ഇന്നു് ഏറ്റവും പ്രചാരമാർന്ന ഒരു വിനോദോപാധി ആണല്ലോ ടെലിവിഷൻ. കുടുംബം ഒന്നാകെ ടെലിവിഷൻ സെറ്റിന്റെ മുന്നിലാണു് - പ്രത്യേകിച്ചും സായാഹ്നവേളകളിൽ. സിനിമ, നാടകം, ഈ രണ്ടു് ദൃശ്യ മാദ്ധ്യമങ്ങളും ദേശത്തിന്റെ സംസ്കാരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ഓരോ ദേശത്തിന്റെയും പ്രദേശത്തിന്റെയും അതാതു കാലത്തിന്റെ ജീവിത ശൈലിയുടേയും സംസ്കാരത്തിന്റേയും നേർകണ്ണാടിയായി ഈ ദൃശ്യകലകൾ നില കൊള്ളുന്നു. സാഹിത്യത്തിനോടൊപ്പം ഈ ദൃശ്യകലകളും സാമാന്യ ജനതയുടെ ചിന്തയേയും സംസ്കാരത്തേയും ജീവിതരീതിയേയും സ്വാധീനിച്ചും വന്നു. പ്രാദേശികതലത്തിൽ നോക്കിയാൽ താരതമ്യേന പശ്ചിമ ബംഗാളും കേരളവുമായിരുന്നു ജീവിതഗന്ധിയായ സാഹിത്യവും സിനിമയും നാടകവും കൊണ്ട് ജനവികാരങ്ങളേയും ജീവിതശൈലിയേയും ദിശാബോധത്തോടെ മുന്നോട്ടു നയിച്ചിരുന്നത്. ഇതിനു് ഉദാഹരണമാണ് ആശാപൂർണ്ണാ ദേവി, തകഴി, എം ടി, കേശവദേവ്, നാഗവള്ളി തുടങ്ങിയവരുടെ സാഹിത്യ കൃതികളും, സത്യജിത് റായ്, രാമു കാര്യാട്ട്, ഭരതൻ, അരവിന്ദൻ തുടങ്ങിയവരുടെ സിനിമകളും. സിനിമയുടെ മുൻഗാമിയായി കരുതപ്പെടുന്ന സംഗീത നാടകങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥം അല്ല. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സംഗീത നാടകങ്ങൾക്ക് പ്രധാനമായും "കോവലൻ -കണ്ണകി" ചരിത്രവും "ഗുലേബ്കാവലി ", "ഞ്ജാനസുന്ദരി " തുടങ്ങിയ നാടൻ കഥകളും നാടോടിക്കഥകളും പുരാണകഥകളും ആസ്പദമായപ്പോൾ മലയാളത്തിൽ "യാചകി ", "ചേച്ചി", "ശശിധരൻ ബി എ ", "ഭഗ്ന ഭവനം" തുടങ്ങിയ സാമൂഹ്യകഥകൾ കൂടുതൽ പ്രചാരം നേടി വേദികളിൽ.
