ബാല്യം, തുടക്കം, വളർച്ച
തിരുവനന്തപുരത്ത് കുമാരപുരം പാലവിള വീട്ടിൽ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഏഴു മക്കളില്‍ മൂന്നാമനായി 1956 മാർച്ച് 12 ന് ജനിച്ച സുരേന്ദ്രൻ മലയാള സിനിമയിലെ ഒരു പ്രതിഭാസമാണ്. വളരെ കുറച്ചു നടീനടന്മാരെ മാത്രം വിശേഷിപ്പിക്കാവുന്ന ഈ വാക്ക് വളരെ ചിന്തിച്ച ശേഷമാണ് ഞങ്ങൾ ഇവിടെ ഉപയോഗിക്കുന്നത്.
കുമാരപുരം ഗവണ്മെന്റ് സ്ക്കൂളില്‍ നാലാം ക്ലാസ്സ് വരെ പഠിച്ചു. അതിനുശേഷം ജീവിതമാർഗ്ഗം സ്വയം തേടേണ്ട സാമ്പത്തിക അവസ്ഥയിലായിരുന്നതിനാൽ അമ്മാവന്റെ കൂടെ തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നു. നാടകാഭിനയത്തിൽ താല്പര്യമുണ്ടായിരുന്നതിനാൽ ഈ സമയത്ത് സുഭാഷ് സ്പോര്‍ട്ട്സ് ആന്‍ഡ് ആര്‍ട്ട്സ് ക്ലബ്ബിന്റെ നാടകങ്ങളിലൂടെ അഭിനയിച്ചും തുടങ്ങി.
സിനിമയിലേക്ക്
തയ്യൽ കുലത്തൊഴിലാക്കിയിരുന്ന കുടംബത്തിന്റെ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാനായി സഹോദരങ്ങളൊരുമിച്ച് ഇന്ദ്രന്‍സ് ബ്രദേഴ്സ് എന്ന പേരില്‍ ഒരു തയ്യല്‍ക്കട തുടങ്ങി. പിൽക്കാലത്തു് സുരേന്ദ്രന് സിനിമാരംഗത്തെത്തിയപ്പോൾ സ്വീകരിച്ചതു് ഈ പേരു തന്നെയാണു്. പത്മരാജന്റെ മേക്കപ്പ് മാന്‍ മോഹന്‍ദാസിന്റെ അസിസ്റ്റന്റായി ആയി കോസ്റ്റ്യൂം ഡിസൈനർ ആയാണു് സിനിമാരംഗത്തെ തുടക്കം. ചൂതാട്ടമായിരുന്നു ആദ്യത്തെ ചിത്രം.
പ്രേംനസീറിനെ നായകനാക്കി കെ സുകു സംവിധാനം ചെയ്ത ചൂതാട്ടം എന്ന ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ഇന്ദ്രൻസ് അഭിനയിക്കുകയും ചെയ്തു. തുടര്‍ന്നു് കോസ്റ്റ്യൂമറായി ധാരാളം ചിത്രങ്ങളില്‍ അവസരം ലഭിച്ചു. പത്മരാജന്റെ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി. പിന്നീടു് പത്മരാജന്റെ കൂടെ ധാരാളം ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തു. അതോടെ വലിയ സംവിധായകരെ പരിചയപ്പെടാന്‍ അവസരമുണ്ടായി.
അതിനിടയിൽ ദൂരദര്‍ശന്റെ മലയാളം സീരിയലുകളില്‍ അഭിനയിക്കാൻ അവസരം ലഭിച്ചു. ക്രമേണ ചെറിയ ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് വലിയ ഹാസ്യ കഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുവാനും തന്റെ ആകാരത്തിനനുയോജ്യമായ സംഭാഷണ ശകലങ്ങൾ ലഭിക്കുവാനും തുടങ്ങി. നല്ലൊരു ഹാസ്യതാരം എന്ന പ്രത്യേകതയോടെ സിബി മലയലിന്റെ മാലയോഗത്തില്‍ അവസരം ലഭിച്ചു. സംവിധായകൻ രാജസേനന്റെ ചിത്രങ്ങളിലൂടെയാണ് ഇന്ദ്രന്‍സിന് ഏറ്റവും നല്ല അവസരങ്ങൾ ലഭിക്കുന്നതും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ അദ്ദേഹത്തിനു സാധിച്ചതും. ഇപ്പോഴത്തെ കണക്കുപ്രകാരവും ഇന്ദ്രൻസ് ഏറ്റവുമധികം സിനിമകളിൽ അഭിനയിച്ചതു് രാജസേനന്റെ സംവിധാനത്തിൽ തന്നെയാണ്.
