സംഗീതാലാപനരീതികളിലും സംഗീതസൃഷ്ടികളിലും നവീനതകൾ അവതരിപ്പിക്കാനും നൂതനമായ സംഗീതപദ്ധതികൾക്കു് രൂപം നൽകാനും കഴിഞ്ഞ ഒരു ഉന്നതസംഗീതജ്ഞനാണു് ശ്രീ ഹരിഹരൻ. ഇന്ത്യയിൽ സംയോജനസംഗീതത്തിന്റെ (fusion music) ഉപകർത്താക്കളിൽ ഒരാളാണു് അദ്ദേഹം. കർണ്ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനിസംഗീതത്തിലും അദ്ദേഹത്തിനുള്ള ജ്ഞാനവും ഗസൽ സംഗീതത്തിൽ അദ്ദേഹം നേടിയ പരിശീലനവും പാശ്ചാത്യസംഗീതരീതികളെ സ്വീകരിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞതും, ഇത്തരം ഫ്യൂഷൻ സംഗീത പരീക്ഷണങ്ങൾക്കു് അദ്ദേഹത്തിനു് പ്രേരണയും ശക്തിയും നൽകി.
ഇന്ത്യൻ സംഗീതമേഖലയിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്ന ശ്രീ ഹരിഹരൻ 1955 ഏപ്രില്‍ 3- നു് തിരുവനന്തപുരത്താണു് ജനിച്ചതു്. അച്ഛൻ ശ്രീ അനന്തസുബ്രമണി അയ്യർ (എച്ചു്.എ.എസ്.മണി എന്നു ചുരുക്കപ്പേർ), അമ്മ ശ്രീമതി അലമേലു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള പുത്തൻ തെരുവു് അല്ലെങ്കിൽ ആനവാല് തെരുവു് എന്നറിയപ്പെടുന്ന ഒരു ബ്രാഹ്മണത്തെരുവിലായിരുന്നു ജനിച്ച വീടു്. അവിടെയായിരുന്നു ഹരിഹരന്റെ ബാല്യം. അച്ഛന്റെ ഉദ്യോഗാർത്ഥം ബോംബെയിലേക്കു് താമസം മാറ്റി. അച്ഛനും അമ്മയും പ്രമുഖസംഗീതജ്ഞരായിരുന്നു. അച്ഛൻ തിരുവിതാംകൂർ സംഗീത കോളേജിന്റെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. ബോംബെ ഷണ്മുഖാനന്ദസഭ സംഗീതവിദ്യാലയത്തിന്റെ ആദ്യമേധാവി ആയിരിക്കെ ദൌർഭാഗ്യവശാൽ അദ്ദേഹം അകാലത്തിൽ അന്തരിച്ചു. അപ്പോൾ ഹരിഹരനു് എട്ടു വയസ്സുപ്രായമേ ഉണ്ടായിരുന്നുള്ളൂ. അമ്മയായിരുന്നു അദ്ദേഹത്തിന്റെ ആദ്യസംഗീതഗുരു. “എന്റെ ജീവിതത്തിൽ ഞാൻ എത്തിയ നിലകളുടെ എല്ലാം പിന്നിലുള്ള ആദ്യവ്യക്തി എന്റെ അമ്മയാണു്” എന്നാണു് ഹരിഹരൻ ഇതിനെ അനുസ്മരിക്കാറു്. കർണ്ണാടസംഗീതത്തിന്റെ പാഠങ്ങൾ അമ്മയിൽ നിന്നു പഠിച്ചു.