തമിഴിലും തെലുങ്കിലും കന്നടത്തിലും ആരംഭ കാലം മുതൽ ഏതാണ്ട് 1960കളുടെ ആരംഭം വരെ ഈ ഭാഷകളിൽ കൂടുതലും വീരസാഹസിക കാല്പനിക കഥകളും പുരാണ, ഇതിഹാസ കഥകളുമായിരുന്നു സിനമയുടെ ഇതിവൃത്തം. എന്നാൽ യഥാർത്ഥ ജീവിതത്തെ വരച്ചു കാട്ടിയ ചിത്രങ്ങൾ ഈ ഭാഷകളിൽ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ മലയാള സിനിമയുമായി താരതമ്യപ്പെടുത്തുമ്പോൾ. "നീലക്കുയിൽ", "രാരിച്ചൻ എന്ന പൌരൻ ", " മുടിയനായ പുത്രൻ " തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. സിനിമയുടെ ഒരു ഗാർഹിക ഉപശാഖയെന്ന രീതിയിൽ ഉടലെടുത്ത ടെലിവിഷൻ ചാനലുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. സീരിയലുകളുടെ ആരംഭകാലത്തു് 13 ഭാഗങ്ങളിൽ പരിമിതം ആയിരുന്നു സീരിയലുകൾ. ഒരു നാടകമോ നോവലോ കെട്ടുറപ്പുള്ള ഒരു കഥയോ അവതരിപ്പിക്കാൻ പോരേ ഏകദേശം നാല് നാലര മണിക്കൂർ ദൈർഘ്യമുള്ള ഈ 13 എപിസോഡ് സമയം (പരസ്യങ്ങളുടെ സമയം മാറ്റിയിട്ട് ). ആരംഭകാല സീരിയലുകളായ "കൈരളി വിലാസം ലോഡ്ജ് ", "ഒരു പൂ വിരിയുമ്പോൾ " , "മിഖായേലിന്റെ സന്തതികൾ " "ദേശാടനപ്പക്ഷി ", "നിറമാല ", "തപസ്യ " തുടങ്ങിയ സീരിയലുകൾ എത്ര താല്പര്യത്തോടെയായിരുന്നു കുടുംബസദസ്സുകൾ ആസ്വദിച്ചിരുന്നതു് ? എന്നാൽ ഇന്നത്തെ അവസ്ഥയോ? മടുപ്പുളവാക്കുന്ന കഥ .ഒരു മനുഷ്യന്റെ അയുസ്സോളം നീണ്ടുപോകുമോ എന്നു് സംശയിക്കുമാറു് നീണ്ടുകൊണ്ടിരിക്കുന്ന മെഗാസീരിയലുകൾ !!
"സ്ത്രീധന"ത്തെക്കുറിച്ചൊരു സീരിയൽ. ഏഷ്യാനെറ്റ് ആണു് പ്രക്ഷേപണം. മൃതപ്രായമായ കഥ. കഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നു് ചാനലുകാർക്കും നിശ്ചയമില്ല, എന്തായിരിക്കും ഇതിന്റെ അന്ത്യമെന്ന് പ്രേക്ഷകർക്കും അറിയില്ല. അഭിനയമോ? അതിന്റെ ആവശ്യമില്ല. ചുണ്ടും മുഖവും കോട്ടി, കണ്ണുരുട്ടി "അസഭ്യ" ഭാഷകലർന്ന സംഭാഷണം ഉരുവിടുക (ഇതിനും ചുണ്ടനക്കിയാൽ മതി - ഡബ്ബിങ്ങിനു് ആളു് വേറെ ഉണ്ടു് ), അത്ര മാത്രം. ഈ സീരിയലിന്റെ ഇപ്പോഴത്തെ അവസ്ഥ - സംഘം ചേർന്ന് കഥാപാത്രങ്ങൾ ഓരോരുത്തരും മറ്റുള്ളവരെ സ്വഭാവഹത്യ ചെയ്യുന്നു. സംഭാഷണം പോലും ആവർത്തന വിരസത ഉളവാക്കുന്നു. ഈ "കുടുംബ സീരിയൽ " (വിശേഷണം അബദ്ധം - "കുരുട്ടു", "കുടില" സീരിയൽ എന്നതാവും ശരി) ലെ കഥാപാത്രങ്ങളാകട്ടെ "വ്യക്തിത്വം" തീരെ ഇല്ലാത്തവർ. വില്ലനായാലും "വില്ലത്തി " യായാലും ആ സ്വഭാവത്തിനു് ഇണങ്ങുന്ന വ്യക്തിത്വം വേണ്ടേ? "പണപ്പിശാചു് " ആയി വിശേഷിപ്പിക്കുന്ന അമ്മ/അമ്മായി അമ്മ. എന്നാൽ ഈ "പിശാചു" കഥാപാത്രമാകട്ടെ "ഓന്തിനെ " പോലെയാണ്. മരുമോളെ സ്നേഹിക്കുന്നു, ദുഷിക്കുന്നു, ദ്രോഹിക്കുന്നു, എന്തൊക്കെയാണ് ലീലാവിലാസങ്ങൾ ? മറ്റൊരു സ്വഭാവ വിശേഷം (ദൂഷ്യം) കുടിലതയാണ്. ലോകത്തുള്ള കുടിലതന്ത്രങ്ങളുടെ ഒരു സംഗ്രഹം.