സ്വകാര്യ ജീവിതം
ഭാര്യ ശാന്തകുമാരി, രണ്ടു മക്കളുണ്ട് , മഹിതയും മഹേന്ദ്രനും. രണ്ടു പേരും വിവാഹിതരാണ്. കുടുംബ ചിത്രങ്ങൾ താഴെ.
ഫോട്ടോ കടപ്പാട് : മലയാള മനോരമ , സിഫി ന്യൂസ്
പരിണാമ വർഷങ്ങൾ
സാധാരണ ഗതിയിൽ ഒരു ചലച്ചിത്രനടന്റെ തൊഴിൽ പരമായ വികാസ പരിണാമം കരിയറിന്റെ ഏതെങ്കിലും ഒന്നോ രണ്ടോ സന്ധികളിലായിരിക്കും സംഭവിക്കാറ്. പക്ഷെ ഇന്ദ്രൻസിനെ സംബന്ധിച്ചിടത്തോളം പലതവണ രൂപാന്തരപ്പെട്ടാണ് അദ്ദേഹം ഇന്ന് കാണുന്ന നടനായത്. എൺപതുകളിലും, തൊണ്ണൂറുകളുടെ ആദ്യപകുതിയിലും, പല സിനിമകളിലും ഒട്ടും പ്രസക്തമല്ലാത്തെ റോളുകളിൽ അഭിനയിച്ചിരുന്ന അദ്ദേഹം പക്ഷെ ജഗതിയുടെയും, മാമുക്കോയയുടെയും, ഇന്നസെന്റിന്റെ യുമൊക്കെ ഇടയിൽ സ്വന്തമായി ഒരു ഹാസ്യ അഭിനയ ശൈലിയുണ്ടാക്കിയെടുത്തു. ഇതിന് അദ്ദേഹത്തിന്റെ സംഭാഷണ ശൈലിയും രൂപവും വളരെ സഹായിച്ചു. 1994ൽ റിലീസ് ചെയ്ത രാജസേനന്റെ സി ഐ ഡി ഉണ്ണികൃഷ്ണൻ എന്ന സിനിമ ഇന്ദ്രൻസിന് വേണ്ടി മാത്രമായി കാണേണ്ട ഒരു ചിത്രമാണ്
2006ലിറങ്ങിയ കഥാവശേഷൻ എന്ന ചിത്രമാണു് ഒരു ഹാസ്യ കഥാപാത്രത്തിനപ്പുറം ഒരു സ്വഭാവനടന്റെ സ്വാഭാവിക അഭിനയശൈലിയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളെ ഉയർത്തിക്കാണിക്കുന്നത്. ഇതിനു ശേഷം രഹസ്യ പോലീസ് , പൊട്ടാസ് ബോംബ്, അപ്പോത്തിക്കരി, ആളൊരുക്കം, വെയിൽ മരങ്ങൾ, മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള, കാട് പൂക്കുന്ന നേരം , ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, അഞ്ചാം പാതിര എന്ന ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വൈവിധ്യം ആ കാലഘട്ടത്തിൽ മറ്റൊരു നടനും ലഭിക്കാതിരുന്നതാണ് എന്നു തന്നെ പറയണം.