തിരുവനന്തപുരത്തെ ബാല്യകാലത്തിനു ശേഷം ഹരിഹരൻ പഠിച്ചതും വളർന്നതും ബോംബെയിലാണു്. ബോംബെയിലെ പ്രമുഖകലാലയമായ എസ്.ഐ.ഇ.എസ് കോളേജിൽ നിന്നും ബി.എസ്.സി പാസ്സായി - രസതന്ത്രം, ജീവശാസ്ത്രം എന്ന ശാസ്ത്രവിഷയങ്ങൾ മുഖ്യവും നിയമപഠനം ഐച്ഛികവും ആയിരുന്നു. സംഗീതപരമായ വീക്ഷണത്തിൽ വളരെ വിശാലമായി ചിന്തിച്ചിരുന്ന ഒരു കുടുംബമായതിനാൽ കർണ്ണാടകസംഗീതത്തിൽ ഒതുങ്ങി നിൽക്കാതെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലോകത്തിലേക്കും പിന്നീടു് ഗസലിന്റെ ലോകത്തിലേക്കും ഹരിഹരൻ തന്റെ സംഗീതസപര്യയെ നയിച്ചു. ഗസലിന്റെ രാജാക്കൻമാരായിരുന്ന മെഹ്ദി ഹസ്സന്റെയും ജഗ്ജിത് സിംഗിന്റെയും ഗസൽ സംഗീതത്തിൽ ആകൃഷ്ടനായ ഹരിഹരൻ, ഗസലുകളും ഹിന്ദുസ്ഥാനി സംഗീതവും വളരെ ഗൌരവമായി പരിശീലിക്കുവാൻ തുടങ്ങി. ഉസ്താദ് ഗുലാം മുസ്തഫ ഖാൻ ആയിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗുരു. ദിവസം ഒമ്പതു മണിക്കൂർ വരെ നീണ്ട തീവ്രമായ പരിശീലനം. ഗസൽ രംഗത്തു് ശ്രദ്ധിക്കപ്പെടണമെങ്കിൽ ഉർദു ഉച്ചാരണത്തിലും അക്ഷരശുദ്ധിയിലും ഉന്നതമായ നിലവാരം പുലർത്തിയേ പറ്റൂ എന്നറിയാമായിരുന്ന ഹരിഹരൻ സംഗീതപഠനം കൂടാതെ ഉർദു പഠനവും നടത്തി.
ആദ്യമൊക്കെ ഗസൽ സദിരുകളിൽ പാടിയിരുന്ന അദ്ദേഹത്തിനു് 1977ൽ അഖിലേന്ത്യാതലത്തിൽ നടത്തപ്പെടുന്ന ‘സുർ ശിംഗാർ’ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയതാണു് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ ഒരു വഴിത്തിരിവായതു്. മുസ്സാഫർ അലിയുടെ ആദ്യചിത്രമായ ‘ഗമൻ’ എന്ന ചിത്രത്തിനു വേണ്ടി പ്രസിദ്ധസംഗീതസംവിധായകൻ ജയ്ദേവ് ഹരിഹരനെ പാടാൻ ക്ഷണിച്ചു. 1978ൽ പുറത്തിറങ്ങിയ ആ ചിത്രത്തിൽ ഹരിഹരൻ ആലപിച്ച ‘അജീബ് സാനേ ഹെ മുഝ് പർ ഖറാർ’ എന്ന ഗസൽ സൂപ്പർ ഹിറ്റ് ആയി. ആദ്യത്തെ ചിത്രത്തിലെ ആ ഗാനത്തിനു തന്നെ ഉത്തർ പ്രദേശ് സർക്കാറിന്റെ അവാർഡ് കിട്ടി. അതൊടെ അദ്ദേഹത്തിന്റെ പിന്നണിഗാനജീവിതം ഒരു കുതിപ്പിൽ എത്തി. കൂടാതെ അദ്ദേഹത്തിന്റെ ഗസൽ ഡിസ്കുകളും കാസെറ്റുകളും ഇറങ്ങിത്തുടങ്ങി. ‘ജുനൂൻ’ തുടങ്ങിയ പ്രമുഖ ടെലിവിഷൻ സീരിയലുകളിലും അക്കാലത്തു് പാടാൻ അവസരം കിട്ടി.
1992-ൽ മണിരത്നത്തിന്റെ ‘റോജാ’യിൽ എ.ആർ.റഹ്മാനു വേണ്ടി ‘തമിഴാ തമിഴാ...’ എന്ന ഗാനം പാടിയതാണു് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ അടുത്ത പ്രധാന വഴിത്തിരിവായതു്. മണിരത്നത്തിന്റെ തന്നെ ‘ബോംബെ’ യിലെ ‘ഉയിരേ...’ എന്ന ഗാനത്തിന്റെ ഹൃദയഹാരിയായ ആലാപനം അദ്ദേഹത്തെ ഒന്നാം നിര ഗായകരുടെ നിരയിൽ എത്തിച്ചു. അതിനുശേഷം ഒട്ടേറെ തമിഴ്, ഹിന്ദി, മലയാള, തെലുങ്കു്, മറാത്തി, ബംഗാളി സിനിമകളിലും വിവിധ ആൽബങ്ങളിലും അദ്ദേഹം പാടി. 1996-ൽ പ്രമുഖ സംഗീതസംവിധായക/ഗായകനായ ലെസ്ലി ലൂയിസുമൊത്തു് ‘കൊളോണിയൽ കസിൻസ്’ എന്ന ഇൻഡോ-ഇംഗ്ലീഷ് ഫ്യൂഷൻ ആൽബം ഇറക്കിയതോടെ അന്തർദ്ദേശീയതലത്തിലും അദ്ദേഹം അംഗീകരിക്കപ്പെട്ടു. ജനസ്വീകാര്യതയുടെ കാര്യത്തിൽ മാത്രമല്ല ആലാപനമികവിന്റെയും ആലാപനവൈവിദ്ധ്യതയുടെ കാര്യത്തിലും അദ്ദേഹം ശ്രദ്ധേയനായി. ഈ ആൽബത്തിലെ ഒരു ഗാനത്തിൽ ഹംസ്വധനി രാഗത്തിന്റെ മൂന്നു കാലങ്ങളിലെ ശ്രുതികളിൽ അനായാസതയോടെ സഞ്ചാരങ്ങൾ നടത്തി അദ്ദേഹം ഗാനാസ്വാദകരെ അത്ഭുതപ്പെടുത്തി.
