ദക്ഷിണേന്ത്യൻ ചലച്ചിത്രമണ്ഡലത്തിലെ ഐശ്വര്യദേവതയായിരുന്നു ശ്രീവിദ്യ - അനുപമമായ സൌന്ദര്യം കൊണ്ടും ഉന്നതമായ അഭിനയമികവു കൊണ്ടും ബഹുമുഖങ്ങളായ പ്രതിഭാവിലാസം കൊണ്ടും എല്ലാവരും ആദരിച്ചിരുന്ന അനുഗ്രഹീത കലാകാരി. മൂന്നര പതിറ്റാണ്ടിലെറെ നീണ്ട തന്റെ കലാജീവിതത്തിൽ അഭിനേത്രി, നർത്തകി, ഗായിക എന്നിങ്ങനെ കലയുടെ പല മേഖലകളിലും തന്റെ ഔന്നത്യവും വ്യക്തിമുദ്രയും പതിപ്പിക്കാൻ വിദ്യാമ്മയ്ക്കു കഴിഞ്ഞു. എങ്കിലും അൻപത്തിമൂന്നു വർഷം മാത്രം നീണ്ടു നിന്ന ജീവിതം ഈ കലാകാരിക്കു് സമ്മാനിച്ചതു് അപ്രതീക്ഷിതമായ ഒട്ടേറെ ഉയർച്ചതാഴ്ചകളും തീവ്രതയേറിയ പ്രതിസന്ധികളും തീക്ഷ്ണങ്ങളായ ജീവിതാനുഭവങ്ങളും ആയിരുന്നു.
ി
കർണ്ണാടകസംഗീതത്തിന്റെയും നൃത്തത്തിന്റെയും അഭിനയത്തിന്റെയും നടുക്കാണു് ശ്രീവിദ്യ ജനിച്ചതു്. അമ്മ സുപ്രസിദ്ധകർണ്ണാടസംഗീതവിദുഷി ശ്രീമതി എം.എൽ. വസന്തകുമാരി. അച്ഛൻ തമിഴ് സിനിമാരംഗത്തു നിറഞ്ഞു നിന്നിരുന്ന ഹാസ്യതാരം ശ്രീ കൃഷ്ണമൂർത്തി. 1953 ജൂലൈ 24 നു് ചെന്നൈയിൽ ആയിരുന്നു ജനനം. ശങ്കരരാമൻ എന്ന ഒരു സഹോദരൻ. ചെറുപ്പം മുതൽ ലളിതാ, പദ്മിനി, രാഗിണിമാരുടെ കുടുംബവുമായി വളരെ അടുപ്പം പുലർത്തിയിരുന്നു. ഒരസുഖത്തെത്തുടർന്നു് അച്ഛന്റെ അഭിനയജീവിതത്തിൽ വന്ന തടസ്സത്തെത്തുടർന്നാവണം അച്ഛനമ്മമാർക്കിടയിലുണ്ടായ അസ്വാരസ്യങ്ങളുടെയും, അമ്മയുടെ വളരെ തിരക്കു പിടിച്ച സംഗീതജീവിതത്തിന്റെയും, തന്റെ നൃത്തസംഗീതപഠനങ്ങളുടെയും, കുടുംബത്തെ ഇടയ്ക്കൊക്കെ അലോരസപ്പെടുത്തിയിരുന്ന സാമ്പത്തികപ്രശ്നങ്ങളുടെയും ഒക്കെ ഇടയിലാണു് ശ്രീവിദ്യയുടെ ബാല്യ, കൌമാരങ്ങൾ കടന്നു പോയതു്. ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തെത്തി. തന്റെ പതിമൂന്നാം വയസ്സിൽ ‘തിരുവരുച്ചെൽവർ’ എന്ന തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ചായിരുന്നു തുടക്കം. ശ്രീ ശിവാജി ഗണേശനായിരുന്നു ആ സിനിമയിലെ നായകൻ. 1969 ലിറങ്ങിയ ‘കുമാരസംഭവ’ത്തിൽ ഒരു നൃത്തരംഗത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണു് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതു്. ആ വർഷം തന്നെ ‘ചട്ടമ്പിക്കവല’യിൽ ശ്രീ സത്യന്റെ നായികയായി അഭിനയിച്ചു.
