അത്യാധുനിക ഇലക്ട്രോണിക്കു് ഉപകരണങ്ങള്‍ ഉപയോഗിച്ചു് കേരളക്കര ഒട്ടാകെ ഗാനമേളകള്‍ നടത്തി തന്റെ മാന്ത്രിക ശബ്ദം കൊണ്ടു് ജനലക്ഷങ്ങളെ ആനന്ദിപ്പിച്ചിരുന്ന ഇടവ ബഷീറിനെ പഴയ തലമുറ മറന്നിരിക്കാന്‍ ഇടയില്ല.
ബഷീര്‍ ജനിച്ചു വളര്‍ന്നതു് ഇടവ എന്ന ഗ്രാമത്തിലാണു്. ഇടവക്കാര് പലരും സിങ്കപ്പൂരിലും മറ്റുമായി ജോലി നോക്കിയിരുന്നതിനാല്‍ നാട്ടില്‍ അപൂര്‍വ്വമായിരുന്ന റിക്കാര്‍ഡ് പ്ലേയറും മറ്റും വിദേശത്തു നിന്നും നാട്ടിലെത്തിക്കാന്‍ എളുപ്പമായിരുന്നു. പിതാവും സിങ്കപ്പൂറിലായിരുന്നു. അതിനാല്‍ നാട്ടിലെങ്ങും ഇല്ലാതിരുന്ന സംഗീതോപകരണങ്ങളും റേഡിയോയും വീട്ടില്‍ ഉണ്ടായിരുന്നു. അന്നു് ലഭ്യമായിരുന്ന 78rpm വിനൈല്‍ ഡിസ്ക്കുകള്‍ വഴിയും റേഡിയോ വഴിയും ധാരാളം സിനിമാഗാനങ്ങള്‍ കുട്ടിക്കാലത്തുതന്നെ കേള്‍ക്കുവാന്‍ ബഷീറിനു് അവസരം ലഭിച്ചു. കൊല്ലം ക്രിസ്തുരാജ് ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്തു് ഗാനാലാപന രംഗത്തു് ബഷീര്‍ സജീവമായിരുന്നു. ധാരാളം പാരിതോഷികങ്ങള്‍ നേടി. എസ് എസ് എല്‍ സി ക്കു് പഠിക്കുന്ന കാലത്തു് കായിക രംഗത്തേക്കു് ആകൃഷ്ടനായിയെങ്കിലും തന്റെ ആദ്യപ്രണയമായ സംഗീതത്തെ തന്നെ ബഷീര്‍ പിന്തുടര്ന്നു. ചെറുപ്പത്തിലേ തന്നെ സംഗീതം അഭ്യസിക്കുവാന്‍ തുടങ്ങിയ ബഷീര്‍ ശാസ്ത്രീയ സംഗീതം ആദ്യം അഭ്യസിക്കുന്നതു് കോടമ്പള്ളി ഗോപാലന് പിള്ള എന്ന സംഗീതജ്ഞന്റെ അടുത്തായിരുന്നു. അതിനു ശേഷം മ്യൂസിക്കു് കോളേജില്‍ പഠിക്കാന്‍ പോയപ്പോഴും രത്നാകരന് ഭാഗവതര്‍, വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യം എന്നിവരുടെ വീട്ടില്‍ പോയി ട്യൂഷന് എടുക്കുമായിരുന്നു.
