പ്രശസ്ത കവിയും,ഗാനരചയിതാവും, അദ്ധ്യാപകനും സാമൂഹികസാംസ്കാരിക ലോകത്തു് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന ശ്രീ കെ സി ഫ്രാൻസിസ് 1931ൽ തൃശൂർ ജില്ലയിൽ ജനിച്ചു. കെ സി പൂങ്കുന്നം എന്ന പേരിലും അറിയപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യത്തെ 'നിയോറിയലിസ്റ്റിക്’ സിനിമ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ന്യൂസ് പേപ്പർ ബോയ്’ക്കു വേണ്ടി ഒരു ചലച്ചിത്രഗാന രചയിതാവും ആയി ഈ കവി. തന്റെ ആത്മമിത്രമായിരുന്ന ശ്രീ പി രാംദാസും മറ്റു കൂട്ടുകാരും ചേർന്നു് ‘ന്യൂസ് പേപ്പർ ബോയ്’ എന്ന സിനിമാസംരംഭം ആരംഭിച്ചപ്പോൾ അതിൽ ഭാഗഭാക്കാകുവാൻ അദ്ദേഹം തീരുമാനിക്കുകയും അതിലെ ഗാനരചനയുടെ ചുമതല ഏൽക്കുകയും ചെയ്തു.1955 ൽ പുറത്തിറങ്ങിയ ‘ന്യൂസ് പേപ്പർ ബോയ്’ യിലെ ആറു ഗാനങ്ങൾ രചിച്ചതു് ഇദ്ദേഹമാണു്. പിന്നെയും ചലച്ചിത്രരംഗത്തു് പാട്ടെഴുതുവാൻ പലരും ക്ഷണിച്ചെങ്കിലും തന്റെ മേഖല കവിതാരചന തന്നെയാണെന്നു വിശ്വസിക്കുകയും വായനയും എഴുത്തും ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നതിനാൽ തന്റെ ജീവിതയാത്രയിൽ ആ ഒരു ചിത്രത്തിനുവേണ്ടി മാത്രമേ ഗാനരചന നിർവ്വഹിച്ചുള്ളൂ. പിന്നീടു് കവിതകൾ എഴുതി തന്റെ സർഗ്ഗജീവിതം തുടർന്നു. സിനിമാഗാന രചനയുടെ വഴികളിൽ പോയില്ലെങ്കിലും സിനിമയുടെ ഒരു നല്ല ആസ്വാദകന് ആയിരുന്നു അദ്ദേഹം.
പുങ്കുന്നം പ്രൈമറി സ്കൂളിലും തൃശൂര്‍ മോഡല്‍ സ്കൂളിലും ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. അഞ്ചാം ക്ളാസ്സിൽ കവിതകൾ എഴുതിത്തുടങ്ങി. സ്കൂളിലെ കൈയെഴുത്തു മാസികയിലായിരുന്നു ഫ്രാൻസിസിന്റെ ആദ്യസാഹിത്യപരീക്ഷണങ്ങള്. സ്കൂളിൽ പഠിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വരെ കവിതയെഴുതി ധൈര്യം പ്രകടിപ്പിച്ചു ഈ പ്രതിഭ. തൃശൂർ സെന്റ് തോമസ് കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോഴാണു് 'പത്തു കക്കകള്‍' എന്ന അദ്ദേഹത്തിന്റെ കവിത മാതൃഭൂമിയിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നതു്. ഈ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ബി.എ. മലയാളത്തിൽ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ വിജയിച്ചു. അതിനുശേഷം തിരുപ്പതി വെങ്കടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ളീഷില്‍ എം. എയും പാസായി. രണഭേരി, നവയുഗം മുതലായ അക്കാലത്തെ സാഹിത്യപ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകൾ എഴുതി. തുടക്കകാലത്തെ കവിതകൾക്കുപോലും ഏറെ നിരൂപകശ്രദ്ധപിടിച്ചുപറ്റുവാൻ സാധിച്ചു. കൗമുദി, മാതൃഭൂമി തുടങ്ങി അക്കാലത്തെ പ്രധാന പത്രമാസികകളിൽ ഇദ്ദേഹത്തിന്റെ കവിതകള്‍ അച്ചടിച്ചു വന്നുകൊണ്ടേയിരുന്നു. ക്രമേണ മികച്ച ഒരു ഒരു കവി എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധനായിത്തീർന്നു. പാട്ടുരായ്ക്കല്‍ കലാനിലയം ലൈബ്രറി എന്നൊരു ലൈബ്രറി നടത്തുകയും ചെയ്തിരുന്നു ഇദ്ദേഹം.
ഒരു പത്രാധിപൻ ആകണമെന്നാണു് ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ധ്യാപനമാണു് തൊഴിലായി സ്വീകരിച്ചതു്. ചിറ്റൂരിനടുത്തു നല്ലേപ്പിള്ളിയിലെ സ്കൂളിലായിരുന്നു അദ്ധ്യാപക ജീവിതത്തിന്റെ തുടക്കം കുറിച്ചതു്. പിന്നീടു് തൃശൂരിലെ വിവിധ സ്കൂളുകളിൽ ഇദ്ദേഹം ദീർഘകാലം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ടു്. അദ്ധ്യാപനത്തോടൊപ്പം കവിതയെഴുത്തും തുടര്‍ന്നുകൊണ്ടേയിരുന്നു. പ്രണയമായിരുന്നു പല കവിതകളുടെയും മുഖ്യവിഷയമെങ്കിലും ജാതീയതയും പൗരോഹിത്യവുമെല്ലാം പൂങ്കുന്നത്തിന്റെ കവിതകൾക്കു് വിഷയമായിരുന്നു. മോഡല്‍ ബോയ്സ് സ്കൂളില്‍ അദ്ധ്യാപകനായിരിക്കെ എഴുതിയ 'ഉച്ചഭാഷിണിയുടെ ഉത്തരം' വളരെ ശ്രദ്ധപിടിച്ചു പറ്റിയ കവിതയായിരുന്നു. പ്രമുഖ പ്രസാധകർ വഴി പത്തോളം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അഞ്ഞൂറോളം ഇംഗ്ളീഷ് കവിതകള്‍ വിവര്‍ത്തനം ചെയ്തു പുറത്തിറക്കി. പത്തു കക്കകൾ, കണ്ണില്ലാത്തവരുടെ ലോകം,എതിരൊഴുക്കുകൾ,ഭടന്റെ സ്വപ്നം,വീരഗാഥ,പന്തയം,പെൻഡുലം,മാഞ്ഞ ഗാനം,ഉച്ചഭാഷിണിയുടെ ഉത്തരം,മഹത്തായ വിപ്ളവം,ആദ്യം കിട്ടിയ ക്രിസ്മസ് കാർഡിനെപ്പറ്റി,ഒരു വർഷം ഒരു യുഗം മുതലായവയാണു് ശ്രീ കെ സി ഫ്രാൻസിസിന്റെ പ്രശസ്ത സർഗ്ഗസൃഷ്ടികളിൽ ഉൾപ്പെടുന്നവ. ‘കാവ്യഭടൻ’ എന്നൊരു മാസിക അദ്ദേഹം കുറേക്കാലം നടത്തിയിരുന്നു. പിന്നീടു് അതു് നിർത്തേണ്ടതായി വന്നു. 2012 ൽ ‘നൂറുപുഞ്ചിരികൾ വിരിയട്ടെ’ എന്ന പേരിൽ വന്ന മിനിക്കഥകൾ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സാഹിത്യസൃഷ്ടി .
1988 ൽ തൃശ്ശൂർ മോഡല്‍ ബോയ്സ് സ്കൂളില്‍ നിന്നും വിരമിച്ചു. തൃശൂർ പൂങ്കുന്നത്തു് കൊള്ളന്നൂർ വീട്ടിൽ കുടുംബത്തോടൊപ്പം എഴുത്തും വായനയുമായി വിശ്രമജീവിതം നയിച്ചുപോന്നിരുന്ന ശ്രീ കെ സി പൂങ്കുന്നം തൃശൂരിലെ സാഹിത്യസദസ്സുകളിലെ സജീവസാന്നിദ്ധ്യമായിരുന്നു. വിദ്യാഭ്യാസവകുപ്പിൽ സീനിയർ സൂപ്രണ്ടായിരുന്ന കാതറിൻ ആണു് ഭാര്യ. മക്കൾ സോണിയ,സിബി,ഫേവർ ഫ്രാൻസിസ് (പരസ്യചിത്ര സംവിധായകൻ,നടൻ).
ഒരു കവി എന്ന നിലയിൽ താൻ അർഹിക്കുന്ന പ്രശസ്തിയും അംഗീകാരവും വേണ്ടത്ര ലഭിക്കാതെ പോയ സർഗ്ഗധനനും, മലയാള സിനിമാ ചരിത്രത്തിൽ ഇടം പിടിച്ച ‘ന്യൂസ്പേപ്പർ ബോയ്’ എന്ന ചിത്രത്തിന്റെ ഗാനരചയിതാവും ആയ ഈ പ്രതിഭാധനൻ 2014 ജൂലൈ 5 നു് തന്റെ എൺപത്തിമൂന്നാമത്തെ വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നു് അന്തരിച്ചു.
തയ്യാറാക്കിയതു് - കല്യാണി
References :
Various Internet Portals
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Picture Courtesy : The Hindu