പൂരപ്പാട്ട് പാടുന്ന "ഗ്രാൻഡ് മാ ". "പെണ്ണൻ " എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൃഹനാഥൻ. പൂർവ്വകാമുകിയെ ബ്ളാക് മെയിൽ ചെയ്യുന്ന കാമുകൻ (ഇടയ്ക്ക് വെച്ച് ഈ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മാറി കേട്ടോ). ഭാര്യയുടെ എല്ലാ സ്വഭാവദൂഷ്യങ്ങൾക്കും വിധേയനാകുന്ന "ഹെൻ പെക്ക്ട് " ഭർത്താവു് . കഥാകൃത്തിനെയും സംഭാഷണരചയിതാവിനെയും കയറൂരി വിട്ടിരിക്കുകയാണു് ചാനലുകാർ എന്ന് തോന്നുന്നു. ഇത്തരം സീരിയലുകൾ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ, ആസ്വാദന സംസ്കാരത്തെ ഏതു ദിശയിലേക്കാണു് നയിക്കുക എന്ന ബോധമുണ്ടോ ഇതിന്റെ അണിയറപ്രവർത്തകർക്കു്?
ചാനലിലെ മറ്റൊരു സീരിയൽ "അമ്മ" സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സീരിയൽ. "പൊന്നു ", "ചിന്നു ",(രണ്ടും ഒരാൾ തന്നെ) "ലക്ഷ്മി അമ്മ " ( ഒന്നല്ല, രണ്ടു ലക്ഷ്മി അമ്മമാർ) , മീനാക്ഷി (ഒന്നേ ഉള്ളൂ ) - വിക്രമാദിത്യൻ കഥയിലെ ഉത്തരം കിട്ടാ ചോദ്യങ്ങളെ വെല്ലുന്നതാണ് കഥ. ആധുനിക വൈദ്യശാസ്ത്രത്തെ ബഹുമാനിക്കാത്ത കഥ, കഥാപാത്രങ്ങൾ. ചിന്നുവാണോ "പൊന്നു ", അതോ മീനാക്ഷി ആണോ "പൊന്നു " ? ഒരു ഡി എൻ എ ടെസ്റ്റ് പോരേ? അതല്ല സീരിയൽ നീട്ടികൊണ്ട് പോകാനാണ് ടെസ്റ്റ് ഒഴിവാക്കുന്നത് എങ്കിൽ അതിനും ഒരു അവസാനമില്ലേ? കഥയെ മൃതാവസ്തയിലേക്ക് തള്ളി വിടണോ? ജഡ് ജി, വക്കീലന്മാർ - കുടുംബത്തിലുള്ളവർ എല്ലാം അഭ്യസ്തവിദ്യർ. എന്നിട്ടും ഒരു "പൊന്നു" വിനെ തിരിച്ചറിയാൻ കഴിയാതെ ഉഴലുന്നു. ആദ്യത്തെ ജഡ്ജി ആയുധം വെച്ചു് കീഴടങ്ങി (കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരുന്ന നടൻ മാറി). "അപ്പച്ചി" യും മാറി.ച്യുയിംഗ് ഗം പോലെ, എലാസ്ടിക് ചരട് പോലെ വലിഞ്ഞു നീളുന്ന സീരിയൽ. നടീനടന്മാർ പോലും മടുത്തു കാണും ആവർത്തനവിരസത ഉളവാക്കിക്കൊണ്ടിരിക്കുന്ന സീരിയലിനെക്കൊണ്ടു്. യക്ഷിക്കഥയെ വെല്ലുന്ന സംഭവവികാസങ്ങളല്ലേ ഈ "കുടുംബസീരിയ" ലിൽ !! എല്ലാവരെയും "മന്ദബുദ്ധി" കളാക്കിക്കൊണ്ട് നിർബ്ബാധം സീരിയലിനെ വലിച്ചു നീട്ടിക്കൊണ്ടിരിക്കുന്ന "മീനാക്ഷി ", നിനക്ക് പ്രണാമം. അടുത്തെങ്ങാനും തീരുമോ ഈ സീരിയൽ ?