വര്‍ക്കലയില്‍ സംഗീതാലയ എന്ന ട്രൂപ്പു് രൂപീകരിച്ചു. പ്രോഗ്രാം ഉല്‍ഘാടനം ചെയ്തതു് യേശുദാസ് ആയിരുന്നു. തുടക്കത്തില്‍ രണ്ടു് മൈക്കു് മാത്രം വച്ചാണു് ഗാനമേള നടത്തിയിരുന്നതു്. ഒരു മൈക്കു് ഗായകനും, എല്ലാ ഉപകരണത്തിനും കൂടി ഒരു മൈക്കും. സിങ്കപ്പൂരില്‍ ജോലി നോക്കിയിരുന്ന അച്ഛനെ കാണാന്‍ അവിടേക്കു് പോകാന്‍ ഒരവസരം കിട്ടിയപ്പോള്‍ അവിടെ വച്ചു് മാമന്റെ സമ്മാനമായി ഒരു അക്കോര്‍ഡിയന്‍ കിട്ടി. തിരിച്ചെത്തിയപ്പോള്‍ നാട്ടില്‍ അതൊരു അപൂര്‍വ്വ വസ്തു ആയിരുന്നു. അത്യാധുനിക സംഗീതോപകരണങ്ങള്‍ ഗാനമേള വേദിയില്‍ അവതരിപ്പച്ചതിന്റെ തുടക്കം ആ അക്കോര്‍ഡിയന്‍ ആയിരുന്നു. തുടര്‍ന്നു് ധാരാളം സംഗീതോപകരണങ്ങള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തു ഗാനമേളകള്ക്കു് മോടി കൂട്ടിയപ്പോള്‍ ഉത്സവപ്പറമ്പുകളിലെ വേദികളില്‍ എത്തുന്നവര്‍ക്കു് ബഷീറിന്റെ ഗാനമേളകള്‍ കണ്ണിനും കാതിനും വിസ്മയമായിരുന്നു. ഗാനമേള തുടങ്ങുന്നതിനു് മുന്‍പു് തന്നെ വാദ്യോപകരണങ്ങള്‍ കാണാന്‍ തന്നെ ജനം തടിച്ചുകൂടുമായിരുന്നു. സിങ്കപ്പൂരില്‍ നിന്നും യമഹയുടെ ഇലക്ട്രോണിക്കു് ഓര്‍ഗന്‍, കോര്‍ഗിന്റെ സിന്തസൈസര്‍ (യമഹാ കമ്പനിയുടെ മിനി സിന്തസൈസര്‍ ഏഷ്യയില്‍ ആദ്യമായി വാങ്ങുന്നതു് ആര് കെ ശേഖര്‍ ആയിരുന്നു), യമഹയുടെ മിക്സര്‍, എക്കോ, റോളണ്ട് കമ്പനിയുടെ സി ആര് 78 കമ്പോസര്‍, മീഡിയ ഇട്ടു് വായിക്കാവുന്ന ജൂപ്പിറ്റര്‍ 4 എന്നിവ സ്റ്റേജില്‍ ആദ്യമായി അവതരിപ്പിച്ചതിന്റെ ഖ്യാതി ബഷീറിനുള്ളതാണു്. വ്യത്യസ്തമായ ഗാനമേള പ്രോഗ്രാം കേരളത്തിലുടനീളം നടത്തുവാന്‍ ഇവ സഹായിച്ചുവെങ്കിലും കേരളത്തിലെ വൈദ്യുതിയുടെ വരവും പോക്കും പലപ്പോഴും കലാപാരിപാടികള്‍ നടത്തുന്നതിനു് വിഘ്നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. വൈദ്യുതി അഭാവം മൂലം ഗാനമേള നടത്താന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അതേ പരിപാടി പിന്നീടുള്ള ദിനങ്ങളില്‍ സൗജന്യമായി നടത്താന്‍ ബഷീര്‍ ഒരു മടിയും കാണിച്ചിരുന്നില്ല.
പുതിയ പാട്ടുകള്‍ റെക്കോര്‍ഡായി ലഭിക്കാന്‍ താമസമുണ്ടായിരുന്ന കാലത്തു് സിനിമാ തീയേറ്ററിന്റെ പുറകില്‍ പോയി നിന്നു് പാട്ടു് കേട്ടു് എഴുതിയെടുത്തും മറ്റും പുതിയ പാട്ടുകള്‍ പഠിച്ചെടുക്കുവാന്‍ ഏറെ കഷ്ടപ്പെടേണ്ടിവരുമായിരുന്നു.
ഗാനമേളകളില്‍ നിന്നും ലഭിച്ച പേരും പെരുമയും തന്നെയായിരുന്നു സിനിമയിലേക്കു് വരുവാന്‍ നിമിത്തമായതു്. കൊല്ലത്തു് അന്‍വര്‍ സുബൈര്‍ രഘുവംശം എന്ന സിനിമ എടുത്തപ്പോള്‍ അതില്‍ പാടാന്‍ ബഷീറിനു് ഒരവസരം കൊടുത്തു. എ റ്റി ഉമ്മറിന്റെ സംഗീതത്തില്‍ എസ് ജാനകിക്കൊപ്പം ‘വീണവായിക്കുമീവിരല്ത്തുമ്പിന്റെ...’ എന്ന ഗാനം പാടി. അതിനു ശേഷം മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന പടത്തില്‍ അന്‍വര്‍ സുബൈറിന്റെ വരികള്‍ക്കു് കെ ജെ ജോയിയുടെ ഗാനസംവിധാനത്തില്‍ ‘ആഴിത്തിരമാലകള്‍...’ എന്ന ഗാനം വാണി ജയറാമിനൊടൊപ്പം പാടി. അതു് ഹിറ്റായി.
ഗാനമേളകളുടെ തിരക്കിന്നിടയില്‍ മദ്രാസില്‍ പല ആവര്‍ത്തി പോയി സിനിമക്കു് വേണ്ടി പാടാന്‍ സമയം ലഭിച്ചിരുന്നില്ല. ഗാനമേള നടത്തുമ്പോള്‍ അപ്പപ്പോള്‍ കിട്ടിയിരുന്ന അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നു ബഷീറിനു് താല്പര്യം. സിനിമയില്‍ പാടാന്‍ കൂടുതല്‍ അവസരങ്ങള്‍ കൊടുക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും മാസ്റ്ററുടെ കത്തു് വരുന്ന സമയങ്ങളിലൊക്കെ ബഷീര്‍ ഗാനമേളയുടെ തിരക്കിലായിരുന്നു. അന്നു് ഉത്സവപ്പറമ്പുകളിലെ കലാപരിപാടികള്‍ എന്നു വെച്ചാല്‍ ഇടവാ ബഷീറിന്റെ ഗാനമേളയും സാംബശിവന്റെ കഥാപ്രസംഗവും. രണ്ടും കേള്‍ക്കാന്‍ ജനം തടിച്ചുകൂടുകയും പരിപാടി അവസാനിക്കുന്നതു് വരെ ഉത്സവപ്പറമ്പില്‍ തന്നെ ഉണ്ടാവുകയും ചെയ്യുമായിരുന്നു.
കേരളത്തിനകത്തും പുറത്തും മറ്റു വിദേശ രാജ്യങ്ങളിലുമായി പതിനായിരത്തോളം ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ആളാണു് ബഷീര്‍ എങ്കിലും ഇന്നു് അവസരങ്ങള്‍ വളരെ കുറവാണു്. ജുഗല്‍ ബന്ദിയുടെ പ്രോഗ്രാമുകളും, ആല്‍ബം ഗാനങ്ങളും, ഏകദേശം 400 അംഗങ്ങള്‍ ഉള്ള ആള് കേരള മ്യുസിഷ്യന്‍സ് ആന്റ് ടെക്നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളും ഒക്കെ ആയി ജീവിതം കഴിച്ചുകൂട്ടുന്നു.
ലൈലയും റഷീദയും അടങ്ങുന്നതാണു് ബഷീറിന്റെ കുടംബം. അഞ്ചു് മക്കളുണ്ടു്. ഭീമ, ഉല്ലാസ്, ഉഷസ്സ്, സ്വീറ്റാ, ഉന്മേഷ്. ഭീമ മെക്കയില്‍ ഭര്‍ത്താവിന്റെ കൂടെയാണു്. ബാക്കി നാലു് മക്കളും ഷാര്ജയിലാണു്. തിരുവനന്തപുരത്തു് ഇടവയില്‍ വൃന്ദാവന്‍ നഗറിൽ ആണു് ഇന്നു് താമസിക്കുന്നതു്.
തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : ഇന്നലത്തെ താരം