നിറഞ്ഞ സ്ത്രീസൌന്ദര്യത്തിന്റെ നിദർശനമായും, ഒട്ടേറേ ശക്തമായ നായികാകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച അനുഗ്രഹീതയായ അഭിനേത്രി ആയും മലയാളിമനസ്സുകളിൽ സ്ഥാനം പിടിച്ച ശ്രീമതി ഷീല തൃശൂരില്‍ ഒരു സിറിയന്‍ കാത്തലിക് കുടുംബത്തിൽ 1945 മാർച്ചു് 24നു് ജനിച്ചു. ക്ലാര എന്നായിരുന്നു യഥാര്‍ത്ഥ പേരു്. പിതാവു് ആന്റണിയും മാതാവു് ഗ്രേസിയും. പിതാവിനു് റെയിൽവേയിലായിരുന്നു ജോലി. അദ്ദേഹത്തിന്റെ ഉദ്യോഗാർത്ഥം വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളർന്നതും. ഉദ്യോഗത്തിൽ നിന്നു വിരമിച്ചശേഷം കുടുംബസമേതം അവർ കോയമ്പത്തൂരിൽ താമസമാക്കി. ചെറുപ്പത്തിൽ തന്നെ അഭിനയത്തിലും എഴുത്തിലും ചിത്രരചനയിലും ഒക്കെ കമ്പമുണ്ടായിരുന്ന ഷീല പിതാവിന്റെ മരണശേഷം ആണു് സിനിമാരംഗത്തേക്കു വരുന്നതു്.
1962ൽ ശ്രീ എം.ജി.ആറും ബി.സരോജാദേവിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘പാശം’ എന്ന തമിഴ് ചിത്രത്തിലാണു് ആദ്യം അഭിനയിച്ചതു്. അതിൽ സരസ്വതീദേവി എന്ന പേരിലാണു് അഭിനയിച്ചതു്. ആ വർഷം തന്നെ ഭാസ്കരൻ മാസ്റ്റർ സംവിധാനം ചെയ്ത ‘ഭാഗ്യജാതകം’ എന്ന ചിത്രത്തിൽ ശ്രീ സത്യനോടൊപ്പം അഭിനയിച്ചുകൊണ്ടാണു് മലയാളസിനിമയിലെ തുടക്കം. ‘പാശ’ത്തിന്റെ സെറ്റിൽവച്ചു് സരസ്വതീദേവിയെ കണ്ട പി.ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ ആ നടിയെ നായികയാക്കുകയായിരുന്നു. ‘ഷീല’ എന്ന പേരിട്ടതും ഭാസ്കരൻ മാസ്റ്ററായിരുന്നു. വളരെപ്പെട്ടെന്നു തന്നെ പ്രേക്ഷകമനസ്സുകളിൽ വളരെ ഉന്നതമായ ഒരു സ്ഥാനം പിടിക്കുവാനും കൂടുതൽ കൂടുതൽ ചിത്രങ്ങൾ ചെയ്യുവാനും ഈ നടിക്കു് കഴിഞ്ഞു. 1965ൽ പത്തു ചിത്രങ്ങൾ ചെയ്ത ഷീല 1971ൽ ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. എല്ലാം നായികാകഥാപാത്രങ്ങൾ തന്നെ ആയിരുന്നു. അറുപതുകളിൽ പുറത്തു വന്ന മിക്കവാറും ചിത്രങ്ങളിൽ ഷീലയോ ശാരദയോ ആയിരുന്നു നായികാവേഷം - അല്ലെങ്കിൽ രണ്ടു പേരും അഭിനയിക്കും - എന്നൊരവസ്ഥയായിരുന്നു ഉണ്ടായിരുന്നതു്. പ്രേംനസീറിന്റെ നായിക ആയിട്ടായിരുന്നു കൂടുതലും ചിത്രങ്ങളിൽ അഭിനയിച്ചതു്. ഒരു കാലഘട്ടത്തിൽ പ്രേംനസീർ-ഷീല ജോഡി സിനിമകളുടെ വിജയത്തിന്റെ ഒരു ഘടകം തന്നെ ആയിരുന്നു. 107 ചിത്രങ്ങളിൽ അവർ ഒരുമിച്ചു് നായികാനായകൻമാരായി അഭിനയിച്ചതു് ഒരു ലോകറെക്കോർഡാണു്. ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ ആണു് പ്രേംനസീർ - ഷീല എന്ന ജനപ്രിയ താരജോഡിയുടെ ആദ്യ ചിത്രം.