ഇനി, അല്പമെങ്കിലും കാണാൻ കൊള്ളാവുന്ന സീരിയൽ ആണെങ്കിലോ, അത് ഹിന്ദി സീരിയലിന്റെ കോപ്പിയും. "ദിയ ഔർ ബാത്തി ഹം " - സ്റ്റാർ പ്ലസ് ചാനലിൽക്കൂടി കുടുംബസദസ്സുകളെ കീഴടക്കിയ സീരിയൽ. മാ ടിവി തെലുങ്ക് ചാനലിൽ "കോടല കോടുകു പെല്ലമ്മ " എന്ന പേരിൽ തെലുങ്കിലും, "ദൈവം തന്ത വീട് " എന്ന പേരിൽ തമിഴിലും പുനർനിർമ്മിക്കപ്പെട്ട കഥ. മലയാളത്തിൽ "പരസ്പരം" എന്ന പേരിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലും സമാനകഥ തന്നെ. അടുത്ത ദിവസങ്ങളിൽ സംപ്രേക്ഷണം ആരംഭിച്ച "ചന്ദന മഴ" സീരിയൽ വിരൽ ചൂണ്ടുന്നതു് സ്റ്റാർ പ്ലസ് തന്നെ അവതരിപ്പിച്ച "സാഥ് നിഭാന സാഥിയ " എന്ന സമാന കഥയിലേക്കും. ഈ സീരിയലുകളും ഹിന്ദിയിലെ സമാനകഥയിൽ നിന്നും വ്യതിചലിച്ചു വികൃതമാക്കാതിരുന്നാൽ കൊള്ളാമായിരുന്നു - വലിച്ചു നീട്ടാനുള്ള ലക്ഷ്യത്തോടെ.
"കോമഡി നൈറ്റ്സ് വിത്ത് കപിൽ " - 2013 ൽ ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ വാരിക്കൂട്ടിയ നർമ്മ സീരിയൽ. കളേഴ്സ് ടി വി (Colors TV ) ചാനൽ സംപ്രേക്ഷണം ചെയ്തു വരുന്ന സീരിയലിനെ അനുകരിച്ചും മലയാളത്തിൽ ഒരു സീരിയൽ - "ബഡായി ബംഗ്ളാവ് ". 2013 ലെ "Entertainer of the Year " അവാർഡ് നേടിയ കപിൽ ശർമയ്ക്ക് പകരം മലയാള സീരിയലിലെ സമാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രമേശ് പിഷാരടി. ഹിന്ദി സീരിയലിലെ സ്ഥിരം ക്ഷണിതാവായ ക്രിക്കറ്റ് കളിക്കാരൻ നവജോത് സിദ്ധുവിനു സമാനൻ ആയി മലയാളത്തിലെ "ബഡായി ബംഗ്ളാവിൽ " എത്തുന്നത് നടൻ മുകേഷും. ഹിന്ദി സീരിയൽ ശുദ്ധമായ നർമ്മമാണ് വിളമ്പുന്നതു്. സംഭാഷണമാണു് കൂടുതൽ നർമ്മ രസപ്രദം. ഷാരൂഖ് ഖാൻ, ഹേമമാലിനി തുടങ്ങിയ പ്രഗൽഭ താരങ്ങൾ അതിഥികൾ ആയി വന്നു തമാശ സീരിയലിനെ ജനപ്രിയമാക്കി ഹിന്ദിയിൽ. മോഹൻലാൽ അടക്കമുള്ള പ്രശസ്ത താരങ്ങൾ എത്തി "ബഡായി ബംഗ്ളാവ് " ലും. പക്ഷെ ഹിന്ദിസീരിയലിന്റെ അടുത്തൊന്നും എത്തില്ല വിരസമായ "ബഡായി " വിളമ്പുന്ന പിഷാരടിയുടെ ബംഗ്ളാവു്.
