എണ്‍പതുകളിലെ മലയാളസിനിമയുടെ ഒരു അവിഭാജ്യഘടകമായിരുന്നു ജലജ എന്ന ഈ കഴിവുറ്റ കലാകാരി. ഗ്രാമീണസൌന്ദര്യം നിറഞ്ഞുതുളുമ്പുന്ന അഭിനയലാളിത്യമായിരുന്നു ഈ അഭിനേത്രിയുടെ മുഖമുദ്ര. ഒരു ദശാബ്ദക്കാലം കൊണ്ടു് ഏകദേശം 120 സിനിമകളില്‍ നായികാകഥാപാത്രമായി അഭിനയിക്കാനുള്ള അവസരം സിദ്ധിച്ചു ഈ കലാകാരിക്കു്. ആ അഭിനയത്തികവിനു് സമൂഹം നൽകിയ അംഗീകാരമായി അനവധി പുരസ്ക്കാരങ്ങളും ഈ കാലയളവിൽ ഈ അനുഗൃഹീത കലാകാരിയെത്തേടിയെത്തിയിരുന്നു.
ആലപ്പുഴയ്ക്കടുത്തുള്ള തകഴി സ്വദേശികളായ ശ്രീ വാസുദേവന്‍പിള്ളയുടേയും ശ്രീമതി സരസ്വതി അമ്മയുടേയും പുത്രിയായ ശ്രീമതി ജലജയുടെ ജനനം മലേഷ്യയില്‍ ആയിരുന്നു. അച്ഛന് അവിടെ സൈമാസ് കോളേജില്‍ പ്രൊഫസറായിരുന്നു. ജലജയ്ക്കു് എട്ടു വയസ്സുള്ളപ്പോള്‍ അവര്‍ തകഴിയില്‍ മടങ്ങിയെത്തി. അതിനുശേഷമുള്ള സ്ക്കൂള് വിദ്യാഭ്യാസം അമ്പലപ്പുഴ ഗവണ്മെന്റ് മോഡല്‍ സ്കൂളില്‍ ആയിരുന്നു. പത്താം ക്ലാസ്സു കഴിഞ്ഞപ്പോള്‍ അവർ താമസം ആലപ്പുഴയിലേക്കു് മാറ്റി. ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളേജിലായിരുന്നു കലാലയവിദ്യാഭ്യാസം.
ചെറിയ അളവിൽ നൃത്തം അഭ്യസിച്ചിരുന്ന ജലജ ശ്രദ്ധേയമായ അഭിനയവാസനയുണ്ടായിരുന്ന ഒരു കലാകാരിയായിരുന്നു ആ സമയം മുതലേ. സെന്റ് ജോസഫ്സ് കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരിക്കുമ്പോള്‍ ശ്രീ ഫാസില്‍ സംവിധാനം ചെയ്ത “സാലഭഞ്ജിക” എന്ന നാടകത്തില്‍ ശ്രീ നെടുമുടി വേണുവിനോടൊപ്പം അഭിനയിക്കുവാൻ ഇടയായി. അനശ്വരസംവിധായകന് ശ്രീ അരവിന്ദന് തന്റെ പുതിയ ചിത്രത്തിലേക്കു് പുതുമുഖങ്ങളെ തേടുന്ന സമയമായിരുന്നു അപ്പോൾ. ആ അവസരത്തില്‍ ശ്രീ നെടുമുടി വേണു ജലജയെ ശ്രീ അരവിന്ദനുമായി പരിചയപ്പെടുത്തുകയും അങ്ങിനെ അദേഹത്തിന്റെ 'തമ്പു്' എന്ന ചിത്രത്തിലേക്കു് അവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1978ൽ പുറത്തുവന്ന അരവിന്ദന്റെ ഈ ചിത്രത്തിലൂടെയാണു് ജലജ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതു്. അവിടുന്നങ്ങോട്ടു് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഈ അഭിനയ പ്രതിഭയ്ക്കു്. ശ്രീ ബാലചന്ദ്രമേനോന്റെ 'രാധ എന്ന പെണ്‍കുട്ടി ' എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായും, പിന്നീടു് ശ്രീ കെ. ജി. ജോർജ്ജിന്റെ ‘യവനിക’യിലെയും ശ്രീ ഭരതന്റെ 'മര്മ്മരം' എന്ന ചിത്രങ്ങളിലേയുമുൾപ്പെടെ ധാരാളം ചിത്രങ്ങളിലെ ദുഃഖ നായികയായും ജലജ പ്രേക്ഷകമനസ്സുകളുടെ ഹൃദയം കവര്‍ന്നു.
1978 ല്‍ തുടങ്ങി തൊണ്ണൂറുകൾ വരെയുള്ള നീണ്ട കാലയളവില്‍, ശക്തമായ അനവധി കഥാപാത്രങ്ങൾ അന്നത്തെ പ്രശസ്തരും പ്രഗൽഭരുമായ ഒട്ടുമിക്ക സംവിധായകരുടെയും മേല്‍നോട്ടത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ചു ഈ അഭിനേത്രിക്കു്. ശ്രീ അടൂര്‍ ഗോപാലകൃഷ്ണൻ, പത്മരാജൻ ഭരതൻ, മോഹൻ, ശശികുമാർ, ഐ. വി. ശശി, ജോഷി, ഫാസില്‍, ലെനിന് രാജേന്ദ്രൻ, സത്യന് അന്തിക്കാടു് - ഇങ്ങിനെ നീളുന്നു ജലജയെ നായികയാക്കിയ സംവിധായകപ്രമുഖരുടെ നിര. ശ്രീ ഗോപി, നെടുമുടി വേണു, വേണു നാഗവള്ളി, സുകുമാരൻ, സോമൻ, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രശസ്തരുടെയെല്ലാം നായികയായും ശ്രീമതി ജലജ അഭിനയിച്ചു. മര്മ്മരം, വേനല്‍, യവനിക, ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി, എലിപ്പത്തായം, യാഗം, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, എന്നെന്നും കണ്ണേട്ടന്റെ, ഈറ്റില്ലം, മണ്ടന്മാർ ലണ്ടനില്‍ തുടങ്ങി എത്രയെത്ര സിനിമകളിലെ മറക്കാനാവാത്ത കഥാപാത്രങ്ങളെ ഇവര്‍ അനശ്വരമാക്കി. ശ്രീ എം. ടി. വാസുദേവന്‍ നായര്‍, ശ്രീ പത്മരാജൻ, ശ്രീ ജോണ്‍ പോള്‍ തുടങ്ങിയ മഹാരഥന്മാരുടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചതു് തന്റെ മഹാഭാഗ്യമായി ഈ നടി കരുതുന്നു.
ശ്രീ ലെനിന് രാജേന്ദ്രന്റെ “വേനല്‍” എന്ന സിനിമയിലെ അഭിനയത്തിനു് 1981ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചു. ശ്രീ എം. പി. സുകുമാരന്‍ നായരുടെ 'അപരാഹ്നം' ആയിരുന്നു അവസാനമായി ശ്രീമതി ജലജ അഭിനയിച്ച ചിത്രം. അതിനു ശേഷം, ബഹറിനില്‍ ഉദ്യോഗസ്ഥനായ ശ്രീ പ്രകാശ് നായരുമായുള്ള വിവാഹം കഴിഞ്ഞതോടെ സിനിമാരംഗത്തോടു് തത്ക്കാലത്തേക്കു വിടപറഞ്ഞു. വിവാഹശേഷം ശ്രീ റ്റി. എൻ. ഗോപകുമാറിന്റെ 'വേരുകള്‍' എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചു. ശ്രീമതി ജലജ ഇപ്പോള്‍ ഭര്‍ത്താവു് ശ്രീ പ്രകാശ് നായരും സ്കൂള്‍ വിദ്യാർത്ഥിനിയായ മകള്‍ ദേവിയുമൊത്തു് ഒരു വീട്ടമ്മയായി ബഹറിനിലാണു് സ്ഥിരതാമസം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം അവധിക്കു കേരളത്തില്‍ എത്തും. അഭിനയസാദ്ധ്യതയുള്ള ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലെത്താന്‍ ഇപ്പോഴും ഒരുക്കമാണു് ഈ കഴിവുറ്റ അഭിനേത്രി.
തയ്യാറാക്കിയതു് - കല്യാണി
References:
Wikipedia
MSI
Interview with Jalaja in Kairali TV