ി
എഴുപതുകളുടെ തുടക്കത്തിൽ ധാരാളം തമിഴ്, തെലുങ്കു്, മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1973-ൽ ഇറങ്ങിയ വിൻസന്റ് മാസ്റ്ററുടെ ‘ചെണ്ട’, അതിനടുത്ത വർഷം ഇറങ്ങിയ ‘രാജഹംസം’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1975-ൽ വന്ന ശ്രീ കെ. ബാലചന്ദറിന്റെ ‘അപൂർവ്വരാഗ’ങ്ങളിലെ അഭിനയം വളരെയേറെ നിരൂപകപ്രശംസ നേടി. 1976 ൽ ഇറങ്ങിയ ‘ഹൃദയം ഒരു ക്ഷേത്രം’, ‘തീക്കനൽ’ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. ഇതിൽ ‘തീക്കനൽ’ പല അർത്ഥങ്ങളിലും വിദ്യാമ്മയുടെ ജീവിതത്തിൽ വഴിത്തിരിവായി. ആ ചിത്രത്തിന്റെ നിർമ്മാണനിർവ്വാഹകനായിരുന്ന ജോർജ് തോമസുമായുള്ള പ്രണയബന്ധവും 1978-ൽ അദ്ദേഹമായി നടന്ന വിവാഹവും വിദ്യാമ്മയുടെ ജീവിതത്തിലെ മറ്റൊരു പ്രതിസന്ധി ഘട്ടമായി മാറി. വീട്ടുകാരുടെ എതിർപ്പിനെ വകവെയ്ക്കാതെ നടന്ന ഈ വിവാഹം പിന്നീടു വിവാഹമോചനത്തിലും വർഷങ്ങൾ നീണ്ടു നിന്ന നിയമയുദ്ധങ്ങളിലും കലാശിച്ചു. വിവാഹശേഷം ശാന്തമായ ഒരു കുടുംബജീവിതം നയിക്കുവാൻ ആഗ്രഹിച്ചിരുന്ന ശ്രീവിദ്യ തന്റെ വിവാഹം നടന്ന വർഷം സിനിമയിൽ നിന്നു മാറി എങ്കിലും അടുത്ത വർഷം തന്നെ ചില പ്രത്യേക സാഹചര്യങ്ങളാൽ അഭിനയരംഗത്തേക്കു് തിരിച്ചു വരേണ്ടി വന്നു. പിന്നീടു് സിനിമാലോകത്തെ സജീവസാന്നിദ്ധ്യമായി. 1983-ൽ മാത്രം15 സിനിമകളിലാണഭിനയിച്ചതു്.
ി
മൂന്നര പതിറ്റാണ്ടിലെറെ നീണ്ടു നിന്ന തന്റെ സിനിമാജീവിതത്തിൽ അവിസ്മരണീയങ്ങളായ ഒട്ടനവധി കഥാപാത്രങ്ങൾ ഇവരുടേതായുണ്ടു്. അപൂർവ്വരാഗങ്ങൾ, ഹൃദയം ഒരു ക്ഷേത്രം, തീക്കനൽ എന്നിവ കൂടാതെ തേൻതുള്ളി, അനുപല്ലവി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കാറ്റത്തെ കിളിക്കൂടു്, ആരാന്റെ മുല്ല കൊച്ചുമുല്ല, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ഇരകൾ, എന്റെ സൂര്യപുത്രിക്കു്, അനിയത്തിപ്രാവു്, അഗ്നിസാക്ഷി, ജീവൻ മശായ്, ദളപതി തുടങ്ങിയ ചിത്രങ്ങളിൽ ശക്തങ്ങളായ കഥാപാത്രങ്ങൾ ശ്രീവിദ്യ ഭദ്രമായി അവതരിപ്പിച്ചു. വിധിയുടെ ക്രൂരതയാൽ അരങ്ങിൽ നിന്നു മാറേണ്ടി വന്നതു വരെ ഇരുനൂറിലേറെ മലയാളസിനിമകളിൽ നിറസാന്നിധ്യമായിരുന്നു ഈ അഭിനേത്രി. അഭിനയജീവിതത്തിന്റെ അവസാനകാലഘട്ടത്തിൽ മലയാളം, തമിഴ് ടെലിവിഷൻ സീരിയൽ രംഗത്തും വളരെ സജീവമായിരുന്നു ശ്രീവിദ്യ. ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റി ലാളിച്ച വേഷങ്ങളായിരുന്നു ‘സ്വപ്നം’, ‘ഓമനത്തിങ്കൾപ്പക്ഷി’, ‘അമ്മത്തമ്പുരാട്ടി’ തുടങ്ങിയവയിലേതു്.
ി
അഭിനയം കൂടാതെ ഒരു നല്ല ഗായിക കൂടെ ആയിരുന്നു ശ്രീവിദ്യ. സ്വാഭാവികമായും ഉന്നതയായ ഒരു കർണ്ണാടസംഗീതവിദുഷിയുടെ മകൾ എന്ന നിലയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നു. ‘സൂര്യ’യുടെ പല വേദികളിലും കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ടു് ശ്രീവിദ്യ. അയലത്തെ സുന്ദരി, ഒരു പൈങ്കിളിക്കഥ, നക്ഷത്രത്താരാട്ടു് തുടങ്ങിയ പല ചിത്രങ്ങളിലും പിന്നണിഗായികയുമായി.
ി
വിധിയുടെ ഒരു ക്രൂരവിനോദം എന്ന പോലെ തന്റെ കലാജീവിതത്തിന്റെ ഉന്നതിയിൽ തന്നെ മരണം അവരെത്തേടിയെത്തി. തന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന തീക്ഷ്ണമായ ജീവിതാനുഭവങ്ങൾക്കൊരറുതി വരുന്നു എന്ന ഒരാശ്വാസത്തിന്റെ നിറവിൽ ജീവിതം കുറച്ചു നാളെങ്കിലും സന്തോഷത്തോടെ ജീവിക്കാനുള്ള ഒരവസരം പോലും നൽകാതെ വിധി കാൻസറിന്റെ രൂപത്തിലാണു് ഈ അനുഗ്രഹീതകലാകാരിയെ നമ്മിൽ നിന്നും അകറ്റിയതു്. മൂന്നു വർഷം നീണ്ട ചികിത്സക്കൊടുവിൽ, ശ്രീകുമാരൻ തമ്പിയുടെ ‘അമ്മത്തമ്പുരാട്ടി’ എന്ന ടെലിവിഷൻ സീരിയൽ അഭിനയിച്ചുകൊണ്ടിരിക്കെയാണു് 2006 ഒക്റ്റോബർ 19-നു് ശ്രീവിദ്യ ജീവിതത്തോടു വിട പറഞ്ഞതു്.
ി
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia