മലയാള ചലച്ചിത്രഗാനശാഖയുടെ ചരിത്രത്തിൽ പ്രമുഖമായ ഒരു സ്ഥാനം അർഹതപ്പെട്ട ഒരു പഴയകാല ഗായികയാണു് ശ്രീമതി ലളിതാ തമ്പി. സംഗീതജ്ഞാനിയായിരുന്ന അച്ഛൻ ശ്രീ തലക്കുളത്തു് പരമേശ്വരൻ തമ്പി ചെറുപ്പത്തിലേ ലളിതയുടെ സംഗീതവാസന തിരിച്ചറിയുകയും അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അമ്മ ശ്രീമതി രമാഭായി, കലാജീവിതത്തേക്കാൾ, ലളിത നല്ലൊരു കുടുംബിനിയായി കഴിഞ്ഞുകൂടണമെന്ന ആഗ്രഹക്കാരിയായിരുന്നു.
അച്ഛനായിരുന്നു ആദ്യ ഗുരു. സംഗീതസാന്ദ്രമായ ബാല്യകാലത്തിൽ ഏഴുവയസ്സുമുതൽ തന്നെ സ്വാതിതിരുനാൾ കൃതികൾ അച്ഛൻ പഠിപ്പിക്കുമായിരുന്നു. അദ്ദേഹം സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്ന ആൾ അല്ലായിരുന്നെങ്കിലും വീണ, ബുൾബുൾ, പുല്ലാങ്കുഴൽ, ഹാർമോണിയം എന്നീ വാദ്യോപകരണങ്ങൾ വായിക്കുന്നതിൽ പ്രഗൽഭനായിരുന്നു.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു് അച്ഛന്റെ അനുഗ്രഹത്തോടുകൂടി 1946 -ൽ മ്യൂസിക് അക്കാഡമിയിൽ (ശ്രീ സ്വാതി തിരുനാൾ കോളജ് ഓഫ് മൂസിക്) ഗാനഭൂഷണം കോഴ്സിനു് പഠിക്കുവാൻ ചേർന്നു. ശെമ്മാങ്കുടി ശ്രീനിവാസ് അയ്യർ, സി എസ് കൃഷ്ണയ്യർ, നാരായണ ഭാഗവതർ, കുമാരസ്വാമി, ഹരിഹര അയ്യർ, സീതാരാമ അയ്യർ, നെല്ലായി കൃഷ്ണമൂർത്തി തുടങ്ങിയ പ്രഗൽഭ ശാസ്ത്രീയ സംഗീതജ്ഞരായിരുന്നു മ്യൂസിക് അക്കാഡമിയിലെ ലളിതയുടെ ഗുരുക്കന്മാർ. മ്യൂസിക് അക്കാഡമിയിൽ പഠിക്കുന്ന അവസരത്തിൽ ഓൾ ഇൻഡ്യ റേഡിയോയിലെ (Travancore State Broadcasting Station) സംഗീതപരിപാടികളിൽ പങ്കെടുക്കുവാൻ അവസരങ്ങൾ ലഭിച്ചിരുന്നു. തത്സമയപ്രക്ഷേപണമായിരുന്നു അന്നത്തെ രീതി. അവിടെ ക്ലാസ്സിക്കൽ കച്ചേരികളും, ലളിതഗാനങ്ങളും സംഗീതപ്രധാനമായ പരിപാടികളും ധാരാളമായി അവതരിപ്പിച്ചിരുന്നു. അമ്പലങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ചു് തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ധാരാളം കച്ചേരികളും നടത്തിയിരുന്നു.
