കഥാകൃത്തു്, നോവലിസ്റ്റ്, ചലച്ചിത്രഗാനരചയിതാവു് എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ശ്രീ ടി സി ജോൺ എറണാകുളം ജില്ലയിൽ കോലഞ്ചേരി തുര്‍ക്കട മലയില്‍ ജനിച്ചു. പിതാവു് ശ്രീ ചാക്കോ, മാതാവു് ശ്രീമതി മറിയം. 1949 ൽ കുടുംബം വയനാട്ടിലേക്കു് കുടിയേറി പാർത്തു. ബത്തേരിക്കടുത്തു് മൂലങ്കാവ് തേലമ്പറ്റ എന്ന പ്രദേശത്തായിരുന്നു പിന്നീടുള്ള താമസം. മൂലങ്കാവു് ഗവ. ഹൈസ്കൂള്‍, ബത്തേരി സര്‍വജന സ്കൂള്‍, ബത്തേരി സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
വിദ്യാഭ്യാസത്തിനു ശേഷം വയനാടൻ മണ്ണിന്റെ കഥകൾ അദ്ദേഹം എഴുതിത്തുടങ്ങി. തദ്ദേശീയരായ ദളിതരുടെയും ആദിവാസികളുടെയും അതോടൊപ്പം കുടിയേറ്റക്കാരായ മറ്റു വയനാടൻ നിവാസികളുടെയും ദുരിതങ്ങളും ദുഃഖങ്ങളും അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനങ്ങളുടെ പശ്ചാത്തലമായി. അങ്ങനെ ഒരർത്ഥത്തിൽ വയനാടിന്റെ സാഹിത്യകാരൻ തന്നെയായി അദ്ദേഹം വളർന്നു - പ്രസിദ്ധിയാർജ്ജിച്ചു. ഗോത്രഭാഷകള്‍ പഠിച്ചു് ഗോത്ര ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക രചനകളും. ആദിവാസി ഗോത്രഭാഷകളുടെ ശൈലിയും രീതിയും വായനക്കാരിൽ എത്തിച്ച കഥകൾ ആയിരുന്നു അദ്ദേഹത്തിന്റേതായി കൂടുതലും. വയനാടന്‍ ജീവിതവും ആദിവാസി ജീവിതവും തുടിച്ചു നിൽക്കുന്ന, അവയുമായി ഇഴചേര്‍ന്നു നിൽക്കുന്ന ധാരാളം ഗാനങ്ങളും നാടകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടു്.
ഉറാട്ടി, തേക്കു്, നെല്ല്, ഗൂള്‍, മോചനത്തിന്റെ പടവുകള്‍, ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം എന്നീ നോവലുകളും കാട്ടുകോഴി, കുട്ടായി, പൂജ ഗദ്ദിക, മന്തന്പോത്തു്, മുള്ളാത്തിക്കുടി, തിമ്മണ്ണന്റെ ചെണ്ട, ഗ്രാമത്തിലേക്കുള്ള വഴി എന്നീ ബാലസാഹിത്യ കൃതികളും 'ഓര്‍മ്മിക്കാന്‍ ഒരു ദു:ഖം' എന്ന ഖണ്ഡകാവ്യവും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. ‘മാമലകൾക്കപ്പുറത്തു്’ എന്ന ചലച്ചിത്രത്തിലെ യേശുദാസ് ആലപിച്ചിരിക്കുന്ന നാടൻ ശൈലിയിലുള്ള ‘ഉച്ചാലു് തിറ മലവാൻ’ എന്ന ഗാനത്തിന്റെ രചയിതാവു് ശ്രീ ജോൺ ആണു്. റേഡിയോ നാടകങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ടു്. ജിനു ഹസൻ സംവിധാനം ചെയ്ത ‘രണ്ടാം ഘട്ടം’ എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു വേഷം അഭിനയിക്കുകയും ചെയ്തിട്ടുണ്ടു്. നിർമ്മാണത്തിലിരിക്കുന്ന ‘ഉറുമാണ്ടി’ എന്ന സിനിമയുടെ കഥയും ഗാനങ്ങളും ശ്രീ ജോണിന്റേതാണു്. കൂടാതെ ശരത്ചന്ദ്രൻ വയനാടിന്റെ പുതിയ സിനിമയായ കുയിലിലും ഇദ്ദേഹം ഗാനരചന നിർവ്വഹിച്ചിട്ടുണ്ടു്.
കേരള സാഹിത്യ അക്കാദമി അംഗം, സംഗീത നാടക അക്കാദമി അംഗം, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം എന്നീ ഔദ്യോഗികനിലകളില് പ്രവര്‍ത്തിച്ചിട്ടുണ്ടു്.
എസ് കെ പൊറ്റെക്കാട്ട് സ്മാരക അവാർഡു്, ലളിതാംബിക അന്തര്‍ജനം അവാർഡു്, അബുദാബി മലയാളി സമാജം അവാർഡു്, കേരള സോഷ്യല്‍ സെന്റര്‍ അവാർഡു്, മദിരാശി കേരള സമാജം അവാർഡു്, മാധ്യമം അവാർഡു്, കൈരളി അറ്റ്ലസ് അവാർഡു്, അബുദാബി-തായാട്ട് ശക്തി അവാർഡു്, ഗായത്രി അവാർഡു്, ഷാര്‍ജ കള്‍ച്ചറല്‍ അവാർഡു്, ദല പുരസ്കാരം, നവസാക്ഷരത ദേശീയ അവാർഡു് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടു്.
ഭാര്യ - മേരി ജോൺ- മക്കൾ രഞ്ജിത്ത് ജോണ്‍, ഇന്ദുലേഖ ജോണ്‍.
ആദിവാസി ജീവിതങ്ങളെ കഥകളിലൂടെയും ഗാനങ്ങളിലൂടെയും റേഡിയോനാടകങ്ങളിലൂടെയും അവതരിപ്പിക്കുകയും അവസാനം വരെ തന്റെ സാഹിത്യജീവിതം സജീവമാക്കി നിലനിർത്തുകയും ചെയ്തിരുന്ന ശ്രീ ജോൺ 2013 ഓഗസ്റ്റ് 26 നു് ഹൃദയസംബന്ധമായ അസുഖത്താൽ കല്പറ്റയിലെ ഒരു ആശുപത്രിയിൽ വെച്ചു് ഈ ലോകത്തോടു് വിട പറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia