ജനനം: സെപ്റ്റംബർ 27, 1933
മരണം: ജനുവരി 31, 2009
മാതാപിതാക്കൾ നൽകിയ പേരു ‘ഗുണ്ടുറാവു’ എന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ ‘ഒരു പേരെടുത്തിട്ടെ തിരിച്ചുവരു’ എന്ന നിശ്ചയത്തോടെ അദ്ദേഹം വീടുവിട്ടിറങ്ങി. മദ്രാസിൽ ലിറിസിസ്റ്റ് വാലിയും, നടൻ ശ്രീകാന്തുമായി ഒരു ചെറിയ മുറിയിൽ താമസിച്ചിരുന്നു. റെയിൽവേയ്സിൽ ഒരു ജോലി ലഭിച്ചെങ്കിലും, ആ ജോലിയിൽ അദ്ദേഹം സന്തോഷം കണ്ടെത്തിയില്ല.
ഒരിക്കൽ അദ്ദേഹം സ്വന്തം കൂട്ടുകാർ ‘കമ്പരാമായണം’ അഭിനയിച്ചത് കണ്ടപ്പോൾ, തനിക്കു ഇതിനേക്കാൾ ഭംഗിയായി അഭിനയിക്കാൻ പറ്റും എന്ന ആത്മവിശ്വാസത്തോടെ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ സാംസ്കാരികപരിപാടിയിൽ ഒരു വയറ്റുവേദനക്കാരന്റെ ഭാഗം അഭിനയിക്കാൻ തയ്യാറായി. അന്നത്തെ മുഖ്യാതിഥി ആയിരുന്നത് പ്രധാന നടൻ എം ജി ആർ ആയിരുന്നു. അദ്ദേഹം നാഗേഷിനെ മുക്തകണ്ഠം പ്രശംസിച്ചു. അന്നുമുതൽ നാഗേഷ് ഒരുപാടു ചെറിയ റോളുകളിൽ ഡ്രാമാപ്രോഗ്രാമുകളിൽ അഭിനയിച്ചു.
ഡയറക്ടർ ബാലാജിയാണു് നാഗേഷിനു സിനിമാലോകത്ത് ആദ്യത്തെ അവസരം കൊടുത്തത്. അഭിനയിച്ച ആയിരത്തിൽപരം സിനിമകളിൽ ഏറ്റവും പ്രശംസയാർജ്ജിക്കുന്നത് ‘തിരുവിളയാടൽ’ എന്ന സിനിമയിൽ അദ്ദേഹം ആത്മഗതമായി ചെയ്ത ഒരു രംഗം ആണ്. ശ്രീധർ, ബാലചന്ദർ, എന്നീ സംവിധായകർ ശ്രീ നാഗേഷിന്റെ അഭിനയപാടവം പുറത്തു കൊണ്ടുവന്നിട്ടുണ്ട്. ‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയിൽ നാഗേഷ് ബാലയ്യയോടു ഒരു കഥപറഞ്ഞ്കൊടുക്കുന്ന ഒരു ഭാഗം ഉണ്ട്. അതു കാണികൾകരഘോഷം മുഴക്കി സ്വീകരിച്ചു. ‘സെർവർ സുന്ദരം’ എന്ന സിനിമയിൽ അദ്ദേഹം ഒരു വെയിറ്റർ ആയും നടനായും അഭിനയിച്ചു. ഈ സിനിമയ്ക്കു അദ്ദേഹത്തിന്റെ ജീവിതകഥയുമായി സാമ്യം ഉണ്ടെന്നും പറയപ്പെടുന്നു.
ശ്രീ. നാഗേഷ് എം ജി ആറിന്റെ ഒരു അടുത്ത സുഹൃത്ത് ആയിരുന്നു. എം ജി ആറിന്റെ പലസിനിമകളിലും നാഗേഷിനു അവസരം കൊടുത്തിട്ടുണ്ട്. ‘വേട്ടക്കാരൻ’, ‘ആയിരത്തിൽ ഒരുവൻ’, ‘അൻപേ വാ’, ‘എങ്ക വീട്ടു പിള്ളൈ’, ‘ഉലഗം ചുറ്റും വാലിപൻ‘, ഈ സിനിമകൾ ഒക്കെ നാഗേഷിന്റെ അഭിനയപാടവം തെളിയിക്കുന്ന സിനിമകൾ ആണു്. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികകല്ല് ശിവാജിയോടും, പത്മിനിയോടും ഒത്ത് അഭിനയിച്ച ‘തില്ലാനാമോഹനാംബാൾ‘ ആണു്. അദ്ദേഹം കമലഹാസനുമായിട്ടും നല്ല സൌഹൃദം പുലർത്തിയിരുന്നു. കമലിന്റെ അപൂർവ്വ സഹോദരങ്ങൾ (1989) എന്ന സിനിമയിൽ ഒരു വില്ലനായി നാഗേഷ് അഭിനയിച്ചിട്ടുണ്ട്. കമൽ അതിൽ മൂന്നുറോൾ ചെയ്തു. കമലിന്റെ ‘മൈക്കൽ-മദന-കാമരാജനിൽ‘ (1990), നാഗേഷ് തന്റെകറകളഞ്ഞ അഭിനയപാടവം പ്രകടിപ്പിച്ചു. 1993-ൽ കമലിന്റെ ‘മഗളിയർ മട്ടും’ എന്ന സിനിമയിൽ നാഗേഷ് മരണപ്പെട്ട ഒരു വ്യക്തിയുടെ റോൾ ആണു ചെയ്തതു്.