മലയാളിയുടെ പ്രിയനടന്മാരിൽ ഒരാൾ
2020-ഓടെ ഇന്ദ്രൻസിന്റെ ഒരു വിധം എല്ലാ കഥാപാത്രങ്ങളും മികവുറ്റതും, അഭിനയ പ്രാഗൽഭ്യം തെളിയിക്കാൻ അദ്ദേഹത്തു സാധിക്കുന്ന തരത്തിലുള്ളവയായി മാറി. ഇതിന് ഉതകിയത് റോജിൻ തോമസ് രചിച്ച് സംവിധാനം ചെയ്ത '#ഹോം' എന്ന ചിത്രമാണ്. ഈ പരിണാമം എങ്ങനെ സംഭവിച്ചു എന്നത് നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട വസ്തുത തന്നെയാണ്. പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രയത്നവും ആത്മാർപ്പണവും തന്നെ. പക്ഷെ പരിശ്രമവും ആത്മാർത്ഥതയുമുള്ള അന്യ അഭിനേതാക്കളിൽ നിന്ന് ഇന്ദ്രൻസിനെ വേറിട്ട് നിറുത്തുന്ന വസ്തുത അദ്ദേഹത്തെ കണ്ടാൽ നമുക്കേവർക്കുമൊപ്പമുള്ള ഒരു 'സാധാരണക്കാരൻ' എന്ന പ്രതീതി തന്നെയാണ്. ജീവിതത്തിലും, അഭിനയത്തിലും എളിമ ഒരിക്കലും കൈവിടാതെ നിൽക്കുന്ന ഒരു വ്യത്ക്തിയാണ് ഇന്ദ്രൻസ് എന്ന് എല്ലാവർക്കുമറിയാം. ഈ എളിമയും അത് ഉല്ലേഖനം ചെയ്യാനുള്ള സാമർഥ്യവും അദ്ദേഹത്തിന്റെ ജീവിത പരിചയവും, വിദ്യാഭ്യാസവും, എല്ലാത്തിനുമുപരി ജീവിതാനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള കഴിവുമാണ് അദ്ദേഹത്തെ ഈ ഒരു പദവിയിൽ ഇന്നെത്തിച്ചിരിക്കുന്നതു് എന്നു നമുക്കു നിസ്സംശയം പറയാം.
കണക്കുകളുടെ കാര്യം മാത്രം നോക്കിയാൽ (ഇതിൽ വലിയ അർത്ഥമൊന്നുമില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാണ് ഈ പറയുന്നത്), ജഗതിയും സുകുമാരിയും കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവുമധികം സിനിമകൾ അഭിനയിച്ചത് ഇന്ദ്രൻസാണ്. ഈ കണക്കുകൾക്കുപരി ഒരു പക്ഷെ മഹാകലാകാരനായിരുന്ന ജഗതിക്ക് പോലും കിട്ടാതിരുന്ന ഭാഗ്യം - കഥാപാത്രങ്ങളുടെ വൈവിധ്യത്തിലൂടെ ഇന്ദ്രൻസിനു ലഭിച്ചു, ലഭിക്കുന്നു. ഒരു പക്ഷെ മലയാള സിനിമചരിത്രത്തിന്റെ നാഴികക്കല്ലുകളിൽ ഒരാളായി മാറും ശ്രീ ഇന്ദ്രൻസ് എന്നാണ് ഞങ്ങൾ കരുതുന്നത്.
ശ്രീ ഇന്ദ്രൻസിനെക്കുറിച്ചു വർഷങ്ങൾക്കു മുമ്പു ഞങ്ങളെഴുതിയ ഈ കുറിപ്പ് ഇപ്പോൾ 2022-ൽ ഞങ്ങൾ തിരുത്തിയെഴുതുമ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടൻ (നായകൻ, സ്വഭാവനടൻ തുടങ്ങിയ ഏത് വിശേഷണവും നൽകാം) ഇന്ദ്രൻസാണ്. കഴിഞ്ഞ 10 വർഷത്തോളമായി മലയാളത്തിൽ ഏറ്റവുമധികം സിനിമകൾ അഭിനയിച്ച വ്യക്തിയും അദ്ദേഹം തന്നെ. ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ മലയാളസിനിമയിൽ കൂടുതൽ സിനിമകളിൽ അഭിനയച്ചതാരാണ് എന്ന ചോദ്യത്തിൻ്റെ ഒരേയൊരുത്തരവും ഇന്ദ്രൻസ് എന്ന പ്രതിഭാസം തന്നെ.
കുറിപ്പ് തയ്യാറാക്കിയത്: കല്യാണി നായർ, ഡോ മാധവഭദ്രൻ, അജയ് മേനോൻ