ നീണ്ട അവധിയെടുത്തു് അഭിനയരംഗത്തെത്തി.
തങ്കു എന്നാണു് ചെല്ലപ്പേരു്.. മുത്താരുംകുന്നു് പി ഒ, അക്കരെ നിന്നൊരു മാരന്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക എന്നീ ചിത്രങ്ങള്‍ക്കു് കഥ എഴുതിയിട്ടുണ്ടു്. അധിപന് എന്ന ചിത്രത്തിനു് തിരക്കഥയും ആയിരം ശിവരാത്രികള്ക്കു് സംഭാഷണവും എഴുതിയിട്ടുണ്ടു്. നല്ലൊരു സ്റ്റേജ് ആര്‍ട്ടിസ്റ്റും സംഘാടകനുമാണു്. സ്ഥലത്തെ പ്രധാന പയ്യന്‍സ്, സ്ത്രീധനം, മിമിക്സ് പരേഡ്, പൊന്നാരന്തോട്ടത്തെ രാജാവു് തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി. പ്രായിക്കര പാപ്പാന് എന്ന ചിത്രത്തില്‍ പാടിയിട്ടുണ്ടു്.
റിട്ട: പ്രൊഫ: പി ബി ശാന്താദേവി, പി ബി ചന്ദ്രികാദേവി, ഡോ: പി വി ഗോപകുമാര്‍, പി വി രാജ്കുമാര്, പി വി സുരേഷ് കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണു്. ഭാര്യ ഡോ: പി രമ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു, (2022 ഏപ്രിൽ മാസം ഒന്നാം തീയതി നിര്യാതയായി). മക്കള്‍ രമ്യ, സൗമ്യ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010