നാഗേഷിന്റെ മകൻ ആനന്ദബാബു ഒരു നർത്തകനായിപ്രവർത്തനമേഖലയിൽ തുടങ്ങിയെങ്കിലും വിജയിച്ചില്ല. കന്നഡക്കാരായ ഒരുബ്രാഹ്മണ കുടുംബത്തിൽ ജനിച്ച നാഗേഷ് ഒരു ക്രിസ്തീയവനിതയെ വിവാഹം കഴിച്ചെന്ന കാരണത്താൽ കുടുംബത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നു. പഴയ കുസൃതിക്കാരൻ നാഗേഷിനെ അദ്ദേഹം ഇടക്കിടെ സിനിമകളിൽ അവതരിപ്പിച്ചിരുന്നെങ്കിലും, ജീവിതത്തിന്റെ ഒട്ടുമുക്കാലിലും അദ്ദേഹം ഒരു ഏകാകിയെ പോലെയാണു ജീവിച്ചത്. ശ്രീ നാഗേഷ് ഏറ്റവും അവസാനം അഭിനയിച്ചതു് കമലിന്റെ ‘ദശാവതാരത്തിൽ’ ഒരു മുസ്ലിം ആയിട്ടായിരുന്നു. ഈനൂറ്റാണ്ടിലെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ.നാഗേഷ്. ആയിരത്തിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഒരു കൊമേഡിയൻ എന്നപേരിലും, ഒരു സ്വഭാവനടൻ എന്ന പേരിലും ശോഭിച്ചു. ഏതുറോളും ശരിക്കു കൈകാര്യം ചെയ്യാനുള്ള ഒരു കഴിവു അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു. അദ്ദേഹം അഭിനയിച്ച ‘എതിർനീച്ചൽ‘, ‘നീർകുമിഴി’, ‘യാരുക്കാഗ അഴുതാൻ’ മുതലായ സിനിമകൾ കാണികൾക്കു നിറമിഴികൾ സമ്മാനിച്ചിട്ടുണ്ട്. ശ്രീ നാഗേഷ് ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അപരാധി, ഓ ഫാബി, പ്രത്യക്ഷദൈവം (ഡബ്ബ്ഡ്), ശ്രീമാൻശ്രീമതി, തളിരുകൾ, വളർത്തുമൃഗങ്ങൾ ഇവ അതിൽ ഉൾപ്പെടുത്താം. പണ്ടത്തെ മലയാളം സിനിമകളിൽ എസ്. പി. പിള്ള/അടൂർപങ്കജം, അടൂർഭാസി/ശ്രീലത ഈ ജോഡികളെ പോലെ, പണ്ടത്തെ തമിഴ്സിനിമകളിലെ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു ജോഡിയായിരുന്നു ശ്രീ. നാഗേഷ്/മനോരമ ജോഡി. ശ്രീനാഗേഷ് പ്രസിദ്ധ ഹോളിവുഡ് ആക്ടർ ജെറിലൂയിസിനെ അനുകരിച്ചിരുന്നു എന്നും അദ്ദേഹം ‘ഇൻഡ്യയുടെ ജെറിലൂയിസ്’ ആണെന്നും പറയപ്പെടുന്നു.
തമിഴ്സിനിമാലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ഒരു നടൻ ആയിരുന്നു ശ്രീ നാഗേഷ് എന്നു നിസ്സംശയം പറയാവുന്നതാണു്.
കടപ്പാട്:
എന്റർടെയ്ന്റ്മെന്റ്.വൺഇൻഡ്യ.ഇൻ (entertainment.oneindia.in)
എം എസ് ഐ
വിക്കിപീഡിയ