ഇനി, റിയാലിറ്റി ഷോകളിലെ ചില "കോപ്രായങ്ങൾ "- മലയാളിയുടെ ആസ്വാദന നിലവാരം - അതിനെ വെല്ലുവിളിക്കുന്ന രീതിയിൽ ആണ് അവതരണം. അടുത്തിരിക്കുന്ന വിധികർത്താവിനെ തീർത്തും മാനിച്ചു കൊണ്ടാണു് ഓരോ വിധി കർത്താവും മൂല്യനിർണയം നടത്തുന്നതു്. ഈ വിധികർത്താക്കൾ എല്ലാവരും ഒരേ സ്കൂളിലാണോ പഠിച്ചത് "വിധി നിർണ്ണയം" എന്ന കല? വിധി കർത്താക്കൾ "രഹസ്യ നിർണ്ണയം" എന്ന നിലയിൽ "രഹസ്യ മാർക്ക് " ഇട്ടു നോക്കട്ടെ. അന്നേരം മനസ്സിലാകും ഓരോ വിധി കർത്താവിന്റെയും ആസ്വാദന സംസ്കാരവും വിധി നിർണ്ണയ നൈപുണ്യവും. വിധികർത്താക്കളായി വരുന്നതോ - വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തവരും. ഇനി അടുത്തിടെ വേറൊരു "അസുഖവും " തുടങ്ങിയിരിക്കുന്നു ഇത്തരം ഷോകളിൽ. പ്രേക്ഷകരായി ഷോയുടെ വേദിയിൽ എത്തുന്നവർക്കും സമ്മാനം. വേദിയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണത്രെ സമ്മാനം. ഈ സമ്മാനം നേടാനായി പ്രേക്ഷകർ കാട്ടികൂട്ടുന്ന ചേഷ്ടകൾ !! അത് ഫോകസ് ചെയ്തും കാണിക്കുന്നു എന്നത് വേറൊരു "തമാശ".
"കുട്ടിപ്പട്ടാളം", "പോക്കിരി പീക്കിരി " തുടങ്ങിയ ഷോകൾ - അസഹനീയം, പിഞ്ചു കുട്ടികളോടുള്ള സംവാദം. ഒന്നും വിവരിക്കുന്നില്ല. അതുപോലെ എത്ര എത്ര ഷോകൾ - കുടുംബത്തിലെ, സ്വകാര്യ ജീവിതത്തിലെ "സ്വകാര്യങ്ങൾ" വരെ ചാനലുമായി പങ്കിടുന്ന ദമ്പതികൾ. ഇത്തരം ഷോകൾ തമ്മിൽ മത്സരിച്ചു കൊണ്ടാണ് ചാനലുകൾ അവതരിപ്പിക്കുന്നത്. ചാനലിന്റെയും പരിപാടികളുടെയും "റേറ്റിംഗ് " കൂട്ടാനായി എന്തൊക്കെയാണ് ചെയ്യുന്നത് ? നിലവാരം കുറഞ്ഞ ഇത്തരം ഷോകൾ കാട്ടി പ്രേക്ഷകരുടെ കലാസ്വാദന സംസ്കാരത്തിന്റെ "റേറ്റിംഗ് " ആണ് ചാനലുകൾ കുറയ്ക്കാൻ ശ്രമിക്കുന്നതു് എന്ന ദിശാബോധമുണ്ടോ ഇതിന്റെ അണിയറപ്രവർത്തകർക്ക് ? ടി വി പരിപാടികൾക്കും "സെൻസറിങ്ങ് " ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
വാൽക്കഷ്ണം - മിക്ക ഗൃഹങ്ങളിലും ടി വി യുടെ സ്ഥാനം വീട്ടിലെ പ്രധാന ഹാളിൽ. മിക്ക വീടുകളിലും വീട്ടമ്മയും മുത്തശ്ശിയുമൊക്കെയായിരിക്കും പ്രധാന പ്രേക്ഷകർ.വൈകുന്നേരം അഞ്ചു് അഞ്ചര മണിക്ക് തുടങ്ങുന്ന സീരിയൽനിര നീളും10 മണി വരെ. ആ സമയത്ത് ഹാളിൽ വന്നിരിക്കേണ്ടി വരുന്ന മറ്റു കുടുംബാങ്ങളുടെ (സീരിയൽ - ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ) സ്ഥിതി ഒന്നു് ആലോചിച്ചു നോക്കുക. അനുഭവസ്ഥരിൽ നിന്നും കിട്ടിയ വിവരം. ലേഖകനും ഒരു അനുഭവസ്ഥൻ.
|