ഇരുപതു വർഷത്തോളം നീണ്ട സജീവാഭിനയജീവിത്തിനിടയിൽ അതിശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടു് ഈ അഭിനേത്രിക്കു്. ചെമ്മീനിലെ കറുത്തമ്മ, അശ്വമേധത്തിലെ സരോജം, ബാല്യകാലസഖിയിലെ സുഹ്ര, അഗ്നിപുത്രിയിലെ സിന്ധു, വെളുത്ത കത്രീനയിലെ കത്രീന, കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ, അഭയത്തിലെ സേതുലക്ഷ്മി എന്നു തുടങ്ങി കടൽപ്പാലം, ഒരു പെണ്ണിന്റെ കഥ, മിണ്ടാപ്പെണ്ണ്, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, വാഴ്വേമായം, പഞ്ചവൻകാടു്, കാപാലിക, യക്ഷഗാനം, ഈറ്റ, ശരപഞ്ജരം, കലിക തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ജീവസ്സുറ്റവയും, അതിശക്തങ്ങളും,
അവിസ്മരണീയങ്ങളുമാണു്. പ്രേംനസീർ കൂടാതെ, സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങി അന്നത്തെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി ഈ നടി തിളങ്ങി. 1980-ൽ സ്ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയരംഗത്തുനിന്ന് വിടവാങ്ങി.
ഒരു നീണ്ട ഇടവേളക്കുശേഷം ‘വിരൽത്തുമ്പിലാരോ‘ എന്ന ചിത്രത്തില്‍ ഒരു അമ്മവേഷം അഭിനയിച്ചുകൊണ്ടാണ് തിരിച്ചുവരവു നടത്തിയതെങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയ സിനിമ സത്യന് അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ ആണു് (2003). അതിലെ കൊച്ചുത്രേസ്യ എന്ന കഥാപാത്രം ഷീലയുടെ തിരിച്ചുവരവു് ഉജ്ജ്വലമാക്കി. തുടര്‍ന്നു് പൊന്മുടിപ്പുഴയോരത്തു്, അകലെ, തസ്ക്കരവീരന്‍,പതാക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ചില തമിഴ് ചിത്രങ്ങളിലും, സീരിയലുകളിലും അഭിനയിച്ചു. 2011ൽ ശ്രീ സത്യൻ അന്തിക്കാടിന്റെ ‘സ്നേഹവീടു്’ എന്ന ചിത്രത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിച്ചു.
ശ്യാമപ്രസാദു് സംവിധാനം ചെയ്ത അകലെയിലെ മാർഗരറ്റ് എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ഷീലക്കു് മികച്ച സഹനടിക്കുള്ള 2004 ലെ സംസ്ഥാന അവാർഡും ആ വർഷത്തെ ദേശീയ അവാർഡും ലഭിച്ചു. കേരളസംസ്ഥാന അവാർഡ് നാലു തവണയും,ഫിലിം ഫെയർ, എഷ്യാനെറ്റ് അവാർഡുകൾ തുടങ്ങിയവ പല വർഷങ്ങളിലായും ലഭിച്ചിട്ടുണ്ടു്.
അഭിനയത്തോടു മാത്രമല്ലാതെ എഴുത്തിനോടും വളരെ ആഭിമുഖ്യം ഉണ്ടായിരുന്ന ഷീല സിനിമാസംവിധാനരംഗത്തും തിരക്കഥാസംഭാഷണരംഗങ്ങളിലും തന്റെ സംഭാവനകൾ നൽകി. എഴുപതുകളിൽ യക്ഷഗാനം, ശിഖരങ്ങൾ എന്നീ സിനിമകൾ സംവിധാനം ചെയ്തു. ‘യക്ഷഗാന’ത്തിന്റെ തിരനാടകം, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചതും ഷീലയാണു്. ജയഭാരതി അഭിനയിച്ച ‘നിനൈവുകളേ നീങ്കിവിടു്‘ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. ചിത്രരചനയിൽ വാസനയുള്ള ഷീല പെയിന്റിങ്ങ്സ്, ഇന്റീരിയർ ഡെക്കറേഷൻ എന്നിവ വളരെ താല്പര്യപൂർവ്വം ചെയ്യുന്ന പ്രവൃത്തികളാണു്. ‘കുയിലിന്റെ കൂടു്’ എന്ന പേരിൽ തന്റെ ഓർമ്മക്കുറിപ്പുകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.
തമിഴ് ചലച്ചിത്രനടനും സംവിധായകനുമായിരുന്ന പരേതനായ രവിചന്ദ്രൻ ആയിരുന്നു ഭർത്താവു്. മകൻ വിഷ്ണു (ജോർജ്ജ്) ചലച്ചിത്ര, ടെലിവിഷൻ സീരിയൽ താരമാണു്. ശ്രീമതി ഷീല കുടുംബസമേതം ചെന്നൈയിലും ഊട്ടിയിലുമായി താമസിക്കുന്നു.
2018 ൽ മലയാള സിനിമയിലെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയൽ പുരസ്കാരം നൽകി ആദരിക്കപ്പെട്ടൂ.
തയ്യാറാക്കിയതു് - കല്യാണി
References :
Interviews with Sheela (Youtube)
വിക്കിപ്പീഡിയ
മലയാളസംഗീതം- Malayalam Music & Movie Encyclopaedia
MSI - പാട്ടുപുസ്തകം