ആകാശവാണിയിലെ സ്ഥിരം പാട്ടുകാരിയായിരുന്ന ക്ലാസ്സിക്കൽ സംഗീതജ്ഞയായിരുന്ന ലളിതാ തമ്പിയ്ക്കു് ചലച്ചിത്രപിന്നണിഗാനരംഗത്തേക്കു് പാടുവാനുള്ള ക്ഷണം ലഭിക്കുന്നതു് 1952-ൽ ആകാശവാണി നിലയത്തിൽ വെച്ചു് പ്രശസ്ത ഗാനരചയിതാവായ ശ്രീ തിരുനയിനാർ കുറിച്ചി മാധവൻ നായർ വഴിയാണു്. മെറിലാൻഡിന്റെ ‘ആത്മസഖി’ എന്ന പുതിയ ചിത്രത്തിലേക്കു് പാടുവാൻ ആയിരുന്നു അതു്. എന്നാൽ പല കാരണങ്ങൾകൊണ്ടു് ആ ചിത്രത്തിൽ പിന്നണി പാടുവാനായില്ല. വീണ്ടും 1954-ൽ മെറിലാൻഡിന്റെ ‘അവകാശി’ എന്ന സിനിമയിൽ പാടാൻ അവസരം ലഭിക്കുകയും അങ്ങനെ തിരുനയിനാർ കുറിച്ചി മാധവൻ നായരുടെ രചനയിൽ, ബ്രദർ ലക്ഷ്മണന്റെ സംഗീതസംവിധാനത്തിൽ ചലച്ചിത്ര പിന്നണിഗായികയായി രംഗപ്രവേശം ചെയ്യുകയും ചെയ്തു ലളിത തമ്പി. പിന്നീടു് മെറിലാൻഡിന്റെ തന്നെ ‘ഹരിശ്ചന്ദ്രയിൽ’ സി എസ് രാധാദേവിയോടൊപ്പം ‘കാട്ടുമുല്ലേ നാണം കാട്ടീടല്ലേ’ എന്ന ഒരു യുഗ്മഗാനം ആലപിച്ചു. ഹരിശ്ചന്ദ്രയുടെ റെക്കോർഡിങ്ങിനിടെ മെറിലാൻഡ് സ്റ്റുഡിയോവിൽ എത്തിയ ദേവരാജൻ മാസ്റ്ററും,ഓ എൻ വി കുറുപ്പും ‘കാലം മാറുന്നു’ എന്ന ചിത്രത്തിൽ പാടുന്നതിനു് ക്ഷണിച്ചതനുസരിച്ചു് അതിൽ പാടുകയും ചെയ്തു.ദേവരാജൻ മാസ്റ്ററും,ഓ എൻ വി കുറുപ്പും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘കാലം മാറുന്നു’.1956 ൽ റിലീസ് ചെയ്ത ‘അവർ ഉണരുന്നു’ എന്ന ചിത്രത്തിൽ, ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതസംവിധാനത്തിൽ കമുകറയ്ക്കൊപ്പം ‘പുതുജീവിതം താൻ കാമിതം...’, എൽ പി ആർ വർമ്മയ്ക്കൊപ്പം ‘പാലൊളി പൂ നിലാ...’ എന്നു തുടങ്ങുന്ന ഗാനങ്ങളും പാടി. പിന്നീടു് കരമന കൃഷ്ണൻനായർക്കൊപ്പം(കെ എസ് ചിത്രയുടെ അച്ഛൻ) ‘കെടാവിളക്കു്’, മെഹബൂബിനോടൊപ്പം’പ്രത്യാശ’ എന്നീ ചിത്രങ്ങളിലും യുഗ്മഗാനങ്ങൾ ആലപിച്ചെങ്കിലും ഈ രണ്ടു ചിത്രങ്ങളും റിലീസ് ചെയ്തില്ല.
പ്രശസ്ത സംഗീതജ്ഞനും, റേഡിയോനിലയത്തിൽ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ ചേർത്തല ഗോപാലൻ നായരുമായുള്ള വിവാഹശേഷം ചലച്ചിത്ര പിന്നണിഗാനരംഗത്തുനിന്നും ലളിത പൂർണ്ണമായും പിൻവാങ്ങി. ഭാര്യ പിന്നണിഗാനം ആലപിക്കുന്നതിൽ താല്പര്യമില്ലായിരുന്ന അദ്ദേഹം ശാസ്ത്രീയ സംഗീതവേദികളിൽ ലളിത സജീവമാകണമെന്നു് അതിയായി ആഗ്രഹിച്ചു. അവർ രണ്ടുപേരും ഒന്നിച്ചു് ഒരുപാടു കച്ചേരികൾ നടത്തിയിട്ടുണ്ടു് ആ കാലത്തു്. സിനിമാ ഗാനരംഗത്തുനിന്നു് വിടവാങ്ങിയെങ്കിലും ആകാശവാണിയിൽ പ്രസിദ്ധിയാർജ്ജിച്ച ഒട്ടേറെ ലളിതഗാനങ്ങൾ ആലപിക്കുകയും തന്റെ സംഗീതയാത്രയിൽ സജീവത നിലനിർത്തുകയും ചെയ്തു. ആകാശവാണിയിൽ പാടിയിരുന്ന ആ സമയത്തു് പ്രശസ്തരായ ഒട്ടേറെ കലാകാർക്കൊപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞതു് സുകൃതമായി കരുതുന്നു ശ്രീമതി ലളിതാ തമ്പി.
സംഗീതജ്ഞനായ ഭർത്താവു് ശ്രീ ചേർത്തല ഗോപാലൻ നായർ കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും എൺപതു വയസ്സു തികഞ്ഞ ഈ ഗായിക, മക്കൾ പ്രശസ്ത പിന്നണിഗായകനായ ജി ശ്രീരാം, ശ്രീലത, ശ്യാമകൃഷ്ണൻ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം താൻ പിന്നിട്ട സംഗീതവഴികളെക്കുറിച്ചുള്ള നല്ല ഓർമ്മകളിൽ മുഴുകി സുഖമായി കഴിയുന്നു.
തയ്യാറാക്കിയതു് - കല്യാണി
References :
പാട്ടെഴുത്തു് (രവി മേനോൻ)
ദി ഹിന്ദു
മലയാളസംഗീതം- Malayalam Music & Movie Encyclopedia