സംഗീതത്തിന്റെ ഈ നിത്യവസന്തകാമുകൻ, ലൈവ് ഷോകളില്‍ മനോധർമ്മസംഗതികളുടെ രാജാവാണു്. പാട്ടിനെ അതിന്റെ ചിട്ടവട്ടങ്ങളില്‍ നിന്നു് അടര്‍ത്തിയെടുത്തു് ഹിന്ദുസ്ഥാനി സംഗീതത്തിലെ ആലാപ് രീതിയിലുമായി കലർത്തി പല സ്വരങ്ങളിൽ ‘ചുണ്ടിലിട്ടു കളിക്കു’ന്ന അദ്ദേഹത്തിന്റെ ശൈലി സദസ്സുകൾക്കു് ഏറെ പ്രിയകരമാണു്. ഈ മികവിനു ഹരിഹരന് നന്ദി പറയുന്നതു് ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാനോടാണു്, അദ്ദേഹത്തില്‍ നിന്നു പഠിച്ച ഖയാലുകളോടാണു്. "My Guru Ji perfected the ‘Gharana’ house style, and taught us about the limitless improvisation that can be sung – this is known as ‘Khayal’, a Hindi word meaning imagination, for making the notes come from the heart, imagining the sequences inducing pure creativeness” - ഹരിഹരന്റെ തന്നെ വാക്കുകളാണിവ.
ദേശീയ, അന്തർദ്ദേശീയ സംഗീതമണ്ഡലത്തിൽ ഇനിയുമൊട്ടേറെ സംഭാവനകൾ നൽകാനുള്ള, ഒട്ടേറെക്കാലം തന്റെ സംഗീതസിദ്ധികളുമായി യാത്രനടത്തിയ ഈ അനുഗ്രഹീതകലാകാരനെത്തേടി ധാരാളം പുരസ്കാരങ്ങൾ വന്നിട്ടുണ്ടു് - 1998ലെയും('മേരേ ദുശ്മൻ...’ ചിത്രം- ബോർഡർ) 2009-ലെയും (മറാത്തി ഗാനം, ‘ജീവ് ഡംഗ്ലാ....’ ചിത്രം - ജോഗ്വ) മികച്ച ഗായകനുള്ള ദേശീയ അവാർഡ്, അനവധി സംസ്ഥാന സർക്കാർ അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒട്ടനവധി. 2011 ലെ മികച്ച ചലച്ചിത്ര ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ഹരിഹരനായിരുന്നു. ‘പാട്ടിന്റെ പാലാഴി’ എന്ന ചിത്രത്തിൽ ശ്രീ ഒ.എൻ.വി.കുറുപ്പു് രചിച്ചു്, ഡോ. സുരേഷ് മണിമല സംഗീതസംവിധാനം നിര്‍വ്വഹിച്ച ‘പാട്ടുപാടുവാന്‍ മാത്രം..’ എന്ന ഗാനത്തിനു്.
2004-ൽ പത്മശ്രീ നൽകി ഭാരതസർക്കാർ അദ്ദേഹത്തെ ആദരിച്ചു.
ഭാര്യ ശ്രീമതി ലളിത. മക്കൾ - അക്ഷയ്, കിരൺ. മകന് അക്ഷയ് ഹരിഹരൻ ഒരു നല്ല ഗായകനാണു് എന്നു് ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഇനിയും അനവധി ആത്മസ്പർശിയായ ഗാനങ്ങളുമായി ആസ്വാദനതലങ്ങളുടെ പുതിയ മേഖലകളിലേക്കു് നമ്മെ ആനയിക്കാൻ അദ്ദേഹത്തിനു് എല്ലാ ആശംസകളും നേരുന്നു !!!
തയ്യാറാക്കിയതു് - കല്യാണി
References :
Various interviews of Hariharan
Wikipedia
മലയാളസംഗീതം- Malayalam Music & Movie Encyclopedia